"" മലയാളത്തിൽ ആദ്യം അഭിനയിക്കുന്നത് അഞ്ചു സുന്ദരികൾ എന്ന ആന്തോളജി ചിത്രത്തിലെ സേതുലക്ഷ്മിയിലാണ്. അതിനു ശേഷം ആസിഫ് അലി നായകനായെത്തിയ കോഹിനൂറിലും. ഒരു ഇടവേളക്കുശേഷമാണ് മിന്നൽ മുരളിയിലെ ഷിബുവിനെ അവതരിപ്പിക്കാൻ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത് ''
ഇപ്പോൾ മലയാളത്തിൽ നിറയെ ചിത്രങ്ങളാണ് നടനായി കാത്തിരിക്കുന്നത്. കപ്പ് എന്ന ചിത്രത്തിന്റെ ഇടവേളയിൽ വിശേഷങ്ങളുമായി ഗുരു സോമസുന്ദരം...
മിന്നലടിച്ച് പവറു നേടിയ പ്രതിനായകൻ എന്നതിനപ്പുറം 28 വർഷം തന്റെ പ്രണയത്തിനായി കാത്തിരുന്ന കാമുകനെയാണ് ഗുരു സോമസുന്ദരം എന്ന നടനെ മലയാളികളുടെ പ്രിയതാരമാക്കിയത്. മിന്നൽ മുരളിയിലെ പ്രതിനായക വേഷം കരിയറിൽ നിർണായകമായതോടെ മലയാളത്തിൽ കൈ നിറയെ ചിത്രങ്ങളാണ് ഈ താരത്തിനായി കാത്തിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമിൽ റിലീസായ ചിത്രം വിദേശങ്ങളിലും ചർച്ചയായതോടെ ഏറെ പ്രശംസയും തേടിവരുന്നുണ്ട്.
ഇടുക്കി ജില്ലയിലെ അടിമാലി, വെള്ളത്തൂവൽ പ്രദേശങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന കപ്പ് എന്ന ചിത്രത്തിലാണ് ഗുരു സോമസുന്ദരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അന്യഭാഷക്കാരനായ തന്നെ മലയാളിയായിത്തന്നെ പ്രേക്ഷകർ കാണുന്നത് നടൻ എന്ന നിലയിലുള്ള അംഗീകാരമായാണ് കാണുന്നതെന്നും മലയാളത്തോടുള്ള ഇഷ്ടവും മലയാളികളുടെ ഇഷ്ടവും കാരണം അങ്ങനെ ഞാനും മലയാളിയായെന്നും ഈ നടൻ പറയുന്നു...
സിനിമയോട് കന്പം
ചെറുപ്പം മുതൽ സിനിമാ കാഴ്ച കൂടെയുണ്ടായിരുന്നു. വീട്ടുകാർ അറിയാതെയായിരുന്നു സിനിമാ കന്പം. ഹിന്ദി ചിത്രം ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ ചിത്രം കണ്ട് ഷാരൂഖ് ഖാന്റെ കടുത്ത ആരാധകനായി. അക്കാലത്ത് അറുപതോളം തിയറ്ററുകൾ മധുരയിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ധാരാളം മലയാള ചിത്രങ്ങളും കണ്ടു. അമരം, സിബിഐ സീരിസിലെ നാലു സിനിമകൾ, അയ്യർ ദി ഗ്രേറ്റ്, കാലാപാനി, ഹിസ് ഹൈനസ് അബ്ദുള്ള, നന്പർ 20 മദ്രാസ് മെയിൽ, അങ്കിൾ ബണ്, യോദ്ധ തുടങ്ങിയ ചിത്രങ്ങൾ കണ്ടതോടെ മമ്മൂട്ടി, മോഹൻലാൽ എന്നിവരും ഇഷ്ടനടന്മാരായി. സിനിമ ഇഷ്ടമായിരുന്നെങ്കിലും അഭിനയമോഹം തീരെയില്ലായിരുന്നു.
മധുരയാണ് സ്വദേശം. പോളി ടെക്നിക്കിൽ ഡിപ്ലോമാ ഇൻ മെക്കാനിക്കൽ എഞ്ചിനിയറിംഗ് കോഴ്സ് പൂർത്തിയാക്കി ടിവിഎസ് റബർ കന്പനിയിൽ കുറച്ചു നാൾ ജോലി ചെയ്തു. പിന്നീട് ജോലി ഉപേക്ഷിച്ച് മധുരയിൽ കറങ്ങിനടന്നു. മധുരയിൽ ഒരു നാട്ടു മൊഴിയുണ്ട്, ‘മധുരൈ ചുറ്റിയ കഴുത കൂടെ വെളിയെ പോകാറില്ല’. ഇത് അന്വർത്ഥമാക്കുന്നതായിരുന്നു എന്റെ അനുഭവം. മധുര വിട്ടു പോകാൻ കഴിയാത്ത അവസ്ഥ.
അഭിനയരംഗത്തേക്ക്
പിന്നീടാണ് ചെന്നൈയിലെ പ്രശസ്തമായ തിയറ്റർ ആർട്ടിസ്റ്റുകളുടെ ഗ്രൂപ്പായ കൂത്തുപ്പട്ടരയിൽ അഭിനയ പരിശീലനത്തിനായി ചേരുന്നത്. 2002 മുതൽ 2011 വരെ അവിടെ തുടർന്നു. ആ കാലയളവിൽ ഇന്ത്യയ്ക്കകത്തും പുറത്തുംപോയി നിരവധി പ്രോഗ്രാമുകൾ ചെയ്തു. സമയം ലഭിക്കുന്പോൾ മറ്റു തിയറ്റർ ഗ്രൂപ്പുകളിലും അഭിനയിച്ചു. അതെല്ലാം എന്നെ പരുവപ്പെടുത്തുകയായിരുന്നു. കൂത്തുപ്പട്ടരയിലെ ജീവിതത്തിനിടയിൽ സിനിമയിലും തുടക്കം ലഭിച്ചു. ത്യാഗരാജൻ കുമാരരാജയുടെ ആരണ്യകാണ്ഡം എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് മണിരത്നത്തിന്റെ കടൽ, പാണ്ഡ്യനാട്, കാർത്തിക്ക് സുബ്ബരാജിന്റെ ജിഗർതാണ്ഡ തുടങ്ങിയ ചിത്രങ്ങളിലും ഭാഗമായി.
മുൻ നിരയിലേക്ക്
രാജു മുരുകൻ സംവിധാനം ചെയ്ത ജോക്കർ എന്ന ചിത്രത്തിലൂടെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പിന്നാലെ ഗ്യാംങ്സ്റ്റർ ലീഡറായെത്തി വില്ലൻ വേഷം ചെയ്ത വഞ്ചകർ ഉലകം എന്ന ചിത്രവും ഏറെ ശ്രദ്ധ നേടിത്തന്നു. ഓട് രാജ് ഓട് എന്ന ചിത്രത്തിലാണ് തുടർന്ന് നായകനാകുന്നത്. നാനു ലേഡീസ് എന്ന ഒരു കന്നഡ ചിത്രത്തിലും അഭിനയിച്ചു.
മലയാളത്തിലേക്ക്
മലയാളത്തിൽ ആദ്യമഭിനയിക്കുന്നത് അഞ്ചു സുന്ദരികൾ എന്ന ആന്തോളജി ചിത്രത്തിലെ സേതുലക്ഷ്മിയിലാണ്. അമൽ നീരദ് നിർമിച്ച ചിത്രം ഛായാഗ്രാഹകനായ ഷൈജു ഖാലിദാണ് സംവിധാനം ചെയ്തത്. ചിത്രത്തിൽ വില്ലൻ കഥാപാത്രമായെത്തുന്ന ഫോട്ടോ ഗ്രാഫറെയാണ് അവതരിപ്പിച്ചത്. ശരിക്കും അഞ്ചു സുന്ദരികളിലെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഞാനാണെന്ന് ഇന്നും പലർക്കും അറിയില്ല. അതിനു ശേഷം അഭിനയിച്ചത് ആസിഫ് അലി നായകനായെത്തിയ കോഹിനൂറിലാണ്. നായ്ക്കർ എന്ന തമിഴ് കഥാപാത്രത്തെയാണ് അതിൽ അവതരിപ്പിച്ചത്.
ഒരു ഇടവേളക്കുശേഷമാണ് മിന്നൽ മുരളിയിലെ ഷിബുവിനെ അവതരിപ്പിക്കാൻ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. ശ്രീനാഥ് ഭാസി, ചെന്പൻ വിനോദ്, ഗ്രേസ് ആന്റണി എന്നിവർക്കൊപ്പം ചട്ടന്പി, മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചുകഴിഞ്ഞു.
നവാഗതനായ സഞ്ജു സാമുവൽ സംവിധാനം ചെയ്യുന്ന കപ്പ് എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ബാഡ്മിന്റണ് പശ്ചാത്തലമാകുന്ന ചിത്രത്തിൽ ഇടുക്കിയിലെ ഒരു ശരാശരി കുടുംബനാഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. മിന്നൽ മുരളിയുടെ സംവിധായകൻ ബേസിൽ ജോസഫും ഞാനും ഒന്നിച്ച് അഭിനയിക്കുകയാണ് ഈ ചിത്രത്തിൽ. മാത്യു തോമസാണ് നായകനാകുന്നത്.
കുടുംബ വിശേഷം
ഭാര്യ രുദ്രയും മക്കൾ പർവതവർധിനിയും പാർത്ഥിപനും ചേരുന്നതാണ് കുടുംബം. ചെന്നൈയിലാണ് താമസം.