തീർപ്പ് എന്ന വാക്കിന് വിധി, തീരുമാനം, കൽപന എന്നതടക്കം നിരവധി മാനങ്ങളുണ്ട്. രതീഷ് അന്പാട്ട് സംവിധാനം ചെയ്തു പ്രേക്ഷകരുടെ മുന്നിലെത്തിയ തീർപ്പ് എന്ന ചിത്രം പ്രേക്ഷകരിലേക്കു പകരുന്നതും അത്തരത്തിൽ ചരിത്ര സംഭവങ്ങളുടെ ആവർത്തനമാണ്.
അത് ഇക്കാലത്തെ മനുഷ്യരിലൂടെ പ്രേക്ഷകരുമായി സംവദിക്കുകയാണ്. കമ്മാരസംഭവത്തിനു ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അന്പാട്ട് ഒരുക്കുന്ന ചിത്രത്തിൽ മനുഷ്യരുടെ പലവിധമായ ഷേഡുകളാണ് പ്രേക്ഷകര് കാണുന്നത്. തീർപ്പ് പ്രേക്ഷകരിൽ പുതിയ ഇതിവൃത്തങ്ങൾ സൃഷ്ടിക്കുന്പോൾ സംവിധായകൻ രതീഷ് അന്പാട്ട് മനസ് തുറക്കുന്നു...
സൗഹൃദത്തിന്റെ തീർപ്പ്
നാല് ബാല്യകാല സുഹൃത്തുക്കളുടെ സൗഹൃദങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും കഥയാണ് തീർപ്പ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു എന്നിവരാണ് നാലു സുഹൃത്തുക്കളായി ചിത്രത്തിലെത്തുന്നത്. നാലുപേരും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ്. സിദ്ധിഖ്, ശ്രീകാന്ത് മുരളി, ഷാജു ശ്രീധർ, ശ്രീലക്ഷ്മി, ഹന്ന റെജി, ഇഷ തൽവാർ, ബോളിവുഡിൽ നിന്നും ഷമീം റയാൻ, ജർമൻനടി സുസന്നെ ബർണാഡ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
പൃഥ്വിരാജിന്റെ ഇന്നത്തെ താരപദവിയിൽ നാലു പേരിൽ ഒരാളായി അഭിനയിക്കേണ്ട സാഹചര്യമില്ല. പക്ഷേ, താരത്തിനപ്പുറം ഒരു നടനെന്ന നിലയിലാണ് പൃഥ്വിരാജ് ഈ ചിത്രം സ്വീകരിച്ചിരിക്കുന്നത്. താരപദവിയേക്കാൾ മികച്ച സിനിമയുടെ ഭാഗമാകാൻ ശ്രമിക്കുന്ന ആളാണ് പൃഥ്വിരാജ്.
കോവിഡിന്റെ തീർപ്പ്
കമ്മാരസംഭവത്തിനു ശേഷം 2020ൽ മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജിനെ നായകനാക്കി ഒരു വലിയ സിനിമ ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. കോവിഡിന്റെ ആഗമനത്തോടെ ആ പ്രോജക്്ടിനു താമസം വന്നതോടെയാണ് മുരളി തീർപ്പിന്റെ ഐഡിയ പറയുന്നത്. കോവിഡിന്റെ പരിമിതികളിലും ചിത്രം ഷൂട്ട് ചെയ്യാവുന്ന സബ്ജക്്ടായിരുന്നു അത്.
ഞാനും മുരളി ഗോപിയും നിർമിക്കാമെന്നാണ് ആദ്യം കരുതിയതെങ്കിലും മുരളി തിരക്കഥ പൂർത്തിയാക്കി വന്നപ്പോൾ കുറച്ചേറെ മുടക്കുമുതൽ ആവശ്യമുള്ള സിനിമയായി മാറി. തുടർന്നാണ് ഫ്രൈഡെ ഫിലിംസിന്റെ വിജയ് ബാബുവുമായി ചേർന്ന് ചിത്രം നിർമിക്കാൻ തയാറാകുന്നത്. കഥ ആലോചിച്ച ഘട്ടത്തിൽതന്നെ സൈജു കുറുപ്പിനെ തീരുമാനിച്ചിരുന്നു. പിന്നീടാണ് പൃഥ്വിരാജിനോട് കഥ പറയുന്നത്. തുടർന്ന് ഇന്ദ്രജിത്തും വിജയ് ബാബുവും മറ്റു സുഹൃത്തുക്കളായെത്തി.
സിനിമയിലെ തുടക്കം
ശരിക്കും ഞാൻ പരസ്യ മേഖലയിൽ നിന്നും സിനിമയിൽ എത്തിയതാണെന്ന തധാരണ പലർക്കുമുണ്ട്. ലാൽ ജോസ്, ബ്ലസി, ഷാജൂണ് കാര്യാൽ, രഞ്ജിത്ത്, ശ്യാമപ്രസാദ്, ഷാജി കൈലാസ് തുടങ്ങിയ സംവിധായകരുടെ ഒപ്പം എട്ടുവർഷത്തോളം പ്രവർത്തിച്ചതിനു ശേഷമാണ് പരസ്യമേഖലയിലേക്ക് എത്തുന്നത്. എനിക്കിഷ്ടമായ സിനിമതന്നെ ചെയ്യണമെന്ന തീരുമാനമുണ്ടായിരുന്നു. അങ്ങനെയാണ് കമ്മാരസംഭവം ആദ്യ സിനിമയാകുന്നത്.
ലാൽ ജോസിനൊപ്പം രണ്ടാം ഭാവം, മീശ മാധവൻ എന്നീ ചിത്രങ്ങളിൽ പ്രവർത്തിക്കുന്ന സമയത്താണ് മാധ്യമപ്രവർത്തകനായിരുന്ന മുരളി ഗോപിയെ പരിചയപ്പെടുന്നത്. മുരളി ഗോപിയുടെ തിരക്കഥയിൽ പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി ചേകവർ എന്ന ചിത്രം ലാൽ ജോ സ് സംവിധാനം ചെയ്യാനൊരുങ്ങുകയായിരുന്നു അപ്പോൾ. അതിന്റെ സബ്ജക്്ട് എന്നെ വളരെ ആകർഷിച്ചിരുന്നു. പിന്നീട് ചേകവർ നടക്കാതെ വരികയും ദിലീപിനെ നായകനാക്കി ആ സബ്ജക്്ടിനെ മറ്റൊരു രീതിയിൽ അവതരിപ്പിക്കുകയും ചെയ്ത ചിത്രമായിരുന്നു രസികൻ.
അതിനിടയിൽ മുരളി ഗോപിയോട് നമുക്കൊരു സിനിമ ആലോചിക്കാമെന്നു ഞാൻ പറഞ്ഞിരുന്നു. മുരളി ദുബായിലേക്കു പോവുകയും ഞാൻ പരസ്യ ചിത്രമേഖലയിലുമെത്തി. പരസ്യ ചിത്രീകരണത്തിനുവേണ്ടി ദുബായിലെത്തിയ സമയത്ത് മുരളിയുമായി ഒരു കഥ ചർച്ച ചെയ്തു. മുരളി പിന്നീട് കേരളത്തിൽ തിരികെ യെത്തിയ സമയത്താണ് സംവിധായകൻ അരുണ് കുമാർ അരവിന്ദിനൊപ്പം ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങൾ ചെയ്യുന്നത്. അതിനു ശേഷമാണ് കമ്മാരസംഭവം സാധ്യമായത്.
മൂന്നു സിനിമയുടെ കഥ
കമ്മാരസംഭവത്തിന്റെ ഐഡിയ പറഞ്ഞപ്പോൾ തന്നെ ഞാൻ വളരെ ത്രില്ലായി. അത്തരമൊരു സിനിമ ഫോർമാറ്റ് ഞാൻ മറ്റെങ്ങും കണ്ടിട്ടില്ല. തികച്ചും പരീക്ഷണമായിരുന്നു അത്. ഒരു പുതുമയുള്ള സബ്ജക്്ട് പറയണമെന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു. യൂണിവേഴ്സലായിട്ടുള്ള ഒരു പ്ലോട്ടാണ് കമ്മാരസംഭവത്തിന്റേത്. ചരിത്രം കുറിച്ചിടുന്പോൾ അതിൽ എഴുത്തുകാരന്റെ ഭാവനയും അയാളുടെ താൽപര്യങ്ങളും ഇടംപിടിക്കുമെന്നത് സത്യമാണ്. ചരിത്രത്തെ തങ്ങൾക്കു വേണ്ടി മാറ്റിയെഴുതുന്ന പ്രവണത ജർമനിയിൽ ഹിറ്റ്ലറിന്റെ കാലത്തുമുണ്ടായിരുന്നു. ഇന്നും നമ്മുടെ ചുറ്റുപാട് അത് തുടരുന്നു.
ഇന്ന് തെരഞ്ഞെടുപ്പിനു മുന്പുണ്ടാകുന്ന ബയോപിക് ചിത്രങ്ങൾ അതിനുദാഹരണമാണ്. സാഹിത്യത്തിലും സിനിമയിലും അതെങ്ങനെ പ്രതിഫലിക്കുന്നു എന്നത് പറയുന്ന ചിത്രമായിരുന്നു കമ്മാരസംഭവം. തിരക്കഥ എഴുതിവന്നപ്പോൾ അത് വലിയ മുതൽമുടക്ക് വേണ്ടിവരുന്ന സിനിമയായി മാറി. കമ്മാരസംഭവം മൂന്നു പാർട്ടിൽ ചെയ്യണമെന്നതായിരുന്നു ആദ്യ ചിന്ത. കമ്മാരന്റെ ജീവിതം ഒന്ന്, സിനിമാ രൂപത്തിലേക്കു മാറുന്പോഴുള്ളത് മറ്റൊന്ന്, അതിനു ശേഷമുള്ള മറ്റൊരു ഭാഗം എന്നതായിരുന്നു.
2013 കാലഘട്ടത്തിൽ ശരിക്കും അങ്ങനെ മൂന്നു പാർട്ടായി സിനിമ ചെയ്യാമെന്നത് മലയാളത്തിൽ വർക്കൗട്ടാകില്ലെന്നുള്ള മറ്റുള്ളവർക്കു തെറ്റിധാരണയുണ്ടായിരുന്നു. അങ്ങനെയാണ് ഒരു സിനിമയായി പ്രേക്ഷകരുടെ മുന്നിലേക്ക് കമ്മാരസംഭവത്തെ എത്തിച്ചത്. ദിലീപിന്റെ കരിയറിലെ ഏറ്റവും ഉയർന്ന ഇനിഷ്യലുമായിരുന്നു ചിത്രം. കമ്മാരസംഭവത്തിനു രണ്ടാം ഭാഗം എന്റെയും മുരളിയുടെയും പരിഗണനയിലുണ്ട്. എപ്പോൾ സാധ്യമാകുമെന്ന് ഇപ്പോൾ പറയാനാവില്ല.
മുരളി ഗോപിയുടെ സംഗീതം
മുരളി നന്നായി പാടുമെന്നുള്ളത് മലയാളി പ്രേക്ഷകർക്ക് അറിയാം. അദ്ദേഹം നന്നായി കവിതയും എഴുതും. തിരക്കഥ ചർച്ചയിൽ പലപ്പോഴും പാട്ടിന്റെ രംഗം വരുന്പോൾ അദ്ദേഹം വെറുതെ വരികൾ കുത്തിക്കുറിച്ച് ടേബിളിൽ താളമടിച്ച് പാടാറുണ്ട്. അതു വളരെ രസമാണ് കേൾക്കാൻ. തീർപ്പിന്റെ ചർച്ചാവേളയിൽ ടൈറ്റിൽ ഗാനം ഇതേ പോലെ എഴുതി താളത്തിൽ പാടി. അതു കേട്ടുകഴിഞ്ഞപ്പോൾ സിനിമയിലും അതേ ഗാനംതന്നെ മതിയെന്നു ഞാൻ പറഞ്ഞു. അങ്ങനെയാണെങ്കിൽ സിനിമയുടെ സംഗീത സംവിധാനം ഞാനൊരുക്കട്ടെ എന്നായി മുരളി ഗോപിയും. മുരളിക്ക് അതു മികച്ചതായി ചെയ്യാൻ കഴിയുമെന്ന് എനിക്കു പൂർണ വിശ്വാസമുണ്ടായിരുന്നു. രണ്ടു ഗാനങ്ങളാണ് ചിത്രത്തിൽ മുരളി ചിട്ടപ്പെടുത്തിയിട്ടുള്ളത്.
തിയറ്ററിൽ തന്നെ റിലീസ്
ഞാനും മുരളി ഗോപിയും തീർപ്പ് പ്ലാൻ ചെയ്യുന്പോൾ തിയറ്ററുകൾ അടഞ്ഞു കിടക്കുന്ന സമയമാണ്. ഒടിടി പ്ലാറ്റ്ഫോമിൽ പ്രീമിയർ റിലീസെന്നാണ് ആദ്യം ചിന്തിച്ചത്. തിരക്കഥ പൂർത്തിയായി വന്നപ്പോൾ സിനിമ വലുതായി. ഇപ്പോഴത് തിയറ്ററിലെത്തി.
പുതിയ ചിത്രങ്ങൾ
നെറ്റ്ഫ്ളിക്സ് നിർമിച്ച് എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങുന്ന 10 കഥ പറയുന്ന മൈൻഡ് സ്കേപ് എന്ന ആന്തോളജി ചിത്രത്തിൽ കടൽക്കാറ്റ് എന്ന സെഗ്മെന്റ് ഞാൻ ചെയ്തു. ഇന്ദ്രജിത്തും അപർണ ബാലമുരളിയും ആൻ അഗസ്റ്റിനുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ഈ വർഷാവസാനം ചിത്രം നെറ്റ്ഫ്ളിക്സിലെത്തുമെന്നു കരുതുന്നു. ഇനി ചെയ്യുന്നത് പൃഥ്വിരാജിനെ നായകനാക്കി ഞാനും മുരളി ഗോപിയും മുന്പ് പ്ലാൻ ചെയ്ത ചിത്രമായിരിക്കും. ഇപ്പോൾ പൃഥ്വിരാജിനും മുരളിക്കും എന്പുരാന്റെയും ടൈസന്റെയും തിരക്കുണ്ട്. അതിനുശേഷമാകും ഞങ്ങളുടെ ചിത്രം നടക്കുന്നത്.
ലിജിൻ കെ. ഈപ്പൻ