ഇത് മോളിവുഡിലും സീരീസുകൾ പൂക്കും കാലം... ഡിസ്നി ഹോട്ട്സ്റ്റാറിനായി മധുവിധു എന്ന വെബ് സീരീസ് ഒരുക്കുന്ന നിഥിൻ രഞ്ജി പണിക്കർ സംസാരിക്കുന്നു...
മലയാളികൾക്ക്, മലയാളത്തിനു സ്വന്തമായി വെബ് സീരീസ് ഇല്ലെന്ന പരാതിക്കു വിരാമം. മോളിവുഡിന്റെ പിന്നാന്പുറങ്ങളിൽനിന്ന് ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് എത്താനൊരുങ്ങുന്നത് ഒന്നിനുപുറകേ മറ്റൊന്നായി ഒരു പറ്റം വെബ് സീരീസുകൾ. ഡിസ്നി ഹോട്ട്സ്റ്റാറിനായി മധുവിധു എന്ന വെബ് സീരീസ് ഒരുക്കുന്ന നിഥിൻ രഞ്ജി പണിക്കർ സംസാരിക്കുന്നു... ഇത് മോളിവുഡിലും സീരീസുകൾ പൂക്കും കാലം...
ഒളിഞ്ഞോ തെളിഞ്ഞോ പണം മുടക്കിയോ ഓസിനോ. മാർഗം ഏതുമാകട്ടെ വെബ് സീരീസിന്റെ ഹരത്തിനൊപ്പമാണ് ലോകത്തിനൊപ്പം മലയാളികളും. ആ ഹരം മലയാളികൾ ഏറ്റവുമധികം നുകർന്നത് കോവിഡ്-19 കാലത്തെ അടച്ചിട്ട ചുവരുകൾക്കുള്ളിലായിരുന്നു.
ഒടിടി എന്ന മൂന്ന് അക്ഷരം നാട്ടിലും വീട്ടിലും സുപരിചിതമായി. അങ്ങനെ സ്പെയിനിൽ ഇറങ്ങിയ ‘ലാ കാസ ദെ പാപ്പെൽ’ മണി ഹീസ്റ്റ് ആയി നമ്മൾ ആസ്വദിച്ചു. പീക്കി ബ്ലൈൻഡേഴ്സ്, ബ്ലാക് മിറർ, ദ ക്രൗണ്, ഡാർക്ക്, നാർക്കോസ് എന്നിങ്ങനെ ആസ്വാദനത്തിന്റെ എണ്ണം കൂടി. ആ പട്ടികയിലേക്കുള്ള ഇന്ത്യൻ ഇടിച്ചുകയറ്റമായിരുന്നു മിർസാപുർ, ഫാമിലി മാൻ തുടങ്ങിയവ.
തമിഴ്നാട്ടിന്റെ പ്രതിനിധിയായി നവരസ, സൂയൽ തുടങ്ങിയവയുമെത്തി. മണിരത്നം, പ്രിയദർശൻ, ഗൗതം മേനോൻ, എ.ആർ. റഹ്മാൻ എന്നിങ്ങനെ വന്പൻ താരനിരയായിരുന്നു നവരസയുടെ പിന്നണിയിൽ. സൂര്യ, വിജയ് സേതുപതി, സിദ്ധാർഥ് തുടങ്ങിയവർ മുന്നണിയിലും. അപ്പോഴും കേരളത്തിന് തനതായ ഒരു വെബ് സീരീസ് എന്നത് ഗോളാന്തര ഒടിടി പ്ലാറ്റ്ഫോമുകൾക്കു പുറത്തായിരുന്നു.
എന്നാൽ, ആ സമയവും കടന്നു പോയി. മലയാളികൾക്ക്, മലയാളത്തിന് സ്വന്തമായി വെബ് സീരീസ് വന്നു, ഡിസ്നി ഹോട്ട്സ്റ്റാർ അവതരിപ്പിച്ച കേരള ക്രൈം ഫയൽസ്. അജു വർഗീസും ലാലുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കൊച്ചി പശ്ചാത്തലത്തിലെ ആ ക്രൈം ഫയൽസ് ആളുകൾ കണ്ടു, അംഗീകരിച്ചു. സൈജു കുറുപ്പ് നായകനാകുന്ന സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസായ ജയ് മഹേന്ദ്രൻ, ഡിസ്നി ഹോട്ട്സ്റ്റാറിനായി നിഥിൻ രഞ്ജി പണിക്കർ ഒരുക്കുന്ന മധുവിധു. ഒടിടി പ്ലാറ്റ്ഫോമിലേക്ക് മലയാളത്തിന്റെ തനത് വെബ് സീരീസുകൾ ഒന്നിനുപുറകേ മറ്റൊന്നായി എത്താനൊരുങ്ങുന്നു. കസബ, കാവൽ എന്നിങ്ങനെ രണ്ട് സൂപ്പർ ഹിറ്റ് സിനിമകൾക്കുശേഷം നിഥിൻ രഞ്ജി പണിക്കർ ഒരുക്കുന്ന ആദ്യ വെബ് സീരീസാണ് മധുവിധു.
സുരാജ് വെഞ്ഞാറമൂട്, കലാഭവൻ ഷാജോണ്, ശ്വേത മേനോൻ തുടങ്ങിയ വൻതാരനിരയാണ് മധുവിധുവിലുള്ളത്. മധുവിധുവിനെ കുറിച്ച് നിഥിൻ രഞ്ജി പണിക്കർ സംസാരിക്കുന്നു...
കസബ, കാവൽ, മധുവിധു...
മമ്മൂട്ടി നായകനായുള്ള കസബ, സുരേഷ് ഗോപിയും രഞ്ജി പണിക്കറും നിറഞ്ഞുനിന്ന കാവൽ... രണ്ട് ഹിറ്റ് സിനിമകൾക്കുശേഷം മധുവിധു എന്ന വെബ് സീരീസ്. വെബ് സീരീസിലേക്ക് എത്തപ്പെട്ടത് തികച്ചും യാദൃശ്ചികമായായിരുന്നു എന്ന് നിഥിൻ രഞ്ജിപണിക്കർ പറയുന്നു.
ഹോട്ട്സ്റ്റാറിന്റെ ഭാഗത്തുനിന്ന് ഒരു ഓഫർ വന്നപ്പോൾ ആതേറ്റെടുത്തതാണ് മധുവിധു സംഭവിക്കാൻ കാരണം. ഒരു വെബ് സീരീസ് ചെയ്തുകൂടേയെന്ന അന്വേഷണമായിരുന്നു ആദ്യമുണ്ടായത്. ഇതിനിടെ പ്ലാൻ ചെയ്ത സിനിമ അല്പം നീണ്ടുപോയി. മധുവിധുവിന്റെ സബ്ജക്റ്റ് ഏറെനാളായി മനസിൽ ഉണ്ടായിരുന്നതാണ്. അതിന് ഒരു സീരീസ് സ്വഭാവം എളുപ്പത്തിൽ കൊടുക്കാൻ പറ്റുമെന്നു തോന്നി.
അങ്ങനെയാണ് മധുവിധു വെബ് സീരീസിന്റെ പിറവി. മാത്രമല്ല, ആളുകൾ ഇപ്പോൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നായി മാറിയിരിക്കുകയാണ് വെബ് സീരീസ്. അതുകൊണ്ട് അവിടേയ്ക്കും ഒരു ചുവടുവയ്ക്കാമെന്നു കരുതി. ഹോട്ട്സ്റ്റാറിന്റെ ഫസ്റ്റ് ബാച്ച് ഒറിജിനൽ സീരിസ് പട്ടികയിൽ മധുവിധു ഉൾപ്പെടുന്നതും നല്ലതാണെന്ന് തോന്നി - നിഥിൻ രഞ്ജി പണിക്കർ പറഞ്ഞു.
മധുവിധു പീര്യഡ് ഡാർക്ക് ഹ്യൂമർ
മധുവിധു ഒരു ഫാമിലി എന്റർടൈനർ മാത്രമല്ല. എല്ലാ സെക്ടറിലുമുള്ളവര്ക്ക് ആസ്വദിക്കാൻ പറ്റുന്നതായിരിക്കും മധുവിധു. 1970കളിൽ നടക്കുന്ന ഒരു കഥയാണ്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രത്തിന്റെ ജീവിതത്തിലെ നിർണായക ടേണിംഗുകളുമായി ബന്ധപ്പെട്ടാണ് സീരീസ് മുന്നോട്ടുപോകുന്നത്. എല്ലാ വിഭാഗക്കാർക്കും കാണാവുന്ന, റിലേറ്റ് ചെയ്യാവുന്ന, കേരളത്തിലെ 1970-78 കാലഘട്ടം പ്രതിനിധീകരിക്കുന്ന കഥയും കഥാസന്ദർഭങ്ങളുമാണ് മധുവിധു. ഡാർക്ക് ഹ്യൂമറിൽ പൊതിഞ്ഞാണ് അവതരണമെന്നും നിഥിൻ പറഞ്ഞു.
നിഥിൻ രഞ്ജി പണിക്കർ പ്രൊഡക്ഷൻ
നിഥിൻ രഞ്ജി പണിക്കർ പ്രൊഡക്ഷൻസിന്റെ കന്നി സംരംഭമാണ് മധുവിധു. സിനിമയിൽനിന്ന് വെബ് സീരീസിലേക്കെത്തിയതുപോലെ തികച്ചും ആകസ്മികമായാണ് പ്രൊഡക്ഷനിലേക്കും നിഥിൻ ചുവടുവച്ചത്. പ്രൊഡക്ഷനിലേക്കെത്തിയത് പ്രീപ്ലാൻഡ് അല്ലാതെയാണ്. വെബ് സീരീസ് ചെയ്യാമെന്നു തീരുമാനിച്ചപ്പോൾ തികഞ്ഞ സ്വാതന്ത്ര്യത്തോടെ ചെയ്യാമെന്നുള്ള കാഴ്ചപ്പാടിൽനിന്നാണ് പ്രൊഡക്ഷനിലേക്കും തിരിയാൻ കാരണം. ബജറ്റ് കൈപൊള്ളിക്കില്ലെന്നതും ഹോട്ട്സ്റ്റാറിൽനിന്നുള്ള പിന്തുണയുമെല്ലാം ഇതിനു കാരണങ്ങളായി.
കാവൽ ടീംസ്
കാവലിന്റെ കാമറ ചലിപ്പിച്ച നിഖിൽ എസ്. പ്രവീണ് ആണ് മധുവിധുവിന്റെയും ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫി. കാവലിനുശേഷം നിഥിൻ രഞ്ജി പണിക്കറും നിഖിൽ എസ്. പ്രവീണും ഒന്നിക്കുന്നതിനും ഇതു കാരണമായി. ഓരോ സബ്ജക്ടിനെയും അതിന്റേതായ തലത്തിൽ കൃത്യമായി കാണാൻ കഴിയുന്ന കാമറാമാനാണ് നിഖിൽ എന്നാണ് നിഥിന്റെ വാക്കുകൾ. മൂന്ന് ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ കാമറാമാനാണ് നിഖിൽ.
നിഖിൽ മാത്രമല്ല, കാവലിന്റെ സംഗീതമൊരുക്കിയ രഞ്ജിൻ രാജ്, എഡിറ്റർ മൻസൂർ മുത്തൂട്ടി, സംഘട്ടനം ചെയ്ത മാഫിയ ശശി തുടങ്ങിയവരും പിന്നണിയിലുണ്ട്. സുരാജ് വെഞ്ഞാറമൂട്, കലാഭവൻ ഷാജോണ്, ശ്വേത മേനോൻ എന്നിവർക്കൊപ്പം കനി കുസൃതി, ആൽഫി പഞ്ഞിക്കാരൻ, ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ്, അമ്മു അഭിരാമി, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവരും അഭിനയിക്കുന്നു. ക്രിസ്മസ് റിലീസ് എന്ന രീതിയിലാണ് ഇത് ഒരുങ്ങുന്നത്.
ലേലം 2
അച്ഛനും (രഞ്ജി പണിക്കർ) മകനും (നിഥിൻ) പിന്നണിയിൽ ഒന്നിക്കുന്ന ആദ്യചിത്രം എന്ന നിലയിലാണ് ലേലം 2നെ പ്രേക്ഷകർ കാത്തിരിക്കുന്നത്. രഞ്ജി പണിക്കർ എഴുതി ജോഷി സംവിധാനം ചെയ്ത് 1997ൽ ഇറങ്ങിയ ലേലം എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായിരുന്നു. അതിന്റെ രണ്ടാംഭാഗം പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ, അച്ഛന്റെ സമയം അനുസരിച്ച് മാത്രമേ ലേലം 2 സംഭവിക്കൂ എന്ന് നിഥിൻ രഞ്ജി പണിക്കർ പറഞ്ഞു.
ലേലം 2 പൂർണമായി എഴുതുന്നത് അച്ഛനാണ്. തിരക്കിൽനിന്ന് പൂർണമായി മാറിയിരുന്ന് എഴുതുന്പോൾ മാത്രമേ ലേലം 2 സംഭവിക്കുകയുള്ളൂ. മൂന്ന് പ്ലോട്ടുകൾ സംസാരിച്ചിട്ടുണ്ട്. അതിലൊരെണ്ണം ഫിക്സ് ചെയ്ത് എഴുത്ത് തുടങ്ങിയാൽ മാത്രമേ ലേലം 2 പിറവിയെടുക്കൂ.
അനീഷ് ആലക്കോട്