വെള്ളിയാഴ്ച കിഷോർ കുമാറിന്റെ ജന്മദിനമായിരുന്നു. ഇന്നു ജീവിച്ചിരുന്നെങ്കിൽ വയസ് 94. റഫിയുടെ ഓർമദിനം കഴിഞ്ഞ് നാലുനാൾ. കേട്ടാലും പറഞ്ഞാലും തീരാത്ത അനുഭവങ്ങൾ സമ്മാനിച്ച രണ്ടു മഹാഗായകർ. കിഷോറിന്റെ കിറുക്കുകളും തമാശകളും പാട്ടിനോടുള്ള സമർപ്പണവും എക്കാലവും ഓർമിക്കപ്പെടും. വീടിനു മുന്നിൽ "കിഷോറുണ്ട്, സൂക്ഷിക്കുക' എന്നെഴുതിവച്ച അദ്ദേഹം കാണിക്കാറുള്ള സ്വഭാവ വൈചിത്ര്യങ്ങൾക്കു പിന്നിൽ ഒളിഞ്ഞും തെളിഞ്ഞുമിരുന്നത് പാട്ടിന്റെ സൗന്ദര്യമല്ലാതെന്ത്?
അടുത്തനിമിഷം എന്തുചെയ്യുമെന്ന് ഒരു പിടിയുംതരാത്തയാൾ. അണ്പ്രെഡിക്ടബിൾ എന്ന വാക്കിന്റെ പ്രത്യക്ഷ ഉദാഹരണം. പാട്ടുകൊണ്ട് കരയിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും നിസംഗനാക്കുകയും പ്രണയത്തിലാഴ്ത്തുകയും ചെയ്ത അയാളെക്കുറിച്ച് ഇങ്ങനെ പറയാം- പാട്ടുകാരുണ്ട്., കിഷോർ കുമാറും!
ഇന്ത്യൻ സിനിമാ സംഗീതത്തിന്റെ മുദ്രകളിലൊന്നായി നിലനിൽക്കുന്ന കിഷോർ കുമാർ ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെന്നത് ഭൂരിപക്ഷത്തിനുമറിയാം. എന്നാൽ അദ്ദേഹത്തിന്റെ പാട്ടുകേട്ടാൽ തോന്നുക വർഷങ്ങളോളം പരിശീലിച്ചിട്ടുണ്ടെന്നാവും. സ്കൂൾ പഠനത്തിന്റെ കാര്യത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി. സ്കൂൾ അധ്യാപകരുടെയെല്ലാം കണ്ണിലുണ്ണി.
എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിലുണ്ടാകും അന്നത്തെ അഭാസ് കുമാർ ഗാംഗുലി- പഠനത്തിൽ ഒഴികെ. വീട്ടിലെ സ്വന്തം മുറിയിൽ ഒട്ടുമിക്ക സംഗീതോപകരണങ്ങളുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പുസ്തകങ്ങൾക്കു സ്ഥലമില്ലായിരുന്നുതാനും!
ഒരുപക്ഷേ സംഗീതം പഠിക്കാത്തതുതന്നെയാവും അദ്ദേഹത്തിന്റെ ആലാപനത്തിന് അവിശ്വസനീയമായ അനന്യത നൽകിയത്. തുടക്കകാലത്ത് അന്നത്തെ പ്രമുഖ സംഗീതസംവിധായകർ കാര്യമായി ശ്രദ്ധിക്കാഞ്ഞിട്ടും കിഷോറിന്റെ സ്വരത്തിലുള്ള ഒരു മൂളലിനുപോലും ആരാധകർ കാത്തിരുന്ന സമയം വന്നു.
മുറിവും കരച്ചിലും
ബാല്യത്തിൽ തീർത്തും പരുക്കനായ സ്വരമായിരുന്നത്രേ കിഷോർ കുമാറിന്. കാര്യങ്ങൾ മൊത്തം മാറ്റിമറിച്ചത് അക്കാലത്തുണ്ടായ ഒരു മുറിവാണെന്ന് മൂത്ത സഹോദരനും വിഖ്യാത നടനുമായ അശോക് കുമാർ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്- പകുതി കാര്യമായും പകുതി തമാശയായും.
കിഷോറിന്റെ കാലിൽ ഒരു മുറിവു പറ്റി. വേദനസംഹാരികളോ കുത്തിവയ്പ്പെടുത്ത് തരിപ്പിക്കലോ ഇല്ലാത്ത കാലമാണ്. വേദന സഹിക്കാൻവയ്യാതെ കിഷോർ ഒറ്റയിരിപ്പിനു മണിക്കൂറുകളോളം നിലവിളിക്കുമായിരുന്നത്രേ. തുടർച്ചയായ കരച്ചിൽകൊണ്ട് ഒരു ഗുണമുണ്ടായി- അദ്ദേഹത്തിന്റെ സ്വനപേടകം തെളിഞ്ഞു, സുന്ദരമായ ശബ്ദമുണ്ടായി.
ഈ കരച്ചിൽ അദ്ദേഹം പാട്ടിലും ജീവിതത്തിലും തമാശകൾ നിറയ്ക്കാൻ ഉപയോഗപ്പെടുത്തി. ഒപ്പം ഗൗരവവും നിറച്ചു. പിൽക്കാലത്ത് പാട്ടുകൾക്ക് പറഞ്ഞ പ്രതിഫലം പറഞ്ഞ സമയത്തു കിട്ടാതാകുന്പോൾ അദ്ദേഹം കൂടുതൽ കിറുക്കു കാട്ടും. പ്രതിഫലം മുൻകൂർ വാങ്ങുകയെന്നതായിരുന്നു പൊതുവേയുള്ള രീതി. ഒരിക്കൽ ബാക്കിയുള്ള പണം നൽകാതിരുന്ന നിർമാതാവ് ആർ.സി. തൽവാറിന്റെ വീട്ടുപടിക്കൽ ദിവസവും രാവിലെ കിഷോർ കുമാർ എത്തുമായിരുന്നത്രേ.
ഹേ തൽവാർ, ദേ ദേ മേരേ ആഠ് ഹസാർ (തൽവാറേ, എന്റെ എണ്ണായിരം താ) എന്ന പല്ലവിയാണ് ആവർത്തിക്കുക. കാശു കിട്ടുന്നതുവരെ ഈ പരിപാടി തുടർന്നു. സിനിമകളിൽ അഭിനയിക്കുന്പോൾ പണം മുഴുവൻ കിട്ടിയില്ലെങ്കിൽ പകുതി മേക്കപ്പിട്ടു സെറ്റുകളിൽ എത്താനും മടിച്ചില്ല.
ഇത്തരത്തിൽ സ്വന്തം നിയമങ്ങൾ ഉണ്ടാക്കിവയ്ക്കുക മാത്രമല്ല, ഏതു കലാകാരനും അർഹതപ്പെട്ട പ്രതിഫലം കിട്ടണമെന്ന് വിശ്വസിക്കുകയും അതിനായി ശബ്ദമുയർത്തുകയും ചെയ്തു. ഒരുകാലത്ത് മുഹമ്മദ് റഫിയേക്കാൾ ജനപ്രിയനായ ഗായകനായി കിഷോർ കുമാർ ഉയർന്നു. റഫിയോടൊപ്പം പാടുന്ന യുഗ്മഗാനങ്ങൾക്ക് തന്നേക്കാൾ കൂടുതൽ പ്രതിഫലം റഫിക്കായിരിക്കണമെന്നു നിർമാതാക്കളോടു നിർബന്ധം പിടിക്കാറുമുണ്ടത്രേ കിഷോർ കുമാർ.
പഞ്ചം, കിഷോർ
എഴുപതുകളുടെ ഹിന്ദി ചലച്ചിത്രഗാനങ്ങളിൽ ഒരു കൂട്ടുകെട്ടിന്റെ വിജയം പതിവായിരുന്നു. ആർ.ഡി. ബർമൻ, ആനന്ദ് ബക്ഷി, കിഷോർ കുമാർ, രാജേഷ് ഖന്ന എന്നിവരായിരുന്നു ആ സംഘം. രാജേഷ് ഖന്നയുടെ മുഖം, കിഷോർ കുമാറിന്റെ സ്വരം. പ്യാർ ദിവാനാ ഹോതാ ഹേ, യേ ശാം മസ്താനീ, യേ ജോ മൊഹബ്ബത് ഹേ തുടങ്ങിയ പാട്ടുകൾ സ്ക്രീനിൽ കാണുന്നത് സങ്കൽപ്പിക്കുക. അതു രാജേഷ് ഖന്നയല്ല പാടുന്നതെന്ന് ചിന്തിക്കാൻ പോലും മറന്നുപോകും.
ആരാധന, കട്ടീ പതംഗ് എന്നീ ചിത്രങ്ങളിലെ പാട്ടുകൾ ഹിന്ദിയിൽ സൃഷ്ടിച്ച തരംഗം ഇന്നും അലയടിക്കുന്നുണ്ട്. എല്ലാ വികാരങ്ങൾക്കും എല്ലാ സാഹചര്യങ്ങൾക്കുമുള്ള സ്വരമായി കിഷോർദായുടേത്.
ഭാഷകൾ, ഭാവങ്ങൾ
ഹിന്ദിക്കു പുറമേ ബംഗാളി, ഉറുദു, മറാത്തി, ഒറിയ, കന്നഡ തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും കിഷോറിന്റെ പാട്ടുകളുണ്ട്. അദ്ദേഹത്തിന്റെ കഴിവു തുടക്കത്തിലേ തിരിച്ചറിഞ്ഞവരിൽ ഒരാൾ സലിൽ ചൗധരിയാണ്. ഛോട്ടാ സാ ഘർ ഹോഗാ (നൗകരി- 1954) എന്ന ആദ്യത്തെ ഹിറ്റുകളിലൊന്ന് സലിൽദാ നൽകിയതാണ്.
സാക്ഷാൽ സത്യജിത് റേ തന്റെ ചിത്രമായ ചാരുലതയ്ക്കുവേണ്ടി രബീന്ദ്രസംഗീതം ആലപിക്കാൻ കിഷോർ കുമാറിനെ ക്ഷണിച്ചു. ഇതിനെ വിമർശിക്കാൻ ഒട്ടേറെപ്പേർ ഉണ്ടായിരുന്നെങ്കിലും റേ തന്റെ തീരുമാനം മാറ്റിയില്ല. ഹൃദയംനിറഞ്ഞ സന്തോഷത്തോടെയാണ് കിഷോർ ആ ക്ഷണം സ്വീകരിച്ചത്.
ആമി ചീനി ഗോ ചീനി തൊമാരേ എന്നുതുടങ്ങുന്ന വരികൾ യാതൊരു പ്രതിഫലവും വാങ്ങാതെയാണ് കിഷോർ ആലപിച്ചത്. പണത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്തയാളായിരുന്നെന്ന് ഓർക്കണം. റെക്കോർഡിംഗ് കൊൽക്കത്ത വേണ്ടെന്നുവച്ച് ബോംബെയിലാണ് നിർവഹിച്ചത്. 1984ൽ റേയുടെ മറ്റൊരു ചിത്രത്തിനുവേണ്ടിയും കിഷോർ കുമാർ പ്രതിഫലമില്ലാതെ ശബ്ദംനൽകി.
മലയാളം പാട്ട്
മലയാളികൾക്ക് എക്കാലവും പ്രിയങ്കരമായ സ്വരമായിട്ടും കിഷോറിന്റെ ശബ്ദത്തിലുള്ള ഒരു മലയാളം പാട്ടേയുള്ളൂ. 1975ൽ പുറത്തിറങ്ങിയ അയോദ്ധ്യ എന്ന ചിത്രത്തിലായിരുന്നു ആ പാട്ട്. എബിസിഡി ചേട്ടൻ കേഡി, അനിയനു പേടി എന്നുതുടങ്ങുന്ന പാട്ടെഴുതിയത് പി. ഭാസ്കരനും ഈണമിട്ടത് ദേവരാജൻ മാസ്റ്ററുമാണ്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ കിഷോർ കുമാർ മലയാളം ഭംഗിയായി ആലപിച്ചിരിക്കുന്നു. രാജേഷ് ഖന്നയ്ക്ക് എന്നപോലെ മലയാളത്തിന്റെ സ്വന്തം പ്രേം നസീറിനും സുന്ദരമായി ഇണങ്ങി ആ സ്വരം.
ഹരിപ്രസാദ്