Monday, October 14, 2019 1:37 AM IST
ഇടതുസർക്കാരിന്റെ ഒരു വിദ്യാഭ്യാസനയം കൂടി തിരുത്തപ്പെടുകയാണ്. 2006ൽ എം.എ. ബേബി വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോൾ രൂപപ്പെടുത്തിയ സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിലെ സുപ്രധാന ഘടകങ്ങളൊക്കെ നീതിക്കും ന്യായത്തിനും ഭരണഘടനയ്ക്കും വിരുദ്ധമായി കണ്ട് ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. അതിനെതിരേ സുപ്രീംകോടതിയിൽ ദീർഘകാലമായി നടത്തിക്കൊണ്ടിരുന്ന കേസ് കേരളത്തിലെ ഇടതുസർക്കാർ കോടതിയിൽനിന്നു പിൻവലിച്ചു എന്നാണു വാർത്ത. ഏതാണ്ട് രണ്ടര പതിറ്റാണ്ട് ഉയർത്തിപ്പിടിച്ച നയവും നിലപാടുമാണ് ഇപ്പോഴത്തെ സർക്കാർ വഴിയിൽ ഉപേക്ഷിച്ചതായി വ്യക്തമാകുന്നത്.
പ്രഫസർ മുണ്ടശേരിയുടെ വിദ്യാഭ്യാസ ദേശസാത്കരണ നിയമത്തിനും തുടർന്നുവന്ന വർഗസമര സിദ്ധാന്തത്തിൽ രൂപപ്പെട്ട നിയമങ്ങൾക്കും എതിരായ വിമോചന സമരത്തിന്റെ അറുപതാം വാർഷികത്തിലാണ് ഈ നയം മാറ്റം. 1957ലെ മുണ്ടശേരിയുടെ ബില്ലിലെ സുപ്രധാന ഘടകങ്ങളെല്ലാം സുപ്രീംകോടതി റദ്ദ് ചെയ്തിരുന്നു. എങ്കിലും ദേശസാത്കരണ നിലപാടുമായി ഇഎംഎസ് മന്ത്രിസഭ മുന്നോട്ടുപോയതു ചരിത്രം. പിന്നീട് 1990കളിൽ പ്രീഡിഗ്രി കോഴ്സുകൾ കോളജുകളിൽനിന്നു വേർപെടുത്തുന്നതിനായി രൂപപ്പെടുത്തിയ പ്രീഡിഗ്രി ബോർഡിനെതിരേ നടത്തിയ സമരങ്ങളും കലാപങ്ങളും ശക്തമായിരുന്നു.
എന്നാൽ, പിന്നീടു വന്ന ഇടതുസർക്കാർ തന്നെ ആദ്യം ഗവൺമെന്റ് ഹൈസ്കൂളിലും പിന്നീട് എയ്ഡഡ് ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി ക്ലാസുകൾ അനുവദിക്കുകയും പ്രീഡിഗ്രി കോഴ്സ് കോളജുകളിൽനിന്നു വേർപെടുത്തുകയും ചെയ്തു. വൈരുധ്യാത്മക വിദ്യാഭ്യാസ ദർശനങ്ങൾ കേരളത്തെ എന്നും കലുഷിതമാക്കിയിരുന്നു എന്നു കാണാം.
നഷ്ടങ്ങളുടെ കണക്കുകൾ
ഇന്നത്തെ നിലപാടുമാറ്റത്തിന്റെ നാൾവഴികൾ പരിശോധിക്കുന്പോൾ കടന്നുവരുന്ന നഷ്ടങ്ങളുടെ കണക്കുകളുണ്ട്. ഈ നയം സ്ഥാപിച്ചെടുക്കാനായി നടത്തിയ അക്രമസമരങ്ങളിൽ പൊലിഞ്ഞുപോയ അനേകം ജീവിതങ്ങളുണ്ട്, ജീവിക്കുന്ന രക്തസാക്ഷികളുണ്ട്, തകർന്നുപോയ ഭാവിജീവിതത്തെ ഓർത്തു വിലപിക്കുന്ന അനേകായിരങ്ങളുണ്ട്.
സുപ്രീം കോടതിയിലും മറ്റും കേസ് നടത്താൻ നമ്മുടെ നികുതിപ്പണത്തിൽ നിന്നു ചെലവഴിച്ച കോടിക്കണക്കിനു രൂപയുടെ കണക്കുകളുണ്ട്. തങ്ങളുടെ നിലപാടിനോടു യോജിക്കാത്തവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തകർത്തും പൊതുമുതൽ നശിപ്പിച്ചും ഉണ്ടായ അനേക കോടികളുടെ പാപഭാരം ഉണ്ട്. പരിക്കേറ്റ പോലീസുകാരുടെ വേദനയുണ്ട്. സമരങ്ങളിൽ നഷ്ടപ്പെടുത്തിയ അനേകം അധ്യയനദിനങ്ങളുടെ കണക്കുകളുണ്ട്. കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ പിന്നോട്ടടിച്ച വർഗസമരത്തിന്റെ വികലമായ വിദ്യാഭ്യാസ നയത്തെ വിലയിരുത്തുന്പോൾ ഇതെല്ലാം കണക്കിലെടുക്കേണ്ടതാണ്.
കേരളത്തിൽനിന്ന് ഏതാണ്ട് മൂന്നുലക്ഷം വിദ്യാർഥികൾ ഇതര സംസ്ഥാനങ്ങളിലെ പ്രഫഷണൽ കോളജിൽ പഠിക്കുകയും ഏതാണ്ട് 500 കോടി രൂപ അങ്ങനെ ഓരോ വർഷവും മറ്റു സംസ്ഥാനങ്ങളിലെത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇവിടെ സ്വാശ്രയ പ്രഫഷണൽ കോളജുകൾ വേണമെന്ന ആവശ്യം ഉയരുന്നത്. എന്നാൽ, ഇവിടെ സ്വാശ്രയ സ്ഥാപനങ്ങൾ പാടില്ല എന്നതായിരുന്നു കമ്യൂണിസ്റ്റ് നിലപാട്. പരിയാരം സ്വാശ്രയ മെഡിക്കൽ കോളജിനെതിരേ നടന്ന സമരത്തിലാണല്ലോ കൂത്തുപറന്പിൽവച്ച് 1994 ൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടത്. ആ സമരത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികൾ പലരുണ്ട്. പിന്നീട് ഈ പരിയാരം സ്വാശ്രയ മെഡിക്കൽ കോളജ് തന്നെ മാർക്സിസ്റ്റ് പാർട്ടിക്കാർ സ്വന്തമാക്കിയതും അവിടെത്തന്നെ ഒരു ഡിവൈഎഫ്ഐ നേതാവിന്റെ മകൾ അരക്കോടി രൂപയ്ക്ക് മെഡിക്കൽ പിജിക്ക് അഡ്മിഷൻ വാങ്ങിച്ചതും വൈരുധ്യാത്മക നയത്തിന്റെ ചരിത്രം.
നിയമ രൂപീകരണം
ഇപ്പോൾ ഇടതു ഗവൺമെന്റുതന്നെ കൈവിട്ട നിയമത്തിന്റെ രൂപീകരണത്തിൽത്തന്നെ വളരെ പ്രത്യേകതകളുണ്ട്. പാതിരാത്രിവരെ നീണ്ട ചർച്ചയിലൂടെ അടിയന്തര സ്വഭാവത്തോടെ പാസാക്കിയ നിയമമാണിത്. ഭരണകക്ഷിയും പ്രതിപക്ഷവും എല്ലാം യോജിച്ചു പാസാക്കിയ നിയമം. നിയമസഭാംഗങ്ങൾ എല്ലാവരും അംഗീകരിച്ച് അനുകൂലിച്ച നിയമത്തിനാണ് ഈ ഗതികേട് വന്നിരിക്കുന്നത്. ഇത്രയേറെ അധ്വാനവും ഏകോപനവും തീക്ഷ്ണതയും ഒക്കെ കാട്ടി രൂപപ്പെടുത്തിയ നിയമമാണ് ഇന്ന് അനാഥപ്രേതമായി കിടക്കുന്നത്. എന്തിനുവേണ്ടിയായിരുന്നു ഇതെല്ലാം?
സ്വാശ്രയ പ്രഫഷണൽ കോളജുകൾ ആരംഭിച്ച കാലഘട്ടത്തിൽ എല്ലാ സീറ്റുകളിലേക്കും സർക്കാർതന്നെയാണു വിദ്യാർഥികളെ അയച്ചുകൊണ്ടിരുന്നത്. ഇതിനെതിരായ കോടതിവിധി വന്നു. ഇക്കാലത്താണ് 50:50 എന്ന രീതിയിൽ ഒരൂ സൂത്രവാക്യം കടന്നുവരുന്നത്. രണ്ടു സ്വാശ്രയ കോളജുകൾ ചേർന്നാൽ ഒരു സർക്കാർ കോളജിനു തുല്യമാകണമെന്നായിരുന്നു പ്രചരണം. 2004ൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന നിയമം 2002ലെ ടിഎംഎ പൈ കേസിലെ സുപ്രീംകോടതിയുടെ പതിനൊന്നംഗ ബെഞ്ചിന്റെ വിധിതീർപ്പിനു വിരുദ്ധമായി കണ്ട് കോടതി റദ്ദ് ചെയ്തു.
നീതിയും ന്യായവുമില്ലാത്ത നിയമം
വിദ്യാർഥി പ്രവേശനത്തിൽ മാത്രമല്ല ഫീസിന്റെ കാര്യത്തിലും 50:50 എന്ന നിലപാട് 2006ലെ ഇടതു ഗവൺമെന്റ് കൊണ്ടുവന്ന നിയമം അടിസ്ഥാനമാക്കി. അതായത് എൻട്രൻസ് പരീക്ഷയിൽ താരതമ്യേന ഉയർന്ന റാങ്ക് കിട്ടുന്നവരെ സൗജന്യമായി പഠിപ്പിക്കാൻ അതിനു തൊട്ടുതാഴെ റാങ്ക് കിട്ടുന്നവർ ഇരട്ടി ഫീസ് കൊടുക്കേണ്ടിവരുന്ന സാഹചര്യമാണ് അതുവഴി സംജാതമായത്. എൻട്രൻസ് കോച്ചിംഗിനു വേണ്ടി ലക്ഷങ്ങൾ മുടക്കുന്ന സന്പന്ന വിഭാഗത്തിനുവേണ്ടിയാണ് ഈ നിലപാട് എന്നതായിരുന്നു യഥാർഥ്യം.
മെഡിക്കൽ വിദ്യാർഥികൾ സ്വാശ്രയ മെഡിക്കൽ കോളജിൽ പഠിക്കണമെങ്കിൽ താരതമ്യേന ഉയർന്ന റാങ്കുകാരുടെ ഫീസായ നാലു ലക്ഷവും കൂട്ടി ഏതാണ്ട് എട്ടു ലക്ഷം രൂപ ഒരു വർഷം മുടക്കേണ്ടിവരും എന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്. യുക്തിക്കോ നീതിക്കോ നിരക്കാത്ത ഈ നിലപാട് നിയമമാക്കാനുള്ള ശ്രമത്തിന്റെ ഫലമായിരുന്നു 2006ലെ നിയമം.
ഭാഷാ മതന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസമെന്നത് ഭാഷാപരവും സാംസ്കാരികവും വിശ്വാസപരവുമായ തനിമ സംരക്ഷിച്ചു നിലനിൽക്കാനുള്ള അവകാശംകൂടിയാണ്. അതിനുവേണ്ടി സ്വന്തമായി വിദ്യാലയങ്ങൾ സ്ഥാപിച്ചു നടത്താനുള്ള അവകാശമാണ്. ഇന്ത്യയുടെ മഹത്തായ ഭരണഘടന ഉറപ്പുതരുന്ന ഈ അവകാശപ്രകാരം ഇവിടെ തങ്ങളുടെ വിദ്യാർഥികളെ പരമാവധി പ്രവേശിപ്പിക്കാനും അവർക്കുവേണ്ടി അധ്യാപകരെ നിയമിക്കാനുമുള്ള അധികാരമുണ്ട്. പരമോന്നത കോടതികൾ നിരന്തരം ഉയർത്തിപ്പിടിച്ച ഈ അവകാശം നിഷ്കരുണം എടുത്തുകളഞ്ഞുണ്ടാക്കിയ നിയമമാണ് ഗതികിട്ടാതെ അവസാനിച്ചിരിക്കുന്നത്.
ഈ നിയമം ന്യൂനപക്ഷങ്ങളുടെമേൽ ഇരട്ടി നികുതി ചുമത്തുന്നതും ആയിരുന്നു. നികുതിയായി ന്യൂനപക്ഷങ്ങൾ ഉൾപ്പെടുന്ന പൊതുസമൂഹം നൽകുന്ന പണം ഉപയോഗിച്ച് സർക്കാരിന്റെ കോളജിൽ വിദ്യാർഥികളെ സൗജന്യമായി പഠിപ്പിക്കുന്നു. കൂടാതെ അവർ സ്ഥാപിച്ചു നടത്തുന്ന കോളജുകളിൽ അവരുടെ വിദ്യാർഥികളെ പഠിപ്പിക്കേണ്ട പണവും കണ്ടെത്തേണ്ടിവരുന്നു. കൂടാതെ സർക്കാർ നിർദേശിക്കുന്ന കുട്ടികളെ പഠിപ്പിക്കാനുള്ള പണവും കണ്ടെത്തണം. ഏതാണ്ട് നൂറുകോടി രൂപ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ന്യൂനപക്ഷങ്ങളുടെ മേൽ ഓരോ വർഷവും കെട്ടിവയ്ക്കുന്ന നിയമമായിരുന്നു ഇത്.
ഇന്റർ ചർച്ച് കൗൺസിലും നിലപാടും
അനീതിയും അന്യായവും നിറഞ്ഞ ഭരണഘടനാവിരുദ്ധമായ നിലപാട് നിയമപരമായി നടപ്പിലാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും വിപ്ലവ വിദ്യാർഥി യുവജനസംഘടനകളെ ഉപയോഗിച്ച് ആക്രമിച്ചും വരുതിയിലാക്കാനുള്ള ശ്രമം വളരെ ശക്തമായിരുന്നു. ഈ നീക്കത്തെ നിയമപരമായും ആശയപരമായും സാമൂഹ്യമായും പ്രതിരോധിച്ചത് ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഇന്റർ ചർച്ച് കൗൺസിൽ ഫോർ എഡ്യുക്കേഷനായിരുന്നു. 12 എൻജിനിയറിംഗ് കോളജുകളും നാല് മെഡിക്കൽ കോളജുകളും ഒപ്പം 47 കോളജുകളും ഇന്റർ ചർച്ച് കൗൺസിലിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്നു. അതിന്റെ പേരിൽ കോടതിയിൽ കേസുകളും ചാനലുകളിൽ അധിക്ഷേപങ്ങളും നിറഞ്ഞു. എങ്കിലും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു കൊണ്ടുവന്ന ഒരു നിയമം അനീതിപരവും അന്യായവും ആയി കണ്ട് കേരളത്തിലെ ക്രൈസ്തവ സഭകൾ ഇന്റർ ചർച്ച് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിരോധിച്ചത് സമാനതകളില്ലാത്ത ചരിത്രസംഭവമാണ്.
ഇവിടത്തെ രാഷ്ട്രീയ മുന്നണികൾ നടത്തിക്കൊണ്ടിരുന്ന, ഏതാണ്ട് 600 കോടി കടം വരുത്തിയ, പരിയാരം മെഡിക്കൽ കോളജിനെയും വിലയിരുത്തേണ്ടതുണ്ട്. 118 ഏക്കർ ഭൂമിയാണ് മെഡിക്കൽ കോളജിനു സൗജന്യമായി നൽകിയത്. ഇടതുപക്ഷവും വലതുപക്ഷവും മാറിമാറി അവിടെ ഭരണം നടത്തി. ഈ സഹകരണ മെഡിക്കൽ കോളജിന് ആദ്യം നൂറുകോടി രൂപയുടെ ഭൂമിയും പിന്നീട് പല ഘട്ടങ്ങളിലായി 100 കോടിക്കും മേൽ രൂപ സഹായധനമായും നൽകി. എന്നിട്ടും കോളജ് സർക്കാരിനു കൈമാറുന്പോൾ നഷ്ടം 500 കോടിക്കു മുകളിലായിരുന്നു.
പാവപ്പെട്ടവന്റെ നികുതിപ്പണത്തിൽനിന്ന് ഏതാണ്ട് 600 കോടി രൂപയ്ക്കു മുകളിൽ കവർന്നെടുത്ത സ്ഥാപനം ഒടുവിൽ സർക്കാർ ഏറ്റെടുത്ത് അവരുടെ അഴിമതികൊണ്ടുണ്ടായ നഷ്ടം മുഴുവൻ നമ്മുടെമേൽ കെട്ടിവച്ചു കൈകഴുകി. ഈ പണംകൊണ്ട് മൂന്നു പുതിയ സ്വാശ്രയ മെഡിക്കൽ കോളജ് ആരംഭിച്ച് 4200 വിദ്യാർഥികളെ പഠിപ്പിച്ച് ഡോക്ടർമാർ ആക്കാമായിരുന്നു. ഇതുവരെ കേവലം 1500 ഡോക്ടർമാരെയാണ് ഈ സ്ഥാപനത്തിൽ പരിശീലിപ്പിക്കാൻ കഴിഞ്ഞത് എന്നു മനസിലാക്കുന്പോഴാണ് ഈ അഴിമതിയുടെ വ്യാപ്തി വ്യക്തമാകുക.
മെരിറ്റനുസരിച്ചു മാത്രം പ്രവേശനം നൽകുക, എല്ലാവർക്കും ന്യായമായ ഒരേ ഫീസ് ഏർപ്പെടുത്തുകയും പാവപ്പെട്ട വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകി സൗജന്യ വിദ്യാഭ്യാസം നൽകുകയും ചെയ്യുക എന്നതാണ് അന്നും ഇന്നും കൗൺസിലിന്റെ നയം. അങ്ങനെ മെരിറ്റും സമൂഹനീതിയും ഉറപ്പുവരുത്തുന്ന ഇന്റർ ചർച്ച് കൗൺസിലിന്റെ നിലപാടിനു കിട്ടിയ അംഗീകാരമാണ് ഇപ്പോഴത്തെ സർക്കാരിന്റെ തീരുമാനം. പക്ഷേ, ഇക്കാലയളവിലെ നഷ്ടങ്ങൾക്ക് ആര് ഉത്തരം നൽകും. ട്രാക്ടർ വിരുദ്ധ, കംപ്യൂട്ടർ വിരുദ്ധ, സ്വാശ്രയവിരുദ്ധ നിലപാടുകളെല്ലാം ചരിത്രം വിലയിരുത്തും.
ഡോ. ഫിലിപ്പ് നെൽപ്പുരപറന്പിൽ