Saturday, December 14, 2019 12:27 AM IST
ലോക ഭൂപടത്തിൽ മറ്റെല്ലാറ്റിനെയുമെന്നപോലെ ഇന്ത്യ വെറുമൊരു രാജ്യമല്ല. ബഹുസ്വരതയുടെ നൈതികതയിലാണ് ഇന്ത്യയുടെ നിലനിൽപ്പ്. ജനാധിപത്യ, മതേതര റിപ്പബ്ലിക് എന്നതു വലിയൊരു വിശാല സങ്കൽപ്പമാണ്, സ്വത്വമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ലോകം ബഹുമാനിക്കുന്നതും വൈവിധ്യങ്ങളിലെ ഏകതയിലാണ്. നാനാത്വത്തിലെ ഏകത്വം എന്നതിലാണു ഭാരതമെന്ന രാഷ്ട്രത്തിന്റെ അടിത്തറതന്നെ പണിതിരിക്കുന്നത്.
ഇന്ത്യയുടെ അഭിമാനമായ ബഹുസ്വരതയുടെ നൈതികതയിലാണു പുതിയ പൗരത്വ ഭേദഗതി നിയമം മുറിവേൽപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആത്മാവിനുതന്നെ മുറിവേൽക്കുന്നതാണ് ഇന്നലെ സമാപിച്ച പാർലമെന്റ് സമ്മേളനത്തിൽ പാസാക്കിയ പൗരത്വ ഭേദഗതി ബിൽ. ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വ്യാഴാഴ്ച രാത്രിതന്നെ ഒപ്പുവയ്ക്കുകയും കേന്ദ്ര നിയമമന്ത്രാലയം ഉടൻ വിജ്ഞാപനം ഇറക്കുകയും ചെയ്തതോടെ നിയമം പ്രാബല്യത്തിലായിക്കഴിഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള ഹർജികൾ അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്നു സുപ്രീംകോടതിയും ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ നിയമപോരാട്ടത്തേക്കാളേറെ തെരുവുകളിലാകും പ്രതിഷേധക്കാർ പോരാട്ടം നടത്തുക. പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ മറവിൽ ഭരണഘടനയുടെ അന്തഃസത്തയും അടിസ്ഥാന ദർശനങ്ങളും മറികടന്നു നിയമങ്ങൾ കൊണ്ട ുവരുന്നതു തെറ്റുതന്നെയാണ്.
മതപരമായ വിവേചനം
വിവാദ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിലായാലും അതിനെ നഖശിഖാന്തം എതിർക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ഇല്ലാതാക്കാൻ കഴിയില്ലല്ലോ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആളിപ്പടരുന്ന പ്രതിഷേധജ്വാലകളെ വെടിയുണ്ടകൊണ്ട് അടിച്ചമർത്താനുള്ള സർക്കാർ ശ്രമങ്ങൾ വിഫലമാവുകയാണ്. പോലീസ് വെടിവയ്പിൽ ആസാമിലെ പ്രതിഷേധക്കാരുടെ ജീവൻ പൊലിഞ്ഞിട്ടും ഒന്നിലും വിട്ടുവീഴ്ചയില്ല.
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നു 2014 ഡിസംബർ 31നു മുന്പ് ഇന്ത്യയിലെത്തിയ മുസ്ലിംകൾ ഒഴികെയുള്ള ആറു മതവിഭാഗങ്ങളിൽ പെട്ടവർക്കു പൗരത്വം നൽകുന്നതാണു പുതിയ നിയമഭേദഗതി. ഹിന്ദുക്കൾ, സിക്കുകാർ, ക്രൈസ്തവർ, ബുദ്ധമതക്കാർ, ജയിനർ, പാഴ്സികൾ തുടങ്ങിയവർക്കു പൗരത്വം ലഭിക്കാൻ തടസമില്ല. പക്ഷേ ഇത്തരം കുടിയേറ്റക്കാരിലെ മഹാഭൂരിപക്ഷവും ഹൈന്ദവരാണ്.
ഫലത്തിൽ ഹിന്ദുക്കളായ കുടിയേറ്റക്കാർക്കെല്ലാം പൗരത്വം നൽകുകയും മുസ്ലിംകൾക്കു മാത്രം ഇന്ത്യൻ പൗരത്വം നിഷേധിക്കുകയും ചെയ്യുന്നു. ശ്രീലങ്കയിൽനിന്നെത്തിയവർക്കു പൗരത്വം നൽകുന്നതും തുടരും. മതത്തിന്റെ പേരിലുള്ള വ്യക്തമായ വിവേചനം. മുസ്ലിംകളെ മാത്രം ഒഴിവാക്കിയതു ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നതുപോലും കേന്ദ്രം മറന്നു.
ദോഷം പറയരുതല്ലോ, രാജ്യത്തെ ഒരു മുസ്ലിം പൗരനും ഭയക്കേണ്ടതില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പറയുന്നുണ്ട്, പക്ഷേ ആരു വിശ്വസിക്കാൻ!
പ്രതിഷേധങ്ങൾക്കു പട്ടാളപ്പൂട്ട്
ആസാമിലും ത്രിപുരയിലും പശ്ചിമബംഗാളിലും മേഘാലയയിലും മുതൽ തെക്കേയറ്റത്തെ പാവയ്ക്ക പോലുള്ള കേരളത്തിൽ വരെ തുടരുന്ന പ്രതിഷേധ റാലികളും ഹർത്താലുമെല്ലാം രാജ്യത്താകെ അസാമാധാനത്തിന്റെ വിത്തുകളാണു പാകിയത്. കേരളത്തിലേക്കും പ്രതിഷേധം പടർന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എൽഡിഎഫ്, യുഡിഎഫ് മുന്നണികളിലെ വിവിധ പാർട്ടി നേതാക്കളും സംയുക്തമായാണു തിങ്കളാഴ്ച തിരുവനന്തപുരത്തു ധർണ നടത്തുക.
പതിവു തെറ്റിക്കാതെ പൗരത്വ നിയമ ഭേദഗതിക്കെതിരേ മറ്റൊരു പ്രതിഷേധ ഹർത്താലും ചൊവ്വാഴ്ച കേരളത്തിൽ പ്രഖ്യാപിച്ചിട്ടുമുണ്ട്. സാധാരണ ജനങ്ങളെ വലയ്ക്കാതെ പ്രതിഷേധിക്കാൻ കേരളത്തിലെ രാഷ്ട്രീയക്കാർക്ക് ഇനിയും കഴിയില്ലെന്നതു കഷ്ടമാണ്. കോൽക്കത്തയിലും മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ, സിപിഎം, കോണ്ഗ്രസ് സംയുക്ത പ്രതിഷേധ റാലി നടത്തുന്നുണ്ട്.
ആസാമിലും മേഘാലയയിലും ത്രിപുരയിലും അടക്കം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാകെ കല്ലേറും ലാത്തിയടിയും മുതൽ വെടിവയ്പു വരെ സംഘർഷം മൂർച്ഛിക്കുകയാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര അമിത് ഷായ്്ക്കു റദ്ദാക്കേണ്ടിവന്നു. ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽ ഇന്നലെ പ്രതിഷേധിച്ച വിദ്യാർഥികളെ അടിച്ചമർത്താൻ പോലീസിനു ടിയർ ഗ്യാസും ജലപീരങ്കിയും ലാത്തിയുമെല്ലാം വേണ്ടിവന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധം ആസാമിനു പുറത്തേക്കും സംഘർഷത്തിലേക്കു നീങ്ങുന്നതു വലിയ അപായ സൂചനയുമാണ്.
പോലീസിനും കേന്ദ്ര സായുധ സേനകൾക്കും പുറമേ കരസേനയുടെ 26 കന്പനി പട്ടാളക്കാരെയാണ് ആസാമിൽ കലാപം അമർച്ച ചെയ്യാനായി നിയോഗിച്ചിരിക്കുന്നത്. സംഘർഷം വഷളാകുന്നതോടെ സാധാരണ ജനങ്ങൾ കഷ്ടപ്പാടിലും ആശങ്കയിലുമാണ്. കടകൾ അടച്ചിടുമെന്നു ഭയക്കുന്നതിനാൽ ആസാം, ത്രിപുര, നാഗാലാൻഡ്, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം അവശ്യസാധനങ്ങൾ വാങ്ങാൻ ജനം തിരക്കുകൂട്ടുകയാണ്.
പിണറായി പറഞ്ഞതു കാര്യമല്ല
പാർലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് തമാശയായി കണ്ടാൽ മതി. മമത ബാനർജിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗുമെല്ലാം പറഞ്ഞതു കേട്ട് പിണറായിയും ചാടിയതാകും. പൗരത്വം സംബന്ധിച്ച നിയമങ്ങളെ മറികടന്നു മറ്റൊരു തീരുമാനം എടുക്കാൻ സംസ്ഥാനങ്ങൾക്കു കഴിയില്ലെന്ന കാര്യം മുഖ്യമന്ത്രിയോട് ആരെങ്കിലും പറഞ്ഞുകൊടുക്കട്ടെ.
എന്നാൽ, ദേശീയ പൗരത്വ രജിസ്റ്റർ (നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസണ്സ്-എൻആർസി) കേരളത്തിൽ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിൽ അതിൽ കാര്യമുണ്ടായിരുന്നു. എൻആർസി സംബന്ധിച്ചു രാജ്യത്തെ ബിജെപി ഇതരരായ 16 മുഖ്യമന്ത്രിമാർ യോജിച്ചു നിലപാടു സ്വീകരിക്കുമോ എന്നതാണു പ്രധാനം.
ആസാമിൽ എൻആർസിയുടെ അന്തിമപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 19,06,067 പേരാണ് ഒറ്റ ദിവസംകൊണ്ടു പതിറ്റാണ്ടുകൾ ജീവിച്ച രാജ്യത്ത് അന്യനായി മാറിയത്. സ്വന്തമെന്നു പറയാൻ രാജ്യവും പൗരത്വവും വിലാസവും ഇല്ലാതായ ഹതഭാഗ്യർ. 19 ലക്ഷം വരുന്ന ഇവരെ ഇനിയെന്തു ചെയ്യുമെന്നു മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാരുകൾക്കു നിശ്ചയവുമില്ല!
വിദേശിയായി മാറുന്ന സ്വദേശി
എന്നാൽ, ആസാമിലെ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടാതെപോയവരിൽ ഭൂരിപക്ഷവും ഹൈന്ദവരാണെന്നു വന്നതോടെ കേന്ദ്രത്തിലെയും ആസാമിലെയും ബിജെപി സർക്കാരുകൾ മലക്കം മറിഞ്ഞതും നിസാരമല്ല. പ്രതീക്ഷിച്ചതുപോലെ എൻആർസിയിൽ പെടാതിരുന്നവർ മുഴുവൻ ന്യൂനപക്ഷക്കാർ അല്ലെന്നതു ഞെട്ടിക്കുന്ന യാഥാർഥ്യമായി.
പൗരത്വ രജിസ്റ്ററിൽ പേരില്ലാത്തവരെ വിദേശികളായി പ്രഖ്യാപിച്ചു പുറത്താക്കില്ലെന്ന് ഉടൻതന്നെ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ഡേക്കറും ആസാം മുഖ്യമന്ത്രി സർബാനന്ത് സോനോവാളും തിരുത്തിയതു മറക്കരുതല്ലോ. അഴിയാത്ത കുരുക്കായി ആസാമിൽ എൻആർസി മാറിയതിനെ മറികടക്കാൻ കൂടിയാണു തിരക്കിട്ട് പൗരത്വ ഭേദഗതി നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാരിനെ നിർബന്ധിതമാക്കിയെന്നതും രഹസ്യമല്ല.
ബംഗ്ലാദേശ് വിമോചനയുദ്ധം തുടങ്ങിയ 1971 മാർച്ച് 24നു മുന്പ് ഇന്ത്യയിൽ സ്ഥിരതാമസം ഉണ്ടായിരുന്നവരെ ആണ് ഇന്ത്യൻ പൗരന്മാരായി എൻആർസിയിൽ കണക്കാക്കുന്നത്. ഇതിനു ശേഷം കുടിയേറിയവരെ വിദേശികളായി കണക്കാക്കി വോട്ടർ പട്ടികയിൽനിന്നും മറ്റു സർക്കാർ ആനുകൂല്യങ്ങളിൽനിന്നും പുറത്താക്കും. സുപ്രീംകോടതിയുടെ വിധിയെത്തുടർന്ന് 2013-ലാണ് ആസാമിൽ പൗരത്വ രജിസ്റ്റർ പുതുക്കാൻ നടപടി തുടങ്ങിയത്.
മിണ്ടിയാൽ കട്ടാകുന്ന ഇന്റർനെറ്റ്
വലിയ പ്രതിഷേധങ്ങൾ ഭയന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ഇന്റർനെറ്റ് ബന്ധം സർക്കാർ വിച്ഛേദിച്ചിരിക്കുകയാണ്. ജമ്മു കാഷ്മീരിൽ മാസങ്ങളോളമാണ് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചത്. വീട്ടുതടങ്കലിലാക്കിയ മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി തുടങ്ങി അഞ്ഞൂറോളം പേർക്ക് നാലു മാസമായി സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുകയാണ്. ലോക്സഭാംഗമായ ഫറൂഖ് അബ്ദുള്ളയ്ക്കു പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻപോലും അനുവദിക്കാത്ത ജനാധിപത്യം!
ജമ്മു കാഷ്മീരിനെ വെട്ടിമുറിച്ചു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും, പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കുകയും ചെയ്തതിന്റെ പ്രത്യാഘാതം തുടരുന്നതിനിടെയാണു ജനങ്ങളെ തരംതിരിക്കുന്ന പുതിയ നിയമവുമായി കേന്ദ്രം രംഗത്തെത്തിയത്. പക്ഷേ ആസാമിലെ ഇന്റർനെറ്റ് ഇല്ലാത്ത പ്രദേശത്തെ ജനങ്ങളോടു സമാധാനം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തതു തമാശയേക്കാളേറെ അപമാനമാണ്. ഇംഗ്ലീഷിലും ആസാമീസ് ഭാഷയിലുമുള്ള മോദിയുടെ ട്വീറ്റ് ജനം വായിക്കണമല്ലോ! പത്തു ജില്ലകളിലാണു നാലു ദിവസത്തിലേറെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചത്.
സ്ത്രീകളും വിദ്യാർഥികളുമടക്കം പതിനായിരങ്ങൾ കല്ലുകളും വടികളുമായി തെരുവിലിറങ്ങി നിയമ ഭേദഗതിക്കെതിരേ കലാപം ഉയർത്തുകയാണ്. ഗോഹട്ടി, ഡിബ്രൂഗഡ് അടക്കമുള്ള സ്ഥലങ്ങളിലേക്കുള്ള മിക്ക വിമാനങ്ങളും റദ്ദാക്കി. ആസാമിലെയും ത്രിപുരയിലെയും എല്ലാ യാത്രാ തീവണ്ടികളും സർവീസ് നിർത്തി. സംഘർഷം ഭയന്നു രഞ്ജി ട്രോഫി ക്രിക്കറ് മത്സരവും ഐഎസ്എൽ ഫുട്ബോൾ മത്സരവും റദ്ദാക്കി. ത്രിപുരയിലെ 48 മണിക്കൂർ വഴിതടയൽ അവസാനിച്ച ശേഷവും മൊബൈൽ ഇന്റർനെറ്റ് സർവീസുകളുടെ സസ്പെൻഷൻ തുടരുന്നു.
നെടുകെ പിളർന്നു മുളകിടരുത്
ആസാമിലെ സംഘർഷങ്ങളെത്തുടർന്നു ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ ഇന്ത്യാ സന്ദർശനം മാറ്റിയത് ഇന്ത്യക്കു വലിയ തിരിച്ചടിയായി. ഗോഹട്ടിയിൽ നാളെ നടക്കേണ്ടിയിരുന്ന, നരേന്ദ്ര മോദിയും ആബേയും തമ്മിലുള്ള ഇന്ത്യ- ജപ്പാൻ ഉച്ചകോടിയാണു നടക്കാതെ പോയത്. ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ. അബ്ദുൾ മോമന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയതിന്റെ തൊട്ടുപിന്നാലെയാണു ജപ്പാൻ പ്രധാനമന്ത്രിയും ഇന്ത്യയിലേക്കുള്ള യാത്ര മാറ്റിയത്. വിദേശ നേതാക്കളുടെ സന്ദർശനം റദ്ദാക്കേണ്ടിവരുന്ന നിലയിലേക്കു പ്രശ്നം വഷളാകുന്നത് ഒരു രാജ്യത്തിനും ഭൂഷണമല്ല.
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പറഞ്ഞിരിക്കുന്ന തത്വങ്ങൾക്കു വിരുദ്ധമാണു മതത്തിന്റെ പേരിലുള്ള വിവേചനം. ഇത്തരത്തിൽ വ്യക്തമായ വിവേചനമുള്ള പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആത്മാവിനെ മുറിവേൽപ്പിക്കുന്നതാണ്. ഇന്ത്യയെന്നത് ഒരു സംസ്കാരവും ആശയവുമാണ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും നാനാത്വത്തിനും സാമൂഹ്യവും മതപരവുമായ സൗഹാർദത്തിനും ഭീഷണി ഉയരുന്നതു വലിയ ആപത്താകും.
രാജ്യം നേരിടുന്ന അസമത്വങ്ങളും ദാരിദ്ര്യവും തൊഴിലില്ലായ്മയും വിലക്കയറ്റവും കാർഷിക പ്രതിസന്ധിയും വ്യവസായ, വ്യാപാര മേഖലകളിലെ മുരടിപ്പും സാന്പത്തിക മാന്ദ്യവും പരിഹരിക്കാനാകണം സർക്കാരുകളുടെ മുൻഗണന. സ്ത്രീ, ദളിത്, ന്യൂനപക്ഷ പീഡനങ്ങളും ഇല്ലാതാക്കണം. തുടർച്ചയായി പെണ്കുട്ടികൾ മാനഭംഗം ചെയ്യപ്പെടുന്നതു തടയാനെങ്കിലും സർക്കാരിനു കഴിയണം.
130 കോടി ജനങ്ങളുടെ സുരക്ഷയും ക്ഷേമവും സർക്കാരിന്റെ കടമയാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഓരോ നീക്കവും തിരിച്ചറിഞ്ഞു തോൽപ്പിക്കണം. ഇന്ത്യയുടെ ആത്മാവിനെ ഇനിയും കീറിമുറിക്കരുത്.
ഡൽഹി ഡയറി / ജോർജ് കള്ളിവയലിൽ