Friday, February 28, 2020 11:12 PM IST
സംസ്ഥാന സർക്കാരിനെയും കേരളത്തെയും സംബന്ധിച്ചിടത്തോളം അഭിമാനകരമായ ദിവസമാണിന്ന്. പദ്ധതികൾ പ്രഖ്യാപിക്കുക മാത്രമല്ല, പ്രഖ്യാപിക്കുന്നവ സമയബന്ധിതമായി നടപ്പിലാക്കുക കൂടി ചെയ്യുമെന്നതിന്റെ തെളിവാണ് തലസ്ഥാന നഗരത്തിൽ ഇന്നു നടക്കുന്ന ചടങ്ങ്. അടുത്ത അഞ്ചുവർഷം കൊണ്ടു സംസ്ഥാനത്തെ പാർപ്പിട പ്രശ്നം പൂർണമായി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലൈഫ് പദ്ധതി പ്രഖ്യാപിച്ചത്. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ഏറ്റവും പ്രധാന നാഴികക്കല്ലാണ് രണ്ടു ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിലൂടെ പിന്നിടുന്നത്.
സംസ്ഥാനത്തെ ദുർബല ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനു വേണ്ടി സർക്കാർ രൂപം കൊടുത്തിട്ടുള്ള പദ്ധതികളിൽ സുപ്രധാനമാണ് ലൈഫ്. മാന്യവും സുരക്ഷിതത്വവുമുള്ള ഭവനത്തോടൊപ്പം ജീവനോപാധികൾ കൂടി ഉറപ്പുവരുത്തുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. അതിലൂടെ കേരളത്തിന്റെ സാമൂഹിക- പശ്ചാത്തല മേഖലകളിൽ സമഗ്രമായ മാറ്റമുണ്ടാക്കാം എന്നാണു സർക്കാർ കണ്ടത്.
ഇന്ത്യയിലെ ജനസംഖ്യയിൽ 30 ശതമാനത്തോളം പേർ സുരക്ഷിതമല്ലാത്ത വീടുകളിൽ താമസിക്കുന്നവരോ വീടില്ലാത്തവരോ ആണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. 2011ലെ സാമൂഹിക-സാന്പത്തിക- ജാതി സെൻസസിലെ വിവരങ്ങൾ അനുസരിച്ചു രാജ്യത്ത് 2.38 കോടിയോളം കുടുംബങ്ങൾക്ക് സുരക്ഷിതമല്ലാത്ത ഒറ്റമുറി വീടുകളാണുള്ളത്. അപൂർണമായ വീടുകൾ മുഴുവൻ ഉൾപ്പെടുത്തിയാൽ ഈ കണക്ക് വലുതാകും. ഈയവസ്ഥ കേരളത്തിലെങ്കിലും മാറ്റിയെടുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ലൈഫ് പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ഏറ്റെടുത്തത്.
മൂന്ന് ഘട്ടങ്ങളായാണ് ലൈഫ് മിഷൻ പദ്ധതി വിഭാവനം ചെയ്തത്. ഒന്നാംഘട്ടത്തിൽ 2000-01 മുതൽ 2015-16 വരെ വിവിധ സർക്കാർ ഭവനനിർമാണ പദ്ധതികൾ പ്രകാരം ധനസഹായം കിട്ടിയിട്ടും നിർമാണം പൂർത്തീകരിക്കാൻ കഴിയാതിരുന്ന കുടുംബങ്ങൾക്കുള്ള വീടുകൾ യാഥാർഥ്യമാക്കുക എന്നതായിരുന്നു ദൗത്യം. ഒന്നാംഘട്ടത്തിൽ നിർമിക്കേണ്ട 54,173 വീടുകളിൽ 52,050 (96.08 %) വീടുകൾ ഇതിനകം പൂർത്തീകരിച്ചു കഴിഞ്ഞു. ഈ ഘട്ടത്തിൽ ഓരോ ഗുണഭോക്താവിനും വീടുപൂർത്തിയാക്കാൻ ആവശ്യമായ തുക നൽകിയാണ് നിർമാണം നടത്തിയത്. ഇതിനായി സർക്കാർ ചെലവഴിച്ചത് 670 കോടിയോളം രൂപയാണ്.
ലൈഫ് രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിർമാണവും മൂന്നാംഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം. രണ്ടാംഘട്ടത്തിൽ 1,00,460 ഗുണഭോക്താക്കളാണ് അർഹത നേടിയത്. ഇവരിൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിലേർപ്പെട്ടത് 92,213 പേരാണ്. അതിൽ 74,674 (80.97 %) ഗുണഭോക്താക്കൾ ഭവനനിർമാണം പൂർത്തിയാക്കി. ലൈഫ്-പി.എം.എ.വൈ (അർബൻ) പദ്ധതി പ്രകാരം 79,520 ഗുണഭോക്താക്കൾ കരാർ വച്ച് പണി ആരംഭിക്കുകയും 47,144 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു. ലൈഫ്-പി.എം.എ.വൈ (റൂറൽ) പദ്ധതി പ്രകാരം 17,475 ഗുണഭോക്താക്കൾ കരാർ വച്ച് പണി ആരംഭിക്കുകയും 16,640 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു. ലൈഫ് രണ്ടാം ഘട്ടത്തിനായി സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 5,851.23 കോടി രൂപയാണ്.
ഇതുകൂടാതെ, മറ്റു വകുപ്പുകളുടെ ഭവനനിർമാണ പദ്ധതികളും പുരോഗമിച്ചു. പട്ടികജാതി വകുപ്പിനു കീഴിൽ 18,811 വീടുകളും പട്ടികവർഗ വകുപ്പിനു കീഴിൽ 738 വീടുകളും പൂർത്തീകരിച്ചു. ഫിഷറീസ് വകുപ്പ് നിർമിച്ച വീടുകളുടെ എണ്ണം 3,725 ആണ്. ഇതെല്ലാം കൂടി ഈ സർക്കാർ പൂർത്തിയാക്കിയത് 2,14,000 ത്തിൽപ്പരം വീടുകളാണ്.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകൾ നിർമിച്ചത്- 32,388 വീടുകൾ. 24,898 വീടുകൾ പൂർത്തീകരിച്ച് പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള കൊല്ലം ജില്ലയിൽ 18,470 വീടുകളും പത്തനംതിട്ടയിൽ 5,594 ഉം ആലപ്പുഴയിൽ 15,880 കോട്ടയം, ഇടുക്കി ജില്ലകളിൽ യഥാക്രമം 7,983 ഉം 13,531 ഉം എറണാകുളത്ത് 14,901 ഉം തൃശൂരിൽ 15,604 ഉം മലപ്പുറത്ത് 17,994 ഉം കോഴിക്കോട് 16,381 ഉം വയനാട്ടിൽ 13,596ഉം കണ്ണൂരും കാസർഗോഡും യഥാക്രമം 9,236 ഉം 7,688 ഉം വീടുകൾ പൂർത്തിയായി.
ലൈഫ് മൂന്നാംഘട്ടത്തിൽ 1,06,925 ഗുണഭോക്താക്കളെ അർഹരായി കണ്ടെത്തിയിട്ടുണ്ട്. ഈ ഘട്ടത്തിൽ പ്രധാനമായും ഭവനസമുച്ചയങ്ങളാണ് നിർമിക്കുന്നത്. പ്രീഫാബ് സാങ്കേതികവിദ്യയാണ് നിർമാണത്തിനായി ഉപയോഗിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ അടിമാലിയിൽ 217 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്ന ഭവനസമുച്ചയം പൂർത്തീകരിച്ച് അടിമാലി ഗ്രാമപഞ്ചായത്തിലെ അർഹരായ മുഴുവൻ ഭൂരഹിത ഭവനരഹിതർക്കും വീട് കൈമാറിക്കഴിഞ്ഞു. 163 ഗുണഭോക്താക്കൾക്കാണ് നിലവിൽ അവിടെ വീടുകൾ ലഭിച്ചത്. ബാക്കി വീടുകൾ മറ്റ് പഞ്ചായത്തുകളിലെ ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കളെ കണ്ടെ ത്തി ഉടൻ കൈമാറും. അങ്കമാലിയിൽ 12 കുടുംബങ്ങൾക്കായുള്ള ഭവന സമുച്ചയത്തിന്റെ നിർമാണം പൂർത്തീകരിക്കുകയും ഫെബ്രുവരി 15 ന് ഉദ്ഘാടനം ചെയ്ത് ഗുണഭോക്താക്കൾക്ക് നൽകുകയും ചെയ്തു.
മൂന്നാംഘട്ടത്തിൽ ഈ വർഷം 100 ഭവന സമുച്ചയങ്ങളാണ് പൂർത്തീകരിക്കുക. ഇതിൽ 12 പൈലറ്റ് ഭവന സമുച്ചയങ്ങളുടെ ടെൻഡർ അവാർഡ് ചെയ്ത് പ്രാരംഭ പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 2020 ന് മുന്പ് ഇവ പൂർത്തിയാക്കും. ലൈഫ് മൂന്നാം ഘട്ടത്തിനായി സർക്കാർ ഇതുവരെ 31 കോടിയോളം രൂപ ചെലവഴിച്ചു. 448 കോടിയോളം രൂപയുടെ ഭവന സമുച്ചയ പദ്ധതികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. ഭവന സമുച്ചയങ്ങൾക്കായി 300 ഓളം ഇടങ്ങളിൽ സ്ഥലം കണ്ടെത്തി. സംസ്ഥാന ബജറ്റിൽ രണ്ടായിരം കോടി രൂപയാണ് ലൈഫ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
വീട് നിർമാണം പൂർത്തീകരിക്കുന്നതിനായി പല പ്രമുഖ ബ്രാൻഡുകളുമായി കൈകോർത്ത് കുറഞ്ഞ നിരക്കിൽ വീട് നിർമാണ സാമഗ്രികൾ വിതരണം ചെയ്യുന്നതിനുള്ള നടപടികളും ലൈഫ് മിഷൻ കൈക്കൊണ്ടിരുന്നു. 20-60 ശതമാനം വരെ വിലകുറച്ചാണ് ഇലക്ട്രിക്കൽ ഉപകരണങ്ങൾ, വയറിംഗ് ഉപകരണങ്ങൾ, പെയിന്റ്, സാനിറ്ററി ഉപകരണങ്ങൾ, സിമെന്റ്, വാട്ടർ ടാങ്ക് തുടങ്ങിയവ ഗുണഭോക്താക്കൾക്കു ലഭ്യമാക്കിയത്. അങ്ങനെ സ്വന്തമായി വീട് പണിയുന്നവർക്ക് 50,000 മുതൽ 2,00,000 വരെ രൂപ ലാഭിക്കാൻ കഴിയുന്ന സാഹചര്യം സംസ്ഥാന സർക്കാർ ഒരുക്കി. കൂടാതെ തൊഴിലുറപ്പ് ദിനങ്ങളിൽ നിന്ന് 90 ദിവസം വീട് നിർമാണത്തിനായി ഉപയോഗിക്കാനുള്ള വ്യവസ്ഥയും സാധ്യമാക്കിയിരുന്നു.
അർഹരായ എല്ലാവർക്കും വീട് എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിൽ തന്നെ ആർക്ക് ആദ്യം ലഭിക്കണം എന്നതിന് കൃത്യമായ മാനദണ്ഡം നിലവിലുണ്ട്. ലൈഫ് എന്നത് പൂർണമായും സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ്. ഭവന നിർമാണത്തിന് കുറഞ്ഞത് നാലു ലക്ഷം രൂപ നൽകുന്ന പദ്ധതി. പദ്ധതി വളരെ വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒന്നാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയും.
പിണറായി വിജയൻ, മുഖ്യമന്ത്രി