Monday, March 16, 2020 11:32 PM IST
വിമാനത്താവളങ്ങളിലെ ക്രമീകരണങ്ങൾ
കോവിഡ്-19 നിയന്ത്രിക്കുന്നതിന് വിമാനത്താവളങ്ങളിലെ പരിശോധന കർശനമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലെയും മേധാവികളുമായും വീഡിയോ കോണ്ഫറൻസിലൂടെ സംസാരിച്ചു. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവള മേധാവികൾ പങ്കെടുത്തു. വീഡിയോ കോണ്ഫറൻസിൽ ഉണ്ടായ ധാരണകൾ:
1. ആഭ്യന്തര യാത്രക്കാരെയും പരിശോധനയ്ക്കു വിധേയമാക്കണം.
2. വിദേശത്തേക്ക് പോകുന്നവരെയും സ്ക്രീൻ ചെയ്യണം.
3. വിദേശത്തുനിന്ന് വരുന്നവർക്ക് പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണം.
4. പരിശോധനയ്ക്ക് കൂടുതൽ കേന്ദ്രങ്ങൾ ഏർപ്പെടുത്തേണ്ടിവരും. കൂടുതൽ പരിശോധനാ സംഘത്തെയും വേണ്ടിവരും. ഇതിനാ വശ്യമായ സഹായം സംസ്ഥാന സർക്കാർ നൽകും.
5. കൂടുതൽ എമിഗ്രേഷൻ കൗണ്ടറുകൾ ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കണം.
6. കസ്റ്റംസ് പരിശോധനയ്ക്കും കൂടുതൽ സൗകര്യങ്ങൾ ഉണ്ടാ കണം. വിമാനത്താവളത്തിൽ ഒരുതരത്തിലുള്ള തിക്കും തിരക്കും ഉണ്ടാകരുത്.
7. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ആംബുലൻസിൽ അപ്പോൾതന്നെ ആശുപത്രിയിലേക്ക് മാറ്റണം. രോഗ ലക്ഷണ ങ്ങൾ ഇല്ലാത്ത വിദേശയാത്രക്കാരെ, വീടുകളിൽ ഐസോലേ ഷനിൽ ആക്കണം. പോലീസിന്റെ മേൽനോട്ടത്തിൽ അവരെ വീടുകളിൽ എത്തിക്കണം.
8. വീടുകളിൽ ഐസോലേഷനിൽ പോകാൻ നിർദേശിക്കപ്പെട്ട വരുടെ വിവരങ്ങൾ അപ്പപ്പോൾ ആരോഗ്യ വകുപ്പിന്റെ സെല്ലിൽ അറിയിക്കണം.
9. വിമാനത്താവളങ്ങളിൽ തിരക്ക് ഒഴിവാക്കുന്നതിന് കർശനമായ നടപടികൾ വേണം. യാത്രയയ്ക്കാനും സ്വീകരിക്കാനും ഒരുപാട് പേർ എത്തുന്നത് തടയണം.
10. വിദേശത്തുനിന്ന് വന്ന് ഹോം ക്വാറന്റൈനിൽ പോകുന്നവർക്ക് വ്യക്തമായ മാർഗനിർദേശങ്ങൾ വിമാനത്താവളത്തിൽ നിന്നു തന്നെ നൽകണം.
11. വിമാനത്താവളങ്ങളിൽ കൂടുതൽ ആംബുലൻ ലഭ്യമാക്കും. ഐഎംഎ ഇക്കാര്യത്തിൽ സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
8302201133യിൽ മിസ്ഡ് കോൾ ചെയ്യൂ
കോവിഡ് 19 നിർദേശങ്ങളും അറിയിപ്പുകളും ഇനി സാധാരണ ഫോണിലും
*സംവിധാനം ഒരുക്കിയത് പിആർഡിയുടെ GoK Direct ആപ്പിലൂടെ
കോവിഡ് 19 സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളും നിർദേശങ്ങളും ഇനി ഒരു മിസ്ഡ് കോളിലൂടെ നിങ്ങളുടെ ഫോണിലെത്തും. സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവരെ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ഒരുക്കിയത്. 8302201133 എന്ന നമ്പറിലേക്കാണ് മിസ്ഡ് കോൾ ചെയ്യേണ്ടത്.
പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ. കെ. ശൈലജ നിർവഹിച്ചു. പിആർഡി ഡയറക്ടർ യു. വി. ജോസ് സന്നിഹിതനായിരുന്നു.
മിസ്ഡ് കോൾ ചെയ്യുന്നതോടെ ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ GoK Direct എന്ന മൊബൈൽ ആപ്പിൽ നമ്പർ രജിസ്റ്റർ ആകും. പിന്നീട് കോവിഡ് 19 നെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളും നിർദേശങ്ങളും വാർത്തകളും ഇവർക്ക് ഫോണിൽ ലഭിച്ചു കൊണ്ടിരിക്കും. ടെക്സ്റ്റ് മെസേജ് അലർട്ട് സംവിധാനത്തിലൂടെയാണ് നെറ്റ് കണക്ഷനില്ലാത്ത സാധാരണ ഫോണിൽ വിവരം ലഭ്യമാക്കുന്നത്. സ്മാർട്ട് ഫോണുകളിൽ പ്ലേ സ്റ്റോറുകളിൽ നിന്ന് ആപ്പ് ദിവസവും നിരവധി പേരാണ് ഡൗൺലോഡ് ചെയ്യുന്നത്.
കോവിഡ് 19നെക്കുറിച്ചുള്ള യാഥാർഥ വിവരങ്ങൾ ജനങ്ങളിലെത്തിക്കാനാണ് GoK Direct ആപ്പ് സർക്കാർ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ആപ്പ് ഉദ്ഘാടനം ചെയ്തത്. നിരീക്ഷണത്തിൽ കഴിയുന്നവർ, വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർ, യാത്ര ചെയ്യുന്നവർ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലുള്ളവർക്ക് ആവശ്യമായ വിവരം മൊബൈൽ ആപ്പിൽ ലഭിക്കും. കൂടാതെ പൊതുഅറിയിപ്പുകളുമുണ്ടാവും. ഇതിനായി പ്രത്യേക വിഭാഗങ്ങൾ ആപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്.
സ്ക്രീനിനു താഴെ ആരോഗ്യവകുപ്പിന്റെ ദിശയുടെ ഫോൺ നമ്പർ നൽകിയിട്ടുണ്ട്. ഇതിൽ നിന്ന് നേരിട്ട് വിളിക്കാനുമാവും. എയർപോർട്ട്, സീപോർട്ട്, റെയിൽവേ സ്റ്റേഷനുകൾ, പ്രധാന ബസ് ടെർമിനലുകൾ എന്നിവിടങ്ങളിൽ ആപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. കൂടാതെ സർക്കാർ വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ എന്നിവയിലൂടെയും പ്രചാരണം നൽകുന്നുണ്ട്.