കനത്ത മഴയിലും കാറ്റിലും മിന്നൽചുഴലിയിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ. സെപ്റ്റിക് ടാങ്കിൽ വീണ് പിഞ്ചുബാലൻ മരിച്ചു. നിരവധി പേർക്കു പരിക്കേൽക്കുകയും നിരവധി വീടുകൾക്കു പൂർണമായോ ഭാഗികമായോ കേടുപറ്റുകയും ചെയ്തു.
ചാലക്കുടി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ചുഴലിക്കാറ്റ് വീശി വീടുകളുടെ മേൽക്കൂര പറന്നുപോയി. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
തലപ്പിള്ളി താലൂക്കിലെ പൈങ്കുളം പേറക്കാട്ടിൽ ശശികുമാറിന്റെ മകൻ ആദിദേവ് (4) ബന്ധുവിന്റെ പണിതീരാത്ത വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണാണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്പതോടെയാണ് സംഭവം.
കൊടകര വട്ടേക്കാട് മുക്കണാംപറന്പിൽ ജോർജിന്റെ ഓടിട്ട വീട് ആൽമരം വീണ് പൂർണമായും തകർന്നു. മൂന്നുപേർക്കു പരിക്കേറ്റു. ജോർജ് (77), ഭാര്യ റോസിലി (71), ചെറുമകൾ അലീന (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കനത്ത കാറ്റിനെതുടർന്ന് അതിരപ്പിള്ളി റോഡിൽ കൊന്നക്കുഴിയിൽ വാട്ടർ ഷെഡ് കന്പനി തകർന്ന് റോഡിലേക്കു വീണു ഗതാഗതം തടസപ്പെട്ടു. അതിരപ്പിള്ളി - മലക്കപ്പാറ വിനോദസഞ്ചാര മേഖലയിൽ അതിശക്തമായ മഴയു കാറ്റും മൂലം മരങ്ങൾ റോഡിലേക്കു വീണ് ഗതാഗതം രാവിലെ മുതൽ തടസപ്പെട്ടു. ഇതേത്തുടർന്ന് തുന്പൂർമുഴി ഡിഎംസിയുടെ വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ മഴയാത്ര, മലക്കപ്പാറ ജംഗിൾ സഫാരി ട്രിപ്പുകൾ താത്കാലികമായി നിർത്തി. മലക്കപ്പാറ റോഡിൽ രാവിലെ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു.
അയ്യന്തോൾ പുതൂർക്കര വായനശാലയുടെ സമീപം ഒളരി പുല്ലഴിയിൽ വൻമരം, ആൽമരങ്ങൾ എന്നിവ കടപുഴകി. ഈ ഭാഗങ്ങളിൽ ഇലക്ട്രിക് ലൈൻ പൊട്ടിവീണ് വൈദ്യുതിയും ഇവിടങ്ങളിലെ ഗതാഗതവും തടസപ്പെട്ടു. ഇന്നലെ രാവിലെയാണ് സംഭവം.
കനത്ത മഴയെതുടർന്ന് ചെന്ത്രാപ്പിന്നി വില്ലേജിൽ ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ ക്യാന്പ് ആരംഭിച്ചിട്ടുണ്ട്. ഏഴു കുടുംബങ്ങളിലായി 24 പേരെ ഇവിടേക്കു മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ, ചാവക്കാട്, മുകുന്ദപുരം താലൂക്കുകളിലായി നാല് ക്യാന്പുകളുണ്ട്. ഇതിൽ 15 കുടുംബങ്ങളിലായി 54 പേരാണുളളത്.
പുതൂർക്കര, പുല്ലഴി, അയ്യന്തോൾ, പൂങ്കുന്നം എന്നിവിടങ്ങളിൽ മരങ്ങൾ വീണു. ചെറുതും വലുതുമായ മരങ്ങൾ വീടുകളുടെ മുകളിലേക്കും റോഡുകളിലേക്കും വൈദ്യുതി പോസ്റ്റിനു മുകളിലേക്കുമാണ് മറിഞ്ഞുവീണത്. നാശനഷ്ടങ്ങളുണ്ടെങ്കിലും ആളപായങ്ങളില്ല. പൂങ്കുന്നം എ.കെ.ജി.നഗറിൽ വീടിന്റെ മേൽക്കൂരയിലെ ഷീറ്റ് പറന്ന് നൂറ്റന്പതു മീറ്ററോളം മാറി മറ്റൊരു വീടിന്റെ ടെറസിലെ വാട്ടർ ടാങ്കിനു മുകളിൽ ചെന്നുവീണ് ടാങ്ക് തകർന്നു. മറ്റൊരു വീടിന്റെ ഓടുകൾ പറന്നുപോയി. വീടിനകത്തു കിടന്നുറങ്ങിയവർ പുറത്തേക്ക് ഇറങ്ങിയോടി.
പുതൂർക്കരയിൽ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലെ വർഷങ്ങൾ പഴക്കമുള്ള ആൽമരം കടപുഴകി വീണ് മതിൽ തകർന്നു. പുതൂർക്കര ദേശീയ വായനശാലയുടെ മേൽക്കൂര കാറ്റിൽ പറന്നുപോയി. അയ്യന്തോൾ-പൂങ്കുന്നം മേഖലയിൽ വൈദ്യുതിബന്ധം മണിക്കൂറുകളോളം മുടങ്ങി. തൃശൂർ-പാലക്കാട് ദേശീയപാതയിൽ കുതിരാനിലും കൂർക്കഞ്ചേരിക്കടുത്ത് വലിയാലുക്കലിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. ശക്തൻ സ്റ്റാൻഡ്, മുണ്ടൂർ-കൊട്ടേക്കാട് റോഡ്, പൂത്തോൾ പാസ്പോർട്ട് ഓഫീസിന് സമീപം എന്നിവിടങ്ങളിലും മരം വീണ് ഗതാഗതം തടസപ്പെട്ടു.
ചാലക്കുടിയിലും പരിസരപ്രദേശങ്ങളിലും കനത്ത നാശം
ചാലക്കുടി: കനത്തമഴയിലും കാറ്റിലും ചാലക്കുടിയിലും പരിസരപ്രദേശങ്ങളിലും കനത്ത നാശം. ചാലക്കുടിപുഴ നിറഞ്ഞൊഴുകുകയാണ്. ഇതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പരിയാരം കപ്പത്തോട് നിറഞ്ഞ് പരിസരപ്രദേശങ്ങളിലെ ജാതി, വാഴ തുടങ്ങിയ കൃഷിസ്ഥലങ്ങൾ വെള്ളത്തിനിടിയിലായി. പരിയാരം കമ്മളത്ത് കപ്പത്തോട് നിറഞ്ഞൊഴുകി അലഞ്ചേരി ജോസഫിന്റെ വീട്ടിലേക്ക് വെള്ളെം കയറി. പുഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് കപ്പത്തോട് എതിർദിശയിലേക്കാണ് ഒഴുകുന്നത്.
ചാലക്കുടിപുഴയിൽ വെട്ടുകടവ് പാലത്തിനു തൊട്ട് താഴെക്കൂടിയാണ് വെള്ളം ഒഴുകുന്നത്. ചാലക്കുടി പുഴയിൽ വെട്ടുകടവ് പാലത്തിനു തൊട്ട് താഴെക്കൂടിയാണ് വെള്ളം ഒഴുകുന്നത്. ഇനി വെള്ളം ഉയർന്നാൽ വെട്ടുകടവ് പാലത്തിലേക്ക് വെള്ളം കയറും. കഴിഞ്ഞ പ്രളയത്തിൽ വന്നടിഞ്ഞ മരങ്ങൾ പൂർണമായും നീക്കം ചെയ്യാത്തതിനാൽ ഒഴുകിവരുന്ന മരങ്ങൾ വന്ന് തടഞ്ഞാൽ ഒഴുക്ക് തടസപ്പെടാനും സാധ്യതയുണ്ട്.
പരിയാരത്ത് ശക്തിയായ കാറ്റിൽ മരങ്ങൾ വൈദ്യുതി ലൈനിൽ വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു.പരിയാരം കല്ലേലി ജെയ്സന്റെ പറന്പിലെ 200ഓളം ഞാലിപൂവൻ വാഴകൾ ശക്തിയായ കാറ്റിൽ ഒടിഞ്ഞുവീണു നശിച്ചു. കുലച്ച വാഴകളാണ് നശിച്ചത്. പുലർച്ചെയുണ്ടായ കാറ്റിൽ ഇന്ദിര എന്ന വീട്ടമ്മയുടെ വീട് തകർന്നു.
ചായ്പൻകുഴിയിൽ രാവിലെയുണ്ടായ ശക്തിയായ കാറ്റിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. മരങ്ങൾ വീണ് 20 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. നൂറുകണക്കിനു റബർ, ജാതി, വാഴ, തേക്ക്, കവുങ്ങ് എന്നിവ ഒടിഞ്ഞുവീണു നശിച്ചു. ചായ്പൻകുഴി പദ്ധതിയുടെ 10,000 ലിറ്റർ കപ്പാസിറ്റിയുള്ള പുതിയ പി.വി.സി. വാട്ടർ ടാങ്ക് മരം വീണ് തകർന്നു. മൂന്നു കോഴിഫാമുകൾ നശിച്ചു. നൂറുകോഴികൾ ചത്തു.
പെരേപ്പാടൻ പോളി, പ്ലാശേരി ഭാസ്കരൻ, പരിയാടൻ ജേക്കബ്, തടിയൻ ജോർജ് പ്ലാക്കൽ, ജോജി തുരുത്തി, ചന്ദ്രൻ അതിയാരത്ത്, ലിന്റൻ കാവുങ്ങൽ, പടിഞ്ഞാറെ കുന്നനാട്ട് ജോസഫ്, പടിഞ്ഞാക്കര ജോർജ്, കണ്ടത്തറ പീതാംബരൻ, ഷിനു മുട്ടത്തറ, പ്രഭാകരൻ എരുവീട്ടിൽ, ജിജി മംഗലത്ത് എന്നിവരുടെ റബർ, വാഴ, ജാതി തുടങ്ങിയവ വൻതോതിൽ കാറ്റിൽ വീണു നശിച്ചു. റോഡിൽ വൈദ്യുതിപോസ്റ്റ് ഒടിഞ്ഞുവീണതുമൂലം രണ്ടുകൈയിലേക്കുള്ള ബസ് സർവീസ് നിർത്തിവച്ചു. ചെന്പൻകുന്ന് ഭാഗത്തേക്കുള്ള ഗതാഗതവും തടസപ്പെട്ടിരിക്കയാണ്. ട്രാൻസ്ഫോർമർ കാറ്റിൽ ചെരിഞ്ഞ് നിൽക്കുകയാണ്.
പ്ലാശേരി വാസുവിന്റെ നിരവധി ജാതിമരങ്ങളും വാഴകളും കാറ്റിൽ വീണു നശിച്ചു. വല്ലത്തുപറന്പൻ അഖിലേശ്വരൻ, ശിവൻ എന്നിവരുടെ പറന്പിലെ വൻമരങ്ങൾ കടപുഴകി വീണു. പെരേപ്പാടൻ പോളിയുടെ വീടിന്റെ തൂണ് തകർന്നു. പടിഞ്ഞാറെ കുന്നനാട് ജോസഫിന്റെ പുകപുരയും തൊഴുത്തും മരംവീണ് തകർന്നു. വടക്കുന്പാടൻ മേരിയുടെ വീടിന്റെ മേൽക്കൂര മരം വീണ് തകർന്നു.
പയ്യപ്പിള്ളി ഒൗസേപ്പ്, കാവുങ്ങ പൗലോസ്, പി.എ.പൗലോസ്, മാടപ്പിള്ളി ജോർജ്, ചെരടായി ഇട്ടീര, കൈപറന്പാടൻ ടൈറ്റസ്, ചെരടായി മാത്യു, പുഞ്ചയിൽ ജോസ്, വെട്ടുപാറയിൽ ബേബി, മങ്ങാട് ബാലൻ, വെളിയത്തുപറന്പിൽ ഭവാനന്ദൻ എന്നിവരുടെ ജാതി, റബർ മരങ്ങൾ നശിച്ചു. കൃഷി ഓഫീസർ സ്ഥലത്തെത്തി അന്വേഷണം നടത്തി. ആർപിഎസിന്റെ ഷെഡ് മരം വീണ് തകർന്നിട്ടുണ്ട്. വൈദ്യുതി ജീവനക്കാർ വൈദ്യുതിപോസ്റ്റുകൾ മാറ്റി വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമം നടത്തിവരുന്നു.
ഇന്നലെയുണ്ടായ ശക്തിയായ കാറ്റിൽ മുരിങ്ങൂരിനും കൊരട്ടിക്കും മധ്യേ റെയിൽവേ ട്രാക്കിൽ മരം വീണു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി റെയിൽവേ ട്രാക്കിൽനിന്നും മരം വെട്ടിമാറ്റി തടസം നീക്കി. ട്രെയിൻ ഗതാഗതത്തിനു തടസമുണ്ടായില്ല.ഇതേതുടർന്ന് എറണാകുളം-നീസാമുദീൻ മംഗളാ എക്സ്പ്രസ് ഒന്നരമണിക്കൂറിലധികം ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു.
കൂടപ്പുഴ കുട്ടാടൻ പാടത്ത് വെള്ളം കയറിയതിനെ തുടർന്ന് ഒന്പതു കുടുംബങ്ങളെ പിബിഎസ് ഹാളിലേക്ക് മാറ്റി താമസിപ്പിച്ചു. മുരിങ്ങൂർ സിഗ്നൽ ജംഗ്്ഷനിൽനിന്നും മേലൂരിലേക്ക് തിരിയുന്ന റോഡിൽ വൻ തേക്ക് മരം റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതിലൈനിലേക്കാണ് മരം വീണത്. കൊന്നക്കുഴിയിൽ ഗോകുലം കുടിവെള്ള കന്പനിയുടെ പ്ലാന്റിന്റെ മേൽക്കൂര ശക്തിയായ കാറ്റിൽ അതിരപ്പിള്ളി റോഡിൽ വീണു ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കാറ്റുണ്ടായത്.
ചാലക്കുടി സതേണ് കോളജിനു സമീപം റെയിൽവേ അടിപ്പാതയിൽ വെള്ളം നിറഞ്ഞു ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു.
കനത്ത മഴയെ തുടർന്ന് സതേണ് കോളജിനു സമീപം റെയിൽ മേൽപാലത്തിന്റെ ഭിത്തിയുടെ കരിങ്കൽകെട്ടിൽനിന്നും മണ്ണ് ഇടിഞ്ഞുവീണു. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് കരിങ്കൽകെട്ടിൽ നിന്നും മണ്ണും കല്ലും ഇളകിവീണത്. ട്രെയിൻ ഗതാഗതത്തിനു തടസം ഉണ്ടായിട്ടില്ല. റെയിൽവേ അധികൃതർ സ്ഥലത്തെത്തി സുരക്ഷാനടപടികൾ സ്വീകരിച്ചു.
എടക്കഴിയൂരിൽ മിന്നൽ ചുഴലി; 15 വീടുകൾക്ക് കേടുപറ്റി
ചാവക്കാട്: തീരമേഖലയിൽ മിന്നൽ ചുഴലി 15 വീടുകൾക്ക് കേടുപറ്റി. മരങ്ങൾ നിലംപൊത്തി. വൈദ്യുതി തകരാറിലായി. ഇന്നലെ രാവിലെ എടക്കഴിയൂർ കാജകന്പനിക്കു പടിഞ്ഞാറാണ് ഏതാനു മിനിറ്റുകൾ മാത്രം നീണ്ടുനിന്ന മിന്നൽ ചുഴലി നാശം വിതച്ചത്.എടക്കഴിയൂർ തെക്കേ മദ്രസയ്ക്കു സമീപം ഭീമൻ മരം കടപുഴകി ദേശീയപാതയിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
മുത്തേടത്ത് ഷാഫിയുടെ വീട് വൈദ്യുതി പോസ്റ്റും മരവും വീണ് തകർന്നു. സി.വി.സുരേന്ദ്രന്റെ ഷീറ്റുമേഞ്ഞ വീടും മരങ്ങൾ വീണു തകർന്നു. വലിയ പ്ലാവ് കടപുഴകി വീണാണ് മാടത്തയിൽ അഹമ്മദിന്റെ ഓടുമേഞ്ഞ വീട് തകർന്നത്.
പള്ളിപ്പറന്പിൽ ഹുസൈൻ, ആർ.വി.അബ്ദുറഹ്്മാൻ, പുത്തൻപുരയിൽ ലത്തീഫ്, കറുത്ത മുഹമ്മദാലി, പള്ളത്ത് ഹുസൈൻ, അന്പലായിൽ കല്യാണി, പുതുവീട്ടിൽ ലത്തീഫ്, ബ്ലാങ്ങാട് താഴത്ത് ഹുസൈൻ, കറുപ്പംവീട്ടിൽ ഷാഹു, വടക്കേപുറത്ത് പാത്തുമ്മു എന്നിവരുടെ വീടുകളും മരങ്ങൾ വീണു തകർന്നു.വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണതോടെ ഈ മേഖലയിൽ വൈദ്യുതി ബന്ധം തകർന്നു. ശക്തമായ കാറ്റിൽ അകലാട് ബദർപള്ളിക്കു സമീപം ദേശീയപാതയിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. ഹൈവേ പോലീസ് അകലാട് വിവണ് ക്ലബ് പ്രവർത്തകരുടെ സഹായത്തിൽ മരങ്ങൾ മുറിച്ചുനീക്കി.
ഗുരുവായൂർ മേഖലയിൽ വ്യാപക നാശം
ഗുരുവായൂർ: കാറ്റിലും മഴയിലും നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വ്യാപക നാശം.
തെങ്ങ് ആട്ടിൻകൂട്ടിന് മുകളിൽ വീണ് ആട് ചത്തു.ഇരിങ്ങപ്പുറം,തിരുവെങ്കിടം,നളന്ദ ജംഗ്ഷൻ,താണിയൽ പരിസരം,എൽ.എൻടി റോഡ്,കാവീട് എന്നിവിടങ്ങളിലാണ് മരങ്ങൾ കടപുഴകിയും ഇലട്രിക് പോസ്റ്റുകൾ വീണും നാശനഷ്ടമുണ്ട ായിട്ടുള്ളത്.തിരുവെങ്കിടം കണ്ട ംകുളം ഏരിയിൽ സദാനന്ദന്റെ വീട്ടിലെ തെങ്ങ് രാത്രി കടപുഴകി ആട്ടിൻകൂട്ടിലേക്ക് പതിച്ച് കൂട്ടിൽ കിടന്നിരുന്ന ആട് ചത്തു.
ഗുരുവായൂർ ഫയർഫോഴ്സെത്തിയാണ് തെങ്ങ് മുറിച്ചു മാറ്റിയത്.താണിയിൽ ക്ഷേത്രത്തന് പിൻവശം താണിയിൽ പരേതനായ രാഘവന്റെ ഭാര്യ കല്യാണി(80)ക്ക് ഓട് വീണ് കാലിന് പരുക്കേറ്റു.ഇന്നലെ രാത്രി രണ്ടേ ാടെ കാറ്റിൽ വീടീന്റെ ഓടുകൾ പറന്നു പോവുകയായിരുന്നു.താണിയിൽ ക്ഷേത്രത്തിന് സമീപം എടക്കളത്തൂർ അന്നമ്മയുടെ വീട്ടിലെ ഓടുകൾ വൂട്ടിനുള്ളിലേക്ക് പതിച്ച വീട്ടിലെ സാധനങ്ങൾക്ക് കേടുപാടുകൾ പറ്റി.ഈപ്രദേശത്തെ 13 ഇലട്രിക് പോസ്റ്റുകൾ നിലെപൊത്തി.പ്രദേശത്ത് വൈദ്യുതി ബന്ധം തടസെപെട്ടിരിക്കുകയായണ്.താണിയിൽ ക്ഷേത്രത്തിൽ സമീപം നിന്നിരുന്ന നൂറ് വർഷം പഴക്കമുള്ള ആൽമരം നിലംപൊത്തി.
ഗുരുവായൂർ സെന്റ് ആന്റണീസ് പളളിയിലെ സൈക്കിൾ ഷെഡ് കാറ്റിൽ പറന്നുപോയി.എൽ.എഫ് കോളജിന് മുൻപിൽ നിന്നിരുന്ന മാവ്,രണ്ട ് തെങ്ങ്,പ്ലാവ് എന്നിവ കടപുഴകി.ഇന്നലെ ഉച്ചക്കുശേഷം കോളജിന് അവധി നൽകി.എൽ എൻടി റോഡിൽ മാവ് വീട്ടിലേക്ക് കടപുഴകി വീണു.നളന്ദ ജംഗഷനിൽ മരങ്ങൾ കടപുഴകി നിരവിധി വീടുകൾക്ക് കേടുപാടുകൾ പറ്റി.നളന്ദ ജംഗഷനിൽ വാര്യത്ത് പറന്പിൽ കൊഴക്കി ഷാജുവിന്റെ വീട്ടിലേക്ക് മാവ് കടപുഴകി വീടിന്റെ പാരപ്പെറ്റ് തകർന്നു പോയി.കൊഴക്കി പ്രസാദിന്റെ വീട്ടിൽ പ്ലാവ് കടപുഴകി.ഇരിങ്ങപ്പുറം മന്പറന്പത്ത് അശോകന്റെ വീടിന്റെ ഓടുകൾ പറന്നു പോയി.മനയിൽ മോഹൻദാസ്,ചട്ടിക്കൽ ബാലൻ,ചട്ടിക്കൽ രജിത എന്നിവരുടെ വീടുകളിൽ മരങ്ങൾ കടപുഴകി.
പുത്തന്പല്ലി തേരിൽ ശശി കുമാറിന്റെ വീടിന്റെ ടെറസിലെ മേൽക്കൂര കാറ്റിൽ പറന്നുപോയി.ഇയാളുടെ സഹോദരൻ സൗപർണികയിൽ പ്രസന്ന ചന്ദ്രന്റെ വീട്ടിൽ തെങ്ങ് വീണ് ടെറസിലെ മേൽക്കൂരക്ക് കേടുപറ്റി.അമ്മിണി കോറോട്ടിന്റെ വീടിന് വിള്ളലുണ്ട ായി.മേഖലയിലാകെ 30ഓളം വൈദ്യുത പോസ്റ്റുകൾ നിലംപൊത്തി.ഇരിങ്ങപ്പുറം മേഖലയിൽ മരങ്ങൾ കടപുഴകി നിരവധി നാശനഷ്ടമാണ് ഉണ്ട ായിട്ടുള്ളത്.ഗുരുവായൂർ ഫയർഫോഴ്സ് എത്തിയാണ് പല സ്ഥലത്തും മരങ്ങൾ മുറിച്ചുമാറ്റി തചസങ്ങൾ നീക്കിയത്.ഇലട്രിസിറ്റി ജീവനക്കാർ വൈകിട്ടോടെ വൈദ്യുതി പുനസ്ഥാപിച്ചു.നഗരസഭ ചെയർമാൻ വി.എസ്.രേവതി നാശനഷ്ടം സംഭവിച്ചിട്ടുളള സ്ഥലങ്ങളിൽ സന്ദർശനം നടത്തി.