മൂന്നാം പ്രമാണം: കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം.
ഇസ്രായേൽക്കാരുടെ സാബത്താചരണമാണ് ഈ പ്രമാണത്തിന്റെ അടിസ്ഥാനം. കാലാനുസൃതമായ പല പുനരാഖ്യാനങ്ങൾ വന്നിട്ടുള്ള ഒരു പ്രമാണമാണിത്. പുറപ്പാട് പുസ്തകത്തിന്റെ വീക്ഷണത്തിൽ, ആറുദിവസത്തെ സൃഷ്ടികർമത്തിനു ശേഷം, ദൈവം വിശ്രമിച്ചെന്നും, അങ്ങനെ ആഴ്ചയിലെ ഏഴാം ദിവസത്തെ അവിടുന്ന് വിശുദ്ധീകരിച്ചെന്നും അതിനാൽ സർവ സൃഷ്ടിജാലങ്ങളും മനുഷ്യരോടൊപ്പം വിശ്രമിക്കണമെന്നും ആ ദിവസം ദൈവിക കാര്യങ്ങൾക്കായി ഉപയോഗിക്കണമെന്നും ഈ പ്രമാണം നിഷ്കർഷിക്കുന്നു.
നിയമാവർത്തന ഭാഷ്യത്തിൽ (5:12-15), ഈജിപ്തിൽനിന്നുള്ള സ്വാതന്ത്ര്യത്തെ അനുസ്മരിച്ച്, ദൈവഹിതപ്രകാരം, എല്ലാവർക്കും തൊഴിലിൽനിന്നുമുള്ള വിശ്രമത്തിനുള്ള സമയത്തിനാണ് കൂടുതൽ ഊന്നൽ. എല്ലാവരും ഒരുമിച്ചു വിശ്രമിച്ചാൽ തൊഴിൽകൊണ്ടുള്ള ലാഭനഷ്ട വിഭാഗീയതയും ഒഴിവാകും. അങ്ങനെ പഴയനിയമ പരമ്പര്യത്തിൽ സാബത്താചരണം സൃഷ്ടിയുടെയും വിമോചനത്തിന്റെയും ഓർമയുടെ അനുസ്മരണവും ഒപ്പം വിശ്രമദിനവുമായിത്തീർന്നു.
പക്ഷേ ഈശോയുടെ കാലമായപ്പോഴേക്കും സാബത്താചരണത്തെ തെറ്റായി വ്യാഖ്യാനിച്ച്, മനുഷ്യർക്ക് അനങ്ങാൻ പാടില്ലാത്തവിധത്തിൽ ദുഃസഹമാക്കിത്തീർത്തു. ഈശോ ഈ സമീപനത്തെ നിശിതമായി വിമർശിക്കുന്നുണ്ട്. അവിടുന്ന് സാബത്തിന്റെ ശരിയായ അർഥം എന്താണെന്ന് വ്യക്തമാക്കുന്നുമുണ്ട്: ‘സാബത്തു മനുഷ്യനുവേണ്ടിയാണ്, അല്ലാതെ മനുഷ്യൻ സാബത്തിനു വേണ്ടിയല്ല’ (മർക്കോസ് 2:27-28). അന്നേദിവസം മനുഷ്യർക്ക് ഉപകാരം ചെയ്യുന്നത് പുണ്യം തന്നെയാണെന്നും ഈശോ പഠിപ്പിക്കുന്നുണ്ട്.
ക്രിസ്തുമതത്തിൽ സാബത്തിന് ഈശോമിശിഹായുടെ ഉത്ഥാനവുമായി ചേർത്ത്, പുതിയ മാനം കൈവന്നു. അങ്ങനെ സാബത്താചരണം, ഉത്ഥാനദിവസമായ ഞായറാഴ്ച ‘കർത്താവിന്റെ ദിവസമായി’ പുനർ നിർവചിക്കപ്പെട്ടു. ഞായറാഴ്ച ആചരണത്തിന് ദ്വിവിധമായ തലങ്ങളാണുള്ളത്: ക്രൈസ്തവർ ഒരു സമൂഹമായി കർത്താവിന്റെ ബലിയർപ്പണത്തിന്റെ ഓർമ ആചരിക്കുകയും വചനം ശ്രവിക്കുകയും ചെയ്യുക; 2) മറ്റെല്ലാ ബഹളങ്ങളിൽനിന്നു മാറി വിശ്രമത്തിനായും കുടുംബത്തോടും സൗഹൃദകൂട്ടായ്മകളോടും ഒത്ത് ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കുക.
ഞായറാഴ്ച കടമുള്ള ദിവസമെന്നുള്ള പഠനത്തിന് പൊതുവെ സ്വീകാര്യത കുറഞ്ഞു വരുന്ന ഒരു കാലമാണിത്. എന്നാൽ, ഒരു പ്രമാണത്തെക്കാളുപരി, മനുഷ്യന്റെ ആത്മീയവും ശാരീരികവുമായ സൗഖ്യത്തിനു വളരെ അത്യന്താപേക്ഷിതമായ ദൈവാരാധനയും പ്രാർഥനയും വിശ്രമവുമാണ് ഈ പ്രമാണത്തിന്റെ അകക്കാമ്പ്. സ്വാർഥപരതയും വ്യക്തിമാഹാത്മ്യവാദവും ശക്തമായിരിക്കുന്ന ഈ കാലഘട്ടത്തിൽ, എല്ലാവരെയും ഉൾക്കൊള്ളുന്ന വിശ്രമത്തിന്റെയും സമൂഹപരതയുടെയും സന്ദേശമുൾക്കൊള്ളുന്ന ഈ പ്രമാണം കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.
സാമ്പത്തികമായ ലാഭനഷ്ടങ്ങൾ മാത്രം നോക്കാതെ എല്ലാവർക്കും, പ്രകൃതിക്കുപോലും ക്ഷേമകരമാകുന്ന ഞായറാഴ്ച ആചരണം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ് . അതുപോലെ, അന്നേദിവസം, പാവപ്പെട്ടവരെയും അഗതികളെയും സഹായിക്കാനുതകുന്ന ജീവകാരുണ്യ പ്രവൃത്തികളിലും കൂട്ടായ സംരംഭങ്ങളിലും ഭാഗഭാക്കാകുന്നതും കർത്താവിന്റെ ദിവസത്തിനു ചേർന്നതു തന്നെ, പ്രത്യേകിച്ച് നോമ്പുകാലത്ത്.
ഡോ. ജോയ് ഫിലിപ്പ് കാക്കനാട്ട് സിഎംഐ