അഞ്ചാം പ്രമാണം – കൊല്ലരുത്
പത്തു കല്പനകളിലെ ഏറ്റവും സംക്ഷിപ്തമായ കല്പനയാണിത്. ഹീബ്രുമൂല ത്തിൽ രണ്ടും മലയാളത്തിൽ ഒരു വാക്കും മാത്രമേയുള്ളു. മാനവസമൂഹത്തിലെ തുല്യർ തമ്മിലുള്ള ബന്ധത്തെയും ഇടപെടലിനെയും സംബന്ധിച്ചുള്ള ആദ്യത്തെ പ്രമാണമാണിത്. ജീവന്റെ സംരക്ഷണമാണല്ലോ തുടർന്നുവരുന്ന വിവാഹം, വിവാഹേതരബന്ധങ്ങൾ, സ്വത്ത് തുടങ്ങിയവയെ പരാമർശിക്കുന്ന നിയമങ്ങളുടെ ആധാരം.
കൊല്ലരുത് എന്ന പ്രമാണം ജീവന്റെ പവിത്രതയെയും വിശുദ്ധിയെയുമാണ് എടുത്തുകാട്ടുന്നത്. ദൈവമാണ് ജീവന്റെ ദാതാവെന്നും അതു നമുക്കു ദാനമായി നല്കപ്പെട്ടിരിക്കുന്ന പളുങ്കുപോലെ കരുതലോടെ സൂക്ഷിക്കേണ്ട സമ്മാനമാണെന്നും സൂക്ഷ്മതയോടെ കാത്തുപാലിക്കണമെന്നും വിവക്ഷ.
കൊല്ലുക എന്ന ഹീനമായ പ്രവൃത്തി മാത്രമല്ല, അതിലേക്കു നയിക്കാവുന്ന വികാര സംക്ഷോഭങ്ങളും തന്ത്രരൂപീകരണങ്ങളും എല്ലാം ഈ പ്രമാണത്തിന്റെ പരിധിയിൽ വരുന്നുണ്ട്. അതുകൊണ്ടാണല്ലോ ഈശോ ഈ പ്രമാണത്തെ വ്യാഖ്യാനിക്കുമ്പോൾ, കൊലയിലേക്കു നയിക്കാവുന്ന എല്ലാ കാര്യങ്ങളും സഹോദരനോടു കോപിക്കുന്നതുൾപ്പെടെ, അതിന്റെ മാനങ്ങളായി പഠിപ്പിക്കുന്നത് (മത്താ 5:21 25). ചില വ്യക്തികളോടും അവരുടെ കലുഷിത ഇടപെടലുകളോടും അതുപോലെ ചില പ്രത്യയശാസ്ത്രങ്ങളോടും രാഷ്ട്രീയനിലപാടുകളോടും നമുക്കു വിയോജിപ്പുണ്ടാകാം.
നമ്മെ എതിർക്കുന്നവരോടും ജീവിതം ദുസഹമാക്കുന്നവരോടും എന്തെന്നില്ലാത്ത അമർഷവും തോന്നാം. അങ്ങനെയുള്ളവരെ കൊന്നു കുഴിച്ചുമൂടി വഴി സുഗമമാക്കുന്നവരെ നാം നിരന്തരം കണ്ടുകൊണ്ടാണിരിക്കുന്നത്. എന്നാൽ ആ വഴി ക്രിസ്തുഅനുയായിക്ക് സാധ്യമല്ല, അതു സ്വീകരിക്കുന്നവരെ ക്രിസ്ത്യാനിയുടെ ഗണത്തിൽ ചേർക്കാനും സാധ്യമല്ല. കാരണം, അക്രമം ഒന്നിനും പരിഹാരമാകില്ല എന്നാണ് ഈശോ പഠിപ്പിച്ചത്; അക്രമരാഹിത്യത്തിന്റെ പുതിയ ധാർമികതയാണ് അവിടുന്നു കാണിച്ചുതന്നത് (മത്താ 26:51-52).
മനുഷ്യജീവൻ വളരെ വിലകുറഞ്ഞ ഒന്നായി തരംതാഴ്ത്തപ്പെടുന്ന ഒരു നാട്ടിൽ, ജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കാൻ ഈ പ്രമാണം നമ്മെ ഉദ്ബോധിപ്പിക്കുന്നു. ഭ്രൂണഹത്യയും ദയാവധവും ഈ പ്രമാണത്തിന്റെ പരിധിയിൽ വരും. അപരന്റെ സത്പേരു നശിപ്പിക്കുന്നതും ഈ പ്രമാണം വിലക്കുന്നു. അതുപോലെ മാന്യമായി ജീവിക്കാനാവശ്യമുള്ള ഭക്ഷണം, പാർപ്പിടം, അടിസ്ഥാന വിദ്യാഭ്യാസം മുതലായവ ഉറപ്പുവരുത്താനും ഈ പ്രമാണം വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഇന്നിപ്പോൾ, ദിനപത്രങ്ങൾ വായിക്കുമ്പോഴും വാർത്തകൾ കാണുമ്പോഴും ഈ പ്രമാണം നിസംശയം നിരോധിക്കുന്ന ഒരു മരണ സംസ്കാരം വളർന്നുവരുന്നില്ലേ എന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ ഹിതത്തിനു വഴങ്ങാത്തവരെയും തങ്ങൾ ഉദ്ദേശിച്ച സാമ്പത്തികനേട്ടത്തിനു വിലങ്ങുതടിയാകുന്നവരെയും, എന്തിനേറെ, സ്നേഹത്തിന്റെ പേരു പറഞ്ഞ്, പ്രണയം നടിച്ച് പ്രേമാഭ്യർത്ഥന നടത്തുമ്പോൾ നിരസിക്കുന്നവരെപ്പോലും ചുട്ടെരിക്കുന്ന വാർത്തകൾ കളംപിടിക്കുമ്പോൾ നാം മരണ സംസ്കാരത്തിന്റെ ഗർത്തത്തിലേക്കു വളരെ വേഗത്തിൽ വഴുതിവീഴുന്നുവെന്നു തോന്നുന്നു. ഈ അപകടകരമായ സൂചനയെ നിയന്ത്രി ക്കണമെങ്കിൽ അഞ്ചാം പ്രമാണം ഒരുൾപ്രേരണയാകുന്ന സംസ്കാരത്തിനായി നോമ്പ് നോറ്റു പ്രാർഥിക്കണം.
ഡോ. ജോയ് ഫിലിപ്പ് കാക്കനാട്ട് സിഎംഐ