കോവിഡ്: ജീവിതത്തിനും മരണത്തിനും ഇടയിൽ 25 ദിവസം; അബർഡീനിലെ മലയാളി നഴ്സിന്‍റെ ദരനുഭവം പങ്കിട്ട് ഭർത്താവ്
Monday, May 25, 2020 12:57 PM IST
അബർഡീൻ: പലവിധ അസുഖ ബാധിതരായ രോഗികളെ ശുശ്രൂഷിക്കാനുള്ള ഉറച്ച മനസോടെയാണ് ഓരോ നഴ്സും ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ കോവിഡ് -19 എന്ന ഈ മഹാവിപത്ത്‌ നാം കരുതിയതിലും എത്രയോ വലുതാണ് .

എന്‍റെ ഭാര്യ സാറ, സ്കോട്‌ലൻഡിൽ അബർഡീനിലുള്ള എൻഎച്ച്എസ് ഹോസ്പിറ്റലിൽ നഴ്സ് ആയി കഴിഞ്ഞ 16 വർഷമായി ജോലി ചെയ്യുന്നു. നഴ്സിംഗ് രംഗത്തു കഴിഞ്ഞ 34 വർഷത്തെ പ്രവർത്തി പരിചയം .കോവിഡ് പോസിറ്റീവ് ആയവരും റിസൾട്ട് പോസിറ്റീവ് ആകാൻ സാധ്യതയുള്ളവരുമായ രോഗികളായിരുന്നു അവരുടെ യൂണിറ്റിൽ ഉള്ളത്. അവർക്കാർക്കും തന്നെ ഈ രോഗത്തോട് പ്രത്യേകിച്ച് ഒരു ഭീതിയും ഉണ്ടായിരുന്നില്ല. എന്നാൽ എല്ലാവരും തന്നെ ഏറെ ജാഗ്രതയോടെ ആണ് രോഗികളെ ശുശ്രൂഷിച്ചിരുന്നത്. എന്‍റെ ഭാര്യ ആ സമയങ്ങളിൽ അവധിയിൽ ആയിരുന്നു. എങ്കിൽ തന്നെ അന്നുമുതൽ രണ്ടുപേരും രണ്ടു മുറികളിലും സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കുകയും മാക്സിമം ശാരീരിക അകലം പാലിച്ചു കഴിയുകയുമായിരുന്നു. അവൾ തിരികെ ജോലിക്കു പ്രവേശിക്കുമ്പോൾ വാർഡിലുള്ള എല്ലാവരും തന്നെ കോവിഡ് പോസിറ്റിവ് ആയിരുന്നു. അതിനാൽ ജോലിയിൽ തിരികെ പ്രവേശിക്കണ്ട സമയം ആയപ്പോൾ ഞാൻ വളരെ നിർബന്ധമായി പറഞ്ഞിരുന്നു ജോലിക്കു പോകണ്ട എന്ന്. നീണ്ട 14 വർഷം ഗൾഫിൽ ജോലി ചെയ്തിട്ട് ഒരിക്കൽ പോലും സിക്ക് ലീവ് എടുക്കാത്തവളോട് ജോലിക്കു പോകണ്ട എന്നു പറഞ്ഞാൽ കേൾക്കുമോ? എങ്കിലും ഒരു നഴ്സിന്‍റെ ഉത്തരവാദിത്തം ,ഭയം അല്ല കരുതൽ ആണ് വേണ്ടത് എന്നു പറഞ്ഞു അവൾ ജോലിയിൽ പ്രവേശിച്ചു . ജോലി കഴിഞ്ഞു വരുമ്പോൾ കുളിച്ചിട്ടല്ലാതെ ഒരിടത്തും പ്രവേശിച്ചിരുന്നില്ല. ധരിച്ചിരുന്ന ഡ്രസും മറ്റും പ്ലാസ്റ്റിക് കവറിൽ കെട്ടി വേറെ മാറ്റി വയ്ക്കും. ടോയ്‌ലറ്റ് ,ഹാൻഡ് ടവൽ, ബാത്ത് ടവൽ, കപ്പ്, പ്ലേറ്റ് എന്നിങ്ങനെ എല്ലാം വേറെയായിരുന്നു. വാർഡിലുള്ള എല്ലാവർക്കും കോവിഡ് പോസിറ്റിവ് ആയതിനാൽ ഒന്നു ചെക്ക് ചെയ്യാം എന്നു പറഞ്ഞു ചെക്ക് ചെയ്തു. റിസൾട്ട് വന്നപ്പോൾ നെഗറ്റിവ് .അങ്ങനെ സമാധാനമായി ഇരിക്കുമ്പോൾ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആകപ്പാടെ ഒരു അസ്വസ്ഥത. പതിയെ പതിയെ കോവിഡിന്‍റെ സൂചനകൾ തലപൊക്കിത്തുടങ്ങി. പനിയും ശ്വാസതടസവും ചുമയും തൊണ്ടവേദനയും മാത്രമല്ല കോവിഡിന്‍റെ ലക്ഷണങ്ങൾ എന്ന് എല്ലാവർക്കും അറിവുള്ളതാണ്. ചിലപ്പോൾ നെഞ്ചിനു ഭാരവും അസ്വസ്ഥതയും ഒക്കെയുണ്ടാകും. എന്നാൽ ഇതൊരിക്കലും നിസ്സാരമായി തള്ളിക്കളയരുത്. നമ്മുടെ ശരീരത്തിന്‍റെ അവസ്ഥയെക്കുറിച്ചു ഏറ്റവും നന്നായി അറിയാവുന്നത് നമുക്ക് തന്നെയാണ്.‌‌

യുകെയിലെ ആശുപത്രിയിലെ രീതികൾ നാട്ടിലെ പോലെയല്ല വളരെ വ്യത്യസ്തമാണ്.അവൾ രാവിലെ എണീറ്റപ്പോൾ വല്ലാത്ത ഒരു അസ്വസ്ഥത. ജിപിയിൽ വിളിച്ചു ജിപി പറഞ്ഞതനുസരിച്ചു 111 വിളിച്ചു ഈ വയ്യാത്ത അവസ്ഥയിലും ഒരു മണിക്കൂർ സമയം സംസാരിച്ചതിന് ശേഷം വീട്ടിലുള്ള എല്ലാവരും 14 ദിവസം ഹോം ക്വാറന്റീൻ നിർദേശിക്കുകയും വീണ്ടും രാത്രി 10 മണി ആയപ്പോൾ തീർത്തും വയ്യാതെ ആയപ്പോൾ 111 വിളിക്കുകയും ഒന്നര മണിക്കൂർ സംസാരിച്ചതിനുശേഷം ഒരു വാഹനം വരുകയും അതിൽ ഹോസ്പിറ്റലിൽ കൊണ്ടുപോകുകയും അവിടെ ഉണ്ടായിരുന്ന ഡോക്ടർ തെർമോമീറ്റർ ശരീരത്തു തൊടാതെ ടെംപറേച്ചർ നോക്കുകയും ബിപിയും നോക്കിയതിനു ശേഷം വീട്ടിൽ പറഞ്ഞു വിടുകയുമാണ് ഉണ്ടായത്. തിരികെ പോരുന്നതിനു പുറത്തിറങ്ങി അരമണിക്കൂർ നിന്നതിനു ശേഷമാണു ഒരു വാഹനം കിട്ടിയത് അതുവരെയും തണുത്തു വിറച്ചു പുറത്തു നിക്കേണ്ടിവന്നു.

സ്കോട് ലൻഡിലെ എൻഎച്ച്എസ് ഹോസ്പിറ്റൽ ഡയറക്ടറായി ദുബായിൽ നിന്നും സെലക്ട് ചെയ്തു കൊണ്ടുവന്നതും അബർഡീനിലെ ആദ്യ മലയാളി നഴ്സുമാരിൽ ഒരാളുമാണ് സാറ.

കോവിഡ് 19 എന്ന യുദ്ധ മുഖത്തു ഒരു പട്ടാളക്കാരനെ പോലെ നിന്നു പോരാടിയ ഒരു പടയാളിക്കു അപകടം ഉണ്ടായാൽ അവരെ പരിചരിക്കേണ്ടതും അനിവാര്യമാണ്. ഭൂമിയിലെ മാലാഖമാർ എന്നു പറഞ്ഞു വിശേഷിപ്പിക്കുന്ന ഇവരെ പോലെയുള്ളവരോട് ഒരു ഡോക്ടറിന്‍റെ മനോഭാവം ഇതാണെങ്കിൽ മറ്റുള്ളവരോട് എന്തായിരിക്കും. ഇത് എൻഎച്ച്എസ് ചെയ്യുന്ന സ്തുത്യർഹമായ സേവനങ്ങളെ ചെറുതാക്കാനോ , കുറച്ചു കാണാനോ ഒന്നും അല്ല എല്ലാ വ്യാഴാഴ്ചയും ഇവിടെയുള്ള എല്ലാവരും കൈകൾ കൊട്ടി ആദരിക്കുന്ന ജനവിഭാഗത്തെ ഇതിലെ തന്നെ ചില പുഴു കുത്തുകൾ ഉണ്ട് എന്നു തുറന്നു കാണിക്കാനാണ് .

പിറ്റേ ദിവസം വൈകിട്ട് വീണ്ടും 111 വിളിക്കുകയും ഈ വിവരം അധികാരികളെ അറിയിക്കുകയും അതനുസരിച്ചു ഒരു മണിക്കൂർ സംസാരിച്ചതിനു ശേഷം രാത്രിയിൽ ആംബുലൻസ് വന്നു എമർജൻസി ഡിപ്പാർട്മെന്റിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെ വച്ചും ടെംപറേച്ചർ 38.8 ആയിരുന്നു എങ്കിലും ഒരു മണിക്കൂർ കൊണ്ട് ചെസ്റ്റ് എക്സ് റേ മുതൽ മിക്കവാറും എല്ലാ ടെസ്റ്റുകളും ചെയ്തു. എന്നാലും ടെംപറേച്ചർ വീണ്ടും മുകളിലോട്ടു തന്നെ അവർ അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു. ശനിയാഴ്ച രാത്രിയിൽ കാര്യങ്ങൾ കുറച്ചു കൂടി മോശമായതിനെ തുടർന്നു എക്സ് റേയും സിടി സ്കാൻ എടുക്കുകയും അവിടെ നിന്ന് ഉടനെ ഐസിയുവിലേക്ക് മാറ്റുകയും അവിടെ നീണ്ട 15 ദിവസം വെന്റിലേറ്റർ സപ്പോർട്ടോടു കൂടി കഴിയുകയും ചെയ്തു. അതിൽ നാലു ദിവസം അവളെ ശ്രുശൂഷിക്കുന്ന ഡോക്ടർമാർക്കു പോലും ഞങ്ങളെ ആശ്വസിപ്പിക്കാൻ പറ്റാതെ അവസ്ഥ ആയിരുന്നു. ഓർക്കാൻ ആഗ്രഹിക്കാത്ത ദിവസങ്ങൾ, അവിടെനിന്നു സാറ ഐസിയുവിൽ നിന്ന് റെസ്പിറേറ്ററി വാർഡിലേക്ക് മാറ്റി, ദൈവത്തിന്‍റെ കൃപയാൽ അവൾ സുഖം പ്രാപിച്ചു.

കൊറോണയുടെ വിലക്ക് മൂലം എനിക്കോ കുടുംബ അംഗങ്ങൾക്കോ ഹോസ്പിറ്റലിലേക്ക് പോകാൻ സാധിച്ചില്ല . എങ്കിലും ഈ കൊറോണ കാലത്തു പതിവായി ചെയ്യാറുള്ളതുപോലെ ഈ മഹാമാരിയിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ചെറിയ ഇടവകയിലെ എല്ലാവരെയും ഞങ്ങളുടെ ദേശത്തെയും ലോകത്തുള്ള എല്ലാവരെയും സമർപ്പിച്ചു ദൈവ സന്നിധിയിൽ മുട്ടുമടക്കി കണ്ണീരോടെ പ്രാർഥിച്ചു. തുടർന്നു 25 ദിവസത്തെ ഹോസ്പിറ്റൽ ജീവിതത്തിനു ശേഷം വീട്ടിൽ വരികയും ഇപ്പോൾ ഫിസിയോ വീട്ടിൽ വന്നു നോക്കുകയും ജീവിതവും ആയി മുമ്പോട്ടു പോകുകയും ചെയ്യുന്നു. വീണ്ടും പഴയതു പോലെ ആകുവാൻ പരിശ്രമിക്കുന്നു. ഈ സമയങ്ങളിൽ ഞങ്ങളെ ഓർത്തു പ്രാർഥിച്ച ആയിരക്കണക്കിന് ചെറുതും വലുതുമായ ഗ്രുപ്പുകളോടും മത പുരോഹിതരോടും പാസ്റ്ററന്മാരോടും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള നാനാ ജാതി മതത്തിൽ പെട്ട എല്ലാവരോടും എന്നും നന്ദി മാത്രമേ ഉള്ളു. കോവിഡ് പോസിറ്റീവ് ആയിട്ട് ക്വാറന്‍റൈനിൽ ഇരിക്കുന്ന സമയത്തു നെഞ്ചു വേദന, രക്തസമ്മർദ്ദ ഹൃദയമിടിപ്പു, പനി, ശരീരവേദന, നെഞ്ചിനു വല്ലാത്ത ഭാരം, വിവിധ പ്രായക്കാർക്കും വിവിധ ലക്ഷണങ്ങൾ ആയിരിക്കാം. എന്തെങ്കിലും പ്രയാസങ്ങൾ അനുഭവപ്പെട്ടാൽ, യാതൊരു മടിയും വിചാരിക്കാതെ ഉടൻ 111 വിളിച്ചു ജീവൻ രക്ഷിക്കുക.

റിപ്പോർട്ട്: രാജു വേലംകാലാ