District News
മങ്കൊമ്പ് : കുട്ടനാട്ടിലെ കർഷകരെ പൂർണ്ണമായും അവഗണിച്ച ഒരു ബജറ്റാണ് ധനമന്ത്രി ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് കെപിപിസിസി ജനറൽ സെക്രട്ടറി കറ്റാനം ഷാജി. രാമങ്കരിയിൽ നടന്ന കുട്ടനാട് നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെല്ലുവില വർധിപ്പിക്കുന്നതിനോ, സംഭരണവില കർഷകർക്ക് നൽകുന്നതിനായി റിവോൾവിംഗ് ഫണ്ട് വകയിരുത്തുവാനോ, കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനോ ഒരു രൂപ പോലും ബജറ്റിൽ ഉൾപ്പെടുത്തിയില്ല. മാത്രമല്ല വെള്ളപ്പൊക്ക ദുരന്തം നേരിടുന്നതിനുള്ള പ്രവൃത്തികൾ പോലും ബജറ്റിൽ പ്രതിപാദിച്ചില്ല. തീർത്തും കുട്ടനാട്ടുകാർ നിരാശയോടെയാണ് ടി ബജറ്റ് വിലയിരുത്തുന്നതെന്നും അദ്ദേഹം ആഭിപ്രായപ്പെട്ടു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. രാജീവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി, ജോസഫ് ചേക്കോടൻ, ഡി. ലോനപ്പൻ, അനിൽ തൈവീടൻ, ടി. ഡി അലക്സാണ്ടർ, ജി. സൂരജ്, എ.കെ. കുഞ്ചറിയ, പ്രൊഫ. എൻ.ജി രാജഗോപാൽ, തോമസുകുട്ടി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ബജറ്റ് കേരളത്തിന്റെ മുഖം തന്നെ മാറ്റി മറിക്കുന്നതിന് പര്യാപ്തമായ വിധത്തിലുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്നാല്‍ ഇവയൊന്നും ചര്‍ച്ച ചെയ്യാൻപോലും പ്രതിപക്ഷത്തിന് ത്രാണിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ബജറ്റിനെ സംബന്ധിച്ച് പ്രായോഗികമല്ല എന്നാണ് പ്രതിപക്ഷം ആകെ പറഞ്ഞ പ്രയോഗം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റിന്റെ ഘട്ടത്തിലും ഇത്തരത്തിലുള്ള പ്രസ്താവന തന്നെയാണ് അന്നത്തെ പ്രതിപക്ഷ നേതാവ് നടത്തിയിട്ടുള്ളത്. ബജറ്റിന്റെ ജനകീയമുഖം പ്രതിപക്ഷത്തിന് മനസിലാക്കാൻ പോലും സാധിക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ശ്വാസം മുട്ടിക്കുമ്പോഴും സ്വന്തം വഴിയിലൂടെ കേരളം മുന്നേറുമെന്നതിനുള്ള നേര് സാക്ഷ്യപത്രമാണ് ഈ ബജറ്റ്. പാവപ്പെട്ട ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന നിലപാടുകളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആഗോളവല്‍ക്കരണ നയങ്ങളുടെ ഭാഗമായി കേരളത്തിലെ 30 ശതമാനത്തോളം വരുന്ന ജനതയുടെ ജീവിതം താരതമ്യേന പിറകോട്ട് പോകുന്ന സാഹചര്യത്തിലൂടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
ഏറ്റവും പിന്നണിയിൽ നിൽക്കുന്ന ജനതയെ കൈപിടിച്ചുയര്‍ത്തുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. അതിദാരിദ്ര്യം അവസാനിപ്പിച്ച കേരളം ദാരിദ്യം തന്നെ അവസാനിപ്പിക്കുന്നതിനായി പുതിയ നിലപാടുകൾ സ്വീകരിച്ച് മുന്നോട്ടുപോകുകയാണ്. ഇടതുപക്ഷ ബദൽ എന്താണെന്നതിന്റെ കൃത്യമായ അടയാളപ്പെടുത്തലാണ് ഈ ബജറ്റെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
District News
പാലക്കാട്: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റും കർഷകവിരുദ്ധതയുടെ വ്യക്തമായ അടയാളമാണെന്ന് കിഫ ജില്ലാകമ്മിറ്റി കുറ്റപ്പെടുത്തി. ജനകീയമെന്ന് സർക്കാർ സ്വയം പുകഴ്ത്തുന്പോഴും അടിസ്ഥാന വർഗമായ കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഈ ബജറ്റിൽ താത്പര്യമില്ല. വന്യജീവി ആക്രമണത്തെ സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ച നടപടി വെറും സാങ്കേതികമായ പേരുമാറ്റം മാത്രമായി ഒതുങ്ങി.
ദുരന്ത നിവാരണ അഥോറിറ്റിയുടെ പരിധിയിൽ ഈ വിഷയത്തെ കൊണ്ടുവന്നതുകൊണ്ടുമാത്രം വനാതിർത്തികളിൽ മനുഷ്യർ കൊല്ലപ്പെടുന്നത് ഇല്ലാതാകില്ല. നഷ്ടപരിഹാരം നൽകുന്ന അക്കൗണ്ടിന്റെ പേര് മാറി എന്നതല്ലാതെ കർഷകന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ യാതൊരു ഫീൽഡ്തല പ്രവർത്തനങ്ങളും സർക്കാർ നടത്തുന്നില്ല. പ്രഖ്യാപനങ്ങൾക്കപ്പുറം ക്രിയാത്മകമായ പ്രതിരോധനടപടികൾ ഇല്ലാത്തതാണ് ഇന്ന് കേരളത്തിലെ മലയോരജനത നേരിടുന്ന പ്രധാന പ്രതിസന്ധി.
വന്യജീവി ആക്രമണങ്ങൾ നേരിടാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇത്തവണ അനുവദിച്ച 100 കോടി രൂപയെ സംശയദൃഷ്ടിയോടെ മാത്രമേ കാണാൻ സാധിക്കൂ. കഴിഞ്ഞബജറ്റിൽ 70 കോടി രൂപ അധികമായി വകയിരുത്തിയിട്ടുണ്ടെന്നായിരുന്നു പ്രഖ്യാപനം. ആ 70 കോടിക്ക് എന്ത് സംഭവിച്ചു എന്ന് വിശദീകരിക്കാൻ വനംമന്ത്രിയും ധനകാര്യമന്ത്രിയും തയ്യാറാകണം.
നിലവിലെ നഷ്ടപരിഹാര കുടിശിക തീർക്കാൻ പോലും അപര്യാപ്തമായ ഈ 100 കോടി രൂപ കർഷകരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയുള്ള ഒന്നായി മാത്രമേ കാണാൻ കഴിയൂ. കേരളത്തിലെ കർഷകർ തങ്ങൾക്കുണ്ടായ യഥാർഥനഷ്ടം ആവശ്യപ്പെട്ട് രംഗത്തിറങ്ങിയാൽ ആ തുക നൽകാൻപോലും ഈ ബജറ്റ് വിഹിതം തികയില്ല. സംസ്ഥാനത്ത് പുതിയ ആറ് ഫോറസ്റ്റ് സ്റ്റേഷനുകൾ രൂപീകരിക്കുവാനും അതിലേക്കായി 100 അധിക തസ്തികകൾ സൃഷ്ടിക്കുവാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ശന്പളം അടക്കമാണോ ഈ 100 കോടി രൂപയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കണം.
വന്യമൃഗ ആക്രമണം എന്ന അതിരൂക്ഷമായ പ്രശ്നത്തെ വനംവകുപ്പിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുവാനും പ്രമോഷനുകൾ നേടുവാനുമുള്ള കുറുക്കുവഴിയായി അധികൃതർ ഉപയോഗിക്കുകയാണ്. പ്രശ്നപരിഹാരം അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന ഈ സമീപനം കർഷകരോടുള്ള വെല്ലുവിളിയാണ്. മനുഷ്യ-വന്യജീവി സംഘർഷം സംസ്ഥാന സവിശേഷദുരന്തമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം എന്ന ബജറ്റ് പ്രസംഗം തെറ്റാണ്. കേരളം പ്രഖ്യാപിക്കുന്നതിനു വർഷങ്ങൾക്ക് മുൻപ്തന്നെ ഉത്തർപ്രദേശിൽ സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
വന്യജീവി അക്രമണത്തിനിരയാകുന്നുന്നവർക്ക് ഏറ്റവും ഉയർന്ന നഷ്ടപരിഹാരം നൽകുന്ന സംസ്ഥാനമാണ് കേരളം എന്ന ധനമന്ത്രിയുടെ അവകാശവാദവും തെറ്റാണ്. വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവർക്ക് മഹാരാഷ്ട്രയിലും മധ്യപ്രദേശിലും 25 ലക്ഷവും കർണാടകയിൽ 15 ലക്ഷവും ആണ് നൽകുന്ന നഷ്ടപരിഹാര തുക. കേരളത്തിൽ ഇത് 10 ലക്ഷം രൂപയാണ്. 2018 ശേഷം ഈ തുക വർധിപ്പിച്ചിട്ടില്ല. വഞ്ചനാപരമായ ഇത്തരം നിലപാടുകൾ തുടരുന്ന ഈ കർഷകവിരുദ്ധ സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കിഫ മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര അധ്യക്ഷത വഹിച്ചു.
District News
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ അവസാന ബജറ്റ് പ്രഖ്യാപനങ്ങളിൽ ഏതൊക്കെ നടപ്പിലാകുമെന്ന സംശയത്തിലാണ് ജില്ല. കുട്ടനാട് പാക്കേജിനായി കഴിഞ്ഞവർഷം നബാർഡിൽനിന്നുള്ള 100 കോടിയും പ്ലാൻ ഫണ്ടിൽനിന്ന് 57 കോടിയും ഉൾപ്പെടെ 157 കോടി അനുവദിച്ചെങ്കിലും പ്ലാൻ ഫണ്ടിൽനിന്നുള്ള 57 കോടി മാത്രമേ ലഭിച്ചുള്ളൂ.
ദേശീയപാതയുടെ നിർമാണം 2025 ഡിസംബറിൽ പൂർത്തിയാകുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഇതുവരെ 80 ശതമാനം മാത്രമേ പൂർത്തിയായുള്ളൂ. അരൂർ കുടുംബാരോഗ്യകേന്ദ്രത്തിന് കഴിഞ്ഞ ബജറ്റിൽ മൂന്നു കോടി രൂപ അനുവദിച്ചിരുന്നെങ്കിലും കെട്ടിടത്തിന്റെ പണി എങ്ങുമെത്തിയിട്ടില്ല. ഇവിടെ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും പ്രാവർത്തികമായിട്ടില്ല.
തീരദേശ ഹൈവേ പ്രഖ്യാപനവും മെല്ലെപ്പോക്കിൽ കുടുങ്ങിക്കിടക്കുകയാണ്. ചെങ്ങന്നൂർ ജില്ലാ സ്റ്റേഡിയത്തിൽ അഞ്ചരക്കോടി മുടക്കി നീന്തൽക്കുളം നിർമിക്കുമെന്ന പ്രഖ്യാപനവും എങ്ങുമെത്തിയില്ല. ചേർത്തല പള്ളിപ്പുറത്തെ ഇൻഫോപാർക്കിൽ ഹോസ്റ്റൽ നിർമിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല.
വേന്പനാട്ടു കായൽ ശുചീകരണത്തിനനുവദിച്ച 10 കോടിയും എവിടെയും മുടക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അവസാനത്തെ ബജറ്റ് പ്രഖ്യാപനം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വെറും വാചകക്കസർത്ത് മാത്രമാകുമോ എന്ന സംശയവും ജനങ്ങൾക്കിടയിലുണ്ട്.
ആലപ്പുഴയ്ക്ക് ബജറ്റിലുള്ളത്
ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ട് സ്റ്റേഡിയം-നാലുകോടി, ആര്യാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ- മൂന്നുകോടി, ആലപ്പുഴ മണ്ഡലത്തിലെ വിവിധ റോഡുകൾക്ക്- രണ്ടു കോടി, ലിയോ തേർട്ടീന്ത് സ്കൂൾ ഗ്രൗണ്ട് - ഒരു കോടി, മണ്ണഞ്ചേരി പടിഞ്ഞാറേ മഹൽ അമിനിറ്റി സെന്റർ- ഒരുകോടി, വളവനാട് പുത്തൻകാവ് ക്ഷേത്രം അമിനിറ്റി സെന്റർ- ഒരു കോടി, ഇ.കെ. നായനാർ ഹാപ്പിനെസ് പാർക്ക്, ആര്യാട് പഞ്ചായത്ത് -1.5 കോടി, ആലപ്പുഴ മുനിസിപ്പൽ ലൈബ്രറി മന്ദിരം- ഒരുകോടി, കണിച്ചുകുളങ്ങര സ്കൂൾ ഗ്രൗണ്ട് - രണ്ടു കോടി, കൊറ്റംകുളങ്ങര മഹാദേവ ക്ഷേത്രം അമേരിസ് സെന്റർ- ഒരു കോടി, കാട്ടൂർ ഹോളി ഫാമിലി ഗ്രൗണ്ട് -ഒരു കോടി, കിടങ്ങാംപറമ്പ് സി. കേശവൻ സ്മാരകം - ഒരു കോടി, തെക്കൻ ആര്യാട് ജുമാ മസ്ജിദ്- ഒരു കോടി
14. 50 കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന സർവോദയപുരം
അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ഡിപിആർ തയാറാക്കുന്നതിനുള്ള ടോക്കൺ തുകയും വകയിരുത്തിയിട്ടുണ്ട്.
മാവേലിക്കരയിൽ റോഡുകളുടെ പുനരുദ്ധാരണം: 19 കോടി
ചാരുംമൂട്: സിആർഎഫ്ഐ പദ്ധതിയിൽ മാവേലിക്കര മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് 19 കോടി സംസ്ഥാന ബജറ്റിൽ അനുവദിച്ചതായി എം.എസ്. അരുൺകുമാർ എംഎൽഎ. വള്ളികുന്നം-മുണ്ടാലുംമൂട് പാലം, പള്ളം -ചത്തിയറ -വേടരപ്ലാവ് റോഡ്, വെട്ടിയാർ -പള്ളിമുക്ക് റോഡ് എന്നിവ ബിഎംബിസി നിലവാരത്തിൽ പുനരുദ്ധാരണം നടത്തുന്നതിനാണ് തുക അനുവദിച്ചത്.
കൂടാതെ രാജാ രവിവർമ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് പുതിയ കെട്ടിട സമുച്ചയം- രണ്ടു കോടി, മാവേലിക്കര ഫയർ സ്റ്റേഷൻ കെട്ടിടം- രണ്ടു കോടി, മാവേലിക്കര ഐഎച്ച്ആർഡി കോളജിൽ കെട്ടിടം- രണ്ടു കോടി, ഗവ. വെൽഫയർ എൽപിഎസ് ചുനക്കര കെട്ടിട നിർമാണം - ഒരു കോടി, ഗവ. എൽപിഎസ് മുള്ളിക്കുളങ്ങര കെട്ടിട നിർമാണം -ഒരു കോടി, ഗവ. യുപിഎസ് വരേണിക്കൽ കെട്ടിട നിർമാണം- ഒരു കോടി, ഗവ. മുഹമ്മദൻസ് എൽപിഎസ് വെട്ടിയാർ കെട്ടിട നിർമാണം -ഒരു കോടി, ഗവ. വെൽഫെയർ എൽപിഎസ് താമരക്കുളം -ഒരു കോടി, ഗവ. എൽപിഎസ് മാലിമേൽ -ഒരു കോടി, ഗവ. എൽപിഎസ് വെട്ടിയാർ-ഒരു കോടി, ഗവ. ചുനക്കര യുപിഎസ് -ഒരു കോടി, കല്ലിമേൽ ഗവ. ന്യൂ എൽപിഎസ് -ഒരു കോടി, ഗവ. യുപിഎസ് ഇടക്കുന്നം -ഒരു കോടി, വള്ളികുന്നം കാഞ്ഞിരത്തുംമൂട് പുത്തൻചന്ത റോഡ് -ഒരു കോടി എന്നിവയ്ക്കും ബജറ്റിൽ തുക അനുവദിച്ചു.
ചെങ്ങന്നൂരിന് 180.5 കോടി
ചെങ്ങന്നൂർ: നിയോജകമണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി ബജറ്റിൽ 180.5 കോടി വകയിരുത്തിയതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു. ചെങ്ങന്നൂരിന്റെ സ്വപ്ന പദ്ധതിയായ ചെങ്ങന്നൂർ ബൈപ്പാസിന് 155 കോടി ബജറ്റിൽ പ്രഖ്യാപിച്ചു. നിയോജക മണ്ഡലത്തിൽ മറ്റു നിർമാണ പ്രവർത്തനങ്ങൾക്കായി 25.5 കോടിയും ചേർത്ത് 180.5 കോടിയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്.
ചെങ്ങന്നൂർ ജില്ലാ സ്റ്റേഡിയത്തിൽ രണ്ടാം ഘട്ട നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി നീന്തൽക്കുള നിർമാണത്തിന് 2.5 കോടി, സ്പോർട്ട്സ് ഹോസ്റ്റൽ കെട്ടിട നിർമാണത്തിന് രണ്ടു കോടി, മാന്നാർ പാവുക്കര എൽപി സ്കൂൾ കെട്ടിട നിർമാണത്തിന് രണ്ടു കോടി, മാന്നാർ തോട്ടുമുഖം കോയ്ക്കപ്പള്ളത്ത് തോട് നവീകരണം മൂന്നു കോടി, പിഐപി, മൈനർ ഇറിഗേഷൻ പ്രൊജക്ട് ഓഫീസുകൾക്ക് കെട്ടിടനിർമാണം രണ്ടു കോടി, മാന്നാർ ബസ് സ്റ്റാൻഡ് നവീകരണം രണ്ടു കോടി, ചെങ്ങന്നൂർ ഐച്ച്ആർഡി എൻജിനിയറിംഗ് കോളജിന്റെ നവീകരണം രണ്ടു കോടി, പുതിയ കെട്ടിടങ്ങളുടെ നിർമാണം രണ്ടാം ഘട്ടം 2.5 കോടി, തിരുവൻവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിന് പുതിയ കെട്ടിട നിർമാണം രണ്ടാം ഘട്ടം 1.5 കോടി, കെഎസ്ആർടിസി ചെങ്ങന്നൂർ ബസ് സ്റ്റേഷൻ നിർമാണം രണ്ടു കോടി, ഗ്രാമീണ റോഡുകളുടെ നിർമാണം മൂന്നു കോടി എന്നിവയ്ക്കായാണ് തുക അനുവദിച്ചത്.
അരൂരിന് ഓപ്പൺ ജിമ്മും റോഡുകളും
അരൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഓപ്പൺ ജിം - 1.5 കോടി
പെരുമ്പളം സിഎച്ച്സി കെട്ടിടം-ഒരു കോടി
എസ്സിഎസ്എച്ച്എസ്എസ് വളമംഗലം എച്ച്എസ്എസിന് സ്റ്റേഡിയം -ഒരുകോടി
അരുക്കുറ്റി ഗവ.യുപി സ്കൂളിന് പുതിയ കെട്ടിടം -ഒരു കോടി
അരൂർ-കുമ്പളങ്ങി റോഡ് (ബിഎം ആൻഡ് ബിസി) -1. 5 കോടി
അരൂർ പഞ്ചായത്ത് കഴിവിടാംമൂല നഗറിലെ റെയിൽവേ അണ്ടർ പാസ് - ഒരുകോടി
വടുതല കുടപുറം റോഡ് (ബിഎം ആൻഡ് ബിസി)- മൂന്നുകോടി
കായംകുളം മണ്ഡലത്തിന് 134.50 കോടി
കായംകുളം: മണ്ഡലത്തിൽ 134.50 കോടി രൂപയുടെ പദ്ധതികൾ ഉൾപ്പെടുത്തിയതായി യു. പ്രതിഭ എംഎൽഎ അറിയിച്ചു. കെഎസ്ടിപിയുടെ രണ്ടാം ഘട്ട പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കായംകുളം-പത്തനാപുരം കെപി റോഡ്, കായംകുളം-തിരുവല്ല റോഡ് എന്നിവയുടെ നവീകരണം, മലയൻ കനാൽ കരിപ്പുഴ തോടുകളുടെ പുനരുദ്ധാരണത്തിന് 40 കോടി. 2.50 കോടി രൂപയുടെ നാടകഗൃഹം പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷ്ണപുരം തോപ്പിൽ ഭാസി ഓഡിറ്റോറിയത്തിന്റെ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങൾ, വിവിധ ഗ്രന്ഥശാലകൾ ഹൈടെക് ആക്കുന്നതിന് (1 കോടി), പഞ്ചായത്ത് നഗരസഭകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് (5 കോടി), ചെട്ടികുളങ്ങര കൂനംകുളങ്ങരചിറ ഇൻഡോർ സ്റ്റേഡിയം (1 കോടി), ദേവികുളങ്ങര ജിഎസ്ആർവി എൽപിഎസിന് കെട്ടിടം (1 കോടി), കായംകുളം ഗവ. യുപിഎസിന് കെട്ടിടം (1കോടി), ഭരണിക്കാവ് ടി.എം. വർഗീസ് റോഡിലെ ചേരാവള്ളി പാലം (2 കോടി) എന്നിവയ്ക്കാണ് സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചിട്ടുള്ളത്.
കൂടാതെ ബജറ്റ് ടോക്കൺ പ്രോവിഷനിൽ ഉൾപ്പെടുത്തി ബിഎഡ് സെന്ററിന് കെട്ടിടം (5കോടി), പത്തിയൂർ കീരിക്കാട് എൽപിഎസിന് കെട്ടിടം (1 കോടി), കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് വാട്ടർ പമ്പിംഗ് മെയിൻ സ്ഥാപിക്കുന്നതിന് (30 കോടി), ചെട്ടികുളങ്ങര തെക്കേക്കര എൽപിഎസ് (കൊട്ടാരത്തിൽ സ്കൂൾ) കെട്ടിടം (2കോടി), ഗവ. എൽപിഎസ് എരുവ സൗത്ത് കെട്ടിടം (1 കോടി ), ദേവികുളങ്ങര പോച്ചയിൽ പാലം (5 കോടി ), ചെട്ടികുളങ്ങര തെക്കേക്കര എൽപിഎസ് കെട്ടിടം (1 കോടി ), കണ്ടല്ലൂർ കൃഷിഭവൻ കെട്ടിടം (1 കോടി), ദേവികുളങ്ങര പുതുപ്പള്ളി നോർത്ത് യുപിഎസിന് കെട്ടിടം (1 കോടി) എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കായംകുളം-പുനലൂർ, കായംകുളം-തിരുവല്ല റോഡുകളുടെ പുനരുദ്ധാരണത്തിന് 100 കോടി
കായംകുളം: കെഎസ്ടിപിയുടെ രണ്ടാം ഘട്ട പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കായംകുളം-പുനലൂർ കെപി റോഡും കായംകുളം -തിരുവല്ല റോഡും പുനരുദ്ധാരണം നടത്താൻ സംസ്ഥാന ബജറ്റിൽ 100 കോടി അനുവദിച്ചു.
ഗതാഗതക്കുരുക്ക് പരിഗണിച്ച് ഈ രണ്ടു റോഡുകൾ ദേശീയപാതയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇതിനോടകം ശക്തമാണ്. കായംകുളത്തു നിന്നു ചാരുംമൂട്, അടൂർ, പത്തനാപുരം, പുനലൂർ വഴി തൂത്തുക്കുടിയിലേക്കുള്ളതാണ് കെപി റോഡ്, കായംകുളത്തുനിന്നും ആരംഭിച്ച് മാവേലിക്കര, തിരുവല്ല, ചങ്ങനാശേരി, മല്ലപ്പള്ളി വഴി മൂന്നാറിലേക്കുള്ളതാണ് കായംകുളം -തിരുവല്ല റോഡ്.
Kerala
കൊച്ചി: സംസ്ഥാന ബജറ്റിൽ കൊച്ചിക്ക് യാതൊരു പരിഗണനയുമില്ലെന്ന് മേയർ മിനിമോൾ. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിനായി 79 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്. കൊച്ചിയുടെ വികസന സാധ്യതകൾക്ക് ഊർജം നൽകുന്ന ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല.
ഏറ്റവും കൂടുതൽ വരുമാനം എറണാകുളം ജില്ലയിൽ നിന്നാണെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി സൂചിപ്പിച്ചിരുന്നു. പക്ഷേ അതിനു ആനുപാതികമായ പദ്ധതിയോ തുകയോ അനുവദിക്കാത്തത് പ്രതിഷേധാർഹമാണ്. ഈ കാര്യം ചൂണ്ടിക്കാട്ടി മന്ത്രി. കെ.എൻ.ബാലഗോപാലിന് കത്തയക്കും.
ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിക്കായി നാമമാത്രമായ തുകയാണ് അനുവദിച്ചിട്ടുള്ളത്. കനാൽ നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട കനാലുകൾക്കുള്ള തുക അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും പദ്ധതിയിൽ ഉൾപ്പെടാത്ത കനാലുകൾ പശ്ചിമകൊച്ചിയിലടക്കം ഇനിയുമുണ്ട്.
അവയ്ക്കായി തുക അനുവദിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. നഗരവാസികളുടെ ചിരകാല സ്വപ്നമായ അറ്റ്ലാന്റിസ് ഓവർ ബ്രിഡ്ജ്, വാതുരുത്തി ഓവർ ബ്രിഡ്ജ്, നാൽപതടി റോഡ്, ഗോശ്രീ മാമംഗലം റോഡ് എന്നിവയടക്കമുള്ള പ്രധാന റോഡുകൾക്കു തുക വകയിരുത്തിയിട്ടില്ലെന്ന് മേയർ പറഞ്ഞു.