പത്തനംതിട്ട: കൃഷി, ആരോഗ്യം, വിദ്യാഭ്യാസ മേഖലകൾക്ക് പ്രാധാന്യം നൽകി ജില്ലാ പഞ്ചായത്ത് ബജറ്റ്. 104,64,96,639 രൂപ വരവും 97,75,16,000 രൂപ ചെലവും 6,89,80,639 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2026-27 ലെ ബജറ്റ് വൈസ് പ്രസിഡന്റ് അനീഷ്വരിക്കണ്ണാമല അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് ആസൂത്രണസമിതി അംഗീകാരം ലഭിക്കുന്നതോടെ അനുബന്ധ പദ്ധതികൾ കൂടി ബജറ്റിന്റെ ഭാഗമാകും. ഇതോടെ ബജറ്റ് പുതുക്കേണ്ടി വരുമെന്ന സൂചനയും വൈസ് പ്രസിഡന്റ് നൽകി.
ജില്ലാ പഞ്ചായത്തിനു കീഴിലുള്ള പുല്ലാട്, അടൂർ സീഡ് ഫാമുകളുടെ നവീകരണം ഈ വർഷത്തെ ഏറ്റവും പ്രധാന ലക്ഷ്യമാണ്. ഫാമുകളുടെ സമ്പൂർണ പുനരുജ്ജീവനം ലക്ഷ്യം വച്ച് മിഷൻ അഗ്രി എന്ന പേരിൽ പദ്ധതി ആവിഷ്കരിക്കുമെന്ന് അനീഷ് വരിക്കണ്ണാമല ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. പുല്ലാട്, അടൂർ ഫാമുകളുടെ ലഭ്യമായ മുഴുവൻ സ്ഥലവും ഉപയോഗിച്ച് പദ്ധതികൾ നടപ്പിലാക്കും. നെൽ കൃഷിയും മറ്റു വിളകളും കൃഷി ചെയ്യുന്നതിനൊപ്പം ഗുണനിലവാരമുള്ള തെങ്ങ്, കമുക്, റമ്പൂട്ടാൻ, മാംഗോസ്റ്റീൻ അടക്കമുളളവയുടെ തൈകൾ ഉത്പാദിപ്പിക്കും.
ഫാം ടൂറിസത്തിന്റെ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലേക്ക് 10 ലക്ഷം രൂപ വകയിരുത്തി. അപ്പർ കുട്ടനാടിന്റെ നെല്ലറകളെ സംരക്ഷിക്കുന്നതിനും വന്യജീവിശല്യം രൂക്ഷമായ മലയോര മേഖലയിലെ കർഷകരെ സംരക്ഷിക്കുന്നതിനും നടപടികൾ കൈക്കൊളളും. വന്യമൃഗശല്യം തടയുന്നതിലേക്ക് ഫെൻസിംഗ് ഒരുക്കുകയും സാധ്യമായ ഇതര നടപടികൾ സ്വീകരിക്കുകയും ചെയ്യും. കാർഷിക മേഖലയ്ക്ക് ഏഴു കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.
കർഷകരെ സഹായിക്കാൻ അന്തിച്ചന്തകൾ
വിപണിയെ സജ്ജമാക്കുന്നതിനുവേണ്ടി ഗ്രാമപഞ്ചായത്തുകളുമായി ചേർന്ന് ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ 20 അന്തിച്ചന്തകൾ ഒരുക്കും. കാർഷിക വിളകൾ കൃഷി ഇടങ്ങളിൽ നിന്നും നേരിട്ട് വിപണിയിൽ എത്തിച്ച് വിപണനം ചെയ്യും. അന്തിച്ചന്തകൾ ആരംഭിക്കുന്നതിന് ആദ്യ ഗഡുവായി 20 ലക്ഷം രൂപ വകയിരുത്തി.
കുടുംബശ്രീ ഗ്രൂപ്പുകൾ മുഖേന ചെറുകിട ഫാമുകൾ പ്രോത്സാഹിപ്പിക്കും. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള പദ്ധതിയുടെ ഭാഗമായി പുളിക്കീഴിൽ നിർമിച്ചുകൊണ്ടിരിക്കുന്ന എബിസി കേന്ദ്രത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. 50 ലക്ഷം രൂപയുടെ നിർമാണമാണ് പുളിക്കീഴ് നടന്നുകൊണ്ടിരിക്കുന്നത്. മിഷൻ നന്ദിനി പദ്ധതിക്ക് നാലു ലക്ഷം രൂപയും ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 54 ലക്ഷം രൂപയും വകയിരുത്തി. കൂടാതെ എബിസി പദ്ധതിക്കായി ഉപകരണവും മരുന്നും വാങ്ങുന്നതിന് 20 ലക്ഷം രൂപയും വകയിരുത്തി.
റാന്നിയിൽ സ്റ്റാർട്ട് അപ്പ് സംരംഭം
റാന്നിയിൽ സ്റ്റാർട്ട് അപ്പ് സംരംഭം യാഥാർഥ്യമാക്കുമെന്ന് ബജറ്റിൽ പറയുന്നു. പ്രമാടത്ത് നൈപുണ്യ വികസനകേന്ദ്രം ആരംഭിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു. വനിതകൾക്ക് സ്വയംതൊഴിൽ സംരംഭത്തിന് 10 ലക്ഷം രൂപയും കുടുംബശ്രീ യൂണിറ്റുകൾ, ജെഎജി എന്നിവയുടെ മൂല്യ വർധിത ഉല്പന്ന യൂണിറ്റുകൾക്ക് 50 ലക്ഷം രൂപയും ഉൾപ്പെടെ 60 ലക്ഷം രൂപ വകയിരുത്തി.
ജില്ലാ പഞ്ചായത്തിന്റെ എല്ലാ ഡിവിഷനിലും കുടിവെളള പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കും. കുടിവെള്ള ദൗർലഭ്യം അനുഭവപ്പെടുന്ന മലയോര മേഖലയിലും മറ്റു പ്രദേശങ്ങളിലും ചെറുകിട കുടിവെള്ള പദ്ധതികൾ നടപ്പിലാക്കും. ഇതിനായി 2.65 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. തടയണകൾ നിർമിച്ചും കയ്യാലകൾ കെട്ടിയും മണ്ണ് സംരക്ഷിക്കുന്നതിലേക്ക് 4.81 കോടി രൂപ വകയിരുത്തി.
പെരിറ്റോണിയൽ ഡയാലിസിസിന് 20 ലക്ഷം
ആരോഗ്യ മേഖലയിൽ ജില്ലാ പഞ്ചായത്തിനു വിട്ടുകിട്ടിയിട്ടുള്ള എല്ലാ സ്ഥാപനങ്ങളുടെയും വികസനപ്രവർത്തനങ്ങൾക്കായി ബജറ്റിൽ വിഹിതമുണ്ടാകും. വൃക്ക രോഗികൾക്കായി ഏറ്റവും നൂതനമായ ചികിത്സാ സംവിധാനമായി പെരിറ്റോണിയൽ ഡയാലിസിസ് പ്രോത്സാഹിപ്പിക്കുന്നതിലേക്ക് 20 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
പത്തനംതിട്ട ജനറൽ ആശുപത്രി വികസനപ്രവർത്തനങ്ങൾക്ക് മൂന്നു കോടി രൂപയാണ് ബജറ്റ് വിഹിതം. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഗൗരവകരമായ ഇടപെടൽ ഉണ്ടാകും. സ്ഥലപരിമിതി നിലനിൽക്കുന്നതും നിർമാണപ്രവർത്തനങ്ങളിലെ ദീർഘവീക്ഷണമില്ലായ്മയും ആശുപത്രിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
അയിരൂരിലെ ആയുർവേദ ആശുപത്രിയിലും വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് 1.38 കോടി രൂപ അനുവദിച്ചു. ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് എല്ലാ ഇടത്താവളങ്ങളിലും ഭക്തർക്ക് ആയുർവേദ മരുന്നുകൾ സൗജന്യമായി നൽകും.കൊറ്റനാട്ടെ ജില്ലാ ഹോമിയോ ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കും. ഇതിലേക്ക് 50 ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
പത്തരമാറ്റോടെ പത്താംതരം
ജില്ലയിലെ പത്താംക്ലാസ് വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് പത്തരമാറ്റോടെ പത്താംതരം പദ്ധതി നടപ്പിലാക്കും. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ജില്ല പിന്നാക്കം പോകുന്ന സാഹചര്യം പരിഗണിച്ചാണ് പദ്ധതി തയാറാക്കുന്നത്. കണ്ണശ കവികളുടെ ചരിത്രം പേറുന്ന കടപ്ര കണ്ണശ വിദ്യാലയത്തിന് 50 ലക്ഷം രൂപ മാറ്റിവച്ചു.
ജില്ലയിലെ എസ്പിസി പ്രവർത്തനങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നീക്കിവച്ചു. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് വേണ്ടി വിദ്യാദീപം പദ്ധതി നടപ്പിലാക്കും. തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ സ്കൂളിന്റെ ഇരുവശത്തും വനമാണ് എന്നതു പരിഗണിച്ച് മതിൽ പണിയുന്നതിന് 25 ലക്ഷം അനുവദിക്കും.
ഹയർ സെക്കൻഡറി സ്കൂളിൽ മോഡൽ ഷീ ടോയ് ലറ്റിനായി 25 ലക്ഷം രൂപയും സ്കൂളുകളുടെ ദൈനംദിന ചെലവുകൾക്ക് 25 ലക്ഷം രൂപയും കടപ്ര സ്കൂളിൽ കംപ്യൂട്ടറുകൾ വാങ്ങാൻ അഞ്ചു ലക്ഷം രൂപയും ഉൾപ്പെടെ ജില്ലയിലെ വിവിധ സ്കൂളുകൾ, അങ്കണവാടികൾ ഇവയുടെ അറ്റകുറ്റപ്പണികൾക്കും കെട്ടിട നിർമാണത്തിനുമായി 6.37 കോടി രൂപയും ഉൾപ്പെടെ 7.5 കോടി രൂപ വകയിരുത്തി.
കലാ, കായിക മേഖലകളിലും ജില്ലയുടെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണേണ്ടതുണ്ടെന്ന് ബജറ്റ് അവതരണത്തിൽ വൈസ് പ്രസിഡന്റ് പറഞ്ഞു.
വനിതകൾക്കായി ഓപ്പൺ ജിമ്മുകൾ
വനിതാ സംരക്ഷണത്തിനും ശക്തീകരണത്തിനുമായി പദ്ധതികൾ നടപ്പാക്കും. തോട്ടപ്പുഴശേരി പഞ്ചായത്തിലെ നാലുമണിക്കാറ്റിൽ നിതാ ഓപ്പൺ ജിം, പ്രമാടം, വള്ളിക്കോട് അടക്കമുള്ള പഞ്ചായത്തുകളിൽ വനിതാ ഓപ്പൺ ജിം എന്നിവ സ്ഥാപിക്കും.
ലഹരി മാഫിയയിൽ നിന്നുള്ള വിപത്ത് നേരിടുന്നതിലേക്ക് ശിശുക്ഷേമവുമായി ബന്ധപ്പെട്ടു ജാഗ്രത പുലർത്തി പ്രത്യേക പദ്ധതികൾ നടപ്പാക്കും. കുട്ടികൾക്ക് കായിക പരിശീലനത്തിന് അവസരങ്ങൾ ഒരുക്കും. നീന്തൽ, യോഗ അടക്കമുള്ളവ പരിശീലിക്കാനുള്ള വേദികൾ സജ്ജീകരിക്കും. സാമൂഹിക വനിതാ ശിശുക്ഷേമ പ്രവർത്തനങ്ങൾക്കായി മൂന്നു കോടി രൂപയാണ് ബജറ്റ് വിഹിതം.
പത്തു വയസു പിന്നിട്ട വിദ്യാർഥികൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിന് പദ്ധതി ആവിഷ്കരിക്കും.
ഊർജ്ജ മേഖല
ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിന്റെഭാഗമായി ആദ്യ പടിയായി ജില്ലാ പഞ്ചായത്തിൽ സൗരോർജ്ജ പാനൽ ഈ വർഷം സ്ഥാപിക്കും. വരും വർഷങ്ങളിൽ ജില്ലാ പഞ്ചായത്തിനു കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലും സൗരോർജ്ജ പാനൽ സ്ഥാപിക്കും. പഞ്ചായത്തുകളുമായി സഹകരിച്ച് മിനി മാസ്റ്റ് ലൈറ്റുകളും സഥാപിക്കും. തെരുവ് വിളക്കുകൾ ഇല്ലാത്ത ഇടങ്ങളിൽ സ്ഥാപിക്കാനും നടപടി ഉണ്ടാകും. 16 ലക്ഷം രൂപ വകയിരുത്തി.
തപസ്വി ഓമലിന് സ്മൃതി മണ്ഡപം
150 വർഷം മുൻപ് ക്ഷേത്രപ്രവേശന സ്വാതന്ത്ര്യം ഇല്ലാത്ത കാലത്ത് മൈലാടുംപാറയിൽ ശിവപ്രതിഷ്ഠ നടത്തിയ തപസ്വി ഓമലിന്റെ സ്മൃതി മണ്ഡപം സ്ഥാപിക്കും. പന്തളം കുന്നിക്കുഴിയിൽ പട്ടികജാതി വനിതകൾക്കായി ഒരു കോടി രൂപയുടെ ഹോസ്റ്റൽ നിർമിക്കും. 50 ലക്ഷം രൂപയാണ് ഇക്കൊല്ലം ഇതിനായി ചെലവഴിക്കുന്നത്.
പട്ടികജാതി വിദ്യാർഥികളുടെ പഠനമുറിക്കായി രണ്ടുകോടി രൂപ, പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് വിദേശ തൊഴിൽ ധനസഹായത്തിന് 30 ലക്ഷം . മിശ്ര വിവാഹിതർക്ക് (50 ലക്ഷം രൂപ), അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗ് ( 50 ലക്ഷം രൂപ) എന്നിവയ്ക്കും തുക വകയിരുത്തി. പട്ടിക വർഗ വികസനത്തിനായി 52 ലക്ഷം രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ വാർഡുകളിലും വയോജന ക്ലബുകൾ
ജില്ലയിലെ മുഴുവൻ വാർഡുകളിലും വയോജന ക്ലബുകൾ രൂപീകരിക്കും. ജില്ലാ അടിസ്ഥാനത്തിൽ കോഓർഡിനേറ്ററെ നിയമിച്ച് ക്ലബ് മുന്നോട്ടുകൊണ്ടുപോകും. എല്ലാ വർഷവും വയോജനങ്ങളുടെ കലാ കായിക മേള ജില്ലാ അടിസ്ഥാനത്തിൽ സംഘടിപ്പിക്കും. 2.03 കോടി രൂപയാണ് ഇതിനായി നീക്കിവച്ചത്.
ഭിന്നശേഷി വിഭാഗത്തിൽപെട്ടവർക്ക് സിപി ചെയറിനും ഇലക്ട്രിക് ട്രൈ സ്കൂട്ടർ നൽകുന്നതിനും 60 ലക്ഷം രൂപ വകയിരുത്തി.
ഭിന്നലിംഗത്തിൽപട്ടവർക്ക് പോഷകാഹാരം നൽകുന്നതിലേക്ക് അഞ്ചുലക്ഷം രൂപയാണ് ബജറ്റ് വിഹിതം.തോട്ടപ്പുഴശേരിയിലും കടപ്രയിലും ആധുനിക ശ്മശാനങ്ങൾതോട്ടപ്പുഴശ്ശേരി പഞ്ചായത്തിലും കടപ പഞ്ചായത്തിലും രണ്ട് ആധുനിക ശ്മശാനങ്ങൾ സ്ഥാപിക്കും. പൂർണമായും ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പദ്ധതിക്കാണ് രൂപം കൊടുത്തിരിക്കുന്നത്.
കോഴഞ്ചേരിയിൽ ഫുട്ബോൾ ടർഫ്
കോഴഞ്ചേരി ഡിവിഷനിൽ 50 ലക്ഷം രൂപ ചെലവിൽ ഒരു ആധുനിക ഫുട്ബോൾ ടർഫ് നിർമിക്കും . വോളിബോൾ ബാസ്കറ്റ്ബോൾ, ഷട്ടിൽ എന്നിവയ്ക്കും ജില്ലയിൽ സ്റ്റേഡിയങ്ങൾ നിർമിക്കും. ക്ലബുകൾക്ക് സ്പോർട്സ് കിറ്റ് നൽകുന്നതിനും കായികമേളകൾ സംഘടിപ്പിക്കുന്നതിനും പണം നീക്കി വച്ചിട്ടുണ്ട്. ലൈബ്രറികൾ നവീകരിക്കുന്നതിനും പുസ്തകങ്ങൾ വാങ്ങുന്നതിനും പണം നൽകും.
പടയണി സംരക്ഷണ സമിതി രൂപീകരിക്കും
പത്തനംതിട്ടയുടെ പാരമ്പര്യ കലയായ പടയണിയെ സംരക്ഷിക്കുന്നതിന് വിപുലമായ സംവിധാനം ഒരുക്കും. പല ദിക്കുകളിലായി ചിതറിക്കിടക്കുന്ന പടയണി കൂട്ടായ്മയ്ക്കായി ജില്ലാ പടയണി സംരക്ഷണ സമിതി രൂപീകരിക്കും. കുട്ടികളെ പടയണി പരിശീലിപ്പിക്കുന്നതിന് സമിതികൾക്ക് 5,000 രൂപ വീതം ഗ്രാന്റ് നൽകും. വർഷംതോറും രണ്ടുദിവസം നീണ്ടുനിൽക്കുന്ന പടയണി മേള നടത്തും.
10 ലക്ഷം രൂപ ഇതിനായി മാറ്റിവച്ചു. ജില്ലാകഥകളിമേളയ്ക്ക് കഥകളി ക്ലബിനു ധനസഹായമായി രണ്ട് ലക്ഷം രൂപയും, ആറന്മുള വഞ്ചിപ്പാട്ട് കളരിക്ക് ധനസഹായമായി 1.5 ലക്ഷം രൂപയും ജില്ലയിലെ പള്ളിയോടങ്ങൾക്ക് ഗ്രാന്റിനായി നാലു ലക്ഷം രൂപയും വകയിരുത്തി. വടശേരിക്കരയിലെ ശബരിമല ഇടത്താവളം നിർമാണത്തിന് 20 ലക്ഷം രൂപ നീക്കിവച്ചു.
തീർഥാടന ടൂറിസത്തിന് 15 ലക്ഷം
തീർഥാടന ടൂറിസത്തിനായി ബജറ്റിൽ 15 ലക്ഷം രൂപ നീക്കിവച്ചു. കോട്ടാങ്ങൽ പഞ്ചായത്തിലെ നാഗപ്പാറ, ചുങ്കപ്പാറ പ്രദേശങ്ങളിലെ ടൂറിസം വികസനത്തിന് 10 ലക്ഷം , ഗവിയുടെ ടൂറിസം സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തുന്ന ബൃഹത് പദ്ധതി സംസ്ഥാന സർക്കാരുമായി ചേർന്ന് നടപ്പിലാക്കും. ആറു മീറ്റർ വീതിയുള്ള റോഡുകൾ ബഹുവർഷ പദ്ധതികളായി പൂർത്തിയാക്കാൻ ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നു. സർക്കാർ സഹായത്തോടെ ആധുനിക രീതിയിലുള്ള ടാറിംഗ് നടപ്പിലാക്കാൻ ശ്രമിക്കും. ഇതിനായി 12 കോടി രൂപ നീക്കിവയ്ക്കും.
ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന് ആധുനിക മുഖം നൽകുന്നതിന്റെ ഭാഗമായി ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള നിർമാണ പ്രവൃത്തികൾ നടന്നുവരുന്നു.
ലിഫ്റ്റും എസി ഓഡിറ്റോറിയവും പാർക്കിംഗ് ഗ്രൗണ്ടും ഇതിന്റെ ഭാഗമായി ഉണ്ടാകും. ജില്ലാ പഞ്ചായത്ത് ഓഫീസ് കാര്യാലയവും എൻജിനിയറിംഗ് വിംഗും 50 ലക്ഷം രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെ പുനർനിർമിച്ച് മികച്ച സേവനം ഉറപ്പു വരുത്തും.
കോഴഞ്ചേരി ആസ്ഥാനമായ താലൂക്ക് വേണം
കോഴഞ്ചേരി കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന ചിരകാല ആവശ്യം ജില്ലാ പഞ്ചായത്ത് ബജറ്റിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് ഉന്നയിച്ചത് ശ്രദ്ധിക്കപ്പെട്ടു. നിലവിലെ കോഴഞ്ചേരി താലൂക്ക് വിഭജിച്ച് പത്തനംതിട്ട, കോഴഞ്ചേരി എന്നിങ്ങനെ രണ്ട് താലൂക്കുകൾ രൂപീകരിക്കണമെന്നതാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട വാദവും വാഗ്ദാനവും അധികാരികൾ വിസ്മരിച്ചുവെന്ന കുറ്റപ്പെടുത്തലാണ് ബജറ്റിന്റെ ആമുഖത്തിലുള്ളത്നലവിലെ ചില പഞ്ചായത്തുകളും വില്ലേജുകളും വിഭജിച്ചും പുതിയ നഗരസഭകൾ രൂപീകരിച്ചും വികസനത്തിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും അനീഷ് വരിക്കണ്ണാമല ചൂണ്ടിക്കാട്ടി.
മെഡിക്കൽ കോളജ് അടക്കം ഉണ്ടെന്നിരിക്കേ ആരോഗ്യ മേഖലയിൽ ജില്ലയിലെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ചികിത്സാ സ്വപ്നങ്ങൾ പുറത്താണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജ് വരെയുള്ള മേഖലയിൽ വിദഗ്ധ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ചികിത്സാ സൗകര്യങ്ങളുടെയും അഭാവംമൂലം ആളുകൾ ബുദ്ധിമുട്ടുന്ന സാഹചര്യവും ബജറ്റ് ചൂണ്ടിക്കാട്ടി. ജില്ലയുടെ അഭിമാനമായ പ്രവാസികളോടു നീതി പുലർത്തിയിട്ടില്ലെന്ന വിമർശനവും ബജറ്റിലുണ്ട്.
ആലിൻ ഷെറിന് പ്രണാമം അർപ്പിച്ച് തുടക്കം
അവയവദാനത്തിലൂടെ അഞ്ച്പേർക്ക് ജീവൻ നൽകിയ മല്ലപ്പള്ളി സ്വദേശി ആലിൻ ഷെറിൻ ഏബ്രഹാമിന്റെ സ്മരണകൾക്ക് പ്രണാമം അർപ്പിച്ചുകൊണ്ടാണ് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരണം ആരംഭിച്ചത്.
പ്രസിഡന്റ് ദീനാമ്മ റോയ് അധ്യക്ഷത വഹിച്ചു. ബജറ്റ് അവതരണത്തിനു ശേഷം നടന്ന ചർച്ചയിൽ ഭരണ- പ്രതിപക്ഷ അംഗങ്ങൾ പങ്കെടുത്തു.
സ്ഥിരം സമിതി അധ്യക്ഷരായ എം. വി. അമ്പിളി, ജി. സതീഷ് ബാബു, ജി. ശ്രീനാദേവി കുഞ്ഞമ്മ, ജൂലി സാബു ഓലിക്കൽ, അംഗങ്ങളായ ആരോണ് ബിജിലി പനവേലിൽ, എ. എന്. സലീം, ബീന പ്രഭ, ഡോ. ബിജു റ്റി. ജോര്ജ്, നീതു മാമ്മന് കൊണ്ടൂർ, എസ്. സന്തോഷ്കുമാർ, സാം ഈപ്പന്, സവിത അജയകുമാര്, സ്റ്റെല്ല തോമസ്, ടി .കെ. സജി, വൈഷ്ണവി ശൈലേഷ്, സെക്രട്ടറി എസ് ഷെര്ള ബീഗം, ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.