National
ലക്നോ: യുപിയിൽ ഒന്‍പതു വർഷത്തിനിടെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 289 ക്രിമിനലുകൾ.
ഇതേ കാലയളവിൽ 17,043 ഏറ്റുമുട്ടലുകളാണ് നടന്നത്. 34,253 കുറ്റവാളികളെ അറസ്റ്റ് ചെയ്തു. 11,383 ക്രിമി നലുകൾക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു.
കുറ്റവാളികളെ നേരിടുന്നതിനിടെ 18 പോലീസുകാർ വീരമൃത്യു വരിച്ചു. 1852 പോലീസുകാർക്കു പരിക്കേറ്റു. ഇന്നലെ സർക്കാർ അറിയിച്ചതാണ് ഇക്കാര്യം.
മീററ്റ് സോണിലാണ് ഏറ്റവും അധികം ഏറ്റുമുട്ടലുണ്ടായത് 4813. ഇവിടെ 8921 ക്രിമിനലുകൾ അറസ്റ്റിലായി. 97 പേർ കൊല്ലപ്പെട്ടു. മീററ്റ് സോണിൽ രണ്ടു പോലീസുകാർ വീരമൃത്യു വരിച്ചു.
വാരാണസിയാണ് ഏറ്റുമുട്ടലിൽ രണ്ടാം സ്ഥാനത്ത്. ഒന്‍പതു വർഷത്തിനിടെ വാരാണസി സോണിൽ 3292 ഏറ്റുമുട്ടലുണ്ടായി. 29 ക്രിമിനലുകൾ കൊല്ലപ്പെട്ടു.
District News
ശാസ്താംകോട്ട: കാരാളിമുക്കില്‍ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. പടിഞ്ഞാറെ കല്ലട കാരാളിമുക്ക് ആദിത്യ വിലാസത്തില്‍ ജയരാജ് ( വാവ -28) ആണ് മരിച്ചത്.
കാരാളിമുക്ക്- കടപുഴ റോഡില്‍ കണത്താര്‍കുന്നം നെടുമ്പുറത്ത് പാലത്തിനു സമീപം ശനിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം. മാതൃസഹോദരന്റെ ബൈക്കിലെത്തിയ ജയരാജ് കൊല്ലത്തേക്ക് പോയ മെമു ട്രെയിനിന്റെ മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് നിഗമനം.
ലോക്കോ പൈലറ്റ് വിവരം റെയില്‍വേ സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍പിഎഫും ശാസ്താംകോട്ട പൊലീസും സ്ഥലത്തെത്തിയാണ് ട്രാക്കില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബൈക്ക് കണ്ടെത്തുകയും മരിച്ചയാളെ തിരിച്ചറിയുകയുമായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
International
ബെയ്റൂട്ട്: ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രേലി വ്യോമാക്രമണം. അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഏപ്രിൽ 16ന് ലബനനും ഇസ്രയേലിനും ഇടയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചശേഷം ഇതാദ്യമായാണ് ബെയ്റൂട്ട് ആക്രമിക്കപ്പെടുന്നത്. ഹിസ്ബുള്ള ഭീകരരുടെ ഉന്നതല കമാൻഡർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ അവകാശപ്പെട്ടു.
ബെയ്റൂട്ടിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദാഹിയേയിൽ ആയിരുന്നു ആക്രമണം. ഹിസ്ബുള്ളയുടെ റഡ്വാൻ സേനാംഗങ്ങൾ യോഗം ചേർന്ന സ്ഥലമാണ് ആക്രമിക്കപ്പെട്ടതെന്ന് ലബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
താൻ നേരിട്ടാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചു.
വെടിനിർത്തൽ കാലയളവിൽ ഇസ്രേലി സേന തെക്കൻ ലബനനിൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ഹിസ്ബുള്ളകൾ ഇസ്രയേലിലേക്ക് റോക്കറ്റാക്രമണവും തുടർന്നു. എന്നാൽ ഇസ്രേലികൾ ബെയ്റൂട്ടിനെ ഇതുവരെ ലക്ഷ്യമിട്ടിരുന്നില്ല.
അമേരിക്കയും ഇറാനും വെടിനിർത്തൽ കരാറിൽ ഒപ്പിടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇസ്രേലി ആക്രമണമെന്നതും ശ്രദ്ധേയം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഇസ്രേലി ആക്രമണത്തിൽ 120 പേർ കൊല്ലപ്പെട്ടുവെന്നാണ് ലബനീസ് സർക്കാർ അറിയിച്ചത്.
കയ്റോ: ഹമാസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായ ഖലീൽ അൽ ഹയ്യയുടെ മകൻ അസം അൽ ഹയ്യ ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇന്നലെ ഗാസ സിറ്റിയിലുണ്ടായ ആക്രമണത്തിലാണു മരണമെന്ന് ഹമാസ് വൃത്തങ്ങൾ അറിയിച്ചു.
ഗാസയുടെ ഭാവി സംബന്ധിച്ച് അമേരിക്കയുമായി ചർച്ച നടത്തുന്ന ഹമാസ് സംഘത്തിനു നേത്വം നല്‍കുന്നത് ഖലീൽ ഹയ്യയാണ്.ഇയാളുടെ മറ്റ് മൂന്നു മക്കൾ നേരത്തേ ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഖലീലിനെ ലക്ഷ്യമിട്ടാണ് ഇസ്രേലി സേന കഴിഞ്ഞവർഷം ഖത്തറിൽ ആക്രമണം നടത്തിയത്. ഖലീൽ രക്ഷപ്പെട്ടെങ്കിലും ഒരു മകൻ കൊല്ലപ്പെട്ടു.
International
ബമാകോ: ചാവേർ ആക്രമണത്തിൽ പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയുടെ പ്രതിരോധ മന്ത്രി സദിയോ കമാര കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള അദ്ദേഹത്തിന്റെ വസതി ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് മന്ത്രിയുടെ വസതിയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിൽ കമാരയുടെ ഭാര്യയും രണ്ട് പേരക്കുട്ടികളും കൊല്ലപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. അൽഖ്വയ്ദയുമായി ബന്ധമുള്ള സായുധ സംഘമാണ് സ്ഫോടനം നടത്തിയത്.
ശനിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ആക്രമണങ്ങൾ നടന്നിരുന്നു. കാറ്റിക്ക്, കിഡാൽ, ഗാവോ എന്നിവിടങ്ങളിലും ഒരേസമയം ആക്രമണങ്ങളുണ്ടായി. 2020ൽ സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷം മാലി നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളിയാണിതെന്ന് അധികൃതർ വ്യക്തമാക്കി.
National
ചെന്നൈ: മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽനിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ. അജിത് കുമാറാണു കൊല്ലപ്പെട്ടത്.
ജയിലിലായിരുന്ന അജിത് കുമാറിനു കഴിഞ്ഞ മാസമാണു ജാമ്യം ലഭിച്ചത്. ഇതറിഞ്ഞ, കാവ്യയുടെ പിതാവ് പുണ്യമൂർത്തി മൂന്ന് ബന്ധുക്കളോടൊപ്പം അജിത്തിന്റെ വീട്ടിലെത്തിയാണ് ഉറക്കത്തിലായിരുന്ന ഇയാളെ വെട്ടിക്കൊന്നത്.
അമ്മൻപേട്ട പോലീസിൽ കീഴടങ്ങിയ നാല് പേരെയും റിമാൻഡ് ചെയ്തു. ആലങ്കുടി സർക്കാർ പ്രൈമറി സ്കൂളിലെ താൽക്കാലിക അധ്യാപികയായിരുന്ന കാവ്യ കഴിഞ്ഞ വർഷം നവംബറിലാണു കൊല്ലപ്പെട്ടത്.
മറ്റൊരാളുമായി കാവ്യയുടെ വിവാഹം നിശ്ചയിച്ചതിൽ പ്രകോപിതനായ അജിത് കുമാർ, സ്കൂളിലേക്കു പോകവേ കാവ്യയെ തടഞ്ഞുനിർത്തി വെട്ടി വീഴ്ത്തുകയായിരുന്നു. കാവ്യ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.
National
മെഹ്സാന: ഗുജറാത്തിലെ മെഹ്സാനയിൽ ബിജെപി-കോൺഗ്രസ് സംഘർഷത്തിനിടെ ബിജെപി സ്ഥാനാർഥിയുടെ അനന്തരവൻ കൊല്ലപ്പെട്ടു. രണ്ടു പേർക്കു പരിക്കേറ്റു.
മിതെൻ ചൗധരി (21) ആണു കൊല്ലപ്പെട്ടത്. മെഹ്സാന കോർപറേഷനിലെ നാലാം വാർഡ് ബിജെപി സ്ഥാനാർഥിയുടെ അനന്തരവനാണ് ചൗധരി. നാലു പേരാണ് ചൗധരിയെ ആക്രമിച്ചത്.
National
മിർസാപുർ: ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്.
ബുധനാഴ്ച രാത്രിയാണ് സംഭവം. നിയന്ത്രണം വിട്ട ട്രക്ക് ആദ്യം ഒരു കാറില്‍ ഇടിച്ചു. ഈ കാർ തൊട്ടുമുൻപിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിലും ഇടിച്ചു. പിന്നാലെ തീപിടിത്തമുണ്ടായി.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായി അന്വേഷണം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വേണമെന്നും ട്രക്ക് നിയന്ത്രണം വിടാനുള്ള കാരണം എന്താണെന്നതിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
National
ഗാസിയാബാദ്: നാലു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗാസിയാബാദിൽ നടന്ന സംഭവത്തിൽ ജസീം (ഛോട്ടു) ആണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ രണ്ടു പോലീസുകാർക്കും പരിക്കേറ്റു.
കഴിഞ്ഞ 11ന് ഇയാൾ നാലു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്കു ഗാസിയാബാദ് പോലീസ് കമ്മീഷണർ 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ ഇയാളുടെ ഒളിവിടത്തെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചു. തുടർന്ന് പോലീസ് സംഘം ഇയാളെ വളഞ്ഞതോടെ പ്രതി പോലീസിനുനേരേ വെടിയുതിർക്കുകയായിരുന്നു. ഇതോടെ പോലീസും തിരിച്ചടിച്ചു. വെടിയേറ്റ ജസീം സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു.
വെടിയേറ്റ രണ്ടു പോലീസുകാർ ചികിത്സയിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു. കൊല്ലപ്പെട്ട ജസീം കൊലക്കേസ് ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണ്.
International
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ശനിയാഴ്ച ഉണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സൂപ്പർമാർക്കറ്റിൽ ആളുകളെ ബന്ദികളാക്കിയ അക്രമി, പോലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
തലസ്ഥാനത്തെ ജനവാസ മേഖലയിലുണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായും പത്തുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി സ്ഥിരീകരിച്ചു.
കീവിൽ ജനങ്ങൾക്കുനേരെ വെടിയുതിർത്ത അക്രമിയെ വധിച്ചുവെന്ന് സെലൻസ്കി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഇരകളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
സൂപ്പർമാർക്കറ്റിൽ ബന്ദികളാക്കപ്പെട്ട നാലുപേരെ രക്ഷപ്പെടുത്തിയതായി സെലെൻസ്കി അറിയിച്ചു.
National
റായ്പുർ: ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു.
സർക്കാർ തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ടിരുന്ന മുചാക്കി കൈലാഷ് എന്ന് മാവോയിസ്റ്റ് നേതാവാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകൾക്ക് കീഴടങ്ങാനുള്ള സമയപരിധി മാർച്ച് 31-ന് അവസാനിക്കാനിരിക്കേയാണ് ഏറ്റുമുട്ടൽ. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ.
ഈ വർഷം മാത്രം സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഛത്തീസ്ഗഡിൽ ഇതുവരെ 27 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞവർഷം വിവിധ ഏറ്റുമുട്ടലുകളിലായി സംസ്ഥാനത്ത് 285 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഗൾഫ് മേഖലയിലുടനീളമുണ്ടായ വ്യത്യസ്ത സംഭവങ്ങളിൽ ആറ് ഇന്ത്യൻ പൗരന്മാർ മരിച്ചെന്നും ഒരാളെ കാണാതായെന്നും വിദേശകാര്യമന്ത്രാലയം.
കാണാതായ വ്യക്തിയെ കണ്ടെത്തുന്നതിനുവേണ്ടി പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി (ഗൾഫ്) അസീം ആർ. മഹാജൻ അറിയിച്ചു.
കഴിഞ്ഞ 18ന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഒരു ഇന്ത്യൻ പൗരൻകൂടി കൊല്ലപ്പെട്ടതോടെയാണ് ഗൾഫ് മേഖലയിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ആറായി ഉയർന്നത്.
അതേസമയം പ്രദേശത്തുനിന്ന് ഫെബ്രുവരി 28 മുതൽ ഇതുവരെ മൂന്നു ലക്ഷം ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മേഖലയിൽനിന്ന് അധിക വിമാനസർവീസുകൾ ക്രമീകരിച്ചു. സ്ഥിതിഗതികൾ മെച്ചപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അഡീഷണൽ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
Kerala
കാലടി: എട്ടു വർഷം മുമ്പ് പിതാവിനെ കൊന്നയാളെ വെടിവച്ചുകൊന്ന് പട്ടാളക്കാരനായ മകന്റെ പ്രതികാരം. മഞ്ഞപ്ര കിലുക്കൻ ജോസ് (54) ആണ് മരിച്ചത്.
മഞ്ഞപ്ര കോതായി തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ജോസിന് വെടിയേറ്റത്. 12 വയസുള്ള മകനും ജോസിനോടൊപ്പമുണ്ടായിരുന്നു. ജോസിനെ വെടിവച്ച കാളാംപറമ്പൻ പോളിയെ പോലീസ് അറസ്റ്റ്ചെയ്തു. കെഎസ്ആർടിസി ഡ്രൈവറായിരുന്നു ജോസ്.
പട്ടാളക്കാരനായിരുന്ന പോളിക്കു തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായിരുന്ന ജോസിനോടുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇപ്പോൾ മഞ്ഞപ്രയിൽ താമസിക്കുന്ന ജോസ് മുമ്പ് കൊല്ലക്കോട് പോളിയുടെ വീടിനടുത്താണ് താമസിച്ചിരുന്നത്.
എട്ടു വർഷം മുമ്പ് അതിർത്തി തർക്കത്തെ തുടർന്ന് പോളിയുടെ പിതാവിനെ ജോസ് അടിച്ചു കൊലപ്പെടുത്തിയിരുന്നു. കേസിൽ കുറെക്കാലം ജയിൽവാസം അനുഭവിച്ച ജോസിനെ കോടതി വെറുതെവിട്ടു. ഇതിനെതിരേ പോളിയുടെ കുടുംബം അപ്പീൽ പോയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ജയിലിൽനിന്നിറങ്ങിയശേഷം ജോസ് മഞ്ഞപ്രയിലേക്ക് താമസം മാറ്റുകയായിരുന്നു.
ഇന്നലെ കൊലപാതകത്തിനുശേഷം പ്രതി പോളി തോക്കുമായി അയ്യമ്പുഴ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കാലടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
International
ന്യൂഡൽഹി: പശ്ചിമേഷ്യൻ മേഖലയിൽ തുടരുന്ന സംഘർഷത്തിൽ ഇറാന്റെ ആക്രമണത്തെത്തുടർന്ന് വിദേശകപ്പലിൽ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (ഡിജിഎസ്) സ്ഥിരീകരിച്ചു.
ഒമാനിൽ നടന്ന ആക്രമണത്തിലാണ് അപകടമെന്നും ഇന്ത്യൻ കപ്പലുകൾക്കു നേരേ ഇതുവരെ ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. നിലവിൽ ഇന്ത്യൻ നാവികർ ഉൾപ്പെട്ട നാല് ആക്രമണസംഭവങ്ങളാണ് പശ്ചിമേഷ്യയിൽ റിപ്പോർട്ട് ചെയ്തത്. മൂന്ന് പേരുടെ മരണം ഒഴിച്ചാൽ ബാക്കിയുള്ളവർ സുരക്ഷിതരാണ്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ മേഖലയിലെ ഇന്ത്യൻ നാവികർക്കും അവരുടെ കുടുംബത്തിനും അടിയന്തര സഹായം ലഭ്യമാക്കാൻ സമയബന്ധിത ഏകോപനം ഉറപ്പിക്കുന്നതിന് പ്രത്യേക ടീം രൂപീകരിച്ചതായി ഡിജിഎസ് അറിയിച്ചു. തുടർച്ചയായ ആശയവിനിമയം നിലനിർത്താനും ഡിജിഎസ് നിർദേശിച്ചിട്ടുണ്ട്.
International
ജുബ: സൗത്ത് സുഡാനിൽ വിമതസേനയുടെ ആക്രമണത്തിൽ 169 പേർ കൊല്ലപ്പെട്ടു. വിദൂര ഗ്രാമപ്രദേശത്ത് ഞായറാഴ്ചയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ 90 പേർ പ്രദേശവാസികളാണെന്ന് റുവെംഗ് പ്രവിശ്യയിലെ ഇൻഫർമേഷൻ മന്ത്രി ജയിംസ് മണിലോക് പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ ഒട്ടേറെ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. 90 വിമതരും കൊല്ലപ്പെട്ടു. 23 പേർക്കു പരിക്കേറ്റു. ആക്രമണശേഷം ആയിരത്തിലേറെ പേർ തങ്ങളുടെ ഷെൽട്ടറിൽ അഭയം തേടിയെന്ന് സൗത്ത് സുഡാനിലെ യുഎൻ മിഷൻ (യുഎൻഎംഐഎസ്എസ്) അറിയിച്ചു.
സൗത്ത് സുഡാൻ പ്രസിഡന്റ് സാൽവ കിറിനെ അനുകൂലിക്കുന്ന ഗവൺമെന്റ് സേനയും പ്രതിപക്ഷനേതാവ് റീക് മചാറിനെ അനുകൂലിക്കുന്ന പോരാളികളും തമ്മിൽ സംഘർഷം പതിവാണ്.
മചാറിനെ അനുകൂലിക്കുന്ന സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റ്-ഇൻ-ഓപ്പോസിഷൻ ആണ് റുവെംഗ് പ്രവിശ്യയിൽ ആക്രമണം നടത്തിയതെന്നാണു വിലയിരുത്തൽ. കഴിഞ്ഞ വർഷം സെപ്റ്റംബർ വരെ കിർ സർക്കാരിൽ വൈസ് പ്രസിഡന്റായിരുന്നു മചാർ. ക്രിമിനൽ കുറ്റം ചുമത്തിയതിനെത്തുടർന്ന് മചാർ സ്ഥാനഭ്രഷ്ടനായി. തുടർന്ന് ഇയാൾ വീട്ടുതടങ്കലിലായിരുന്നു.
കിറും മചാറും ചർച്ച നടത്തണമെന്ന് യുഎസ് ആവശ്യപ്പെട്ടുവരികയായിരുന്നു.
National
ജമ്മു: ജമ്മു കാഷ്മീരിൽ മൂന്ന് പാക് ഭീകരരെ രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ സുരക്ഷാസേന വധിച്ചു.
ഉധംപുരിലും കിഷ്ത്വാറിലുമായിരുന്നു ഏറ്റുമുട്ടൽ. ഉധംപുരിൽ ജയ്ഷ്-ഇ-മുഹമ്മദ് കമാൻഡർ റൂബാനി എന്നറിയപ്പെടുന്ന അബു മാവിയ, കൂട്ടാളി സുബൈർ എന്നിവരാണു കൊല്ലപ്പെട്ടത്."ഓപ്പറേഷൻ കിയ’ എന്ന പേരിട്ട 20 മണിക്കൂർ നീണ്ട സൈനികനടപടിക്കിടെയാണ് ഭീകരരെ വധിച്ചത്.
ഉധംപുരിലെ രാംനഗർ-ബസന്ത്ഗഡ് മേഖലയിലെ വനപ്രദേശത്തെ ഗുഹയിലാണു ഭീകരർ അകപ്പെട്ടത്. ഒരു ഭീകരന്റെ മൃതദേഹം ഗുഹാമുഖത്തും രണ്ടാമന്റേത് ഗുഹയ്ക്കുള്ളിലുമാണു കണ്ടെത്തിയത്. പ്രദേശത്ത് ഇപ്പോഴും നിരീക്ഷണം തുടരുകയാണ്.
International
ഇസ്ലാമാബാദ്: ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണത്തിൽ പത്ത് പാക് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അഞ്ച് ജില്ലകളിലായി പന്ത്രണ്ടിലധികം ഇടങ്ങളിലാണ് ഒരേ സമയം ആക്രമണം ഉണ്ടായത്.
സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിൽ 37 ഭീകരരെ വധിച്ചെന്ന് അധികൃതർ വ്യക്തമാക്കി. പോരാട്ടത്തിന്റെ രണ്ടാം ഘട്ടമായ ഓപ്പറേഷൻ ഹെറോഫ് ആരംഭിച്ചതായി ബിഎൽഎ നേതൃത്വം പ്രഖ്യാപിച്ചു. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി പുതിയ ഘട്ടം എന്നാണ് ബിഎൽഎ നേതാക്കളുടെ പ്രതികരണം.
സൈനിക സ്ഥാപനങ്ങളെയും പോലീസിനെയുമാണ് ബിഎൽഎ ലക്ഷ്യം വച്ചത്. പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയ്ക്ക് പുറമെ പാസ്നി, മസ്തൂംഗ്, നുഷ്കി, ഗ്വാദർ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. ക്വറ്റയിൽ മാത്രം നാലു പോലീസുകാർക്ക് ജീവൻ നഷ്ടമായി.
അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ബിഎൽഎയുടെ ആക്രമണം. ആക്രമണത്തെ തുടർന്ന് പ്രവിശ്യയിലുടനീളം സുരക്ഷ കർശനമാക്കി. പ്രധാന നഗരങ്ങളിൽ സേനാ വിഭാഗങ്ങളെ വിന്യസിച്ചു.
Kerala
മലപ്പുറം: മമ്പാട് ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നികളെ കൂട്ടമായി വെടിവച്ചുകൊന്നു. മേപ്പാടം, മമ്പാട് നോർത്ത്, കരിക്കാട്ടുമണ്ണ, ടാണ, ബിമ്പുങ്ങൽ, വള്ളിക്കെട്ട്, താളി പൊയിൽ എന്നിവടങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്.
പഞ്ചായത്തിന്റെ സവിശേഷ അധികാരം ഉപയോഗിച്ചായിരുന്നു കാട്ടുപന്നി കൊന്നത്. 20 കാട്ടുപന്നികളെയാണ് കൊന്നൊടുക്കിയത്.
ഷൂട്ടർ പത്തപ്പിരിയം സ്വദേശി അഹമ്മദ് നിസാറിന്റെ നേത്യത്വത്തിലായിരുന്നു നടപടികൾ.
International
ടെഹ്റാൻ: ജനകീയ പ്രക്ഷോഭത്തിൽ ആയിരങ്ങൾ കൊല്ലപ്പെട്ടുവെന്നും അമേരിക്കയാണ് ഇതിനുത്തരവാദിയെന്നും ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്. പ്രക്ഷോഭത്തിൽ ആയിരങ്ങൾ മരിച്ചുവെന്ന് ഖമനയ് പരസ്യമായി അംഗീകരിക്കുന്നത് ഇതാദ്യമാണ്.
അമേരിക്കയുമായും ഇസ്രയേലുമായും ബന്ധമുള്ളവരാണ് അനേകായിരങ്ങളെ കൊന്നൊടുക്കിയതെന്ന് ശനിയാഴ്ച ഖമനയ് പറഞ്ഞതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മനുഷ്യത്വമില്ലാതെ, കാടൻ രീതിയിലാണു ചിലരെ കൊന്നത്. അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ ക്രിമിനൽ കുറ്റവാളിയായിട്ടാണ് ഇറാൻ പരിഗണിക്കുന്നതെന്നും ഖമനയ് കൂട്ടിച്ചേർത്തു.
ഇറാനിൽ സാന്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ ഡിസംബർ അവസാനം ടെഹ്റാനിലെ വ്യാപാരികൾ ആരംഭിച്ച പ്രകടനം രാജ്യമൊട്ടാകെ ഭരണകൂടവിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. ഇറേനിയൻ ജനത പ്രക്ഷോഭം തുടരണമെന്ന് ട്രംപ് ഇതിനിടെ പറയുകയുണ്ടായി.
5,000 പേരെങ്കിലും മരിച്ചു
ടെഹ്റാൻ: ജനകീയ പ്രക്ഷോഭത്തിൽ കുറഞ്ഞത് 5,000 പേർ മരിച്ചതായി ഇറേനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞുവെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിൽ 500 പേർ ഇറേനിയൻ സുരക്ഷാ ഭടന്മാരാണ്.
കുർദ് വിമതർക്കു സ്വാധീനമുള്ള വടക്കുപടിഞ്ഞാറൻ ഇറാനിലാണു സംഘർഷങ്ങളും മരണസംഖ്യയും കൂടുതലുണ്ടായത്. പ്രക്ഷോഭത്തിനിടെ ആയുധം ധരിച്ച കലാപകാരികൾ നിരപരാധികളെ കൊന്നൊടുക്കുകയായിരുന്നു. കലാപകാരികൾക്ക് ആയുധം നല്‍കിയത് ഇസ്രയേലാണ്. മരണസംഖ്യ ഇനിയും ഉയരും- പേര് വെളിപ്പെടുത്താത്ത ഇറേനിയൻ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
പ്രക്ഷോഭത്തിൽ 3,308 പേർ മരിച്ചതായി സ്ഥിരീകരിച്ചുവെന്നാണ് ഇറാനിലെ മനുഷ്യാവകാശ കാര്യങ്ങൾ നിരീക്ഷിക്കുന്ന അമേരിക്കൻ സംഘടന കഴിഞ്ഞ ദിവസം അറിയിച്ചത്. മരണവുമായി ബന്ധപ്പെട്ട് മറ്റൊരു 4,382 കേസുകൾ പരിശോധിച്ചുവരികയാണ്.ഇറേനിയൻ സർക്കാർ 24,000 പേരെ അറസ്റ്റ് ചെയ്തതായും സ്ഥിരീകരിച്ചിട്ടുണ്ട്.
National
ചായിബാസ: ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ രണ്ടു ദിവസത്തിനിടെ ഒരു കാട്ടാന കൊലപ്പെടുത്തിയത് 13 പേരെ. നാലു പേർക്കു പരിക്കേറ്റു. ചായിബാസ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആദിത്യ നാരായൺ ആണ് ഇക്കാര്യ അറിയിച്ചത്.
വനം വകുപ്പ് ഉദ്യോഗസ്ഥരും ബംഗാളിലെ ബങ്കുര ജില്ലയിൽനിന്നുള്ള വിദഗ്ധരും കാട്ടാനയെ വനത്തിലേക്കു തുരത്താൻ ശ്രമം നടത്തിവരികയാണ്.
ചൊവ്വാഴ്ച രാത്രി ഒരു കുടുംബത്തിലെ നാലു പേർ അടക്കം ആറു പേരെയാണ് കാട്ടാന കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ഒരു കുടുംബത്തിലെ മൂന്നു പേരടക്കം ഏഴു പേർ ഇതേ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കാട്ടാനക്കൂട്ടം നാട്ടിലേക്കിറങ്ങിയതിനെത്തുടർന്ന് സൗത്ത് ഈസ്റ്റേൺ റെയിൽവേയിലെ ചക്രധാർപുർ ഡിവിഷനിൽ ആറു ട്രെയിൻ സർവീസുകൾ റദ്ദാക്കി.
കാട്ടാനശല്യത്തിനു പരിഹാരം കാണുന്നതിൽ വനം വകുപ്പ് പരാജയപ്പെട്ടെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മധു കോഡ വിമർശിച്ചു.
International
വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ വർഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടത് 17 മിഷണറിമാർ. കത്തോലിക്കാ മാധ്യമമായ ഫിഡെസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.
ഇതോടെ കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ജീവത്യാഗം ചെയ്ത മിഷണറിമാരുടെ എണ്ണം 626 ആയി ഉയർന്നു. വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടവരിൽ വൈദികര്‍, കന്യാസ്ത്രീകൾ, സെമിനാരി വിദ്യാർഥികൾ, അല്മായർ എന്നിവരുള്‍പ്പെടുന്നു.
ഭൂഖണ്ഡം തിരിച്ചുള്ള കണക്കുകള്‍ പ്രകാരം 2025ൽ ഏറ്റവും കൂടുതൽ മിഷണറിമാര്‍ കൊല്ലപ്പെട്ടത് ആഫ്രിക്കയിലാണ്. ആറു വൈദികർ, രണ്ട് സെമിനാരി വിദ്യാർഥികൾ, രണ്ട് മതബോധന അധ്യാപകര്‍ എന്നിവരുള്‍പ്പെടെ പത്തു മിഷണറിമാരാണു കൊല്ലപ്പെട്ടത്. അമേരിക്കയില്‍ രണ്ടു വൈദികരും രണ്ടു കന്യാസ്ത്രീകളും കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ട മിഷണറിമാരില്‍ ഒരു വൈദികനും അല്മായനും ഉള്‍പ്പെടെ രണ്ടുപേർ ഏഷ്യയിൽനിന്നുള്ളവരാണ്. ഒരു വൈദികന് യൂറോപ്പിൽ കൊല്ലപ്പെട്ടു. അതേസമയം, അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ലോകമെമ്പാടും നൂറുകണക്കിന് മിഷണറിമാരും ആയിരക്കണക്കിന് ക്രൈസ്തവരും ക്രിസ്തുവിശ്വാസത്തെപ്രതി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Kerala
ആലപ്പുഴ: പക്ഷിപ്പനി കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴയില്‍ 19,881 പക്ഷികളെ കൊന്നൊടുക്കും. ചൊവ്വാഴ്ച ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയാണ് നശിപ്പിക്കുന്നത്.
ആലപ്പുഴ ജില്ലയിൽ തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്, പുറക്കാട്, ചെറുതന, നെടുമുടി, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദ്രുതകർമ്മ സേന രംഗത്തിറങ്ങും.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിർദേശിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
International
ധാക്ക: ബംഗ്ലാദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി. മൈമെൻസിംഗ് സിറ്റിയിലെ ഫാക്ടറി തൊഴിലാളിയായ ദീപു ചന്ദ്ര ദാസ് (25) ആണ് കൊല്ലപ്പെട്ടതെന്ന് ബംഗ്ലാ ട്രിബ്യൂൺ വാർത്താ പോർട്ടൽ റിപ്പോർട്ട് ചെയ്തു. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്നും ഇടക്കാല സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
വ്യാഴാഴ്ച രാത്രി ഇയാളെ ആൾക്കൂട്ടം മർദിക്കുകയും മരത്തിൽ കെട്ടിത്തൂക്കുകയുമായിരുന്നു. തുടർന്ന് മൃതദേഹം ധാക്ക-മൈമെൻസിംഗ് ഹൈവേയിൽ ചുട്ടുകരിക്കുകയും ചെയ്തു. ഇത് റോഡിൽ ഗതാഗതക്കുരുക്കിനും കാരണമായെന്ന് പോലീസ് അറിയിച്ചു.
പ്രദേശത്തെ സംഘർഷം നിയന്ത്രിക്കാൻ പോലീസ് ശ്രമിച്ചുവരികയാണ്. അക്രമത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനഭ്രഷ്ടയായതിനുശേഷം രാജ്യത്ത് ഹിന്ദു ന്യൂനപക്ഷത്തിനെതിരേയുള്ള ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്.
National
ഹൈദരാബാദ്: തെലുങ്കാനയിൽ കോൺഗ്രസ്-ബിആർഎസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ബിആർഎസ് പ്രവർത്തകൻ മരിച്ചു.
സൂര്യപേട്ട് ജില്ലയിലെ ലിംഗംപള്ളി ഗ്രാമത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു സംഘർഷം.
തലയ്ക്കു പരിക്കേറ്റ അന്പത്തിയേഴുകാരനാണു കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മരുമകൾ മത്സരിക്കുന്നുണ്ട്.
International
പാരീസ്: ആഗോളതലത്തിൽ ഈ വർഷം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 67 ആണെന്നും ഇതിൽ 29 പേരെ വകവരുത്തിയത് ഇസ്രയേലാണെന്നും പത്രസ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് സംഘടന അറിയിച്ചു.
2023 ഒക്ടോബറിൽ ആരംഭിച്ച ഗാസാ യുദ്ധത്തിനിടെ ഇസ്രേലി സേനയുടെ ആക്രമണത്തിൽ ആകെ 220 മാധ്യമപ്രവർത്തകരാണു കൊല്ലപ്പെട്ടത്. മൂന്നു വർഷത്തിനിടെ ലോകത്ത് ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകരെ കൊന്നൊടുക്കിയ രാജ്യമെന്ന കുപ്രസിദ്ധിയാണ് ഇസ്രയേലിനുണ്ടായിരിക്കുന്നത്.
ഗാസ കഴിഞ്ഞാൽ ഈ വർഷം ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് മെക്സിക്കോയിലാണ് - ഒന്‍പതു പേർ.
യുദ്ധം നടക്കുന്ന യുക്രെയ്നും സുഡാനുമാണ് മാധ്യമപ്രവർത്തകർ കൂടുതൽ ഭീഷണി നേരിടുന്ന രാജ്യങ്ങൾ.
International
കൊളംബോ: ദിത്വ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പേമാരിയിലും വെള്ളപ്പൊക്കത്തിലും 132 പേർ മരിച്ചെന്നാണ് നിഗമനം. ദുരന്ത നിവാരണ സേനയുടെ കണക്കുപ്രകാരം 176 പേരെ കാണാതായിട്ടുണ്ട്.
കഴിഞ്ഞ 20 വർഷത്തിനിടെ ശ്രീലങ്കയിലുണ്ടായ ഏറ്റവും വലിയ പ്രളയമാണിത്. മോശം കാലാവസ്ഥ കാരണം പലയിടങ്ങളിലും ആശയവിനിമയം തടസപ്പെട്ടു. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു.
ഡിസംബർ 16 വരെ സ്കൂളുകൾ അടച്ചിടും. പ്രളയത്തിൽ നൂറുകണക്കിന് വീടുകളും സ്ഥാപനങ്ങളും തകർന്നതായാണ് റിപ്പോർട്ടുകൾ. വീടുകൾ നഷ്ടപ്പെട്ട 43,995 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
ശ്രീലങ്കൻ തീരത്തിനു സമീപത്ത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ചുഴലിക്കാറ്റ് തെക്കൻ പ്രദേശങ്ങളിലേക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി തമിഴ്നാട്ടിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചു.
National
ഭോപ്പാൽ: മധ്യപ്രദേശിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ ഹോക്ക് ഫോഴ്സ് ഇൻസ്പെക്ടർക്ക് വീരമൃത്യു. ആശിഷ് ശർമ(40) ആണ് മരിച്ചത്.
മധ്യപ്രദേശ്-ഛത്തീസ്ഗഡ്-മഹാരാഷ്ട്ര ട്രൈജംഗ്ഷനു സമീപമുള്ള വനത്തിൽ ബുധനാഴ്ച പുലർച്ചയാണ് ഏറ്റുമുട്ടലുണ്ടായത്.
രണ്ടുതവണ ധീരതയ്ക്കുള്ള മെഡൽ നേടിയ ഉദ്യോഗസ്ഥനായ ആശിഷ് ശർമയ്ക്ക് മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര പോലീസിന്റെ സംയുക്ത സംഘത്തെ നയിക്കുന്നതിനിടെ തുടയിലും വയറിലും വെടിയേൽക്കുകയായിരുന്നു.
വനമേഖലയിൽ വലിയ മാവോയിസ്റ്റ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയത്.
രാവിലെ 8.30 ഓടെയാണ് സുരക്ഷാസേനയ്ക്ക് നേരെ വെടിവയ്പ്പ് ഉണ്ടായത്. ഗുരുതര പരിക്കേറ്റ ആശിഷ് ശർമയെ ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിലെ ഡോൺഗർഗഡ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാവോയിസ്റ്റുകളുടെ ഭാഗത്തും ആളപായമുണ്ടെന്ന് സ്പെഷ്യൽ ഡിജി പങ്കജ് ശ്രീവാസ്തവ പറഞ്ഞു.
International
ടിബിലിസി: തുർക്കിയുടെ സൈനിക വിമാനം തകർന്ന് 20 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. അസര്‍ബൈജാനിൽനിന്ന് തുർക്കിയിലേയ്ക്ക് തിരിച്ചുവരുന്നതിനിടെയാണ് വിമാനം തകർന്നുവീണത്.
ജോര്‍ജിയ-അസര്ബൈജാന് അതിര്‍ത്തിയിലാണ് തുര്‍ക്കി സൈനിക വിമാനം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന 20 പേരും സൈനികരായിരുന്നു.
സി 130 ഹെര്കുലിസ് വിഭാഗത്തില്‍പെട്ട വിമാനമാണ് തകര്‍ന്നുവീണത്. വിമാനം പല കഷ്ണങ്ങളായി താഴേക്ക് പതിക്കുകയായിരുന്നു. വിമാനത്തിനകത്തുണ്ടായ സ്ഫോടനമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
International
മോസ്കോ: റഷ്യയിൽ പ്രതിരോധ വകുപ്പിന് കീഴിലുള്ള ഏവിയേഷൻ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്ടർ തകർന്നുവീണ് അഞ്ച് പേർ മരിച്ചു. കെഎ-226 ഹെലികോപ്റ്ററാണ് തകർന്നത്.
കിസ്ലിയാറിൽ നിന്ന് ഇസ്ബെർബാഷിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കാസ്പിയൻ കടൽത്തീരത്ത് ഹെലികോപ്റ്റർ ഇറക്കാൻ പൈലറ്റ് ശ്രമിക്കുന്നത് ദൃശ്യമാണ്. തകർന്നുവീഴുന്നതിന് തൊട്ടുമുമ്പ് നിലത്തിടിച്ച് ഹെലികോപ്റ്ററിന്റെ പിൻഭാഗം അടർന്നുപോയി. പിന്നീട് വെള്ളത്തിന് മുകളിലൂടെ ഹെലികോപ്റ്റർ ചെറുതായി ഉയർത്താൻ പൈലറ്റിന് കഴിഞ്ഞെങ്കിലും നിയന്ത്രണം നഷ്ടപ്പെടുകയും താഴേക്ക് പതിക്കുകയും ചെയ്തു.
കിസ്ലിയാർ ഇലക്ട്രോ മെക്കാനിക്കൽ പ്ലാന്റിലെ ഡെപ്യൂട്ടി ജനറൽ ഡയറക്ടർ, ചീഫ് എൻജിനീയർ, ചീഫ് ഡിസൈനർ, ഹെലികോപ്റ്റർ ഫ്ലൈറ്റ് മെക്കാനിക്ക് എന്നിവരാണ് മരിച്ചത്.
National
ലക്നോ: ഉത്തർപ്രദേശിൽ ട്രെയിൻ ഇടിച്ച് നാല് പേർ മരിച്ചു. റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ യാത്രക്കാരെ ട്രെയിനിടിക്കുകയായിരുന്നു. മിർസപൂരിലെ ചുനാർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
ഇന്ന് രാവിലെ ചോപ്പൻ പ്രയാഗ് രാജ് എക്സ്പ്രസിൽ വന്നിറങ്ങിയ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ഇവർ ട്രെയിൻ ഇറങ്ങി പാളം മുറിച്ചു കടക്കുന്നതിനിടെ നേതാജി എക്സ്പ്രസ് ഇടിക്കുകയായിരുന്നു.
മൂന്നുപേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു.
Kerala
പാലക്കാട്: മാത്തൂര്‍ പല്ലഞ്ചാത്തനൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പല്ലഞ്ചാത്തനൂര്‍ പൊള്ളംപാടം വീട്ടില്‍ ഇന്ദിര(55)യെയാണ് ഭര്‍ത്താവ് വാസു(62) കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
അയല്‍വാസിയായ രാജനാണ് നിലവിളി കേട്ട് ആദ്യം ഓടിയെത്തിയത്. വീടിന്റെ അടുക്കള ഭാഗത്ത് മരിച്ച നിലയിലാണ് ഇന്ദിരയെ കണ്ടെത്തിയത്. വീടിനു മുന്‍വശത്ത് കൊടുവാളുമായി വാസു നില്‍പ്പുണ്ടായിരുന്നു. വാസുവിന്റെ കൈയിലുണ്ടായിരുന്ന കൊടുവാള് രാജന് പിടിച്ചുമാറ്റി.
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഭാര്യയും മക്കളും പക്ഷംചേര്‍ന്ന് തന്നെ കുറ്റപ്പെടുത്തുന്നതായി വാസു ആരോപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് വാസു ഭാര്യയെ വെട്ടിക്കൊന്നതെന്നും പോലീസ് പറഞ്ഞു.
National
ഭോപ്പാൽ: ബിജെപി പ്രാദേശിക നേതാവിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ചുകൊന്നു. മധ്യപ്രദേശിലെ കട്നി ജില്ലയിൽ ചൊവ്വാഴ്ച നടന്ന സംഭവത്തിൽ നീലു രജക് (38) ആണ് കൊല്ലപ്പെട്ടത്.
ബൈക്കിൽ മാസ്ക് ധരിച്ചെത്തിയ രണ്ടുപേർ രജകിനെ വെടിവയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പ്രിൻസ്, അക്രം ഖാൻ എന്നിവരാണ് വെടിയുതിർത്തതെന്നും ഇരുവരും ഒളിവിലാണെന്നും ഡിഐജി അതുൽ സിംഗ് പറഞ്ഞു.
അതേസമയം കൊലപാതകത്തിൽ മകന്റെ പങ്കിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തെത്തിയതിന് പിന്നാലെ പ്രിൻസിന്റെ പിതാവ് നെൽസൺ ജീവനൊടുക്കി. പാർക്കിങ്ങുമായി ബന്ധപ്പെട്ട് രജകും അക്രം ഖാനുമായി തർക്കം നിലനിന്നിരുന്നു.
Kerala
മലപ്പുറം: കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു. മഞ്ചേരി ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ (40) കൊല്ലപ്പെട്ട സംഭവത്തിൽ മഞ്ചേരി ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ ഏഴിനായിരുന്നു ദാരുണ സംഭവമുണ്ടായത്. കാടുവെട്ട് തൊഴിലാളികളാണ് പ്രവീണും മൊയ്തീനും. രാവിലെ ഇരുവരും ഒരുമിച്ച് ബൈക്കില്‍ ജോലിക്ക് പോകുകയായിരുന്നു. ഇതിനിടെ ഇവർ തമ്മില്‍ തര്‍ക്കമുണ്ടായി.
തുടർന്ന് മൊയ്തീന് കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന്റെ നൂറിലേറെ സൈനികർ കൊല്ലപ്പെട്ടന്ന് ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (സ്ട്രാറ്റജി) ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയിൽ സൈനിക മേധാവികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസാധാരണമായ മരണാനന്തര ബഹുമതികളുടെ എണ്ണത്തിൽ നിന്ന് പാക്കിസ്ഥാന്റെ നഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാണ്. മേയ് ഒമ്പതിനും 10നും ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനിലെ ഒന്നിലധികം വ്യോമതാവളങ്ങൾ ആക്രമിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു.
പാക്കിസ്ഥാൻ ഡ്രോണുകൾ നിരന്തരം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതിനെത്തുടർന്നാണ് പാക് വ്യോമതാവളങ്ങൾ ആക്രമിച്ചത്. പാക്കിസ്ഥാന്റെ 11 വ്യോമതാവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.
എട്ട് വ്യോമതാവളങ്ങൾ, മൂന്ന് ഹാംഗറുകൾ, നാല് റഡാറുകൾ എന്നിവ തകർത്തു. ഒരു സി-130 വിമാനം, ഒരു എഇഡബ്ല്യുസി വിമാനവും, അഞ്ച് യുദ്ധവിമാനങ്ങളും തകർത്തെന്നും അദ്ദേഹം പറഞ്ഞു.
National
പാറ്റ്ന: ബിഹാറിലെ പൂർണിയയിലെ ജബൻപൂരിന് സമീപം വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച് നാലു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റയാളെ പൂർണിയയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ജോഗ്ബാനിൽ നിന്ന് ദാനാപൂരിലേക്ക് പോകുകയായിരുന്ന വന്ദേഭാരതാണ് ഇടിച്ചത്. കൈതാർ-ജോഗ്ബാനി റെയിൽവേ ലൈനിൽ വച്ചായായിരുന്നു അപകടം.
ദുർഗാ പൂജയിൽ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഒരാഴ്ചക്കിടെ ബിഹാറിൽ വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച് രണ്ടാം തവണയാണ് അപകടം ഉണ്ടാവുന്നത്. സെപ്റ്റംബർ 30ന് സഹർസയിലെ ഹതിയാഗച്ചി റെയിൽവേ ക്രോസിംഗിനു സമീപമുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.