കൊളംബോ: ദിത്വ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പേമാരിയിലും വെള്ളപ്പൊക്കത്തിലും 132 പേർ മരിച്ചെന്നാണ് നിഗമനം. ദുരന്ത നിവാരണ സേനയുടെ കണക്കുപ്രകാരം 176 പേരെ കാണാതായിട്ടുണ്ട്.
കഴിഞ്ഞ 20 വർഷത്തിനിടെ ശ്രീലങ്കയിലുണ്ടായ ഏറ്റവും വലിയ പ്രളയമാണിത്. മോശം കാലാവസ്ഥ കാരണം പലയിടങ്ങളിലും ആശയവിനിമയം തടസപ്പെട്ടു. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു.
ഡിസംബർ 16 വരെ സ്കൂളുകൾ അടച്ചിടും. പ്രളയത്തിൽ നൂറുകണക്കിന് വീടുകളും സ്ഥാപനങ്ങളും തകർന്നതായാണ് റിപ്പോർട്ടുകൾ. വീടുകൾ നഷ്ടപ്പെട്ട 43,995 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
ശ്രീലങ്കൻ തീരത്തിനു സമീപത്ത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ചുഴലിക്കാറ്റ് തെക്കൻ പ്രദേശങ്ങളിലേക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി തമിഴ്നാട്ടിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചു.