Kerala
തിരുവനന്തപുരം: ഓണക്കാലത്ത് മൊത്ത, ചില്ലറ വില്പനശാലകളിലെ സ്റ്റോക്കും വിലയും നിരീക്ഷിച്ച് അസ്വാഭാവിക വര്‍ധനയുണ്ടോയെന്നു നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇന്നു മുതല്‍ 25 വരെയാണ് പരിശോധന.
അതിനായി ജില്ലാ, താലൂക്ക് സപ്ലൈ, സിറ്റി റേഷനിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ റവന്യു, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ, താലൂക്കുതല പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു പരിശോധന നടത്താനാണു നിര്‍ദേശം.
പൊതുവിപണിയില്‍ വിവിധ അരി അടക്കമുള്ള അവശ്യസാധനങ്ങളുടെ വിലവര്‍ധന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയിപ്പെട്ട സാഹചര്യത്തിലാണ് അരിമില്ലുകള്‍ ഉള്‍പ്പെടെ ഓപ്പണ്‍ മാര്‍ക്കറ്റുകള്‍ പരിശോധിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഗുണനിലവാരമില്ലാത്തതോ മായം കലര്‍ന്നതോ ആയ അരി, ഭക്ഷ്യ ധാന്യങ്ങള്‍, പച്ചക്കറികള്‍, മറ്റു ഭക്ഷ്യ ഉത്പന്നങ്ങള്‍ എന്നിവ വില്പന നടത്തുന്നില്ലെന്ന് ഉറപ്പാക്കും. അളവുതൂക്കം കൃത്യമാണോ എന്നും ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നുണ്ടോ എന്നും മെട്രോളജി ഉദ്യോഗസ്ഥര്‍ പരിശോധിക്കും.
അരി, പലചരക്ക് സ്റ്റോക്ക് രജിസ്റ്ററുകളും മറ്റും പരിശോധിച്ചു സ്റ്റോക്ക് സമയത്തെ പര്‍ച്ചേസ് ബില്‍പ്രകാരമുള്ള വിലപ്രകാരം വ്യാപാരി നിശ്ചയിച്ച വിലയ്ക്കുതന്നെയാണ് പഴയ സ്റ്റോക്ക് വില്‍ക്കുന്നതെന്ന് സ്ക്വാഡ് ഉറപ്പാക്കണം. പിന്നീട് എത്തിച്ചേര്‍ന്ന സ്റ്റോക്ക് മാത്രമേ പുതുക്കിയ വിലയ്ക്ക് വില്‍ക്കാവൂ എന്ന് വ്യാപാരിക്കു നിര്‍ദേശം നല്‍കണം.
സ്വകാര്യ അരി മില്ലുകള്‍ പരിശോധിച്ച് വര്‍ധന അടക്കം വിലയിരുത്തണം. മൊത്ത വ്യാപാരികള്‍ സ്റ്റോക്കും വിലയും അടങ്ങിയ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നും അരി പൂഴ്ത്തുകയോ വിതരണം തടസപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നും ഉറപ്പാക്കണം.
ചില്ലറ വ്യാപാരികളും വാങ്ങല്‍-വില്പന ബില്‍/ഇന്‍വോയ്സ് സൂക്ഷിക്കുന്നുണ്ടെന്നും വിലവിവര പട്ടിക വ്യക്തമായി പ്രദര്‍ശിപ്പിച്ച് കൂടുതല്‍ ഈടാക്കുന്നില്ലെന്നും ഉറപ്പാക്കും. ബില്‍/ഇന്‍വോയ്സ് നല്‍കാതെ വില്പന നടത്തുന്ന സാഹചര്യം അനുവദിക്കില്ല. അനാവശ്യ വിലവര്‍ധന, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത എന്നിവ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും.
Kerala
തിരുവനന്തപുരം: റേഷൻ വാതിൽപടി വിതരണ ട്രാൻസ്പോർട്ടിംഗ് കരാറുകാർക്കു നൽകാനുള്ള തുകയുടെ വിഹിതം ഓണത്തിനുമുമ്പ് നൽകാൻ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്.
താമസിയാതെ അതിനുള്ള ഫണ്ട് നൽകും. കരാറുകാരുടെ എല്ലാ ആവശ്യങ്ങളും സമയബന്ധിതമായി പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. ട്രാൻസ്പോർട്ടിംഗ് കരാറുകാരുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എഫ്സിഐ ഗോഡൗണുകൾ, സിഎംആർ ഗോഡൗണുകൾ എന്നിവയിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ എടുത്ത് താലൂക്ക് തലത്തിലുള്ള ഡിപ്പോകൾ വഴി റേഷൻ കടകളിൽ എത്തിക്കുന്നത് ട്രാൻസ്പോർട്ടിംഗ് കരാറുകാരാണ്. ഓണക്കാലത്ത് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു.
മന്ത്രിയുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് ഒന്നു മുതൽ നടത്താനിരുന്ന സമരത്തിൽ നിന്നു പിന്മാറുകയാണെന്നു കരാറുകാർ അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളിൽ ആദ്യലക്ഷ്യത്തിൽ റെക്കോർഡ് നേട്ടവുമായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ്.
അരലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ നൽകുന്ന പദ്ധതിയാണു റെക്കോഡ് ലക്ഷ്യം നേടിയത്.
അരലക്ഷം കാർഡുകൾ നൽകാനാണു ലക്ഷ്യമിട്ടതെങ്കിലും 73,024 അപേക്ഷകൾ അംഗീകരിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
National
വിജയവാഡ (ആന്ധ്രാപ്രദേശ്): പൊതുവിതരണ, ഭക്ഷ്യധാന്യ, നെല്ല് സംഭരണത്തില്‍ രാജ്യത്തെ തന്നെ മികച്ച മാതൃകകള്‍ നേരിട്ടു വിലയിരുത്തി മന്ത്രി അനൂപ് ജേക്കബ്.
പൊതുവിതരണ, ഭക്ഷ്യധാന്യ, നെല്ല്സംഭരണ വിഷയങ്ങളില്‍ സംസ്ഥാന ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ആന്ധ്രപ്രദേശ് ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി നാദെന്‍ഡ്ല മനോഹറുമായി ചര്‍ച്ച നടത്തി.
വിജയവാഡയിലെത്തിയ മന്ത്രി അനൂപ് ജേക്കബ് കര്‍ഷക സേവാകേന്ദ്രവും (രൈതു സേവാ കേന്ദ്ര- ആര്‍എസ്കെ) അരി മില്ലും സന്ദര്‍ശിച്ചു. കേരളത്തിലെ നെല്ല് സംഭരണ സംവിധാനം മെച്ചപ്പെടുത്താനായി രാജ്യത്തെതന്നെ മികച്ച മാതൃകകള്‍ നേരിട്ടു വിലയിരുത്താനാണു മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതലസംഘം ആന്ധ്രയിലെത്തിയത്.
നെല്ല് സംഭരണ- വിതരണ രീതി, തുകവിതരണം, നെല്ല് ഗുണമേന്മ പരിശോധന, മില്ലുകളുടെ പ്രവര്‍ത്തനം, ബില്ലിംഗ് സമ്പ്രദായം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. ആന്ധ്രയിലെ നെല്ല് സംഭരണ-സംസ്കരണ സംവിധാനങ്ങള്‍, സംഭരണശാലകളുടെ പ്രവര്‍ത്തനം, സാങ്കേതികവിദ്യയുടെ ഉപയോഗം, കര്‍ഷക സേവാ കേന്ദ്രങ്ങളുടെ (രൈതു സേവാ കേന്ദ്ര- ആര്‍എസ്കെ) പ്രവര്‍ത്തനരീതി എന്നിവ സംഘം വിലയിരുത്തി.
കാക്കിനാടയിലെ അരിമില്ലുകളും വയലുകളും സന്ദര്‍ശിച്ച് നെല്ല് സംസ്കരണവും ഗുണനിലവാര നിയന്ത്രണ സംവിധാനങ്ങളും മനസിലാക്കി മാതൃകാപരമെങ്കില് കേരളത്തില്‍ നടപ്പാക്കാന്‍ കഴിയുമോ എന്നാണു പരിശോധിക്കുന്നത്. സപ്ലൈകോ സ്വന്തമായി അരിമില്ലുകള്‍ സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
കേരളത്തില്‍ നെല്ല് സംഭരണം ആരംഭിച്ച 2005-06 കാലഘട്ടത്തില്‍ ആന്ധ്രയിലെ രീതി മനസിലാക്കാനായി സപ്ലൈകോ സംഘം സന്ദര്‍ശിച്ചിരുന്നു.നിലവില്‍ ആന്ധ്രയില്‍ കര്‍ഷകനു ഒരുകിലോ നെല്ലിനു 24 രൂപ നല്കുമ്പോള്, കേരളത്തില്‍ 30.12 രൂപയും സംസ്ഥാന പ്രോത്സാഹന ബോണസും നല്കുന്നു.
ആന്ധ്രയിലാകട്ടെ, കേന്ദ്രബോണസ് മാത്രമാണുള്ളത്. നല്ല ആശയങ്ങള്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് തയാറാക്കി നല്കാന് സപ്ലൈകോ എംഡിയോടു മന്ത്രി അനൂപ് ജേക്കബ് നിര്‍ദേശിച്ചു.
Kerala
തിരുവനന്തപുരം: ഭക്ഷ്യധാന്യവുമായി ബന്ധപ്പെട്ടുള്ള വിവിധ ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനു സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്, കേന്ദ്ര ഭക്ഷ്യപൊതുവിതരണ മന്ത്രി പ്രൾഹാദ് ജോഷിയുമായി ഇന്നു കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ വൈകുന്നേരം നാലരയ്ക്ക് കേന്ദ്രമന്ത്രിയുടെ ഓഫീസിലാണു കൂടിക്കാഴ്ച.