International
ജറുസലേം: ഇറാനിലെ വാതകപ്പാടങ്ങൾക്കും ഊർജ നിലയങ്ങൾക്കും നേരെ ആക്രമണം നടത്തില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ വഷളാകാതിരിക്കാനാണ് ഈ നിലപാട് സ്വീകരിച്ചതെന്നാണ് വിശദീകരണം.
ഇറാൻ അടുത്തിടെ ഇസ്രായേലിന് നേരെ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആഗോള എണ്ണ വിപണിയെയും സമ്പദ് വ്യവസ്ഥയെയും ബാധിച്ചേക്കാവുന്ന ഊർജ മേഖലകളെ തൽക്കാലം ഒഴിവാക്കാൻ ഇസ്രായേൽ തീരുമാനിക്കുകയായിരുന്നു. അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ശക്തികളുടെ ശക്തമായ സമ്മർദത്തെത്തുടർന്നാണ് ഇസ്രായേലിന്റെ ഈ പിന്മാറ്റമെന്നാണ് സൂചന.
ഇറാനിലെ ആണവ നിലയങ്ങളോ എണ്ണ-വാതക കേന്ദ്രങ്ങളോ ആക്രമിക്കുന്നത് മേഖലയിൽ യുദ്ധം കൂടുതൽ സങ്കീർണമാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. ഊർജ സ്രോതസുകൾക്ക് പകരം ഇറാന്റെ സൈനിക താവളങ്ങളെയും പ്രതിരോധ സംവിധാനങ്ങളെയും മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള കൃത്യമായ തിരിച്ചടിക്ക് ഇസ്രായേൽ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
International
ജറൂസലേം: ഇറാനുമായുള്ള യുദ്ധം പ്രതീക്ഷിക്കുന്നതിലും വേഗം അവസാനിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനിലെ ആണവ കേന്ദ്രങ്ങളും മിസൈൽ നിർമാണ ശാലകളും പൂർണമായും തകർത്തു. ഇനി അവർക്ക് യുറേനിയം സമ്പുഷ്ടീകരിക്കാനോ ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കാനോ കഴിയില്ലെന്നും നെതന്യാഹു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇസ്രായേൽ അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചു എന്ന വാർത്തകൾ നെതന്യാഹു തള്ളി. ട്രംപ് സ്വന്തമായി തീരുമാനമെടുക്കുന്ന നേതാവാണെന്നും സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെയുള്ള ആക്രമണത്തിൽ ഇസ്രായേൽ ഏകപക്ഷീയമായാണ് നീങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ട്രംപിന്റെ അഭ്യർത്ഥന പ്രകാരം തുടർ ആക്രമണങ്ങൾ ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്.
ട്രംപുമായി ഭിന്നതയില്ല. യുദ്ധം ഉടൻ അവസാനിക്കും. കൃത്യമായ സമയം ഇപ്പോൾ പറയുന്നില്ലെങ്കിലും ഇറാന്റെ പക്കൽ ഇനി ആണവായുധ ഭീഷണിയോ മിസൈൽ കരുത്തോ അവശേഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലെബനൻ അതിർത്തിയിൽ ഹിസ്ബുള്ളയുടെ നുഴഞ്ഞുകയറ്റം തടയാൻ പ്രത്യേക സുരക്ഷാ ഇടനാഴി ഇസ്രായേൽ സ്ഥാപിച്ചു.
ഇറാനിൽ പുതിയ ഭരണം വരുമ്പോൾ ഹിസ്ബുള്ളയുടെ അന്ത്യവും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ നേതൃത്വത്തിനുള്ളിൽ വിള്ളലുകൾ കണ്ടുതുടങ്ങിയെന്നും ജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
International
ടെൽ അവീവ്: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതായി സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്ത്യൻ ജനതയോട് ഏറെ ബഹുമാനമുണ്ടെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രയേലിൽ ഇറാന്റെ മിസൈൽ ആക്രമണമുണ്ടായ സ്ഥലം സന്ദർശിക്കുന്നതിനിടെയാണ് നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തെ കുറിച്ച് നെതന്യാഹു മാധ്യമങ്ങളെ അറിയിച്ചത്. മോദിയെ അടുത്ത സുഹൃത്തെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
ഇസ്രയേലിനും ജൂത ജനതയ്ക്കും ഒപ്പം നിൽക്കുന്നതിന് അദ്ദേഹം മോദിയോട് നന്ദി അറിയിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയുമായി ദീർഘനേരം സംസാരിച്ചതായും മറ്റു പ്രാദേശിക നേതാക്കളുമായി ചർച്ചകൾ തുടരുകയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ ബന്ധപ്പെട്ടതായും, സംഘർഷത്തിൽ ആശങ്ക അറിയിച്ചതായും നേരത്തെ നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. സംഘർഷ സാഹചര്യത്തിൽ സാധാരണക്കാരുടെ ജീവന് മുൻഗണന നൽകണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.
International
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകവേ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ ആശങ്ക അറിയിച്ച മോദി സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും എത്രയും വേഗം സംഘർഷം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, വിഷയത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായും മോദി ഫോണിൽ സംസാരിച്ചു. കേന്ദ്ര മന്ത്രിസഭാ സമിതി യോഗം മേഖലയിലെ സ്ഥിതി വിശദമായി വിലയിരുത്തി.
National
ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ച് നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ നെതന്യാഹുവിനോട് മോദി ആശങ്ക പങ്കുവച്ചു.
സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോൺ സംഭാഷണം നടത്തിയതായാണ് മോദി എക്സിൽ കുറിച്ചത്.
സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അതേസമയം യുഎഇ പ്രസിഡന്റുമായും മോദി ഫോണിൽ സംസാരിച്ചിരുന്നു. ഇറാന്റെ ആക്രമണത്തിൽ യുഎഇയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
പരമാധികാരം സംരക്ഷിക്കാനുള്ള യുഎഇയുടെ നീക്കങ്ങൾക്ക് മോദി പിന്തുണ അറിയിച്ചെന്ന് യുഎഇ പ്രസിഡന്റും വ്യക്തമാക്കിയിരുന്നു. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നതിനെ ഇരുരാജ്യങ്ങളും അനുകൂലിക്കുന്നുവെന്നും യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി.
International
ടെൽഅവീവ്: ഭീകര ഭരണകൂടങ്ങൾക്കെതിരെ കൂടുതൽ സൈനിക നടപടിയുണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെതിരെ ആക്രമണം ശക്തമാക്കുമെന്നും ജനങ്ങൾ തെരുവിൽ ഇറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യത്തിനായുള്ള അവസരം പാഴാക്കരുത്.
അടിച്ചമർത്തലിന്റെ ചങ്ങലകളിൽ നിന്ന് സ്വയം മോചിതരാകാനുള്ള സാഹചര്യങ്ങൾ അമേരിക്കയും ഇസ്രായേലും ഒരുക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ദശലക്ഷക്കണക്കിന് ഇറാൻ പൗരന്മാർക്ക് തെരുവിലിറങ്ങി ഈ ഭീകര ഭരണകൂടത്തെ താഴെയിറക്കാൻ ലഭിക്കുന്ന സുവർണാവസരമാണിത്.
ഈ അവസരം ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പേർഷ്യൻ, കുർദിഷ്, അസേരി, അഹ്വാസി, ബലൂചി തുടങ്ങിയ വിഭാഗങ്ങളെല്ലാം ഒന്നിച്ചുനിന്ന് തങ്ങളുടെ ഭാവി സുരക്ഷിതമാക്കണമെന്ന് ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി.
ടെഹ്റാനിലെ അതീവ സുരക്ഷയുള്ള ഖമനയിയുടെ ആസ്ഥാനത്തിന് നേരെ മിസൈൽ ആക്രമണം നടത്തി. ഈ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടതെന്നും ഇസ്രയേൽ പ്രതിരോധ സേന പ്രസ്താവനയിൽ അറിയിച്ചു. ഖമേനിയുടെ മരണത്തോടെ ഇറാന്റെ ഭീകരശൃംഖലയുടെ തലയാണ് വെട്ടിമാറ്റപ്പെട്ടിരിക്കുന്നതെന്നും ഇസ്രായേൽ അവകാശപ്പെട്ടു.
International
ടെൽ അവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയ് കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലി മാധ്യമങ്ങളും നെതന്യാഹുവിന്റെ പ്രതികരണത്തിന് പിൻബലം നൽകുന്ന റിപ്പോർട്ടുകളാണ് പുറത്തുവിടുന്നത്.
ശനിയാഴ്ച നടന്ന വ്യോമാക്രമണത്തിൽ ഖമനയ്യുടെ ഔദ്യോഗിക വസതിയും ഭരണസിരാകേന്ദ്രവും ഇസ്രയേൽ തകർത്തിരുന്നു. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട ഒരു ഉപഗ്രഹ ചിത്രത്തിൽ, ഖമേനിയുടെ ടെഹ്റനിലെ വസതി തകർന്നതായി വ്യക്തമായിരുന്നു.
ഇതിന് പിന്നാലെയാണ് ഖമനയ് കൊല്ലപ്പെട്ടിരിക്കാമെന്ന സൂചന നൽകി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയത്. അതേസമയം നെതന്യാഹുവിന്റെയും ഇസ്രയേൽ മാധ്യമങ്ങളുടെയും അവകാശവാദങ്ങളെ തള്ളുന്നതാണ് ഇറാന്റെ പ്രതികരണം.
ഖമനയ് ജീവിച്ചിരിക്കുന്നതായും നിലവിൽ സുരക്ഷാകേന്ദ്രത്തിലേക്ക് മാറിയതായും ഇറാൻ മാധ്യമങ്ങൾ അറിയിക്കുന്നു. ഔദ്യോഗിക വസതിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഖമനയ്യെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല.
ഖമനയ് ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെയും അതുണ്ടായില്ല. ഇത് ഇസ്രയേൽ പ്രധാനമന്ത്രിയുടെ അവകാശവാദങ്ങൾക്ക് കരുത്ത് പകരുന്നുണ്ട്.
International
ടെൽ അവീവ്: യുഎസുമായി ചേർന്ന് ഇറാനിൽ ആക്രമണം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനിലെ ഭീകര ഭരണകൂടം ലോകത്തിന് ഭീഷണിയാണ്.
ഇറാനിലെ ആയത്തുള്ള ഖമേനി ഭരണകൂടത്തിന് അന്ത്യം കുറിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. ഘാതകരായ ഈ ഭീകര ഭരണകൂടത്തെ ആണവായുധങ്ങൾ നേടാൻ അനുവദിക്കരുത്. അത് മാനവികതയെ ഭീഷണിപ്പെടുത്താൻ അവരെ സഹായിക്കും.
സംയുക്ത നടപടി ധീരരായ ഇറാനിയൻ ജനതയ്ക്ക് അവരുടെ വിധി സ്വന്തം കൈയിലെടുക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓപ്പറേഷൻ റോറിംഗ് ലയൺ എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇറാനിൽ തങ്ങൾ വൻതോതിലുള്ള യുദ്ധനടപടികൾ ആരംഭിച്ചതായി ട്രംപും സ്ഥിരീകരിച്ചു. ആണവായുധങ്ങൾ നിർമിക്കില്ലെന്ന ഉറപ്പ് നൽകാതെ ചർച്ചകൾ കൊണ്ട് കാര്യമില്ലെന്നും ഇറാനിലെ ജനങ്ങൾക്ക് ലഭിക്കുന്ന അവസാന അവസരമാണിതെന്നും ട്രംപ് പറഞ്ഞു.
National
ജറൂസലെം: ഇന്ത്യയും ഇസ്രയേലും ഉടൻ സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്ടിഎ) ഒപ്പുവയ്ക്കാൻ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്താൻ ഇരു രാജ്യങ്ങളും ധാരണയിലെത്തി. ഇന്നൊവേഷൻ, സാംസ്കാരിക വിനിമയം, നിർമിതബുദ്ധി, നിക്ഷേപം, കൃഷി, വിദ്യാഭ്യാസം നിർമാണം തുടങ്ങിയ മേഖലകളിൽ 17 കരാറുകളിൽ ഇന്ത്യയും ഇസ്രയേലും ഒപ്പുവച്ചു. ഗാസ സമാധാന പദ്ധതിക്ക് മോദി പിന്തുണ അറിയിച്ചു.
പ്രതിരോധ മേഖലയിൽ നിലവിലുള്ള ശക്തമായ സഹകരണം വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലായി. സൈനികോപകരണങ്ങൾ സംയുക്തമായി വികസിപ്പിക്കുകയും നിർമിക്കുകയും ചെയ്യും. സാങ്കേതികവിദ്യ പരസ്പരം കൈമാറും. ഇസ്രയേലിൽ യുപിഐ (യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫേസ് ഉപയോഗിക്കുന്നതിലുള്ള കരാറിലെത്തിയെന്ന് ഇന്ത്യയിലേക്കു മടങ്ങും മുന്പ് നരേന്ദ്ര മോദി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അമേരിക്ക-ഇറാൻ സംഘർഷവും മേഖലയിലെ മറ്റു വിഷയങ്ങളും മോദിയും നെതന്യാഹുവും ചർച്ച ചെയ്തു. മേഖലയിലെ സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരമുണ്ടാകാൻ എല്ലാവിധ പിന്തുണയും മോദി വാഗ്ദാനം ചെയ്തു. ഭീകരതയെ ഇരു രാജ്യങ്ങളും അപലപിച്ചു. ഭീകരത അമർച്ച ചെയ്യാൻ ഇരു രാജ്യങ്ങളും ഒരുമിച്ചുനില്കുമെന്ന് മോദിയും നെതന്യാഹുവും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗുമായും ഇന്നലെ നരേന്ദ്ര മോദി ചർച്ച നടത്തി. ചർച്ച ഫലപ്രദമായിരുന്നുവെന്ന് മോദി എക്സിൽ കുറിച്ചു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലായിരുന്നു ചർച്ച.
രണ്ടു ദിവസത്തെ ഇസ്രയേൽ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ മടങ്ങി. ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാറയും മോദിക്ക് യാത്രയയപ്പ് നല്കി. ഒന്പതു വർഷത്തിനുശേഷമായിരുന്നു നരേന്ദ്ര മോദി ഇസ്രയേലിലെത്തിയത്.
International
ജറുസലേം: സംഘർഷങ്ങൾ കാരണം മാനവികത ഒരിക്കലും കഷ്ടപ്പെടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച ജറുസലേമിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമൊത്ത് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി.
ഗാസ സമാധാന പദ്ധതിയിലൂടെ സമാധാനത്തിനുള്ള വഴി തുറന്നുകിട്ടിയിട്ടുണ്ടെന്നും ഈ ശ്രമങ്ങളെ ഇന്ത്യ പൂർണമായി പിന്തുണച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. ഭാവിയിലും എല്ലാ രാജ്യങ്ങളുമായി ഇന്ത്യ സഹകരിക്കുകയും സംഭാഷണങ്ങൾ തുടരുകയും ചെയ്യും.
ഭീകരവാദത്തിനെതിരായ നിലപാടിൽ ഇന്ത്യയും ഇസ്രയേലും ഒന്നിച്ചുനിൽക്കുന്നതായും മോദി വ്യക്തമാക്കി. ലോകത്ത് ഭീകരവാദത്തിന് യാതൊരു സ്ഥാനവുമില്ല. ഏത് രൂപത്തിലുള്ള ഭീകരവാദത്തെയും അംഗീകരിക്കാനാവില്ല. ഭീകരവാദത്തിനും അതിനെ പിന്തുണയ്ക്കുന്നവർക്കുമെതിരെ തങ്ങൾ പോരാട്ടം തുടരുമെന്നും മോദി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25 മുതൽ രണ്ടു ദിവസം ഇസ്രയേൽ സന്ദർശിച്ചേക്കും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് മോദിയുടെ സന്ദർശനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
വിവിധ യഹൂദ സംഘടനകളുടെ പ്രസിഡന്റുമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്പോഴായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം. എന്നാൽ, പ്രധാനമന്ത്രിയുടെ ഓഫീസ് സന്ദർശനം സംബന്ധിച്ച കാര്യത്തിൽ സ്ഥിരീകരണം നടത്തിയിട്ടില്ല.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ‘വലിയ സഖ്യം’ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് മോദിയുടെ സന്ദർശനം സംബന്ധിച്ച വിവരം നെതന്യാഹു അറിയിച്ചത്. എല്ലാത്തരം സഹകരണങ്ങളും സന്ദർശനസമയത്ത് ചർച്ച ചെയ്യുമെന്നും നെതന്യാഹു വ്യക്തമാക്കി.
സന്ദർശനവേളയിൽ ഇസ്രയേൽ സെനറ്റിനെ മോദി അഭിസംബോധന ചെയ്യുമെന്നും ഉന്നത വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. 2017ലാണ് മോദി അവസാനമായി ഇസ്രയേൽ സന്ദർശിച്ചത്.
International
ന്യൂഡൽഹി: ഇന്ത്യ-ഇസ്രയേൽ ഉഭയകക്ഷി ബന്ധം വരും വർഷങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ആശയവിനിമയത്തിന് ശേഷം എക്സിലൂടെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
ഫോണിലൂടെയാണ് നെതന്യാഹുവുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തിയത്. പുതുവർഷത്തോടനുബന്ധിച്ച് ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രയേൽ ജനതയ്ക്കും നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.
ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം വരും വർഷങ്ങളിൽ കൂടുതൽ കരുത്തുറ്റതാക്കാൻ ശ്രമിക്കുമെന്ന് ഇരുനേതാക്കളും അറിയിച്ചു. ഔദ്യോഗിക എക്സ് പേജിലൂടെയാണ് നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയത്.
നെതന്യാഹുവിനെ മൈ ഫ്രണ്ട് എന്നാണ് മോദി എക്സ് കുറിപ്പിൽ വിശേഷിപ്പിച്ചത്. പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ചും ഇരുനേതാക്കളും ആശയവിനിമയം നടത്തി. ഭീകരവാദത്തിനെതിരെ ദൃഢനിശ്ചയത്തോടെ പോരാടാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
International
ടെൽ അവീവ്: സൊമാലിയയിലെ വിഘടിത പ്രദേശമായ സൊമാലിലാൻഡിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്ന ആദ്യരാജ്യമായി ഇസ്രയേൽ. സൊമാലിലാൻഡുമായി കാർഷിക, ആരോഗ്യ, സാങ്കേതിക മേഖലകളിൽ സഹകരണം വർധിപ്പിക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.
ഇരു രാജ്യങ്ങളിലും എംബസികൾ തുറക്കാനും അംബാസഡർമാരെ നിയമിക്കാനും തീരുമാനമായെന്ന് ഇസ്രേലി വിദേശകാര്യമന്ത്രി ഗിദയോൻ സാർ അറിയിച്ചു. ഇസ്രയേലിന്റെ തീരുമാനം ചരിത്രപരമാണെന്ന് സൊമാലിലാൻഡ് പ്രസിഡന്റ് അബ്ദിറഹ്മാൻ മുഹമ്മദ് അബ്ദുള്ളാഹി പ്രതികരിച്ചു. മുസ്ലിം രാജ്യങ്ങൾ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച ഏബ്രഹാം ഉടന്പടിയിൽ സൊമാലിലാൻഡ് പങ്കാളിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇസ്രേലി നടപടി സൊമാലിയയുടെ പരമാധികാരത്തിനു നേർക്കുള്ള ആക്രമണമാണെന്ന് സൊമാലിയൻ പ്രധാനമന്ത്രി ഹംസ അബ്ദി ബാരെ ആരോപിച്ചു. തുർക്കി, ഈജിപ്ത്, ജിബൂട്ടി രാജ്യങ്ങളും ഇസ്രേലി നടപടിയെ അപലപിച്ചു.
ഏദൻ ഉൾക്കടലിനോടു ചേർന്ന് തന്ത്ര പരമായി വളരെ പ്രാധാന്യമുള്ള സൊമാലിലാൻഡിന് സ്വന്തം ഭരണകൂടം, കറൻസി, പാസ്പോർട്ട്, പോലീസ് സേന എന്നിവയുണ്ട്. സൊമാലിയയിലെ സിയാദ് ബാരെ ഭരണകൂടം 1991ൽ നിപതിച്ചപ്പോഴാണ് സ്വയംപ്രഖ്യാപിത രാഷ്ട്രമായി മാറിയത്.
എന്നാൽ, അന്താരാഷ്ട്രതലത്തിൽ ആരും അംഗീകരിച്ചിട്ടില്ല. ഇസ്രേലി നടപടിയോടെ കൂടുതൽ രാജ്യങ്ങൾ സൊമാലിലാൻഡിനെ അംഗീകരിക്കാൻ തയാറായേക്കും.
International
ടെൽ അവീവ്: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ അഴിമതിക്കേസിൽ ടെൽ അവീവ് കോടതിയിൽ ഹാജരായി. അഴിമതിക്കേസുകളിൽ മാപ്പ് ആവശ്യപ്പെട്ട് പ്രസിഡന്റ് ഐസക് ഹെർസോഗിന് അപേക്ഷ നല്കിയെന്നറിയച്ചതിനു പിറ്റേന്നാണ് അദ്ദേഹം കോടതിയിലെത്തിയത്.
ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ഇസ്രേലി പ്രധാനമന്ത്രിയെന്ന റിക്കാർഡ് സ്വന്തമായുള്ള നെതന്യാഹുവിനെതിരേ കൈക്കൂലിയുമായി ബന്ധപ്പെട്ട് മൂന്നു കേസുകളാണുള്ളത്. 2002 മുതൽ ഭരിക്കുന്ന അദ്ദേഹത്തിനെതിരേ 2019ലാണു കുറ്റപത്രം നല്കിയത്.
കേസുകൾ ഭരണനിർവഹണത്തിനു തടസമാണ് എന്നു ചൂണ്ടിക്കാട്ടിയാണു നെതന്യാഹുവിന്റെ അഭിഭാഷകർ പ്രസിഡന്റിനു മാപ്പപേക്ഷ നല്കിയത്. ഇസ്രയേലിലെ രീതി അനുസരിച്ച് നിയമനടപടികൾ പൂർത്തിയാക്കി പ്രതി കുറ്റക്കാരനെന്നു കോടതി വിധിച്ചാൽ മാത്രമാണു പ്രസിഡന്റ് മാപ്പു നല്കാറുള്ളത്. വിചാരണയ്ക്കിടെ മാപ്പു നല്കിയ ചരിത്രമില്ല. മാപ്പപേക്ഷയ്ക്കെതിരേ ഇസ്രേലി പ്രതിപക്ഷം ശക്തമായി രംഗത്തു വന്നിട്ടുണ്ട്.
നെതന്യാഹു കുറ്റം സമ്മതിച്ച് രാഷ്ട്രീയം ഉപേക്ഷിക്കാമെന്നു പ്രഖ്യാപിച്ചാൽ മാപ്പു കൊടുക്കുന്നതിനെ അനുകൂലിക്കുമെന്നു പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ നഫ്താലി ബെന്നറ്റ് പറഞ്ഞു.
മാപ്പപേക്ഷയ്ക്കു മുന്പ് അടുത്ത വർഷം ഒക്ടോബറിൽ നിശ്ചയിച്ചിട്ടുള്ള പാർലമെന്റ് തെരഞ്ഞെടുപ്പ് നേരത്തേ നടത്താൻ നെതന്യാഹു തയാറാകണമെന്നും പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു.
നെതന്യാഹു പോയാൽ നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാകുമെന്നാണ് അഭിപ്രായ സർവേകൾ പ്രവചിക്കുന്നത്.
Kerala
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്ശനം മാറ്റിയേക്കും. ഡിസംബറിൽ നെതന്യാഹു ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നു.
കഴിഞ്ഞ പത്തിന് ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില് സുരക്ഷാ ആശങ്ക ഉയര്ത്തിയാണ് സന്ദര്ശനം മാറ്റിവയ്ക്കുന്നതെന്നാണ് സൂചന. ഈ വർഷം ഇത് മൂന്നാം തവണയാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്ശനം മാറ്റിവെക്കുന്നത്.
സെപ്റ്റംബർ 17 ന് ഇസ്രായേലിലെ തെരഞ്ഞെടുപ്പ് കാരണം ഷെഡ്യൂളിംഗ് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സന്ദർശനം റദ്ദാക്കിയിരുന്നു. തുടർന്ന് ഈവർഷം അവസാനം ഇന്ത്യ സന്ദർശിക്കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു. അതാണ് ഇപ്പോൾ മാറ്റാൻ നീക്കം നടക്കുന്നത്.
International
ടെൽ അവീവ്: ഗാസയിൽ ആക്രമണം നടത്താൻ സൈന്യത്തിന് നിർദേശം നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ശക്തമായ ആക്രമണം നടത്താനാണ് നിർദേശം നൽകിയിരിക്കുന്നത്.
ഹമാസ്, ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കമണ് വീണ്ടും ആക്രമണത്തിന് കാരണമെന്നാണ് വിവരം. മൃതദേഹം എന്ന് കാട്ടി കഴിഞ്ഞ ദിവസം ഹമാസ് കൈമാറിയത് രണ്ട് വർഷം മുൻപ് കൈമാറിയ ബന്ദിയുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗമാണെന്ന് ഇസ്രയേൽ ആരോപിച്ചു.
കസ്റ്റഡിയിൽ ഉള്ള മൃതദേഹം കൃത്രിമമായി കുഴിച്ചുമൂടി പുറത്തെടുത്തു ഹമാസ് തെറ്റിദ്ധരിപ്പിച്ചു എന്നാണ് ഇസ്രായേലിന്റെ വാദം. മൃതദേഹം കണ്ടെത്താൻ കാലതാമസം വരുമെന്ന് ബോധ്യപ്പെടുത്താൻ ആയിരുന്നു ഇതെന്നും ഇസ്രയേൽ പറയുന്നു. ഇതോടെയാണ് ഗാസയിൽ ആക്രമണം വീണ്ടും തുടരാൻ നെതന്യാഹു ആഹ്വാനം ചെയ്തത്.
International
വാഷിംഗ്ടൺ ഡിസി: ഖത്തറിന്റെ സുരക്ഷ ഉറപ്പാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പ് വച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഏതെങ്കിലും രാജ്യം ഖത്തറിനെ ആക്രമിച്ചാൽ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞു.
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി ഏതാനും ദിവസങ്ങൾക്കു ശേഷമാണ് എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പിട്ടത്.
ഖത്തറിന്റെ പ്രദേശത്തിനോ പരമാധികാരത്തിനോ അടിസ്ഥാന സൗകര്യങ്ങൾക്കോ നേരെയുള്ള ഏതൊരു സായുധ ആക്രമണത്തെയും അമേരിക്കയുടെ സമാധാനത്തിനും സുരക്ഷയ്ക്കും നേരെയുണ്ടാകുന്ന ഭീഷണിയായി കണക്കാക്കുമെന്ന് എക്സിക്യൂട്ടീവ് ഉത്തരവ് ഉറപ്പുനൽകുന്നു.
"അത്തരമൊരു ആക്രമണം ഉണ്ടായാൽ, യുഎസിന്റെയും ഖത്തറിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും നയതന്ത്രപരവും സാമ്പത്തികവും ആവശ്യമെങ്കിൽ സൈനികവുമായ എല്ലാ നിയമപരവും ഉചിതവുമായ നടപടികളും അമേരിക്ക സ്വീകരിക്കും' – ട്രംപ് വ്യക്തമാക്കി.
ഖത്തറിൽ യുഎസ് സൈന്യത്തിന് താവളം ഉണ്ട്. പകരമായി ഖത്തറിന്റെ സുരക്ഷയും യുഎസ് ഉറപ്പാക്കുന്നുണ്ട്. എന്നാൽ ഇതിനെ മറികടന്നാണ് യുഎസിന്റെ സഖ്യകക്ഷിയായ ഇസ്രയേൽ ദോഹയിൽ ആക്രമണം നടത്തിയത്. ഖത്തറിന്റെ പരമാധികാരത്തെ മറികടന്ന ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കഴിഞ്ഞ ദിവസം മാപ്പു ചോദിച്ചിരുന്നു. ഖത്തർ പ്രധാനമന്ത്രിയെ വിളിച്ചാണ് നെതന്യാഹു ഖേദം പ്രകടിപ്പിച്ചത്.
International
ന്യൂയോർക്ക്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗം ബഹിഷ്കരിച്ച് പ്രതിനിധികള്. ഗാസയിലെ സൈനിക നടപടിയെത്തുടർന്ന് അന്താരാഷ്ട്ര ഒറ്റപ്പെടലുകൾക്കിടയിലാണ് നെതന്യാഹു യുഎൻ പൊതുസഭയിൽ സംസാരിക്കാനെത്തിയത്.
നെതന്യാഹു സംസാരിക്കുമ്പോൾ ഒരു ഭാഗത്ത് നിന്ന് അദ്ദേഹത്തിനെതിരായ കൂക്കി വിളികൾ ഉയർന്നപ്പോൾ മറ്റൊരു കോണിൽ ഇസ്രായേൽ പ്രതിനിധികളുടെ കൈയടികളുമുയർന്നു. പ്രധാന സഖ്യകക്ഷിയായ യുഎസിന്റെ പ്രതിനിധികൾ ഹാളിൽ തന്നെ തുടർന്നിരുന്നു.
എന്നാൽ യുഎസിന്റെയും യുകെയുടെയും യുഎന്നിലെ അംബാസിഡർമാരടക്കമുള്ള ഉന്നത നയതന്ത്രജ്ഞരുടെ അസാന്നിധ്യവും ശ്രദ്ധേയമായി. പകരം ജൂണിയറായിട്ടുള്ളവരും താഴ്ന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥരുമാണ് നെതന്യാഹുവിന്റെ പ്രസംഗം കേള്ക്കാനായി ഇരുന്നത്.
ഹമാസിന്റെ ഭീഷണിയില്ലാതാകും വരെ യുദ്ധം തുടരുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. ഇസ്രായേൽ ഗാസയിലെ തങ്ങളുടെ ദൗത്യം പൂർത്തിയാക്കും. അത് എത്രയും വേഗം ചെയ്യും. ഹമാസ് ആയുധം താഴെവച്ച് ഇസ്രായേൽ ബന്ദികളെ വിട്ടയയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
ജറുസലേം: ഹമാസിനെ ഇല്ലാതാക്കുമെന്ന് ആവർത്തിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസ ഒരു ഭീഷണി അല്ലാതായിത്തീരുന്നത് വരെ സൈനിക നടപടികൾ തുടരും. യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ നേടും.
ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളെ മോചിപ്പിച്ച് തിരികെയെത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു. ജൂത പുതുവർഷ വേളയിലായിരുന്നു നെതന്യാഹുവിന്റെ സന്ദേശം. അതേസമയം ഇസ്രയേൽ ആക്രമണം ശക്തമാക്കുകയാണ്.
ഹമാസ് നേവൽ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇയാദ് അബു യൂസഫിനെ വധിച്ചെന്ന് ഇസ്രയേൽ സേന അവകാശപ്പെട്ടു. ജോർദാൻ നദിയുടെ പടിഞ്ഞാറ് പലസ്തീൻ രാഷ്ട്രമുണ്ടാകില്ലെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
യുകെ ഉൾപ്പടെ രാഷ്ട്രങ്ങൾ പലസ്തീനെ അംഗീകരിച്ചതിന് പിന്നാലെയായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
International
ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമെതിരേ "ഫത്വ' പുറപ്പെടുവിച്ച് ഇറാൻ.
"ദൈവത്തിന്റെ ശത്രുക്കൾ' എന്നു മുദ്രകുത്തി ഇറാനിലെ ഉന്നത ഷിയ പുരോഹിതൻ ആയത്തുള്ള നാസർ മകരേം ഷിരാസി ആണ് "ഫത്വ' പുറപ്പെടുവിച്ചത്. ഇസ്ലാമിക നേതൃത്വത്തെ ഭീഷണിപ്പെടുത്തിയ അമേരിക്കൻ, ഇസ്രയേൽ നേതാക്കളെ സ്ഥാനഭ്രഷ്ടരാക്കാൻ ലോകമെമ്പാടുമുള്ള മുസ്ലിംകളോട് ഷിരാസി ആഹ്വാനം ചെയ്തു.
ഇസ്ലാമികരാജ്യത്തെയോ, നേതാവിനെയോ ഭീഷണിപ്പെടുത്തുന്ന ഏതൊരു വ്യക്തിയെയും ഭരണകൂടത്തെയും "യുദ്ധപ്രഭു' അല്ലെങ്കിൽ "മൊഹറേബ്' ആയി കണക്കാക്കുന്നുവെന്നും ഷിരാസി പറഞ്ഞു.
"മൊഹറബ്' എന്നാൽ ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്ന ആളാണെന്നും ഇറാനിയൻ നിയമപ്രകാരം "മൊഹറബ്' എന്ന കുറ്റം ചുമത്തുന്നവർക്ക് വധശിക്ഷ, കുരിശിലേറ്റൽ, അവയവങ്ങൾ മുറിച്ചുമാറ്റൽ അല്ലെങ്കിൽ നാടുകടത്തൽ എന്നിവ നേരിടേണ്ടിവരുമെന്നും ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
അത്തരം ശത്രുക്കൾക്കായി മുസ്ലിംകളോ, ഇസ്ലാമിക രാഷ്ട്രങ്ങളോ നടത്തുന്ന ഏതു തരത്തിലുള്ള സഹകരണവും പിന്തുണയും ഹറാമോ നിഷിദ്ധമോ ആണ്. തന്റെ മതകടമ നിറവേറ്റുന്ന മുസ്ലിമിന് നഷ്ടങ്ങൾ നേരിടേണ്ടിവന്നാൽ, പോരാളിയായി പ്രതിഫലം ലഭിക്കുമെന്നും ഫത്വയിൽ ഷിരാസി പറയുന്നു.