ടെൽ അവീവ്: യുഎസുമായി ചേർന്ന് ഇറാനിൽ ആക്രമണം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനിലെ ഭീകര ഭരണകൂടം ലോകത്തിന് ഭീഷണിയാണ്.
ഇറാനിലെ ആയത്തുള്ള ഖമേനി ഭരണകൂടത്തിന് അന്ത്യം കുറിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. ഘാതകരായ ഈ ഭീകര ഭരണകൂടത്തെ ആണവായുധങ്ങൾ നേടാൻ അനുവദിക്കരുത്. അത് മാനവികതയെ ഭീഷണിപ്പെടുത്താൻ അവരെ സഹായിക്കും.
സംയുക്ത നടപടി ധീരരായ ഇറാനിയൻ ജനതയ്ക്ക് അവരുടെ വിധി സ്വന്തം കൈയിലെടുക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓപ്പറേഷൻ റോറിംഗ് ലയൺ എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇറാനിൽ തങ്ങൾ വൻതോതിലുള്ള യുദ്ധനടപടികൾ ആരംഭിച്ചതായി ട്രംപും സ്ഥിരീകരിച്ചു. ആണവായുധങ്ങൾ നിർമിക്കില്ലെന്ന ഉറപ്പ് നൽകാതെ ചർച്ചകൾ കൊണ്ട് കാര്യമില്ലെന്നും ഇറാനിലെ ജനങ്ങൾക്ക് ലഭിക്കുന്ന അവസാന അവസരമാണിതെന്നും ട്രംപ് പറഞ്ഞു.
Tags : Benjamin Netanyahu israel iran usa donald trump