International
ടെഹ്റാൻ: ഇറാനിലെ പ്രമുഖ നഗരമായ ഇസ്ഫഹാനിൽ അമേരിക്കൻ-ഇസ്രയേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുദ്ധം തുടങ്ങിയത് മുതൽ തലസ്ഥാനമായ ടെഹ്റാന് പുറമെ രാജ്യത്തെ 200-ഓളം നഗരങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ഇറാന്റെ വ്യവസായ-സൈനിക കേന്ദ്രങ്ങളുടെ ആസ്ഥാനമാണ് ഇസ്ഫഹാൻ.
ഇസ്ഫഹാനിലെ പ്രധാന ഫാക്ടറികൾക്കും സൈനിക താവളങ്ങൾക്കും നേരെയാണ് ബോംബാക്രമണം ഉണ്ടായത്. സൈനിക കേന്ദ്രങ്ങളെ കൂടാതെ ജനവാസ മേഖലകളും ആക്രമിക്കപ്പെടുന്നുണ്ട്. അനേകം വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു. സ്കൂളുകൾ, ആശുപത്രികൾ, റെഡ് ക്രസന്റ് ഓഫീസുകൾ എന്നിവയ്ക്ക് നേരെയും ബോംബേറുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇറാന്റെ എണ്ണ കയറ്റുമതിയുടെ നട്ടെല്ലായ ഖാർഗ് ഐലൻഡ് കഴിഞ്ഞ ദിവസം അമേരിക്ക ആക്രമിച്ചിരുന്നു. ഇസ്ഫഹാനിലെ വൻകിട വ്യവസായ ശാലകൾ തകർന്നതോടെ ഇറാന്റെ ഉത്പാദന മേഖലയും നിശ്ചലമായിരിക്കുകയാണ്. പരിക്കേറ്റവർക്കായി ആശുപത്രികൾ നിറഞ്ഞുകവിയുകയാണെന്നും മരുന്നുകളുടെയും അത്യാവശ്യ സൗകര്യങ്ങളുടെയും കുറവ് പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
Kerala
കൊച്ചി: ചെല്ലാനത്ത് പുലർച്ചെ ഉണ്ടായ ചുഴലിക്കാറ്റിൽ അഞ്ചു വീടുകൾ തകർന്നു. ചെല്ലാനം കണ്ടക്കടവ് കാർത്യായിനി അമ്പലത്തിന്റെ പരിസരത്ത് പുലർച്ചെ ഒന്നേകാലോടെയാണ് ശക്തമായ കാറ്റ് വീശിയത്. അഞ്ചു മിനിറ്റോളം കാറ്റ് വീശിയടിച്ചു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ല.
പോലീസും ഫയർ ഫോഴ്സും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. നാശനഷ്ടം സംഭവിച്ച വീടുകളിൽ ഉള്ളവരെ മാറ്റി താമസിപ്പിച്ചു. സ്ഥിരമായി കടൽക്ഷോഭം ഉണ്ടാകുന്ന മേഖലയാണ് ചെല്ലാനം. നിലവിൽ ഇവിടെ കടൽ ഭിത്തികൾ പണിതിട്ടുണ്ട്.
International
ടെഹ്റാൻ: ഇറാനിലെ റഷ്യൻ കോൺസുലേറ്റിനുനേരെ ആക്രമണം. ഇസ്ഫഹാനിലെ കോൺസുലേറ്റിലാണ് ആക്രമണമുണ്ടായതെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണിതെന്ന് റഷ്യ പ്രതികരിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ആക്രമണത്തിൽ ഓഫിസ് കെട്ടിടത്തിനു കേടുപാടുകളുണ്ടായി.
Kerala
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഏലം കൃഷിക്കുണ്ടായ നാശത്തിന് നഷ്ടപരിഹാരം അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം.
ഏലം കൃഷിനാശത്തിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായി അഞ്ച് കോടി രൂപ ഇടുക്കി പാക്കേജിന്റെ മാർഗരേഖയിൽ ഇളവു നൽകി അനുവദിച്ചു.
ഫണ്ട് അടിയന്തരമായി കൃഷിവകുപ്പിന് നൽകണമെന്ന വ്യവസ്ഥയിലാണ് അനുമതി നൽകിയത്.
Kerala
തൃശൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയായിലെ തീപിടിത്തത്തിന്റെ നഷ്ടം കണക്കാക്കാനുള്ള പരിശോധനകൾ ഇന്നും ചൊവ്വാഴ്ചയുമായി നടക്കും.
കത്തിനശിച്ച വാഹനങ്ങളുടെ കാലപ്പഴക്കം കണ്ടെത്താനുള്ള പരിശോധനയാണ് ആദ്യം നടക്കുക. അതിനുശേഷമേ വാഹനങ്ങളുടെ നിലവിലെ വില നിശ്ചയിക്കാനാകൂ. പരിശോധനകൾക്ക് ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ നേതൃത്വം നല്‍കും. തീ പിടിത്തത്തിനുള്ള യഥാർഥ കാരണം കണ്ടെത്താനുള്ള പരിശോധനകൾ പോലീസിന്റെയുംകൂടെ സഹായത്തോടെ നിർവഹിക്കും.
നന്പർ പ്ലേറ്റുകളടക്കം കത്തിപ്പോയതിനാൽ വാഹനങ്ങളുടെ ചേസ് നമ്പർ പരിശോധിച്ച് രജിസ്ട്രേഷൻ നമ്പർ കണ്ടെത്തിവേണം കാലപ്പഴക്കം നിർണയിക്കാൻ. മൂന്നൂറോളം വാഹനങ്ങൾ കത്തിനശിച്ചെന്നാണു പ്രാഥമിക നിഗമനം.
തീപിടിത്ത അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇത്രയും വാഹനങ്ങളുടെ ചേസ് നന്പർ പരിശോധിക്കാൻ രണ്ടുദിവസമെങ്കിലും വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനങ്ങൾ കത്തിനശിച്ചവരുടെ പരാതികൾ ഇനിയും ലഭിക്കാനുണ്ട്. അതിനുശേഷമേ യഥാർഥ നഷ്ടം കണക്കാക്കാനാകൂ. തുടർന്ന് റെയിൽവേ സാമഗ്രികളുടെ നഷ്ടവും റെയിൽവേയുടെകൂടെ സഹായത്തോടെ കണക്കാക്കും.
പാർക്കിംഗ് കേന്ദ്രത്തിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളുലൊന്നിനു തീപിടിച്ചതിനു പിന്നാലെ മറ്റു വാഹനങ്ങളിലേക്കു പടർന്നെന്നും പാർക്കിംഗ് കേന്ദ്രത്തിന് അടുത്തുള്ള റെയിൽവേ ഇലക്ട്രിക് ലൈനിലുണ്ടായ തീപ്പൊരു മൂടിയിട്ടിരുന്ന വാഹനത്തിൽ പതിച്ച് തീപിടിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികളുടെ മൊഴികളുണ്ട്. ഇത് പോലീസ് പരിശോധിക്കും.
റെയിൽവേ ഇലക്ട്രിക് ലൈനിൽനിന്ന് നിയമപ്രകാരം പാലിക്കേണ്ട അകലം പാർക്കിംഗ് ഏരിയയ്ക്ക് ഇല്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ഇതു വിശദമായി പരിശോധിക്കും. പാർക്കിംഗ് കരാർ, പാർക്കിംഗ് ഏരിയായിൽ ഒരുക്കിയിരുന്ന സുരക്ഷാ സംവിധാനങ്ങൾ, തീപിടിത്തം തടയാനായി ജീവനക്കാർക്കു പരിശീലനം നല്‍കിയിട്ടുണ്ടോ തുടങ്ങിയവയും പരിശോധനയുടെ ഭാഗമാകും.
തീപിടിത്ത സാഹചര്യങ്ങൾ ഒഴിവാക്കാൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ എല്ലാ നിർമാണ പ്രവർത്തനങ്ങളും സമഗ്രമായി പരിശോധിക്കാനും പദ്ധതിയുണ്ട്. റെയിൽവേ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് പരാതിയുയർന്ന സാഹചര്യത്തിലാണിത്.
റെയിൽവേ സ്റ്റേഷനിലെ താത്കാലികമായുള്ളതടക്കമുള്ള നിർമാണങ്ങൾ നിയമാനുസൃതമാണോയെന്നും സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെയെന്നു പരിശോധന നടത്താൻ കോർപറേഷൻ സെക്രട്ടറി തൃശൂർ റെയിൽവേ സ്റ്റേഷൻ മാനേജർക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്.
Kerala
കൊച്ചി: ബ്രോഡ്വേയിൽ ഇന്ന് പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ 12 കടകൾ കത്തിനശിച്ചു. ഫാൻസി, കളിപ്പാട്ട കടകളാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
ബ്രോഡ്വേയിലുള്ള സിറ്റി ബസാർ എന്ന കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുന്ന ശുചീകരണ തൊഴിലാളിയാണ് തീപിടിത്തമുണ്ടായത് കണ്ടത്ത്. ഇയാൾ ഉടൻ തന്നെ വിവരം അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു.
ഫയർഫോഴ്സിന്റെ 12 യൂണിറ്റുകൾ എത്തി രണ്ട് മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടിവിലാണ് തീ അണയ്ക്കാൻ സാധിച്ചത്. സിറ്റി ബസാറിനു സമീപമുണ്ടായിരുന്ന മാലിന്യ കൂമ്പാരത്തിൽനിന്നുമാണ് തീപടർന്നതെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തിൽ ആളപായമില്ല.
National
ന്യൂഡൽഹി: ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം. ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. ഫ്ലാറ്റിന്റെ താഴെഭാഗത്ത് ഉച്ചയ്ക്ക് 12.30ഓടെയാണ് തീപിടിത്തമുണ്ടായത്. മുകളിലേക്ക് തീപടര്‍ന്നതിനെ തുടര്‍ന്ന് രണ്ട് നിലകൾ പൂര്‍ണമായി കത്തി നശിച്ചു.
താഴെ കൂട്ടിയിട്ടിരുന്ന ഫർണിച്ചറുകളിൽനിന്നാണ് തീ പടർന്നതെന്നാണ് സൂചന. കേരളത്തിൽ നിന്ന് മൂന്ന് എംപിമാരാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്നത്. ജെബി മേത്തർ, ജോസ് കെ. മാണി, ഹാരിസ് ബീരാൻ എന്നിവരാണ് ഇവിടെയുള്ളത്.