തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകൾക്കായി കെഎസ്ആർടിസി ഒരുക്കുന്ന 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി നാളെ മുതൽ യാഥാർത്ഥ്യമാകും. രാവിലെ 8:30-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വിഡി. സതീശൻ പദ്ധതി ഫ്ലാഗ് ഓഫ് ചെയ്യും. ഉദ്ഘാടന ചടങ്ങിന് ശേഷം മാത്രമായിരിക്കും ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക.
സംസ്ഥാനത്തുടനീളമുള്ള 3,125 ഓർഡിനറി ബസുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള ബസുകളുടെ മുൻവശത്തും വാതിലുകൾക്ക് സമീപവും 'പ്രിയദർശിനി' എന്ന് രേഖപ്പെടുത്തിയ പ്രത്യേക സ്റ്റിക്കറുകൾ പതിക്കുന്ന നടപടികൾ ഇന്ന് പൂർത്തിയായി.
യാത്രാക്കൂലി പൂർണമായും സൗജന്യമാണെങ്കിലും സ്ത്രീകൾ കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും രേഖപ്പെടുത്തിയ 'സീറോ വാല്യൂ' ടിക്കറ്റ് കണ്ടക്ടറിൽ നിന്ന് കൈപ്പറ്റണം.
യാത്ര സൗജന്യമാണെങ്കിലും പരിധിയിൽ കൂടുതൽ ഉള്ള അധിക ലഗേജുകൾക്ക് കൃത്യമായ ചാർജ് ഈടാക്കും.
സ്ത്രീകൾക്കൊപ്പം യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് സാധാരണ നിലയിലുള്ള ടിക്കറ്റ് ചാർജ് ബാധകമായിരിക്കും.സൗജന്യ യാത്ര ലഭ്യമല്ലാത്ത ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സ്ത്രീകൾ കയറിയാൽ, ഈ ബസിൽ പദ്ധതി ലഭ്യമല്ലെന്ന കാര്യം ജീവനക്കാർ മുൻകൂട്ടി യാത്രക്കാരെ അറിയിക്കണം.
കെഎസ്ആർടിസിയുടെ ഓർഡിനറി, ടൗൺ ബസുകളിൽ മാത്രമേ 'പ്രിയദർശിനി' പദ്ധതി പ്രകാരം സൗജന്യ യാത്ര അനുവദിക്കൂ. സ്റ്റിക്കർ പതിച്ച ബസുകൾ നോക്കി യാത്രക്കാർക്ക് സൗകര്യം പ്രയോജനപ്പെടുത്താം.