International
ദോഹ: ഖത്തറിൽ ഹെലികോപ്റ്റർ തകർന്നുവിണുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഏഴുപേരിൽ ആറു പേരുടെ മൃതദേഹങ്ങൾ തെരച്ചിലിൽ കണ്ടെത്തി.
ആറു പേരുടെ മരണം ആഭ്യന്തര മന്ത്രാലയം വാർത്താ കുറിപ്പിലൂടെ സ്ഥിരീകരിക്കുകയായിരുന്നു. വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. കാണാതായ ഏഴാമത്തെ ആൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.
ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീഴുകയായിരുന്നു. സാങ്കേതിക കാരണം മൂലമാണ് അപകടമെന്നാണ് വിശദീകരണം. ഖത്തറിലെ പ്രതിരോധമന്ത്രാലയവും ആഭ്യന്ത്ര മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
Kerala
ദോഹ: ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീണു. ഹെലികോപ്റ്ററിനായുള്ള തെരച്ചിൽ നടക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാങ്കേതിക കാരണമാണ് അപകടകാരണമെന്നും വിശദീകരിച്ചു.
ഖത്തറിലെ പ്രതിരോധമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിവിധ സംഘങ്ങൾ തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
അൽപസമയം മുമ്പാണ് അറിയിപ്പ് ലഭിച്ചത്. സാധാരണ ഡ്യൂട്ടിക്കിടെ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം.
International
ടെഹ്റാൻ: ഇറാന്റെ ഹൃദയം പൊട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേൽ ഇറാനിലെ സൗത്ത് പാർസ് ആക്രമിച്ചതെന്നു വിലയിരുത്തൽ. ലോകത്തിലെതന്നെ ഏറ്റവും വലിയ പ്രകൃതി വാതക ഖനിയാണിത്. ഇവിടെ നടക്കുന്ന ആക്രമണം ഇറേനിയൻ സന്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കും. അതുകൊണ്ടാണ് ഖത്തറിലെ ഗ്യാസ് പ്ലാന്റ് ആക്രമിച്ചുകൊണ്ട് ഉടൻതന്നെ ഇറാൻ തിരിച്ചടിച്ചത്. സൗത്ത് പാർസിനു നേർക്ക് ഇനി ഒരു ആക്രമണം ഉണ്ടാകാതിരിക്കാനുള്ള ഇറാന്റെ ശ്രമംകൂടിയായിരുന്നു ഖത്തറിലെ ഈ ആക്രമണമെന്നു കരുതുന്നു. യുദ്ധം പുതിയൊരു തലത്തിലേക്കു കടന്നതിന്റെ ലക്ഷണമാണ് ഇതെന്നാണ് പലരും വിലയിരുത്തുന്നത്.
ആഗോള ഊർജസുരക്ഷയ്ക്കു പുതിയ സംഭവങ്ങൾ ഭീഷണിയാണെന്ന് യുഎഇ പ്രതികരിച്ചു. അതേസമയം, ഇറാന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് കൂടുതൽ ആക്രമണം നടത്തുന്നതിനു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും എതിരാണെന്നു പറയുന്നു.
സൗത്ത് പാർസ് എന്താണ്?
സൗത്ത് പാർസ് 9,700 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു വൻ വാതക ഖനിയുടെ ഭാഗമാണ്. ഇത് ഇറാനും ഖത്തറും പങ്കിടുന്നു. ഇറാന്റെ ഭാഗം സൗത്ത് പാർസ് എന്നും ഖത്തറിന്റെ ഭാഗം നോർത്ത് ഡോം (North Field) എന്നും അറിയപ്പെടുന്നു. പേർഷ്യൻ ഗൾഫിന് അടിയിൽ സ്ഥിതിചെയ്യുന്ന ഭാഗമാണിത്. ഈ വാതക ഖനിയിൽ 14 മുതൽ 51 ട്രില്യൺ ക്യൂബിക് മീറ്റർ വരെ വാതക ശേഖരമുണ്ടെന്നു കണക്കാക്കപ്പെടുന്നു. ഇവിടെ ആക്രമണം നടന്നെന്ന വാർത്ത പോലും എണ്ണ വില ഉയരാൻ ഇടയാക്കി.
ഇന്റർനാഷണൽ എനർജി ഏജൻസി (IEA) റിപ്പോർട്ട് പ്രകാരം ഇറാൻ ലോകത്തിലെ നാലാമത്തെ വലിയ വാതക ഉപയോക്താവാണ്. അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് ഇറാനു മുന്നിലുള്ള രാജ്യങ്ങൾ. ഇറാന്റെ വൈദ്യുതി ഉൽപാദനത്തിന്റെ ഏകദേശം 80 ശതമാനം വാതകത്തിൽ നിന്നാണ്. അതിൽ ഭൂരിഭാഗവും സൗത്ത് പാർസിൽനിന്നാണ് ലഭിക്കുന്നത്. സൗത്ത് പാർസിൽനിന്നുള്ള വാതക ഉത്പാദനം പ്രതിസന്ധിയിലായാൽ ഇറാന്റെ ഊർജ വിതരണ മേഖല സ്തംഭിക്കും.
ഇറാക്ക് പോലുള്ള രാജ്യങ്ങൾ ഇറാനിൽനിന്നു വാതകം വാങ്ങുന്നുണ്ട്. അവരുടെ വൈദ്യുതി, വാതക ആവശ്യങ്ങളുടെ ഏകദേശം 40 ശതമാനം വരെ നിറവേറ്റുന്നത് ഇറാൻ നിന്നു ലഭ്യമാക്കിയാണ്. സൗത്ത് പാർസ് ആക്രമിക്കപ്പെട്ടതോടെ, ഇറാൻ ആഭ്യന്തര ആവശ്യങ്ങൾക്കു വാതകം മാറ്റിയതോടെ പുറത്തേക്കുള്ള വിതരണം കുറഞ്ഞു. കൂടെ ഗൾഫ് പ്രദേശത്തെ മറ്റ് രാജ്യങ്ങളുടെ ഊർജ സൗകര്യങ്ങളെ ഇറാൻ ലക്ഷ്യമിട്ടതോടെ പ്രശ്നം ആഗോള പ്രതിസന്ധിയായി വളരുകയാണ്.
International
ദുബായി: പശ്ചിമേഷ്യയിൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലും ഖത്തറിലും ഇത്തവണ ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല. ഈദ് പ്രാർഥനകൾ മോസ്കുകൾ കേന്ദ്രീകരിച്ചായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അതിനിടെ ഇന്ന് പുലർച്ചെ ദുബായിൽ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുണ്ട്. ഏത് ആക്രമണം തടയാനും വ്യോമപ്രതിരോധം സജ്ജമെന്ന് അധികൃതർ അറിയിച്ചു. അതിനിടെ ഹൊർമുസ് കടലിടുക്കിന്റെ സുരക്ഷക്ക് യുഎസ് നടത്തുന്ന പരിശ്രമങ്ങളിൽ പങ്കാളിയായെക്കുമെന്ന് യുഎഇ അധികൃതർ പറഞ്ഞു.
പ്രസിഡന്റിന്റെ ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് ഒരു ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനുമായി യുഎഇ ഇപ്പോൾ ചർച്ച നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാൻ വിമുഖത കാണിക്കുന്ന യൂറോപ്യൻ സഖ്യകക്ഷികളുടെ നിലപാടിൽ ട്രംപ് നിരാശനാണെന്ന് യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം പറഞ്ഞു.
ഇറാൻ ആണവായുധം നിർമിക്കുന്നത് തടയേണ്ടത് യുഎസിന്റെ മാത്രം ആവശ്യമാണെന്ന തരത്തിലുള്ള യൂറോപ്യൻ രാജ്യങ്ങളുടെ സമീപനം വളരെ ദയനീയമാണെന്നും സെനറ്റർ കുറ്റപ്പെടുത്തി. ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രയേലും ആരംഭിച്ച സംയുക്ത സൈനിക നീക്കത്തിന് മറുപടിയായി ഇറാൻ അടച്ചിട്ട ഹോർമുസ് ജലപാത സുരക്ഷിതമാക്കാൻ സഹായിക്കണമെന്നാണ് ട്രംപ് സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിരുന്നു.
International
കീവ്: പശ്ചിമേഷ്യൻ രാജ്യങ്ങളെ ഇറാൻ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധിക്കാൻ സഹായിക്കാമെന്ന് അറിയിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി. ഇറാന്റെ ഷാഹെദ് ഡ്രോണുകളെ പ്രതിരോധിക്കാൻ സഹായിക്കാമെന്നാണ് വാഗ്ദാനം.
യുക്രെയ്ൻ നഗരങ്ങളിൽ നാശം വിതയ്ക്കുന്ന അതേ ഷാഹെദ് ഡ്രോണുകൾ തന്നെയാണ് പശ്ചിമേഷ്യൻ രാജ്യങ്ങളും നേരിടുന്ന വെല്ലുവിളിയെന്ന് സെലൻസ്കി അഭിപ്രായപ്പെട്ടു. യുക്രെയ്നെതിരെ റഷ്യ ഇത്തരത്തിലുള്ള ഡ്രോണുകളാണ് ഉപയോഗിച്ചിരുന്നത്.
എന്നാൽ യുക്രെയ്ൻ നൽകുന്ന സഹായത്തിന് പകരമായി സാങ്കേതികവിദ്യയും ധനസഹായവും നൽകണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടു. ഷാഹെദ് ഡ്രോണുകളെ കുറിച്ച് പഠിക്കാനും വിലയിരുത്തുന്നതിനും നാല് രാജ്യങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ടെന്നും സെലൻസ്കി അറിയിച്ചു.
Kerala
കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ അടക്കം ലക്ഷ്യമിട്ട് ഇറാന് ആക്രമണം കടുപ്പിക്കുന്ന പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ വീണ്ടും കുറയുന്നു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് 31 സര്‍വീസുകള്‍ മാത്രമാണ് നടക്കുക. 50 സര്‍വീസുകളാണ് ഇന്ന് റദ്ദു ചെയ്തത്.
കൊച്ചിയില്‍ നിന്നും ദോഹയിലേക്കും കുവൈറ്റിലേക്കും സര്‍വീസ് നടക്കില്ല. ഒമ്പതു സര്‍വീസുകളും റദ്ദു ചെയ്തു. ദോഹയില്‍ നിന്നും കൊച്ചിയിലേക്കുള്ള ആറു സര്‍വീസുകളും റദ്ദാക്കി. എന്നാല്‍ ഖത്തര്‍ എയര്‍വേസിന്റെ ഒരു വിമാനം വൈകിട്ട് 5.40ന് കൊച്ചിയിലെത്തും.
കുവൈറ്റില്‍ നിന്നും കൊച്ചിയിലേക്കുള്ള മൂന്നു സര്‍വീസുകളും റദ്ദു ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ നിന്നും കുവൈറ്റിലേക്കുള്ള മൂന്നു സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ദുബായി, അബുദാബി, ഷാര്‍ജ, മസ്കറ്റ്, റാസല്‍ഖൈമ, റിയാദ് എന്നീ രാജ്യങ്ങളിലേക്കുള്ള ചുരുക്കം സര്‍വീസുകള്‍ മാത്രമാണ് നടക്കുന്നത്.
ബഹ്റൈനിലേക്കും ബഹ്റൈനില്‍ നിന്നും ഒറ്റ വിമാനം പോലും ചാര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങളെയും എണ്ണക്കപ്പലുകളെയും ലക്ഷ്യമിട്ട് മിസൈല്‍, ഡ്രോണ്‍ ആക്രമണം ഇറാന് തുടരുകയാണ്. ദുബായിയിലെ ആഡംബര ഹോട്ടലുകളും ധനകാര്യ സ്ഥാപനങ്ങളും അടച്ചു.
Sports
ഫെബ്രുവരി അവസാനവാരം ഖത്തറിലെ ലൂസൈലില്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ പുരുഷ ബാസ്കറ്റ്ബോള്‍ ടീമിന് ഒരു ലക്ഷ്യം മാത്രം; ഫിബ ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ ഗ്രൂപ്പില്‍ ചുരുങ്ങിയത് മൂന്നാം സ്ഥാനത്തെങ്കിലും ഫിനിഷ് ചെയ്ത് അടുത്ത ഘട്ടത്തിലേക്കു മുന്നേറുക. ആതിഥേയരായ ഖത്തര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിൽ ഇന്ത്യക്ക് ഇതുവരെ ഒരു ജയം നേടാൻ സാധിച്ചിട്ടില്ല.
ഇറാനില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച യുദ്ധത്തെത്തുടര്‍ന്ന് ഗള്‍ഫ് സ്തംഭിച്ചതോടെ ഇന്ത്യന്‍ ടീം ലൂസൈലില്‍ കുടുങ്ങി. പിന്നീട് ആശങ്കയുടെ ദിനങ്ങള്‍.
തിരുവനന്തപുരം സ്വദേശിയായ പ്രണവ് പ്രിന്‍സായിരുന്നു ഇന്ത്യന്‍ ടീമിലെ ഏക മലയാളി സാന്നിധ്യം. കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന് പ്രതിനിധി തൃശൂര്‍ സ്വദേശിയായ പി.ജെ. സണ്ണി ടീം കണ്ടിൻജന്റ് തലവനായും ടീമിനൊപ്പമുണ്ടായിരുന്നു.
ഫെബ്രുവരി 27ന് ഖത്തറിന് എതിരേ 73-99നു പൊരുതി കീഴടങ്ങിയ ഇന്ത്യന്‍ ടീം അടുത്ത മത്സരത്തിനായി തയാറെടുക്കുന്നതിനിടെയായിരുന്നു യുദ്ധം. അതോടെ മത്സരങ്ങള്‍ റദ്ദാക്കി. ഇന്ത്യന്‍ ടീം ലൂസൈലില്‍ അകപ്പെട്ടു.
ഒടുവിൽ ആശ്വാസം
“ആശങ്കയുടെ ദിനങ്ങളായിരുന്നു അത്. സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ലായിരുന്നു. അതുകൊണ്ട് ഭയചകിതരായില്ല. പക്ഷേ, എന്നു നാട്ടില്‍ തിരിച്ചെത്തുമെന്ന ആശങ്ക ഞങ്ങളെ അലട്ടി. അതിന്റേതായ സമ്മര്‍ദം ഉണ്ടായിരുന്നു. ഖത്തര്‍ ബാസ്കറ്റ്ബോള്‍ ഫെഡറേഷന് ഞങ്ങള്‍ക്കു താമസസൗകര്യം ഏര്‍പ്പെടുത്തി.’’ -പ്രണവ് പ്രിന്‍സ് ദീപികയോട് പറഞ്ഞു.
ഖത്തറില്‍നിന്ന് നേരിട്ട് വിമാനം ഇല്ലായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ ആദ്യം ലൂസൈലില്നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്ക് ബസില്‍ യാത്ര ചെയ്തു. രാത്രി ഒമ്പതോടെയായിരുന്നു ആറു മണിക്കൂര്‍ നീണ്ട ബസ്യാത്ര ആരംഭിച്ചത്.
തിങ്കള്‍ പുലര്‍ച്ചെ മൂന്നോടെ ദമാമില്‍ എത്തി. വിമാനലഭ്യത പരിമിതമായതിനാല്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞായിരുന്നു പിന്നീടുള്ള യാത്ര. ഒരു സംഘം ദമാമില്‍നിന്ന് ലക്നോവിലേക്കു തിരിച്ചു. ഞങ്ങള്‍ ദമാമില്‍നിന്ന് ജിദ്ദയിലേക്ക്. അവിടെനിന്ന് ചൊവ്വ പുലര്‍ച്ചയോടെ മുംബൈയിലെത്തി’’- പ്രണവ് പ്രിന്‍സ് പറഞ്ഞു. ഇന്ത്യന്‍ ബാങ്ക് മാനേജരായി ചെന്നൈയിലാണ് പ്രണവ് പ്രിന്‍സ് ഉള്ളത്.
International
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി പാക്കിസ്ഥാൻ. പശ്ചിമേഷ്യൻ സംഘർഷം ഊർജ വിതരണത്തെ ബാധിച്ചതോടെയാണ് പാക്കിസ്ഥാൻ വൻ തിരിച്ചടി നേരിടുന്നത്.
സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനും ഇന്ധന ലാഭത്തിനുമായി കർശന നിർദേശങ്ങളാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് മുന്നോട്ടുവച്ചിരിക്കുന്നത്. പ്രതിസന്ധിയെ തുടർന്ന് പാക്കിസ്ഥാനിൽ കാബിനറ്റ് മന്ത്രിമാര്‍ക്ക് അടുത്ത രണ്ട് മാസത്തേക്ക് ശമ്പളം നല്‍കില്ല.
സ്കൂളുകൾക്ക് അടുത്ത ആഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വകലാശാലകളിലെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കും. പ്രവൃത്തി ദിനങ്ങളും വെട്ടിച്ചുരുക്കിയിട്ടുണ്ട്. ആഴ്ചയില്‍ നാല് പ്രവൃത്തി ദിനങ്ങള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക.
പ്രതിസന്ധിയെ തുടർന്ന് രണ്ട് മാസത്തേക്ക് സര്‍ക്കാര്‍ ചെലവുകള്‍ 20 ശതമാനം വെട്ടിക്കുറയ്ക്കും. കൂടാതെ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുള്ള ഇന്ധന വിഹിതം പകുതിയായി കുറയ്ക്കുകയും ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പകുതി പേര്‍ക്കും വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്.
അതേസമയം അവശ്യ സര്‍വീസുകൾക്ക് ഇളവ് ബാധകമല്ല. അനാവശ്യമായ ഔദ്യോഗിക വിദേശ യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സര്‍ക്കാര്‍ വക സെമിനാറുകളും കോണ്‍ഫറന്‍സുകളും ഇനി ഹോട്ടലുകള്‍ക്ക് പകരം സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ തന്നെ നടത്തണം.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം തടസപ്പെട്ടത് പാക്കിസ്ഥാനെ സാരമായി ബാധിച്ചിട്ടുണ്ട്. ക്രൂഡ് ഓയില്‍, എല്‍എന്‍ജി എന്നിവയ്ക്കായി പാക്കിസ്ഥാൻ പൂർണമായും ഗൾഫ് രാജ്യങ്ങളെ ആശ്രയിച്ചിരുന്നതാണ് രൂക്ഷ പ്രതിസന്ധിക്ക് കാരണമായത്.
NRI
തിരുവല്ല: കാവുംഭാഗം തൈപ്പറമ്പില്‍ കുളക്കാട്ടില്‍ തോമസ് തോമസ് (78) അന്തരിച്ചു. ഖത്തര്‍ മിനിസ്ട്രി ഓഫ് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് മുൻ ജീവനക്കാരനാണ്.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തിരുവല്ല പാലിയേക്കര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍. ഭാര്യ: പരേതയായ അമ്മാള്‍ തോമസ് നിരണം പനക്കമിറ്റം കുടുംബാംഗം.
മക്കള്‍: മറിയമ്മ തോമസ്, അനില്‍ തൈപ്പറമ്പില്‍ തോമസ്, ബിനില്‍ തൈപ്പറമ്പില്‍ തോമസ്. മരുമകന്: ദീപ് കൊല്ലംപറമ്പില്‍ ഏലിയാസ് കൊല്ലംപറമ്പില്‍.
NRI
ദോഹ: മാരത്തണ്‍എന്‍ഡ്യൂറന്‍സ് റണ്ണറും കൊമേഴ്സ്യല്‍ പൈലറ്റുമായ ക്യാപ്റ്റന്‍ ദീപക് മഹാജനെ ഖത്തറിലെ പ്രമുഖ മാന്‍പവര്‍ സ്ഥാപനമായ ഖത്തര്‍ ടെക് ആദരിച്ചു. ഖത്തര്‍ ടെക് ഓഫീസിലാണ് അനുമോദന ചടങ്ങ് നടന്നത്.
വ്യോമയാന തൊഴില്‍ ജീവിതത്തിനിടയിലും കര്‍ശനമായ പരിശീലനത്തിലൂടെ കായികരംഗത്ത് ഉന്നത നേട്ടങ്ങള്‍ കൈവരിക്കുന്നതിലൂടെ യുവതലമുറയ്ക്കും തൊഴില്‍ രംഗത്തുള്ളവര്‍ക്കും മാതൃകയായ വ്യക്തിത്വമാണ് ക്യാപ്റ്റന്‍ മഹാജനെന്ന് ഖത്തര്‍ ടെക് മാനേജ്മെന്റ് വിലയിരുത്തി.
വിവിധ രാജ്യങ്ങളിലായി നടന്ന നിരവധി മാരത്തണുകളും അള്‍ട്രാ എന്‍ഡ്യൂറന്‍സ് റേസുകളും വിജയകരമായി പൂര്‍ത്തിയാക്കിയ ക്യാപ്റ്റന്‍ ദീപക് മഹാജന്, മാനസിക ശക്തിയുടെയും അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ യാത്ര സമര്‍പ്പണം, സഹനം, ലക്ഷ്യബോധം എന്നിവയുടെ ഉദാത്ത ഉദാഹരണമാണെന്ന് ഖത്തര്‍ ടെക് നേതൃത്വം വ്യക്തമാക്കി.
ചടങ്ങില്‍ സംസാരിച്ച ഖത്തര്‍ ടെക്കിന്റെ മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, ഇത്തരത്തിലുള്ള നേട്ടങ്ങള്‍ കൈവരിക്കുന്നവരെ ആദരിക്കുന്നത് ആരോഗ്യകരമായ ജീവിതശൈലി, വ്യക്തിപരമായ മികവ്, സമൂഹ പ്രചോദനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനത്തിന്റെ ദര്‍ശനത്തിന്റെ ഭാഗമാണെന്ന് പറഞ്ഞു.
മൂന്ന് ഭൂഖണ്ഡങ്ങളില്‍ മാരത്തണ്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അപൂര്‍വ നേട്ടം കൈവരിച്ച ക്യാപ്റ്റന്‍ മഹാജന്, ഏഴ് ഭൂഖണ്ഡങ്ങളിലും മാരത്തണ്‍ ഓടി ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്സില്‍ ഇടംനേടുക എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ്.
ലഭിച്ച അംഗീകാരത്തിന് ദീപക് മഹാജന് ഖത്തര്‍ ടെക്കിന് നന്ദി അറിയിച്ചു. ഉയര്‍ന്ന ഉത്തരവാദിത്വമുള്ള തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശരീര-മാനസിക ആരോഗ്യസംരക്ഷണം അത്യന്താപേക്ഷിതമാണെന്നും കായിക പരിശീലനം അതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കള്‍ കായികവ്യായാമത്തെ താത്കാലിക അഭിരുചിയായി കാണാതെ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നിത്യവും എന്തെങ്കിലും കായിക വ്യായാമത്തിലേര്‍പ്പെടുകയും നല്ല ആരോഗ്യത്തേടെ സന്തോഷകരമായ ജീവിതം ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
മീഡിയപ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കങ്ങര ചടങ്ങില്‍ അതിഥിയായി പങ്കെടുത്തു. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതില്‍ ക്യാപ്റ്റന്‍ മഹാജന് വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്നും, തിരക്കേറിയ ജോലി ജീവിതത്തിനിടയിലും ഏവര്‍ക്കും ഓടാന്‍ കഴിയുമെന്ന് അദ്ദേഹം പൊതുജനങ്ങളെ ബോധവത്കരിക്കുകയാണെന്നും ഡോ. അമാനുല്ല അഭിപ്രായപ്പെട്ടു.
യുവാക്കളും യുവ പ്രഫഷണലുകളും തൊഴിലും കായിക അഭിരുചികളും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശക്തമായ മാതൃകയാണ് ക്യാപ്റ്റന്‍ മഹാജന് എന്നും അദ്ദേഹം പറഞ്ഞു.
ക്യാപ്റ്റന്‍ മഹാജന് സ്മാരകഫലകവും അഭിനന്ദനപത്രവും കൈമാറിയതോടെയാണ് ചടങ്ങ് സമാപിച്ചത്. തുടര്‍ന്ന് നടന്ന സംവാദത്തില്‍, എന്‍ഡ്യൂറന്‍സ് പരിശീലനം, പ്രചോദനം, പരിമിതികളെ മറികടക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്യാപ്റ്റന്‍ മഹാജന് തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു.
ഓപറേഷന്‍സ് മാനേജര്‍ ബിനു കുര്യാക്കോസ്, സെയില്‍സ് ആൻഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ ജോബി ജോണ്‍, ജീസ് ജെബി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Sports
ദോഹ: അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണല്‍ മെസി കേരളത്തിലെത്തുന്നതില്‍ വീണ്ടും അനിശ്ചിതത്വം. മാര്‍ച്ച് വിന്‍ഡോയില്‍ ഖത്തറിലാകും അര്‍ജന്റീനയുടെ മത്സരങ്ങള്‍ എന്നാണ് വിവരം. മാര്‍ച്ചില്‍ ഉറപ്പായും കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന പ്രതിനിധികള്‍ അറിയിച്ചെന്നാണ് നേരത്തെ കായികമന്ത്രി വി. അബ്ദുറഹിമാന് പറഞ്ഞത്.
ദോഹ വേദിയായ ഖത്തര്‍ ഫുട്ബോള്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് അര്‍ജന്റീനയുടെ മത്സരങ്ങള്‍. മാര്‍ച്ച് 26നും 31നും ഇടയിലാണ് അർജന്റീന ടീമിന്റെ മത്സരങ്ങൾ. 2022ല്‍ അര്‍ജന്റീന ലോകകിരീടം ഉയര്‍ത്തിയ ലുസൈല്‍ സ്റ്റേഡിയത്തില്‍ തന്നെയാകും മത്സരങ്ങള്‍.
മാര്‍ച്ച് 27ന് നടക്കുന്ന ആദ്യപോരാട്ടത്തിൽ സ്പെയിൻ ആണ് അര്‍ജന്റീനയുടെ എതിരാളികൾ. 31ന് ആതിഥേയരായ ഖത്തറിനെ നേരിടും. ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ സൗദി അറേബ്യ, ഈജിപ്ത് ടീമുകള്‍ക്കൊപ്പം സെര്‍ബിയയും ഖത്തര്‍ ഫുട്ബോള്‍ ഫെസ്റ്റിവലിന്റെ ഭാഗമാകും.
NRI
ദോഹ: കടലിൽ മീൻ പിടിക്കാനിറങ്ങിയ രണ്ട് മലയാളികള്‍ ഖത്തറിൽ മുങ്ങിമരിച്ചു. പത്തനംതിട്ട അടൂർ സ്വദേശി ജിത്തു അനിൽ മാത്യു (30), കൊല്ലം കരുനാഗപ്പള്ളി സ്വദേശി കനേഷ് കാർത്തികേയൻ (35) എന്നിവരാണ് മരിച്ചത്.
ഇന്‍ലാന്റ് സീയിലാണ് ഇരുവരും സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാനിറങ്ങിയത്. എന്നാല്‍ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുകയായിരുന്നു.
അടൂർ ചൂരക്കോട് കീഴതിൽ പുത്തൻവീട്ടിൽ അനിൽമോൻ മാത്യു - ജോയമ്മ ദമ്പതികളുടെ മകനാണ് ജിത്തു. ഭാര്യ: നികിത പി. ജോസഫ്.
കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് പാണ്ടിത്തറയിൽ കാർത്തികേയൻ - ബേബി ദമ്പതികളുടെ മകനാണ് കനേഷ്. ഭാര്യ: അശ്വതി.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തോൽവിയെ ഖത്തർ ലോകകപ്പിൽ ജേതാക്കളായ അർജന്റീനയുടെ പ്രകടനത്തോട് ഉപമിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം തോറ്റപ്പോൾ അർജന്റീനയെ എല്ലാവരും വിമർശിച്ചു. എന്നാൽ പിന്നീട് അവർ കിരീടം നേടുന്നതാണ് ലോകം കണ്ടതെന്നും ബേബി പറഞ്ഞു. അതുപോലെ ഇടതുമുന്നണിയും തിരിച്ചുവരുമെന്ന് ബേബി പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിൽ തെറ്റുക്കാർക്കെതിരെ പാർട്ടി നടപടിയെടുക്കുമന്നും സിപിഎം എം.എ.ബേബി വ്യക്തമാക്കി. പോറ്റി പാരഡി മ്ലേച്ഛമെന്നും എംഎ ബേബി അഭിപ്രായപ്പെട്ടു.
സോണിയ ഗാന്ധിക്ക് നേരെ വിരൽ ചൂണ്ടാനില്ലെന്ന് വ്യക്തമാക്കിയ ബേബി പക്ഷേ പോറ്റി എങ്ങനെ അവിടെയെത്തിയെന്നും ചോദിച്ചു. വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശവുമായി ബന്ധപ്പെട്ട് അസ്വീകാര്യമായതിനെ തള്ളുമെന്നാണ് ബേബി പ്രതികരിച്ചത്.
NRI
ദോഹ: ഖത്തറിലെ പ്രമുഖ അഡ്വർട്ടെെസിംഗ് ആൻഡ് ഇവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ലസ് പ്രസിദ്ധീകരിച്ചഖത്തര് ബിസിനസ് കാര്‍ഡ് ഡയറക്ടി പത്തൊമ്പതാം പതിപ്പിന്റെ ഓണ്‍ലൈന്‍ എഡിഷനും മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കി.
ഇന്ത്യന്‍ കോഫി ഹൗസില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വ്യാപാര മേഖലയിലെ പ്രമുഖര്‍ സംബന്ധിച്ചു. ഓണ്‍ലൈന്‍ എഡിഷന് കെബിഎഫ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ പുതുക്കുടിയാണ് പ്രകാശനം ചെയ്തത്.
മൊബൈല്‍ ആപ്ലിക്കേഷന്‍ ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഖത്തര്‍ മലയാളി ഇന്‍ഫ്ലുവന്‍സേര്‍സ് അധ്യക്ഷ ലിജി അബ്ദുല്ല, അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ ഫൈസല്‍ റസാഖ്, ദ വേ കോര്‍പറേറ്റ് മാനേജിംഗ് ഡയറക്ടര്‍ ഉവൈസ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.
Sports
ദോഹ: പെനാൽറ്റി ഷൂട്ടൗട്ടിൽ അഞ്ചിൽ നാലും തടുത്ത റഷ്യൻ ഗോൾകീപ്പർ മാറ്റ്വി സഫോനോവിന്റെ ഹീറോയിസത്തിൽ 2025 ഇന്റർകോണ്ടിനെന്റൽ കപ്പ് കിരീടം ഉയർത്തി പാരീസ് സെന്റ് ജർമെയ്ൻ.
1-1 സമനിലയിൽ അവസാനിച്ച മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയതോടെ പിഎസ്ജി 2-1ന് ഫ്ലെമെംഗോയെ പരാജയപ്പെടുത്തുകയായിരുന്നു.ഖത്തറിലെ അൽ-റയ്യാൻ സ്റ്റേഡിയത്തിലായിരുന്നു മത്സരം.
2025 കലണ്ടർ വർഷം ആറ് ട്രോഫികളുമായി അവസാനിപ്പിച്ച ലൂയിസ് എൻറിക്വയുടെ ടീം ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് ക്ലബ്ബായി മാറി. ട്രോഫി ഡെസ് ചാന്പ്യൻസ്, ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് കപ്പ്, ചാന്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, ഇന്റർകോണ്ടിനെന്റൽ കപ്പ് എന്നിങ്ങനെയാണ് ആറ് കിരീട നേട്ടം.
ക്വിച്ച ക്വാററ്റ്സ്ഖേലിയയും ജോർജീഞ്ഞോയും ഇരു ടീമിനുമായി ഓരോ ഗോൾ നേടിയതോടെ മത്സരം നിശ്ചിത സമയത്ത് 1-1 സമനിലയിൽ അവസാനിച്ചു.
ഇതോടെ മത്സരം അരമണിക്കൂർ അധിക സമയത്തേക്കു നീണ്ടു. തുല്ല്യത തുടർന്നതോടെ പെനാൽറ്റിയിലൂടെ വിജയിയെ നിർണയിക്കുകയായിരുന്നു.
NRI
ദോഹ: ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ഷെയ്ഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ പ്രഫലൈറ്റ് പ്രഫഷണൽ കോൺഫറൻസ് സംഘടിപ്പിക്കുന്നു.
പ്രഫഷണൽ ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ നൽകുന്ന പിരിമുറുക്കങ്ങളിക്കിടയിൽ വ്യക്തി ജീവിതത്തിലെ മൂല്യങ്ങൾ നിലനിർത്താനാവശ്യമായ പാഠങ്ങൾ പകർന്നു നൽകുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം.
വ്യാഴാഴ്ച രാത്രി ഏഴിന് ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വിഐപി റിക്രീയേഷൻ ഹാളിൽ വച്ചാണ് പ്രഫഷണൽ കോൺഫറൻസ് സംഘടിപ്പിച്ചിട്ടുള്ളത്.
പ്രമുഖ പ്രഭാഷകൻ താജുദ്ദീൻ സ്വലാഹി പരിപാടിയിൽ "എഐ കാലഘട്ടത്തിലെ നൈതിക നിലപാടുകൾ' എന്ന വർത്തമാന കാലത്തെ മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
കൃത്രിമ ബുദ്ധിയുടെ വേഗത്തിലുള്ള വളർച്ച തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക ബന്ധങ്ങൾ തുടങ്ങി അനവധി മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
എന്നാൽ, ഈ സാങ്കേതിക പുരോഗതി മനുഷ്യന്റെ മൂല്യങ്ങളും മതാധിഷ്ഠിതമായ ഉത്തരവാദിത്വങ്ങളും സംരക്ഷിക്കപ്പെടുന്ന രീതിയിൽ മുന്നോട്ട് കൊണ്ടുപോകേണ്ടത് അത്യാവശ്യമാണ്.
സ്വകാര്യത, നീതി, ഉത്തരവാദിത്വം, മനുഷ്യകേന്ദ്രിത സമീപനം എന്നിവ ഉറപ്പാക്കുന്ന നൈതിക നിലപാടുകൾ സ്വീകരിക്കുമ്പോഴാണ് എഐ കാലഘട്ടം മനുഷ്യർക്കു അനുഗ്രഹകരമാകുന്നത്.
പ്രവാസജീവിതത്തിൽ പ്രഫഷണലുകൾക്ക് ഇത്തരം ചിന്തകൾ ഏറെ പ്രസക്തമാണ്, കാരണം സാങ്കേതിക വിദ്യയുടെ വെല്ലുവിളികളെ നേരിടുമ്പോൾ മതമൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്വങ്ങളും ചേർന്നുള്ള സമീപനമാണ് ജീവിതത്തെ സമാധാനകരവും സമൃദ്ധവുമാക്കുന്നത്.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും 6000 4485 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
NRI
ദോഹ: ഖത്തറിലെ പ്രമുഖ അഡ്വര്‍ട്ടൈസിംഗ് ആൻഡ് ഇവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഖത്തറിലെ ബിസിനസ് നെറ്റ്വര്‍ക്കിന്റെ വഴികാട്ടിയാണെന്ന് കെബിഎഫ് പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി.
ഏത് തരം ബിസിനസുകളേയും ബന്ധിപ്പിക്കുന്ന റെഡി ഗൈഡ് എന്ന നിലയ്ക്ക് ഏറെ പ്രയോജനകരമായ പ്രസിദ്ധീകരണമാണിത്. ദോഹയിലെ സിഗ്നേച്ചര്‍ ബൈ മര്‍സയില്‍ നടന്ന ചടങ്ങില്‍ ഡയറക്ടറിയുടെ പത്തൊമ്പതാമത് പതിപ്പ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഡ്രസ് ഗേറ്റ് വേ മാനേജിംഗ് ഡയറക്ടര്‍ ഷംസീര്‍ ഹംസ ആദ്യ പ്രതി ഏറ്റുവാങ്ങി. ദ വേ കോര്‍പറേറ്റ് സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ ഉവൈസ്, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പ്, അക്കോണ്‍ പ്രിന്റിംഗ് പ്രസ്സ് ഡയറക്ടര്‍ ജലീല്‍ പുളിക്കല്‍, അക്കോണ്‍ പ്രോപ്പര്‍ട്ടീസ് സിഒഒ ആഷിഖ് ഷബീര്‍ എന്നിവര്‍ സംസാരിച്ചു.
മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍, ഓപറേഷന്സ്മാനേജര് റഷീദ പുളിക്കല്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, ആബിദ്, അബ്ദുല്‍ സമദ്, നിഷാദ് എന്നിവര്‍ നേതൃത്വം നല്കി.
NRI
കോട്ടയം: മേവട പുളിക്കൽ രജീഷ് മാത്യുവിന്റെ മകൾ സേറ മരിയ രജീഷ് (14) ഖത്തറിൽ അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ഭവനത്തിലാരംഭിച്ച് മുത്തോലി സെന്റ് ജോർജ് പള്ളിയിൽ.
അമ്മ ദീപ്തി രജീഷ് പയസ് മൗണ്ട് ഇളംബ്ലാശേരിൽ കുടുംബാംഗം. സഹോദരങ്ങൾ: മാത്യു, നോറ.
NRI
ദോഹ: മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിലെത്തി. ഖത്തർ സമയം രാവിലെ ആറിന് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ ഖത്തറിലെ ഇന്ത്യൻ അംബാസഡ വിപുൽ, എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, പ്രവാസി സംഘടനാ നേതാക്കൾ എന്നിവർ സ്വീകരിച്ചു.
മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നോർക്ക ഉദ്യോഗസ്ഥർ തുടങ്ങിയവർ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. വൈകുന്നേരം ആറിന് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മലയാളോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ഖത്തർ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി ഷറാട്ടന്‍ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ വ്യാപാര, വാണിജ്യ പ്രമുഖരും വിവിധ സംഘടനാ ഭാരവാഹികളുമായും സംവദിക്കും.
NRI
ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂർ മമ്പറം സ്വദേശി സഫ്വാൻ നാസർ(22) ആണ് മരിച്ചത്.
വി.കെ. നാസറിന്റെയും സെറൂജയുടെയും മകനാണ്. സഹോദരങ്ങൾ: സിനാൻ (ഖത്തർ), മുഹമ്മദ് സിദാൻ.
മൃതദേഹം നാട്ടിലെത്തിച്ച് പിന്നീട് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
NRI
കയ്റോ: ഖത്തറിലെ പരമോന്നത ഭരണസമിതിയായ അമീറി ദിവാനിൽ അംഗങ്ങളായ മൂന്ന് ഉദ്യോഗസ്റ്റർ ഈജിപ്തിലെ ഷാം എൽ ഷേഖിനടുത്ത് കാറപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച കാർ വളവിൽവച്ച് മറിഞ്ഞുവെന്നാണു റിപ്പോർട്ട്. മറ്റു രണ്ടു പേർക്കു പരിക്കേറ്റു.
ഷാം എൽ ഷേഖിലെ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ചർച്ചയ്ക്കു മധ്യസ്ഥത വഹിച്ച രാജ്യങ്ങളിലൊന്ന് ഖത്തർ ആയിരുന്നു. ഗാസയുടെ ഭാവി സംബന്ധിച്ച സുപ്രധാന ഉച്ചകോടി ഇന്ന് ഷാം എൽ ഷേഖിൽ നടക്കും.
NRI
ദോഹ: ഖത്തറിലെ കോട്ടയം നിവാസികളുടെ സംഘടനയായ അക്ഷര നഗരി അസോസിയേഷന്റെ ഓണാഘോഷം "അക്ഷരനഗരിയുടെ പൊന്നോണം 2K5' ഒലിവ് ഇന്റർനാഷണൽ സ്കൂൾ തുമാമ ക്യാമ്പസിൽ സംഘടിപ്പിച്ചു.
അക്ഷരനഗരി അസോസിയേഷൻ പ്രസിഡന്റ് വർഗീസ് വന്നല എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. ഈഷ് സിംഗാൾ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.
ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ടി. ബാവ, ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, ഒലിവ് ഇന്റർനാഷണൽ സ്കൂൾ ഡയറക്ടർ ജീസ് ജോസഫ്, ദോഹ സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളി വികാരി റവ. ഫാ. അജു തുടങ്ങി ഒട്ടേറെ പ്രമുഖർ ആശംസ നേർന്നു.
മനോഹരമായ അവതരണത്തിലൂടെ ആർ.ജെ. ജിബിൻ ആഘോഷത്തിന് വേറിട്ടൊരു ചാരുത നൽകി. 13 വയസുകാരിയായ നഥാനിയ ലെല വിപിന്റെ പ്രസംഗം ശ്രദ്ധേയമായി. കഴിഞ്ഞ അധ്യയന വർഷം പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ അക്ഷര നഗരി ആദരിച്ചു.
കല കായിക രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച അംഗങ്ങളെയും പരിപാടികൾക്ക് സ്പോൺസർഷിപ് നൽകിയവരെയും വിവിധ മേഖലകളിൽ പരിപാടിക്ക് സഹായം നൽകിയവരെയും അക്ഷര നഗരി അസോസിയേഷൻ ആദരിച്ചു.
International
വാഷിംഗ്ടൺ ഡിസി: ഖത്തറിന്റെ സുരക്ഷ ഉറപ്പാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പ് വച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഏതെങ്കിലും രാജ്യം ഖത്തറിനെ ആക്രമിച്ചാൽ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞു.
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി ഏതാനും ദിവസങ്ങൾക്കു ശേഷമാണ് എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പിട്ടത്.
ഖത്തറിന്റെ പ്രദേശത്തിനോ പരമാധികാരത്തിനോ അടിസ്ഥാന സൗകര്യങ്ങൾക്കോ നേരെയുള്ള ഏതൊരു സായുധ ആക്രമണത്തെയും അമേരിക്കയുടെ സമാധാനത്തിനും സുരക്ഷയ്ക്കും നേരെയുണ്ടാകുന്ന ഭീഷണിയായി കണക്കാക്കുമെന്ന് എക്സിക്യൂട്ടീവ് ഉത്തരവ് ഉറപ്പുനൽകുന്നു.
"അത്തരമൊരു ആക്രമണം ഉണ്ടായാൽ, യുഎസിന്റെയും ഖത്തറിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും നയതന്ത്രപരവും സാമ്പത്തികവും ആവശ്യമെങ്കിൽ സൈനികവുമായ എല്ലാ നിയമപരവും ഉചിതവുമായ നടപടികളും അമേരിക്ക സ്വീകരിക്കും' – ട്രംപ് വ്യക്തമാക്കി.
ഖത്തറിൽ യുഎസ് സൈന്യത്തിന് താവളം ഉണ്ട്. പകരമായി ഖത്തറിന്റെ സുരക്ഷയും യുഎസ് ഉറപ്പാക്കുന്നുണ്ട്. എന്നാൽ ഇതിനെ മറികടന്നാണ് യുഎസിന്റെ സഖ്യകക്ഷിയായ ഇസ്രയേൽ ദോഹയിൽ ആക്രമണം നടത്തിയത്. ഖത്തറിന്റെ പരമാധികാരത്തെ മറികടന്ന ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കഴിഞ്ഞ ദിവസം മാപ്പു ചോദിച്ചിരുന്നു. ഖത്തർ പ്രധാനമന്ത്രിയെ വിളിച്ചാണ് നെതന്യാഹു ഖേദം പ്രകടിപ്പിച്ചത്.