ഫെബ്രുവരി അവസാനവാരം ഖത്തറിലെ ലൂസൈലില്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ പുരുഷ ബാസ്കറ്റ്ബോള്‍ ടീമിന് ഒരു ലക്ഷ്യം മാത്രം; ഫിബ ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ ഗ്രൂപ്പില്‍ ചുരുങ്ങിയത് മൂന്നാം സ്ഥാനത്തെങ്കിലും ഫിനിഷ് ചെയ്ത് അടുത്ത ഘട്ടത്തിലേക്കു മുന്നേറുക. ആതിഥേയരായ ഖത്തര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിൽ ഇന്ത്യക്ക് ഇതുവരെ ഒരു ജയം നേടാൻ സാധിച്ചിട്ടില്ല.
ഇറാനില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച യുദ്ധത്തെത്തുടര്‍ന്ന് ഗള്‍ഫ് സ്തംഭിച്ചതോടെ ഇന്ത്യന്‍ ടീം ലൂസൈലില്‍ കുടുങ്ങി. പിന്നീട് ആശങ്കയുടെ ദിനങ്ങള്‍.
തിരുവനന്തപുരം സ്വദേശിയായ പ്രണവ് പ്രിന്‍സായിരുന്നു ഇന്ത്യന്‍ ടീമിലെ ഏക മലയാളി സാന്നിധ്യം. കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന് പ്രതിനിധി തൃശൂര്‍ സ്വദേശിയായ പി.ജെ. സണ്ണി ടീം കണ്ടിൻജന്റ് തലവനായും ടീമിനൊപ്പമുണ്ടായിരുന്നു.
ഫെബ്രുവരി 27ന് ഖത്തറിന് എതിരേ 73-99നു പൊരുതി കീഴടങ്ങിയ ഇന്ത്യന്‍ ടീം അടുത്ത മത്സരത്തിനായി തയാറെടുക്കുന്നതിനിടെയായിരുന്നു യുദ്ധം. അതോടെ മത്സരങ്ങള്‍ റദ്ദാക്കി. ഇന്ത്യന്‍ ടീം ലൂസൈലില്‍ അകപ്പെട്ടു.
ഒടുവിൽ ആശ്വാസം
“ആശങ്കയുടെ ദിനങ്ങളായിരുന്നു അത്. സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ലായിരുന്നു. അതുകൊണ്ട് ഭയചകിതരായില്ല. പക്ഷേ, എന്നു നാട്ടില്‍ തിരിച്ചെത്തുമെന്ന ആശങ്ക ഞങ്ങളെ അലട്ടി. അതിന്റേതായ സമ്മര്‍ദം ഉണ്ടായിരുന്നു. ഖത്തര്‍ ബാസ്കറ്റ്ബോള്‍ ഫെഡറേഷന് ഞങ്ങള്‍ക്കു താമസസൗകര്യം ഏര്‍പ്പെടുത്തി.’’ -പ്രണവ് പ്രിന്‍സ് ദീപികയോട് പറഞ്ഞു.
ഖത്തറില്‍നിന്ന് നേരിട്ട് വിമാനം ഇല്ലായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ ആദ്യം ലൂസൈലില്നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്ക് ബസില്‍ യാത്ര ചെയ്തു. രാത്രി ഒമ്പതോടെയായിരുന്നു ആറു മണിക്കൂര്‍ നീണ്ട ബസ്യാത്ര ആരംഭിച്ചത്.
തിങ്കള്‍ പുലര്‍ച്ചെ മൂന്നോടെ ദമാമില്‍ എത്തി. വിമാനലഭ്യത പരിമിതമായതിനാല്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞായിരുന്നു പിന്നീടുള്ള യാത്ര. ഒരു സംഘം ദമാമില്‍നിന്ന് ലക്നോവിലേക്കു തിരിച്ചു. ഞങ്ങള്‍ ദമാമില്‍നിന്ന് ജിദ്ദയിലേക്ക്. അവിടെനിന്ന് ചൊവ്വ പുലര്‍ച്ചയോടെ മുംബൈയിലെത്തി’’- പ്രണവ് പ്രിന്‍സ് പറഞ്ഞു. ഇന്ത്യന്‍ ബാങ്ക് മാനേജരായി ചെന്നൈയിലാണ് പ്രണവ് പ്രിന്‍സ് ഉള്ളത്.
Tags : Pranav FIBA World Cup Asia Qualifying Group Qatar Indian Team Basketball