ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി പാക്കിസ്ഥാൻ. പശ്ചിമേഷ്യൻ സംഘർഷം ഊർജ വിതരണത്തെ ബാധിച്ചതോടെയാണ് പാക്കിസ്ഥാൻ വൻ തിരിച്ചടി നേരിടുന്നത്.
സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനും ഇന്ധന ലാഭത്തിനുമായി കർശന നിർദേശങ്ങളാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് മുന്നോട്ടുവച്ചിരിക്കുന്നത്. പ്രതിസന്ധിയെ തുടർന്ന് പാക്കിസ്ഥാനിൽ കാബിനറ്റ് മന്ത്രിമാര്‍ക്ക് അടുത്ത രണ്ട് മാസത്തേക്ക് ശമ്പളം നല്‍കില്ല.
സ്കൂളുകൾക്ക് അടുത്ത ആഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വകലാശാലകളിലെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കും. പ്രവൃത്തി ദിനങ്ങളും വെട്ടിച്ചുരുക്കിയിട്ടുണ്ട്. ആഴ്ചയില്‍ നാല് പ്രവൃത്തി ദിനങ്ങള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക.
പ്രതിസന്ധിയെ തുടർന്ന് രണ്ട് മാസത്തേക്ക് സര്‍ക്കാര്‍ ചെലവുകള്‍ 20 ശതമാനം വെട്ടിക്കുറയ്ക്കും. കൂടാതെ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുള്ള ഇന്ധന വിഹിതം പകുതിയായി കുറയ്ക്കുകയും ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പകുതി പേര്‍ക്കും വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്.
അതേസമയം അവശ്യ സര്‍വീസുകൾക്ക് ഇളവ് ബാധകമല്ല. അനാവശ്യമായ ഔദ്യോഗിക വിദേശ യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സര്‍ക്കാര്‍ വക സെമിനാറുകളും കോണ്‍ഫറന്‍സുകളും ഇനി ഹോട്ടലുകള്‍ക്ക് പകരം സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ തന്നെ നടത്തണം.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം തടസപ്പെട്ടത് പാക്കിസ്ഥാനെ സാരമായി ബാധിച്ചിട്ടുണ്ട്. ക്രൂഡ് ഓയില്‍, എല്‍എന്‍ജി എന്നിവയ്ക്കായി പാക്കിസ്ഥാൻ പൂർണമായും ഗൾഫ് രാജ്യങ്ങളെ ആശ്രയിച്ചിരുന്നതാണ് രൂക്ഷ പ്രതിസന്ധിക്ക് കാരണമായത്.
Tags : pakistan iran united states israel qatar