District News
കുണ്ടറ : കുഴിമതിക്കാട് ക്ഷീരോല്പാദക സഹകരണ സംഘം സെക്രട്ടറി ചൂരപ്പൊയ്ക മംഗലത്ത് വീട്ടില്‍ എം.എന്‍. സജി (56) യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ വീടിന് സമീപത്തെ ആള്‍താമസം ഇല്ലാത്ത വീട്ടുപറമ്പിലെ കിണറിന്റെ പാലത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ : കൃഷ്ണകുമാരി. മക്കള്‍ : ലക്ഷ്മി പ്രിയ, പാര്‍വതി പ്രിയ.
Kerala
നേമം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മർദനത്തിൽ പാർട്ടി അംഗത്തിന് പരിക്ക്. സിപിഎം പാപ്പനംകോട് ദര്‍ശന ബ്രാഞ്ച് സെക്രട്ടറി സജീവ് ബ്രാഞ്ച് അംഗവും റേഷന്‍ കട ഉടമയുമായ ജോയ്റോസ് (60) നെ മര്‍ദിച്ചതെന്നാണ് പരാതി.
പോലീസിന്റെ എഫ്ഐആർ പ്രകാരം മർദനത്തിൽ ജോയ് റോസിന്റെ വാരിയെല്ല് തകർന്നു .തെരഞ്ഞെടുപ്പിന്റെ തലേദിവസം എസ്റ്റേറ്റിലുള്ള നേമം മണ്ഡലത്തിലെ എല്‍ഡിഎഫ് മേഖല തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസില്‍ വച്ചാണ് വൈകുന്നേരമാണ് സംഭവം .
സിഐറ്റിയു യൂണിയന് അംഗം കൂടിയാണ് സജീവ്. ജോയ്റോസിന്റെ പരാതിയെ തുടര്‍ന്നാണ് നേമം പോലീസ് കേസെടുത്തത്. തെരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസില്‍ വച്ചുണ്ടായ വാക്ക് തർക്കങ്ങളാണ് മർദനത്തിൽ കലാശിച്ചത്. തെരഞ്ഞെടുപ്പു സമയമായതിനാല്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ പാര്‍ട്ടി തലത്തില്‍ തന്നെ ശ്രമങ്ങള്‍ നടന്നിരുന്നു. മർദ്ദനമേറ്റ ജോയ് റോസ് ചികിത്സയിലാണ്.
Kerala
ആലപ്പുഴ: അമ്പലപ്പുഴയിലെ വിമത നീക്കത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഷാനു ഭൂട്ടോയെ സസ്പെന്‍ഡ് ചെയ്തു. മാധ്യമങ്ങളില്‍ പാര്‍ട്ടിക്കെതിരെ പ്രസ്താവന നല്‍കിയതിനും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനുമാണ് നടപടി.
മാധ്യമങ്ങളില്‍ പാര്‍ട്ടിക്കെതിരായി പ്രസ്താവന നല്കി സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ അമ്പലപ്പുഴ അസംബ്ലി സെക്രട്ടറി ഷാനു ഭൂട്ടോയെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍ നിന്ന് സസ്പന്റ് ചെയ്തതായി അറിയിക്കുന്നുവെന്ന് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ. എം പി പ്രവീണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അമ്പലപ്പുഴയിൽ ജി. സുധാകരനെ യുഡിഎഫ് പിന്തുണ നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു റിബൽ നീക്കം. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുകയാണ് ഷാനു ഭൂട്ടോ. ഉടൻ നാമനിർദ്ദേശ പത്രിക കൊടുക്കുമെന്ന് ഷാനു ഭൂട്ടോ വ്യക്തമാക്കിയിരുന്നു.
മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ മത്സരിപ്പിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു നീക്കം. ജി. സുധാകരന് പിന്തുണ നൽകിയതിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ എം.ജെ. ജോബ് രാജി വച്ചിരുന്നു.
National
ന്യൂഡൽഹി: റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിൽ ഇന്ത്യക്കാർ വളരെ നല്ല അഭിനേതാക്കളായിരുന്നുവെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്.
റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയിലെ എണ്ണക്കന്പനികൾക്കു 30 ദിവസത്തെ ഇളവ് അനുവദിച്ചതായുള്ള ബെസന്റിന്റെ പ്രസ്താവന ഇന്ത്യയിൽ വിവാദമായതിനു പിന്നാലെയാണു പരിഹാസം നിറഞ്ഞ പുതിയ പരാമർശം.
"ഇന്ത്യക്കാർ വളരെ നല്ല അഭിനേതാക്കളായിരുന്നു. ഈ വീഴ്ചയിൽ അനുവദനീയമായ റഷ്യൻ എണ്ണ വാങ്ങുന്നതു നിർത്താൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടിരുന്നു. അവർ അങ്ങനെ ചെയ്തു. അമേരിക്കയിൽനിന്നുള്ള എണ്ണ ഉപയോഗിച്ച് അവർ അതു മാറ്റി സ്ഥാപിക്കാൻ പോകുകയായിരുന്നു. എന്നാൽ, ലോകമെന്പാടുമുള്ള താത്കാലിക എണ്ണ വിടവു നികത്താൻ റഷ്യൻ എണ്ണ സ്വീകരിക്കാൻ ഞങ്ങൾ അവർക്ക് അനുമതി നൽകിയിട്ടുണ്ട്. റഷ്യൻ എണ്ണയുടെ ഉപരോധം ഞങ്ങൾ റദ്ദാക്കിയേക്കാം' - ഒരു ബിസിനസ് പ്രസിദ്ധീകരണത്തിനു നൽകിയ അഭിമുഖത്തിൽ സ്കോട്ട് ബെസന്റ് പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നിർദേശങ്ങൾക്കും സമ്മർദങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി വഴങ്ങുകയാണെന്ന പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് ട്രഷറി സെക്രട്ടറിയുടെ പുതിയ പ്രസ്താവന വിവാദമായി.
നാളെ തുടങ്ങുന്ന പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇക്കാര്യങ്ങളിൽ അടക്കം പ്രക്ഷുബ്ധമാകും. ഇന്ത്യയെ അമേരിക്കയുടെ കുടിയാൻ രാജ്യമാക്കാൻ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്, സിപിഎം നേതാക്കൾ പറഞ്ഞു.
റഷ്യയിൽനിന്ന് എണ്ണ വാങ്ങിയതിന് ഇന്ത്യക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 25 ശതമാനം ശിക്ഷാ തീരുവ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചുമത്തിയിരുന്നു.
Kerala
തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബജറ്റില്‍ കേരളത്തോട് അവഗണന മാത്രമാണ് ഉണ്ടായതെന്നും കേരളത്തോട് കേന്ദ്രം യുദ്ധപ്രഖ്യാപനമാണ് നടത്തിയതെന്നും ഗോവിന്ദന് പറഞ്ഞു.
ബജറ്റിലെ അവഗണനയ്ക്കെതിരെ വലിയ പ്രതിഷേധം ഉയരുമെന്നും കേന്ദ്ര അവഗണന ജാഥയിലൂടെ ജനങ്ങളോട് വിശദീകരിക്കുമെന്നും ഗോവിന്ദന് വ്യക്തമാക്കി. കേരളം ഒന്നും ആവശ്യപ്പെട്ടില്ല എന്ന പ്രതിപക്ഷത്തിന്റെ വാദം പച്ചക്കളളമാണെന്നും ഗോവിന്ദൻ പറഞ്ഞു.
എയിംസ് ഉള്‍പ്പെടെ 29 ആവശ്യങ്ങള്‍ കേരളം കേന്ദ്രത്തിന് മുന്നില്‍വച്ചിരുന്നു. അതിവേഗ റെയില്‍ പദ്ധതി ഇല്ലാത്തതില്‍ ഇ. ശ്രീധരന് തന്നെ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. ശ്രീധരന് പ്രഖ്യാപിച്ച പദ്ധതിക്ക് കേന്ദ്ര അനുമതി ഇല്ലെന്ന് നേരത്തെ അറിയാമായിരുന്നു.
ആര്‍ആര്‍ടിഎസ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. അതിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കാന് സാധ്യതയില്ല. ഇടതുപക്ഷ ബദലിനെ ഉപരോധം തീര്‍ത്ത് തകര്‍ക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്നും നവകേരളമെന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
Kerala
തലശേരി: സീറോമലബാർ സഭയുടെ യുവജന വിഭാഗമായ എസ്എംവൈഎം ഗ്ലോബൽതല നിയമാവലി പരിഷ്കരണ കമ്മിറ്റിയുടെ സെക്രട്ടറിയായി കെസിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കരയെ തെരഞ്ഞെടുത്തു.
സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സീറോമലബാർ യൂത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് മാർ പീറ്റർ കൊച്ചുപുരയിൽ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ തലത്തിൽ എസ്എംവൈഎം യുവജന സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, നിയമാവലി കാലോചിതമായി പരിഷ്കരിക്കുക എന്നിവയാണ് പുതിയ കമ്മിറ്റിയുടെ ചുമതല. പാലാ രൂപതാംഗം ഫാ. മാണി കൊഴുപ്പൻകുറ്റിയാണ് കമ്മിറ്റിയുടെ കൺവീനർ.
Kerala
കണ്ണൂർ: പയ്യന്നൂർ ഫണ്ട് വെട്ടിപ്പ് വെളിപ്പെടുത്തലിന് പിന്നാലെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതികരണവുമായി വി. കുഞ്ഞികൃഷ്ണൻ. സിപിഎം ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷിന്റെ വാർത്താ സമ്മേളനം കേട്ടു. നേരത്തെ പറയുന്നതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും പുതിയ കാര്യങ്ങൾ ഉണ്ടെന്ന് തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു.
"ചിലതൊക്കെ കേട്ടപ്പോൾ ചിരിയാണ് വന്നത്. ഏഷ്യാനെറ്റിന് അഭിമുഖം നൽകിയത് അജണ്ടയുടെ ഭാഗമല്ല. കൈരളി എന്റെ അഭിമുഖം സംപ്രേഷണം ചെയ്യുമായിരുന്നുവെങ്കിൽ ഞാൻ അത് അവർക്ക് കൊടുക്കുമായിരുന്നു. എന്നാൽ അങ്ങനെ ചെയ്യില്ലെന്ന് എനിക്ക് ഉറപ്പാണ്. അതുകൊണ്ടാണ് ഏഷ്യാനെറ്റിന് നൽകിയത്. കൈരളി ഒഴികെ ആർക്ക് അഭിമുഖം നൽകിയാലും പാർട്ടി ഇതേ വാദമാണ് ഉന്നയിക്കുക.'-കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ഏഷ്യാനെറ്റിന് അഭിമുഖം നൽകാൻ മറ്റൊരു കാരണം കൂടിയുണ്ടെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. "ഫണ്ട് തട്ടിപ്പ് ആരോപണം ഉയർന്നതിന് പിന്നാലെ ഏഷ്യാനെറ്റിനെതിരെ മാനനഷ്ടക്കേസ് കൊടുത്തുവെന്നാണ് ടി.ഐ. മധുസൂദനൻ പയ്യന്നൂരിലെ ജനങ്ങളോട് പറഞ്ഞത്. അതിൻ്റെ സത്യാവസ്ഥ എന്താണെന്ന് ആർക്കും അറിയില്ല. ആ കേസിന്റെ കാര്യം മധുസൂദനനും ഏഷ്യനെറ്റിനും മാത്രമേ പറയാൻ കഴിയൂ.
അഭിമുഖത്തിൽ ഞാൻ ആ കാര്യം ചോദിച്ചപ്പോൾ കിട്ടിയ മറുപടി നാല് വർത്തിനിടയിൽ ടി.ഐ. മധുസൂദനൻ ചാനലിനെതിരെ ഒരു പരാതിയും നൽകിയിട്ടില്ല എന്നാണ്. പയ്യന്നൂരിലെ പാര്‍ട്ടിയെ കൂട്ടി യോജിപ്പിക്കാന്‍ തനിക്ക് കഴിയില്ല എന്നുണ്ടെങ്കില്‍ അത് ഏരിയ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണ്ടേ? ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ചില ആളുകള്‍ക്ക് ആത്മനിഷ്ഠമായി തോന്നി, അവര്‍ നടപ്പിലാക്കി. 21 പേരില്‍ 17 പേരും ഏരിയ സെക്രട്ടറിയെ മാറ്റരുതെന്ന് പറഞ്ഞു.
"ഉച്ചയ്ക്ക് 12 മണിക്ക് ഇപ്പോള്‍ അര്‍ധരാത്രിയാണ് എന്ന് എം.വി ജയരാജന് പറഞ്ഞാല്‍ അത് അംഗീകരിച്ചു പോകാന്‍ എല്ലാവരെയും കിട്ടില്ല. അക്കാര്യം അന്നേ പറഞ്ഞതാണ് കുന്നരു സര്‍വീസ് സഹകരണ ബാങ്ക്, പെരളം സര്‍വീസ് സഹകരണ ബാങ്ക് എന്നിവയില്‍ നിന്ന് പിരിച്ച പണം അക്കൗണ്ടില്‍ വന്നില്ല. 2021 ല്‍ ഇക്കാര്യം പറഞ്ഞു. അന്ന് ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനന് ആണ്.'-കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.
അത് വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വരവ് കൂടിയപ്പോള്‍ ചെലവും കൂട്ടിയാണ് കണക്ക് അവതരിപ്പിച്ചത്. ഓഫീസ് ഉദ്ഘാടനം നടന്ന് 11 മാസം കഴിഞ്ഞിട്ട് കണക്ക് അവതരിപ്പിച്ചപ്പോള്‍ പുതിയ ചെലവുകള്‍ വന്നത് എങ്ങനെ? വൗച്ചറുകള്‍ നഷ്ടപ്പെട്ടു എന്നാണ് ഓഡിറ്റിങ്ങില്‍ എഴുതി നല്‍കിയത്.
ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ട് കൃത്യമായ കണക്ക് പറയാന്‍ ജില്ലാ സെക്രട്ടറി തൈയാറായിട്ടില്ല. കെട്ടിട നിര്‍മ്മാണ ഫണ്ടില്‍ നിന്നും ധനരാജ് ഫണ്ടില്‍ നിന്നും 54 ലക്ഷം രൂപ പാര്‍ട്ടിയ്ക്ക് നഷ്ടപ്പെട്ടു. വ്യക്തി വിരോധമെന്ന രാഗേഷിന്റെ ആരോപണത്തിനും കുഞ്ഞികൃഷ്ണന് മറുപടി പറഞ്ഞു. അങ്ങനെ ഉണ്ടെങ്കില്‍ ഏരിയ കമ്മിറ്റിയില്‍ ഇക്കാര്യം ഉന്നയിക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹം ചോദിച്ചു.
അങ്ങനെ ഒരു ചര്‍ച്ച വന്നിട്ടില്ല. രസീത് ആരുടെ കയ്യില്‍ നിന്നാണ് നഷ്ടപ്പെട്ടത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഓഫീസ് സെക്രട്ടറിയുടെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടു എന്ന് ആദ്യം പറഞ്ഞ രസീത് പിന്നീട് ടി.ഐ. മധുസൂദനന് എംഎല്‍എ ഹാജരാക്കി. അതെങ്ങനെ സാധിച്ചുവെന്നും കുഞ്ഞികൃഷ്ണന് ചോദിച്ചു.
Kerala
കണ്ണൂർ: പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ പാർട്ടി കണക്കുകൾ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. രക്തസാക്ഷി ഫണ്ടിൽ നയാപൈസ പാർട്ടിക്ക് നഷ്ടമായിട്ടില്ലെന്നും വ്യക്തമാക്കിയ ജില്ലാ സെക്രട്ടറി, ഫണ്ട് തുക താൽക്കാലിക ആവശ്യങ്ങൾക്കായി മാറ്റിയത് തെറ്റാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നടപടി എടുത്തിട്ടുണ്ടെന്നും വിശദീകരിച്ചു.
ഫണ്ട് താൽകാലിക ആവശ്യത്തിന് മാറ്റിയതിൽ വേണ്ട തിരുത്തലുകൾ പാർട്ടിക്കുള്ളിൽ നടത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ പാർട്ടിക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാ്കകി. പാർട്ടിക്ക് അകത്ത് പറയേണ്ട കാര്യങ്ങൾ അവിടെത്തന്നെ പറയുമെന്നും മാധ്യമങ്ങളെ കണക്കുകൾ ബോധ്യപ്പെടുത്തേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും പറഞ്ഞ രാഗേഷ്, താൻ മാത്രമാണ് ശരിയെന്ന വി കുഞ്ഞികൃഷ്ണന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം വെളിപ്പെടുത്തിയതിൽ കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ കാര്യം വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിലാണ് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി, ഫണ്ട് കണക്ക് പുറത്തുവിടില്ലെന്നും പറഞ്ഞത്.
Kerala
കണ്ണൂർ: കെജിഒഎഫ് സംസ്ഥാന പ്രസിഡന്റായി കെ.ആർ. ബിനു പ്രശാന്തിനെയും ജനറൽ സെക്രട്ടറിയായി വി.എം. ഹാരിസിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഇ.വി. നൗഫൽ, എം.എസ്. ശ്രീജ, വി. വിക്രാന്ത് - വൈസ് പ്രസിഡന്റുമാർ, വി.എം. പ്രദീപ്, കെ. ബി. ബിജുക്കുട്ടി, കെ. വിവേക് - സെക്രട്ടറിമാർ, സി.കെ. ഹാബി - ട്രഷറർ, കെ.എസ്. സജികുമാർ, കെ.ജി. പ്രദീപ്, യു. ഗിരീഷ്, ഇ. ചന്ദ്രബാബു, എസ്.പി. വിഷ്ണു, ബി.എസ് - സുമൻ- സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ, വി.എസ്. വിനോദ് കുമാർ , എസ്.ജി. സുമേഷ് , ഇ. പ്രമോദ്, കെ.എൽ. സോയ, പി. പ്രിയ- പ്രത്യേക ക്ഷണിതാക്കൾ എന്നിവരെയും തെരഞ്ഞെടുത്തു.
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധനയങ്ങളിൽ പ്രതിഷേധിക്കുക, കരിയർ അഡ്വാൻസ് മെന്റ് സ്കീം കാര്യക്ഷമമായി നടപ്പിലാക്കുക, ക്ഷാമബത്ത കുടിശിക പൂർണമായി അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ചു മുഴുവൻ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
District News
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിക്കും അസിസ്റ്റന്റ് സെക്രട്ടറിക്കും നേരെ കൈയേറ്റം. റോഡരികിലെ കെട്ടിട നിര്‍മാണത്തിലെ കൈയേറ്റവുമായി ബന്ധപ്പെട്ട പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം നോട്ടീസ് കൈപ്പറ്റാന്‍ എത്തിയ പരാതിക്കാരന് ആണ് പഞ്ചായത്ത് സെക്രട്ടറിക്കും അസിസ്റ്റന്റ് സെക്രട്ടറിക്കും നേരെ അസഭ്യം ചൊരിഞ്ഞ് കൈയേറ്റം ചെയ്തത്.
പഞ്ചായത്ത് സെക്രട്ടറി ഇ.എം. അസീസ്, അസി. സെക്രട്ടറി സി. അരുണ്‍ എന്നിവരുടെ പരാതിയിൽ കേസെടുത്ത പോലീസ് നെല്ലിക്കുഴി ചാലങ്കല്‍ ഷാഹുല്‍ (43) നെ കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകുന്നേരം 4.50 ഓടെയാണ് സംഭവം. റോഡ് കൈയേറി മദ്രസ കെട്ടിടത്തിനായി അനധികൃത നിര്‍മാണം നടത്തുന്നതായി ഷാഹുലാണ് പരാതി നല്‍കിയത്. പരാതിയില്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.
ഇക്കാര്യത്തില്‍ ഇരുകക്ഷികളേയും എട്ടിന് ഹിയറിംഗിന് വിളിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം പഞ്ചായത്ത് അധികൃതര്‍ ഷാഹുലിന് നോട്ടീസ് നല്കാന് വീട്ടില്‍ എത്തിയെങ്കിലും കൈപ്പറ്റിയില്ല. ഓഫീസില്‍ നേരിട്ടെത്തി കൈപ്പറ്റിക്കൊള്ളാമെന്ന് പറഞ്ഞു. നോട്ടീസ് കൈപ്പറ്റാനായി പഞ്ചായത്തില്‍ എത്തിയ അവസരത്തിലാണ് അക്രമം അരങ്ങേറിയത്. സംഭവത്തെ തുടര്‍ന്ന് ജീവനക്കാര്‍ ഷാഹുലിനെ പിടിച്ചുവച്ച് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
Kerala
കൊച്ചി: ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ അവരുടെ നിയമപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെ നേരിടുന്ന സമ്മര്‍ദങ്ങള്‍ക്കും ഭീഷണികള്‍ക്കും സംരക്ഷണമൊരുക്കി ഹൈക്കോടതി. പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, കൊടികള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടറിമാര്‍ ആവശ്യപ്പെടുന്ന സഹായങ്ങള്‍ പോലീസ് ഉള്‍പ്പെടെ എല്ലാ ബന്ധപ്പെട്ട അധികൃതരും അടിയന്തരമായി നല്‍കണമെന്ന് കോടതി നിര്‍ദേശം നല്കി.
സെക്രട്ടറിമാരുടെ ആവശ്യങ്ങള്‍ അവഗണിക്കുകയോ വൈകിക്കുകയോ ചെയ്യുന്നത് ഗൗരവമായ നിയമലംഘനമായി കണക്കാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി. നിയമാനുസൃതമായി ചുമതല നിര്‍വഹിക്കുന്നതിനിടെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ വ്യക്തിപരമായി ഉത്തരവാദികളാക്കാന്‍ പാടില്ലെന്നും അവര്‍ക്കാവശ്യമായ പൂര്‍ണ ഭരണപരവും നിയമപരവുമായ സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
അനധികൃത ബോര്‍ഡുകള്‍ ഏതൊരു സംഘടനയുടേതായാലും മത–സാംസ്കാരിക സ്ഥാപനങ്ങളുടേതായാലും നിയമം എല്ലാവര്ക്കും ഒരുപോലെ ബാധകമാണെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി.
Kerala
ന്യൂഡൽഹി: മുൻ എംപിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി.എൻ. പ്രതാപനെ എഐസിസി സെക്രട്ടറിയായി തെരഞ്ഞെടുത്തു. എഐസിസിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പുതുച്ചേരിയുടേയും ലക്ഷദ്വീപിന്റെയും ചുമതലയാണ് ഉള്ളത്. 2001 മുതൽ 2011വരെ പഴയ നാട്ടികയിൽ നിന്നും 2011 മുതൽ 2016 വരെ കൊടുങ്ങല്ലൂരിൽ നിന്നും നിയമസഭയിലേയ്ക്ക് വിജയിച്ചിട്ടുണ്ട് പ്രതാപൻ. 2019ൽ തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
കെഎസ്യുവിലൂടെ പൊതുരംഗത്ത് വന്ന ടി.എൻ. പ്രതാപൻ യൂണിറ്റ് പ്രസിഡന്റ് മുതൽ സംസ്ഥാന വൈസ്പ്രസിഡന്റ് ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസ് ബൂത്ത്, വാർഡ്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളുടെ പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു.
കെപിസിസി മെമ്പർ, സെക്രട്ടറി, വർക്കിങ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ച പ്രതാപൻ ഇപ്പോൾ എഐസിസി അംഗം കൂടിയാണ്. മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രഥമ ദേശീയ അധ്യക്ഷനായിരുന്നു.