ന്യൂഡൽഹി: റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിൽ ഇന്ത്യക്കാർ വളരെ നല്ല അഭിനേതാക്കളായിരുന്നുവെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്.
റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയിലെ എണ്ണക്കന്പനികൾക്കു 30 ദിവസത്തെ ഇളവ് അനുവദിച്ചതായുള്ള ബെസന്റിന്റെ പ്രസ്താവന ഇന്ത്യയിൽ വിവാദമായതിനു പിന്നാലെയാണു പരിഹാസം നിറഞ്ഞ പുതിയ പരാമർശം.
"ഇന്ത്യക്കാർ വളരെ നല്ല അഭിനേതാക്കളായിരുന്നു. ഈ വീഴ്ചയിൽ അനുവദനീയമായ റഷ്യൻ എണ്ണ വാങ്ങുന്നതു നിർത്താൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടിരുന്നു. അവർ അങ്ങനെ ചെയ്തു. അമേരിക്കയിൽനിന്നുള്ള എണ്ണ ഉപയോഗിച്ച് അവർ അതു മാറ്റി സ്ഥാപിക്കാൻ പോകുകയായിരുന്നു. എന്നാൽ, ലോകമെന്പാടുമുള്ള താത്കാലിക എണ്ണ വിടവു നികത്താൻ റഷ്യൻ എണ്ണ സ്വീകരിക്കാൻ ഞങ്ങൾ അവർക്ക് അനുമതി നൽകിയിട്ടുണ്ട്. റഷ്യൻ എണ്ണയുടെ ഉപരോധം ഞങ്ങൾ റദ്ദാക്കിയേക്കാം' - ഒരു ബിസിനസ് പ്രസിദ്ധീകരണത്തിനു നൽകിയ അഭിമുഖത്തിൽ സ്കോട്ട് ബെസന്റ് പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നിർദേശങ്ങൾക്കും സമ്മർദങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി വഴങ്ങുകയാണെന്ന പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് ട്രഷറി സെക്രട്ടറിയുടെ പുതിയ പ്രസ്താവന വിവാദമായി.
നാളെ തുടങ്ങുന്ന പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇക്കാര്യങ്ങളിൽ അടക്കം പ്രക്ഷുബ്ധമാകും. ഇന്ത്യയെ അമേരിക്കയുടെ കുടിയാൻ രാജ്യമാക്കാൻ അനുവദിക്കില്ലെന്ന് കോണ്ഗ്രസ്, സിപിഎം നേതാക്കൾ പറഞ്ഞു.
റഷ്യയിൽനിന്ന് എണ്ണ വാങ്ങിയതിന് ഇന്ത്യക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 25 ശതമാനം ശിക്ഷാ തീരുവ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചുമത്തിയിരുന്നു.