ആർലിംഗ്ടൺ: അമേരിക്കൻ നാവികസേനാ സെക്രട്ടറി ജോൺ ഫീലനെ പുറത്താക്കി. ട്രംപ് ഭരണകൂടത്തിലെ പദവി ഉപേക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ഉടനടി പ്രാബല്യത്തിലാകുമെന്ന് പെന്റഗൺ അറിയിച്ചു.
പദവി ഉപേക്ഷിക്കാനുള്ള കാരണം പെന്റഗൺ വ്യക്തമാക്കിയില്ല. പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്തിന്റെ അനിഷ്ടമാണു കാരണമെന്ന് സൂചനയുണ്ട്.
അമേരിക്ക ഹോർമുസ് കടലിടുക്കിൽ ഇറാനെതിരേ നാവിക ഉപരോധം തുടരുന്ന സമയത്താണ് ജോൺ ഫീലനെ പുറത്താക്കിയിരിക്കുന്നത്. അതേസമയം, ഭരണപരമായ ചുമതലകൾ മാത്രം വഹിക്കുന്ന നാവിക സെക്രട്ടറിയെ പുറത്താക്കിയതിന് ഇറാൻ യുദ്ധവുമായി ബന്ധമില്ലെന്നാണ് സൂചന.
ബിസിനസുകാരനായിരുന്ന ഫീലൻ ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് നല്ല രീതിയിൽ സംഭാവന നല്കിയിരുന്നു. ട്രംപിന്റെ ശിപാർശ പ്രകാരമാണ് കഴിഞ്ഞ വർഷം മാർച്ചിൽ അദ്ദേഹം നാവികസേനാ സെക്രട്ടറിയായി നിയമിക്കപ്പെട്ടത്.
‘ട്രംപ് ക്ലാസ് ’ എന്ന പേരിൽ വലിയ തുക ചെലവഴിച്ച് പുതിയ യുദ്ധക്കപ്പലുകൾ നിർമിക്കാൻ ട്രംപ് ആഗ്രഹിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ വേഗത്തിലാക്കാൻ ഫീലനു കഴിഞ്ഞില്ല. ഇതിൽ ട്രംപിനും ഹെഗ്സെത്തിനും അനിഷ്ടമുണ്ടായിരുന്നു.
ജോൺ ഫീലനു പകരം നാവികസേനാ അണ്ടർ സെക്രട്ടറി ഹംഗ് ചാവോ ആക്ടിംഗ് സെക്രട്ടറിയായി പ്രവർത്തിക്കുമെന്നാണ് അറിയിപ്പ്.