National
മുംബൈ: പാട്ട് ഉച്ചത്തിൽവച്ചതിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം രണ്ടു പേരുടെ മരണത്തിൽ കലാശിച്ചു. രണ്ടു പേർക്കു ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
വിക്രോളിയിലെ പാർക്ക്സൈറ്റിലുള്ള രാഹുൽ നഗറിലായിരുന്നു സംഭവം. ഒരു വീട്ടിൽ കഴിഞ്ഞുവന്ന നാലു സഹോദരങ്ങൾ തമ്മിലാണു കലഹമുണ്ടായത്. അതിരാവിലെ സുനിൽ വിശ്വകർമ (40) ഉയർന്ന ശബ്ദത്തിൽ പാട്ടുവച്ചതിനെ ഇയാളുടെ സഹോദരന്മാരായ സുരേന്ദ്ര വിശ്വകർമയും സൂരജ് വിശ്വകർമയും എതിർത്തു.
തർക്കം അടിപിടിയിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. സംഘർഷത്തിനിടെ സുരേന്ദ്രയും സൂരജും സുനിലിനെയും കുടുംബത്തെയും മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു.
സുനിൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇയാളുടെ 14 വയസുള്ള മകൻ ശ്ലോക് വിശ്വകർമ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. സുനിലിന്റെ ഭാര്യക്കും ഇളയ മകനും ഗുരുതരമായി പരിക്കേറ്റു.
Kerala
പേരാവൂർ: തൊണ്ടിയിൽ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽ പെട്ടു കാണാതായ കൊട്ടം ചുരത്തിലെ വയൽ പീടികയിൽ ഹനീഫയുടെ (40) മൃതദേഹം കണ്ടെത്തി. ഒഴുക്കിൽപെട്ട സ്ഥലത്തുനിന്നു നൂറു മീറ്ററോളം അകലെ നിന്നാണ് ഇന്നു രാവിലെ അഗ്നിരക്ഷാ സേന നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് ഹനീഫ ഒഴുക്കിൽപെട്ടത്.
പുഴയിലുടെ ഒഴുകി വരുന്ന തേങ്ങ ശേഖരിക്കുന്നതിനിടെ തൊണ്ടിയിൽ ചെസ് കഫേയുടെ സമീപത്തുവച്ചാണ് ഒഴുക്കിൽപ്പെട്ടത്. ഹനീഫ ഒഴുക്കിൽപ്പെടുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഞെട്ടലോടെയാണ് പലരും ആ രംഗങ്ങൾ കണ്ടത്.
Kerala
കൊടുങ്ങല്ലൂർ: അസുഖബാധിതയായ സഹോദരിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ യുവാവ് വീട്ടിൽ തൂങ്ങിമരിച്ചു. മണിക്കൂറുകൾക്കുള്ളിൽ സഹോദരിയും മരണത്തിനു കീഴടങ്ങി.
പുല്ലൂറ്റ് പി ഡബ്ളിയു കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന കളത്തിപ്പറന്പിൽ സുരേന്ദ്രന്റെയും സിന്ധുവിന്റെയും മക്കളായ സുമ(26), ശരത് (22) എന്നിവരാണു മരിച്ചത്.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശസംബന്ധമായ രോഗംമൂലം ഗുരുതരാവസ്ഥയിലായ സുമയുടെ സ്ഥിതിയറിഞ്ഞ ശരത് ആശുപത്രിയിൽനിന്നു വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നു.
ശരത് വീട്ടിലെത്തിയതിനെത്തുടർന്ന് പിതാവ് സുരേന്ദ്രൻ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ആശുപത്രിയിലേക്കു പോയപ്പോഴാണ് ശരത് തൂങ്ങിയത്. ശരത്തിനെ അന്വേഷിച്ചെത്തിയ കൂട്ടുകാരാണ് തൂങ്ങിയനിലയിൽ കണ്ടത്. ഉടൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രാത്രി എട്ടരയോടെ സഹോദരി സുമയും മരണത്തിനു കീഴടങ്ങി.
ശനിയാഴ്ച വൈകീട്ട് ഇരുവരുടെയും മൃതദേഹം ചാപ്പാറ നഗരസഭ ക്രിമറ്റോറിയത്തിൽ സംസ്കരിച്ചു. കടലായി കാരുമാത്ര സ്വദേശികളായ കുടുംബം രണ്ടുവർഷംമുന്പാണ് പുല്ലറ്റ് താമസം തുടങ്ങിയത്.
സുമ ഇടപ്പള്ളിയിൽ കംപ്യൂട്ടർ ലാബ് അധ്യാപികയാണ്. ശരത്തിന് പെരുന്പാവൂരിൽ സ്വകാര്യ കന്പനിയിലായിരുന്നു ജോലി.
Kerala
മൂന്നിലവ്: കട്ടിക്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങിമരിച്ചു. ചങ്ങനാശേരി മാമ്മൂട് ആലുംമൂട്ടിൽ റ്റിറ്റോ ജോസഫ് (39) ആണ് മരിച്ചത്. ഇന്നലെ വെെകുന്നേരം 4.30നായിരുന്നു അപകടം.
സുഹൃത്തുക്കളായ നാലുപേരോടൊപ്പമാണ് റ്റിറ്റോ കട്ടിക്കയം വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയത്. വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ റ്റിറ്റോ കയത്തിൽ അകപ്പെടുകയായിരുന്നു.
ഈരാറ്റുപേട്ട അഗ്നിരക്ഷാസേനയും സന്നദ്ധ സംഘടനാ പ്രവർത്തകരും ചേർന്ന് റ്റിറ്റോയെ പുറത്തെടുത്ത് പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.സംസ്കാരം പിന്നീട്.
ഭാര്യ: റീജ. മകൻ: വിൽഫ്രഡ്.
Kerala
ആലപ്പുഴ: വീട്ടിനുള്ളിൽനിന്ന് വിളിച്ചിറക്കി യുവാവിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ആര്യാട് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു- 24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ ഗുണ്ടാ കുടിപ്പകയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണം നടക്കുമ്പോൾ അഖിൽ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കൊലപാതകം നടത്തിയ ശേഷം പ്രതികൾ ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ഊർജിതമാക്കി.
Kerala
കാസർഗോഡ്: ഫുട്ബോൾ മത്സരത്തിനിടെ റഫറി കുഴഞ്ഞുവീണു മരിച്ചു. ഉളുവാർ ബദ്രിയ മൻസിലിലെ അബ്ദുള്ള-ഖദീജ ദമ്പതികളുടെ മകൻ ഹസ്സൻ ഉളുവാർ (46) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം ആറോടെ കുമ്പളയിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ റഫറിയിംഗ് നടത്തുന്നതിനിടെ ഹസ്സന് തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സമീറ. മകൾ: ഖദീജ അൻഫാ.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥർ തീരദേശ പട്ടണമായ മെയ്നിൽ യുവാവിനെ വെടിവച്ചുകൊന്നു.
ഇരുപത്തിയാറുകാരനായ കൊളംബിയൻ പൗരനാണ് കൊല്ലപ്പെട്ടത്. ഇമിഗ്രേഷൻ പരിശോധനയ്ക്കിടെ വാഹനത്തിൽ കടന്നുകളയാൻ ശ്രമിച്ച യുവാവിനു നേരേ വെടിയുതിർക്കുകയായിരുന്നെന്നാണ് ഐസിഇ അധികൃതർ വിശദീകരിക്കുന്നത്.
നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി യുവാവിനെ അന്വേഷിച്ചെത്തിയതായിരുന്നു ഏജൻസി. എന്നാൽ ഉദ്യോഗസ്ഥരെ വെട്ടിച്ച് യുവാവ് വാഹനത്തിൽ കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ വെടിവയ്ക്കുകയായിരുന്നെന്ന് ഐസിഇ പ്രസ്താവനയിൽ പറഞ്ഞു.
Kerala
കൊച്ചി: കൂത്താട്ടുകുളം എംസി റോഡില്‍ ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മീങ്കുന്നം സ്വദേശി അജയ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മീങ്കുന്നം സ്വദേശിയായ ജോബിനെ ഗുരുതര പരിക്കുകളോടെ മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായാറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. അമിതവേഗതയില്‍ എത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Kerala
കണ്ണൂർ: തലശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. മിഠായി കടലാസിൽ പൊതിഞ്ഞ നിലയിലാണ് എംഡിഎംഎ പിടികൂടിയത്.
185 ഗ്രാം എംഡിഎംഎയുമായി തലശേരി സ്വദേശി മുഹമ്മദ് സമീലാണ് പിടിയിലായത്. വിൽപ്പനയ്ക്കായി മിഠായി കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു എംഡിഎംഎ.
യുവാവിന്റെ വീട്ടിലെ പരിശോധനയിൽ കൂളറിനുള്ളിലും എംഡിഎംഎ കണ്ടെത്തി.