ആക്രമണത്തിൽ പരിക്കേറ്റ ജോഫിന്‍
കൊച്ചി: ആലുവയില്‍ യുവാവിനെ ആക്രമിച്ചത് ട്രാന്‍സ്‌ജെന്‍ഡര്‍ സംഘമെന്ന് റിപ്പോർട്ട്. കോടനാട് സ്വദേശിയായ ജോഫിന്‍ ജിജു (27) ആണ് ആക്രമണത്തിനിരയായത്. പ്രതികളെ കണ്ടാലറിയാം എന്ന് ജോഫിന്‍ പൊലിസിനെ അറിയിച്ചിട്ടുണ്ട്. ആലുവ പൊലിസ് ജോഫിന്‍റെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച രാത്രി 11 ഓടെയാണ് കേസിനാസ്പദമായ സംഭവം. ആലുവ മെട്രോ സ്റ്റേഷന് സമീപത്ത് നിന്നും റെയില്‍വെ സ്റ്റേഷനിലേക്ക് ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ നടന്നുപോകവെ ആയിരുന്നു ആക്രമണം.
രാത്രി കോഴിക്കോട് പോകാനുള്ള ട്രെയ്‌നില്‍ കയറുന്നതിനായി റെയില്‍വേയുടെ പിന്നിലുള്ള ഗുഡ്ഷെഡ് ഭാഗത്ത് എത്തിയപ്പോഴാണ് ആക്രമണം നടന്നത്. അക്രമികള്‍ ആദ്യം കല്ലുകൊണ്ട് ജോഫിന്‍റെ തലയ്ക്ക് എറിഞ്ഞുവീഴ്ത്തി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ജോഫിനെ നാലംഗ സംഘം പിന്തുടര്‍ന്ന് കഴുത്തില്‍ കിടന്ന മൂന്നര പവന്‍ തൂക്കംവരുന്ന മാലയും കൈയിലെ പണവും തട്ടിയെടുക്കുകയായിരുന്നു.
തുടര്‍ന്ന് തൊട്ടടുത്തുള്ള കാനയിലെ ചെളിയിലൂടെ വലിച്ചിഴച്ചു. ക്രൂരമായ ആക്രമണത്തില്‍ ജോഫിന്‍റെ മൂന്ന് വാരിയെല്ലുകള്‍ പൊട്ടി, വലതുകൈയും ഒടിഞ്ഞു. ജീവരക്ഷാർഥം യുവാവ് പൊലിസിനടുത്തേക്ക് ഓടിയെത്തി. പൊലിസാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് സ്ഥിതി മോശമെന്ന് കണ്ടതോടെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ഐസിയുവിലാക്കി.
മുമ്പും സമാന സംഭവങ്ങള്‍ ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടക്കുന്നതായി പരാതിയുണ്ട്. തെരുവുവിളക്കുകളുടെ അഭാവവും റെയില്‍വേ പൊലിസ് പട്രോളിംഗ് ഇല്ലാത്തതുമാണ് യാത്രക്കാര്‍ തുടര്‍ച്ചയായി മോഷണത്തിന് ഇരയാകുന്നത്. പ്ലാറ്റ്‌ഫോമില്‍ സിസിടിവി ദൃശ്യങ്ങളും ലഭ്യമല്ല.
Tags : YoungMan Attack Transgender Aluva