Kerala
കൊച്ചി: മന്ത്രി വി.ഇ അബ്ദുള്‍ ഗഫൂറിന് ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഗംഭീര സ്വീകരണം. നൂറുകണക്കിന് പ്രവര്‍ത്തകരാണ് റെയില്‍വേ സ്റ്റേഷനില്‍ മുദ്രാവാക്യവുമായി എത്തിയത്. ശബരി എക്സ്പ്രസിലാണ് അബ്ദുള്‍ ഗഫൂര്‍ തിരുവനന്തപുരത്ത് നിന്നും ആലുവയിലേക്ക് എത്തിയത്.
മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുന്‍സിപാലിറ്റി ചെയര്മാന്മാരും അംഗങ്ങളുമടക്കം നിരവധി പേര് അബ്ദുള്‍ ഗഫൂറിനെ സ്വീകരിക്കാനായി എത്തിയത്. പിതാവ് വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ഖബറിടത്തിലേക്ക് പോയി പ്രാര്‍ഥന നടത്തിയ ശേഷമായിരിക്കും വീട്ടിലേക്ക് പോവുക.
കളമശേരിയില്‍ പി. രാജീവിനെ മലര്‍ത്തിയടിച്ചാണ് അബ്ദുള്‍ ഗഫൂര്‍ മണ്ഡലം തിരിച്ചു പിടിച്ചത്. ആദ്യമായി എംഎല്‍എ ആയപ്പോള്‍ തന്നെ മന്ത്രി സ്ഥാനം ലഭിച്ച മുസ്ലിം ലീഗ് നേതാവാണ് അബ്ദുള്‍ ഗഫൂര്‍. അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശനടക്കം അടക്കം നാലു മന്ത്രിമാരാണ് എറണാകുളം ജില്ലയില്‍ നിന്നും യുഡിഎഫ് മന്ത്രിസഭയിലുള്ളത്.
അങ്കമാലി എംഎല്‍എ റോജി എം.ജോണ്‍, കേരള കോണ്‍ഗ്രസ് -ജേക്കബ് വിഭാഗത്തിന്റെ അനൂപ് ജേക്കബ് എന്നിവരാണ് മറ്റു രണ്ടു മന്ത്രിമാര്‍. രണ്ടര വര്‍ഷത്തെ ടേം വ്യവസ്ഥയിലാണ് അനൂപ് ജേക്കബ് മന്ത്രിയായത്. രണ്ടാം ടേമില്‍ മാണി സി കാപ്പന് മന്ത്രിയാകും.
Kerala
കൊച്ചി: ആലുവയിൽ രണ്ട് പേരെ വധിക്കാൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പോലീസ് പിടിയിൽ. ആലുവയിലെ ബാറിന് സമീപം രണ്ട് പേരെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശികളായ കുപ്രസിദ്ധ മോഷ്ടാവ് ശ്യാമൾ റോയ്, (37) കൂട്ടാളി സാബിർ ഹുസൈൻ (34) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്.
ഇടുക്കി സ്വദേശി അബ്ബാസ്, തമിഴ്നാട് സ്വദേശി ശക്തിവേൽ എന്നിവർക്കാണ് തർക്കത്തിനിടെ പരിക്കേറ്റത്. പ്രതികൾ മറ്റൊരാളുമായി തർക്കത്തിൽ ഏർപ്പെട്ടത് ചോദ്യം ചെയ്തതിനാണ് ഇവരെ കത്തി കൊണ്ട് മാരകമായി കുത്തി പരിക്കേൽപ്പിച്ചതെന്നാണ് വിവരം.
സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതികൾക്കായി റൂറൽ ജില്ലാ പോലീസ് മേധാവി എസ്പി കെഎസ് സുദർശന്റെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. തുടർന്ന് സാബിർ ഹുസൈനെ ആലുവ ഭാഗത്ത് നിന്നും മുഖ്യ പ്രതിയായ ശ്യാമൾ റോയിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പെരുമ്പാവൂർ ഭാഗത്ത് നിന്നുമാണ് പിടികൂടിയത്.
ശ്യാമള്‍ റോയ് 2014 മുതൽ സംസ്ഥാനത്തുടനീളം 20ഓളം മോഷണ കേസിലെ പ്രതിയാണ്. നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതി, ഒരു സ്ഥലത്തും സ്ഥിരമായി തങ്ങാറില്ല. വീടുകൾ കുത്തിത്തുറന്ന് മോഷ്ടിക്കുന്നതിന് ആവശ്യമായ ആയുധങ്ങളും കൈയുറയും ഇയാളുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: വി.ഡി. സതീശന് തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് ദൈവത്തിന് മുന്നിലും ഹര്‍ജി. ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിലാണ് വി.ഡിക്കായി പ്രത്യേക പൂജകള്‍ നടത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുണ്‍ ജെറോം ആണ് 955 രൂപയ്ക്ക് വഴിപാടുകള്‍ നടത്തുന്നത്.
ഗണപതി ഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം എന്നീ വഴിപാടുകളാണ് തരുണ്‍ ജെറോം ബുക്ക് ചെയ്തത്. അബുദാബിയില്‍ ജോലി ചെയ്യുന്ന തരുണ്‍ സുഹൃത്തുക്കള്‍ മുഖേനെയാണ് വഴിപാടുകള്‍ നടത്തുന്നത്.
അതേസമയം, കേരളത്തില്‍ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാന്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുകയാണ്. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിനിടെ വി.ഡി. സതീശനായി നിരവധി പ്രവര്‍ത്തകരാണ് കേരളത്തിന് അകത്തും പുറത്തുമായി തെരുവില്‍ ഇറങ്ങിയത്.
എന്നാല്‍ യുഡിഎഫിന്റെ ചരിത്ര വിജയത്തിന്റെ ശോഭ കെടുത്തുന്ന പ്രകടനങ്ങള്‍ പാടില്ലെന്ന് കഴിഞ്ഞ ദിവസം പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റില്‍ വി.ഡി. വ്യക്തമാക്കിയിരുന്നു. ഇതിനിടെ മൂന്നു നേതാക്കളുടെയും ഫ്ലക്സുകളും ബാനറുകളും ഉയര്‍ത്തുകയും മറ്റു ഗ്രൂപ്പിന്റെ അണികള്‍ അത് വ്യാപകമായി നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.
Kerala
കൊച്ചി: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ കീഴ്മാട് ഭാഗത്ത് അനൗണ്‍സ്മെന്റും പ്രകടനവും. കെ.സിയും ആര്.സിയും വേണ്ട, കേരളത്തിന് ഇനി വി.ഡി മതി എന്ന പോസ്റ്റര്‍ പതിച്ച വാഹനത്തില്‍ നിന്നാണ് അനൗണ്‍മെന്റ് നടക്കുന്നത്. വൈകുന്നേരം 5.30ന് ആണ് കീഴ്മാട് ജംഗ്ഷനില്‍ പ്രകടനം നടക്കാന്‍ പോകുന്നത്. അതിന് മുന്നോടിയായാണ് അനൗണ്‍സ്മെന്റ് നടക്കുന്നത്.
പടിഞ്ഞാക്കര ജംഗ്ഷന് മുതല്‍ മഹിളാലയം വരെയാണ് വൈകിട്ട് പ്രകടന ജാഥ നടക്കുക. പട വെട്ടിയവര്‍ ഭരിക്കട്ടെ എന്ന കുറിപ്പോടെയാണ് പ്രകടന ജാഥയുടെ പോസ്റ്റര്‍ പ്രചരിപ്പിക്കുന്നത്. വ്യാഴാഴ്ച നെട്ടൂര്‍ അടക്കം പ്രകടന ജാഥ നടത്തിയിരുന്നു. നേതാക്കള്‍ വിലക്കിയിട്ടും മുഖ്യമന്ത്രി ചര്‍ച്ച തെരുവിലേക്ക് എത്തിയതില്‍ നേതൃത്വത്തിന് അതൃപ്തിയുണ്ട്.
അതേസമയം, വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനങ്ങളും പ്രതിഷേധങ്ങളും വര്‍ധിക്കുകയാണ്. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് ദേഹത്ത് പെട്രോളൊഴിച്ച് പ്രവര്ത്തകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
സതീശന് അനുകൂലമായി പ്രകടനം നടത്തിയതില്‍ ഇടുക്കിയില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഇടുക്കി ഡിസിസി നടപടിയെടുത്തു. പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം ലംഘിച്ച് പ്രകടനം നടത്തിയതിനാണ് നടപടി. ഇതിനിടെ പലയിടങ്ങളിലും കൂടുതല്‍ ഫ്ളക്സുകളും ഉയര്‍ന്നിട്ടുണ്ട്.
Kerala
ആലുവ: എറണാകുളം ആലുവയില്‍ കനത്ത ചൂടില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയുടെ സീറ്റിന് തീപിടിച്ചു. ആലുവ സ്വദേശിയായ ജയ്സന്റെ വാഹനത്തിനാണ് തീപിടിച്ചത്. ആലുവ റെയില്‍വെ സ്റ്റേഷന് റോഡിലൂടെ ഓടികൊണ്ടിരുന്ന മിനി ലോറിയുടെ സീറ്റിനടിയിലെ ഫോമില്‍ നിന്നാണ് തീ പടര്‍ന്നത്.
അന്തരീക്ഷത്തിലെ ചൂടും എൻജിനില്‍ നിന്നുള്ള ചൂടുമാണ് എൻജിന് മുകള്‍ ഭാഗം വരുന്ന സീറ്റിന്റെ ഫോം കത്താന്‍ കാരണം. വാഹനം നിര്‍ത്തിയ ഉടനെ തൊട്ടടുത്ത കടയില്‍ നിന്ന് വെള്ളവും ഫയര്‍ എക്സ്റ്റിംഗ്വിഷറും എത്തിച്ച് തീയണച്ചതോടെ വലിയ അപകടം ഒഴിവായി.
മിനി ലോറി രണ്ടു മണിക്കൂറോളം വെയിലത്ത് നിര്‍ത്തിയിട്ടിരുന്നു. ഇത് വാഹനത്തില്‍ ചൂട് ഉയരാന്‍ കാരണമാവുകയായിരുന്നു.
Kerala
കൊച്ചി: എറണാകുളം ആലുവയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാറില്‍ താറാവും മുയലും ആയുധങ്ങളും. ഇന്ന് രാവിലെ 7.40 ഓടെയാണ് ഷോപ്പിംഗ് സെന്ററിന് സമീപം സംശയാസ്പദമായി നിര്‍ത്തിയിട്ട കാര്‍ കണ്ടെത്തിയത്. ചില്ല് തകര്‍ന്ന നിലയിലാണ് കാര്‍ ഉണ്ടായിരുന്നത്.
സെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരും കാര്‍ പരിശോധിച്ചതോടെയാണ് ഉള്ളില്‍ താറാവിനെയും മുയലിനെയും കണ്ടത്. കാറിലുണ്ടായിരുന്ന ബാഗിനുള്ളിലും സീറ്റിലുമായി ചുറ്റികയും മറ്റ് ആയുധങ്ങളും കണ്ടെത്തി.
ആലുവ സ്വദേശിയുടെ കാറാണിത്. മാനസിക വെല്ലുവിളി നേരിടുന്ന കാറിന്റെ ഉടമസ്ഥന് തന്നെയാകാം കാര്‍ ഇത്തരത്തില്‍ ഉപേക്ഷിച്ചത് എന്നാണ് പോലീസ് പറയുന്നത്.
Kerala
കൊച്ചി: ആലുവയിൽ ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ. മെയ്നൂൽ ഹക്ക് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 51 ഗ്രാം ഹെറോയിൻ പിടികൂടി.
ആലുവ റെയിൽവേ സ്റ്റേഷന് സമീപം ബൈക്കിലായിരുന്നു ലഹരിക്കടത്ത്. ഇതര സംസ്ഥാനത്തു നിന്ന് എത്തിക്കുന്ന മയക്കുമരുന്ന്, ചെറിയ ഡപ്പികളിലാക്കി വിൽക്കുന്നയാളാണ് പ്രതിയെന്ന് എക്സൈസ് അറിയിച്ചു.
എക്സൈസ് അറസ്റ്റ് ചെയ്ത ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Kerala
കൊച്ചി: മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നേപ്പാൾ സ്വദേശി മരിച്ചു. സൂരജ് പാക്രിൻ ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ പ്രതി നേപ്പാൾ താപ്പാ സ്വദേശി പൂർണ ബഹദൂർ ബട്ടാരിയെ (26) ആലുവ പോലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 26ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ആലുവ കെഎസ്ആർടിസി ബസ് സ്റ്റാന്റിനു സമീപത്തുവച്ച് സൂരജും പൂർണ ബഹദൂറും തമ്മിൽ അടിപിടിയുണ്ടായി. ഇതേ തുടർന്ന് പരിക്കേറ്റ സൂരജിനെ ആലുവ ജില്ലാ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
സൂരജ് പാക്രിന്റെ കൈയിൽ സരള, തമാംഗ്, ലാൽ ചന്ദൻ, ഘനശ്യാം, ചിരിംഗ്, ശ്രെരാജ്, ചന്ദ്രമായ, ജാസ്മിൻ, പ്രിയൻസു തുടങ്ങിയ പേരുകൾ പച്ച കുത്തിയിട്ടുണ്ട്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ പോലീസ് അറിയിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ - 9497987114, പോലീസ് സ്റ്റേഷൻ - 04842624006.
Kerala
കൊച്ചി: വോട്ടെടുപ്പിനിടെ കളമശേരിയിലും ആലുവയിലും സംഘർഷം. കളമശേരിയിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സ്വകാര്യ വാഹനത്തിൽ വോട്ടർമാരെ കൊണ്ടുവരുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്കും കൈയാങ്കളിയിലേക്കും എ ത്തിയത്. കളമശേരി പോളിടെക്നിക് കോളജിലെ ബൂത്തിലാണ് സംഭവം
ഒരേ വാഹനത്തിൽ അഞ്ചു തവണ വോട്ട് ചെയ്യാനായി ആളുകളെ എത്തിച്ചതിനെയാണ് യുഡിഎഫ് പ്രവർത്തകർ തടഞ്ഞത്. ഇത്തരം പ്രവൃത്തി പാടില്ലെന്നും പകരം ഓട്ടോയോ ടാക്സിയോ ഏർപ്പെടുത്തണമെന്ന് യുഡിഎഫ് പ്രവർത്തകർ പറഞ്ഞത് എൽഡിഎഫ് പ്രവർത്തകരെ ചൊടിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും സംഘർഷത്തിലേക്ക് എത്തുകയുമായിരുന്നു. പോലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
ആലുവ കുട്ടമശേരിയിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ ഫ്ലക്സ് മാറ്റണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ലക്സ് മാറ്റാൻ ആവശ്യപ്പെട്ട് തർക്കം ഉണ്ടാവുകയും തുടർന്ന് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. പിന്നാലെ ഫ്ലക്സ് നീക്കം ചെയ്തു.
Kerala
കൊച്ചി: ആലുവയിൽ വയോധികയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല കവർന്ന കേസിൽ അയൽവാസിയായ യുവാവ് പിടിയിൽ. എടത്തല കോമ്പാറ ഇസ്മയില്‍ മുക്ക് മടപ്പാട്ട് വീട്ടില്‍ നിസാര്‍ അസൈനാർ ആണ് പിടിയിലായത്.
ചൊവ്വാഴ്ച വൈകുന്നേരം ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കോമ്പാറ ഇസ്മയില്‍മുക്ക് മോളത്ത് വീട്ടില്‍ ടി.കെ. സുമതിയെ ആണ് പ്രതി ആക്രമിച്ചത്. തുറന്ന് കിടക്കുകയായിരുന്ന പിന്‍വശത്തെ അടുക്കള വാതിലിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്.
തുടര്‍ന്ന് അടുക്കളയില്‍ നിന്നും മുളകുപൊടി എടുത്ത് സോഫസെറ്റിയില് കിടന്നുറങ്ങിയ വയോധികയുടെ കണ്ണില്‍ വിതറി. രണ്ടര പവന് തൂക്കമുണ്ടായിരുന്ന സ്വർണ മാല ബലം പ്രയോഗിച്ച് പൊട്ടിച്ചപ്പോള്‍ ഒരു ഭാഗം താഴെ വീണുവെങ്കിലും അവശേഷിക്കുന്ന ഭാഗവും ലോക്കറ്റും മോഷ്ടാവ് കൈക്കലാക്കിയിരുന്നു.
എടത്തല പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് മോഷ്ടിച്ച മാല പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
ആലുവ: എടത്തലയിൽ വയോധികയുടെ കണ്ണിൽ മുളകുപൊടി വിതറി മാല കവർന്നു. എടത്തല സ്വദേശിനി സുമതി(65) ആണ് ആക്രമണത്തിനിരയായത്. ഉച്ചയ്ക്ക് രണ്ടോടെ ആയിരുന്നു സംഭവം. ഈ സമയം വീട്ടിൽ വയോധികയെ കൂടാതെ മറ്റാരുമുണ്ടായിരുന്നില്ല.
വീട്ടുമുറ്റത്ത് ജോലി ചെയ്തുകൊണ്ടിരുന്ന സുമതിയുടെ അടുത്തേക്ക് അപരിചിതനായ ഒരാൾ എത്തുകയായിരുന്നു. തുടർന്ന് യാതൊരു പ്രകോപനവുമില്ലാതെ വയോധികയുടെ കണ്ണിലേക്ക് മുളകുപൊടി വിതറുകയും, തുടർന്ന് മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയുമായിരുന്നു.
വയോധികയുടെ നിലവിളി കേട്ട് പരിസരവാസികൾ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. കണ്ണിൽ മുളകുപൊടി വീണതിനെത്തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട സുമതിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ എടത്തല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. പ്രതിയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതായാണ് സൂചന.
Kerala
വടക്കഞ്ചേരി: കൂട്ടുകാർക്കൊപ്പം കുഴിമന്തി കഴിച്ച മകൾ പെട്ടെന്നു കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ലെനയുടെ പിതാവ് വാൽക്കുളമ്പ് തട്ടാംകുളമ്പ് ചടപ്പിലികുളമ്പ് മുണ്ടപ്ലാക്കൽ ജോൺ (റെജി) ആലുവ റൂറൽ എസ്പിക്കു പരാതി നൽകി. ഇന്നലെയാണ് എസ്പിയുടെ ഓഫീസിൽ നേരിട്ടുപോയി പരാതി കൊടുത്തത്.
മകളെ വിഷംകൊടുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നും ഇതിനുപിന്നിൽ രണ്ടു യുവാക്കൾ ഉൾപ്പെടെയുള്ളവർക്കു പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പരാതിയെന്നു ജോൺ പറഞ്ഞു. വിഷം ഉള്ളിൽചെന്നാണ് മകൾ മരിച്ചതെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതെങ്ങനെ സംഭവിച്ചു എന്നത് അന്വേഷിക്കണം. മറ്റാർക്കും ഇത്തരത്തിൽ ഇനി സംഭവിക്കാതിരിക്കാൻ കുറ്റക്കാരെ വെളിച്ചത്തു കൊണ്ടുവരണം.
സംഭവദിവസം രാവിലെ 11ന് മകൾ അമ്മയെ വിളിച്ചിരുന്നു. പിന്നീട് നാലുമണിക്കൂറിനുശേഷം മകൾ മരിച്ചതായുള്ള വിവരമാണ് ലഭിച്ചതെന്നു റെജി പറഞ്ഞു. മാർച്ച് 24ന് ആലുവയിൽവച്ചാണ് സംഭവം ഉണ്ടാകുന്നത്. കുഴിമന്തി കഴിച്ചയുടൻ അസ്വസ്ഥത അനുഭവപ്പെട്ട ലെനയ്ക്കു ഛർദിയും വയറിളക്കവുമുണ്ടായി.
ബിപി കുറഞ്ഞ് അവശയായ ലെനയെ സമീപത്തെ ആശുപത്രിയിലും പിന്നീട് രാജഗിരി ആശുപത്രിയിലും എത്തിച്ചു.എന്നാൽ രാജഗിരി ആശുപത്രിയിൽ എത്തിക്കുമ്പോൾ മകൾ മരിച്ചിരുന്നെന്നാണ് തനിക്കു ലഭിച്ച വിവരമെന്നും ജോൺ പറഞ്ഞു.
നഴ്സിംഗുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് വാങ്ങാൻ ആലുവയിൽ പോകുന്നുണ്ടെന്നു തലേന്നു മകൾ പറഞ്ഞിരുന്നു. എന്നാൽ ഇതിനിടയ്ക്ക് എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന സംശയങ്ങളാണ് പിതാവിനും വീട്ടുകാർക്കുമുള്ളത്. മകളെ ആരോക്കെയോ ചേർന്ന് അപായപ്പെടുത്തി എന്നാണ് വീട്ടുകാരുടെ ബലമായ സംശയം. തൃശൂർ ഒളരിയിലുള്ള മദർ ഹോസ്പിറ്റലിൽ നഴ്സായിരുന്നു ലെന ജോൺ.
Kerala
കൊച്ചി: ആലുവയില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ ആലുവ മാര്‍ക്കറ്റിന് സമീപം ദേശീയപാതയ്ക്കടുത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അങ്കമാലി പാറക്കടവ് സ്വദേശി ആകാശ് (19), ദേവ് കൃഷ്ണ (25) എന്നിവരാണ് മരിച്ചത്.
ഇടപ്പള്ളി കൂനംതൈ സ്വദേശിയായ ജിതിന് ഗുരുതരമായി പരിക്കേറ്റു. ഇടറോഡില്‍ നിന്നും ദേശീയപാതയിലേക്ക് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടന്‍ രാജഗിരി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആലുവ ഈസ്റ്റ് പോലീസ് സ്ഥലത്ത് പരിശോധന നടത്തി.
Kerala
ആലുവ: റോഡരികിൽ ശേഖരിച്ചുവച്ചിരുന്ന മാലിന്യക്കൂമ്പാരത്തിൽനിന്നു തീപടർന്ന് പാർക്ക് ചെയ്തിരുന്ന കാർ കത്തിനശിച്ചു.
പൈപ്പ്ലൈൻ റോഡിൽ തായിക്കാട്ടുകര ലൈബ്രറിക്കു സമീപം ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. തായിക്കാട്ടുകര മാനിയേരിൽ റിസ്വാന്റെ പേരിലുള്ള കാറാണു കത്തിനശിച്ചത്. ആലുവയിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. കാർ ഭാഗികമായി കത്തിനശിച്ചു.
വീട്ടിലേക്കുള്ള വഴിക്ക് വീതി കുറവായതിനാൽ സ്ഥിരമായി ഇവിടെയാണു കാർ പാർക്ക് ചെയ്യുന്നത്. സമീപം ഹരിത കർമസേനയുടെ മിനി സിഎഫ് സ്ഥാപിച്ചിട്ടുണ്ട്. ഇതിനകത്തെ മാലിന്യത്തിൽ തീപിടിച്ച് ആളിപ്പടർന്ന് കാറിലേക്കും പടരുകയായിരുന്നു.
Kerala
കൊച്ചി: ആലുവയിൽ എട്ട് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. ബംഗാളിലെ മുർഷിദാബാദിൽ നിന്നുള്ള യാരു ദീൻഷേഖ് ആണ് അറസ്റ്റിലായത്.
ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡും ആലുവ ആർപിഎഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ആലുവ റെയിൽവെ സ്റ്റേഷൻ കവാടത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ഡി.എസ്. അരുണിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
Kerala
ആലുവ: രാസലഹരിയുമായി യുവാക്കൾ പിടിയിൽ. പറവൂർ തൂയിത്തറയിൽ താമസിക്കുന്ന കോട്ടയം വാകത്താനം മംഗലത്ത് വീട്ടിൽ ജിനീഷ് ഹരിയപ്പൻ (30), കോമ്പാറയിൽ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് ബേപ്പൂർ ഇച്ചുള്ളിക്കണ്ടിപ്പറമ്പിൽ അഫ്ത്താബ് ഫിറോസ് (25) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
ആലുവയിലും പരിസരത്തുമുള്ള യുവാക്കൾക്ക് വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന 1.3 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് പിടികൂടി. ഇരുചക്രവാഹനത്തിൽ പ്രത്യേക അറയിലാണ് ലഹരി സൂക്ഷിച്ചിരുന്നത്.
ഇൻസ്പെക്ടർ ജി.പി. മനു രാജ്, എസ്ഐമാരായ നന്ദകുമാർ, എൽദോ പോൾ, എഎസ്ഐ വർഗീസ്, സിപിഒമാരായ അഫ്സൽ, മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, സിറാജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. യുവാക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ക്കിടയിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമം. 38 കിലോ കഞ്ചാവ് ആലുവ റെയില്‍വേ സ്റ്റേഷനില്‍നിന്നും പിടികൂടി. ആര്‍പിഎഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പാഴ്സലുകള്‍ കൈകാര്യം ചെയ്യുന്ന ഭാഗത്തുനിന്നും കഞ്ചാവ് കണ്ടെത്തിയത്.
ഉത്തരേന്ത്യയില്‍ നിന്നുള്ള ഭക്ഷ്യ വിഭവങ്ങള്‍ അടങ്ങിയ ചാക്കുകള്‍ക്കുള്ളില്‍ രണ്ടു വലിയ പൊതികളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. അതേസമയം രണ്ടു ദിവസം മുമ്പ് ആലുവ റെയില്‍വേ സ്റ്റേഷനില്‍നിന്നു 10 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
Kerala
കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തി റൂറൽ പോലീസ്. പോലീസ് തയാറാക്കിയിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്താൽ പാർക്കിംഗ് ഗ്രൗണ്ടിന്റെ ലൊക്കേഷൻ ലഭ്യമാകും. അതിനനുസരിച്ച് അനുയോജ്യമായ പാർക്കിംഗ് ഗ്രൗണ്ട് തെരഞ്ഞെടുക്കാം. വഴിയരികിലും മറ്റും വാഹനങ്ങൾ പാർക്ക് ചെയ്താൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
മണപ്പുറത്തുള്ള അമ്പലത്തിൽനിന്നു 50 മീറ്റൽ ചുറ്റളവിൽ യാതൊരുവിധ വഴിയോര കച്ചവടങ്ങളും അനുവദിക്കുന്നതല്ല. കുളിക്കടവിലും പുഴയിലും ലൈഫ് ബാഗ് ഉൾപ്പെടെ പോലീസ്, ഫയർ ഫോഴ്സ് ബോട്ടുകൾ പട്രോളിംഗ് നടത്തും. ആവശ്യത്തിനുള്ള ആംബുലൻസ് സർവീസ് മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതാണ്. മോഷ്ടാക്കളേയും റൗഡികളേയും മറ്റും നിരീക്ഷിക്കാൻ സ്പെഷൽ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ഗതാഗത നിയന്ത്രണം
അതേസമയം ഫെബ്രുവരി 15ന് വൈകുന്നേരം നാല് മുതൽ 16ന് ഉച്ചയ്ക്ക് രണ്ടു വരെ ആലുവ ടൗണിലും പരിസരങ്ങളിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മണപ്പുറത്തേക്ക് വരുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽനിന്നു ജിസിഡിഎ റോഡ് വഴി ആയുർവേദ ആശുപത്രിക്ക് മുന്നിലൂടെ മണപ്പുറത്തേക്ക് പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു.
Kerala
കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. കൊല്ലം സ്വദേശി റിഷാബ്(40) ആണ് മരിച്ചത്.
ഇന്ന് ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം. പ്ലാറ്റ്ഫോമിൽ വച്ച് കുഴഞ്ഞു വീണ റിഷാബിനെ സമീപത്തുണ്ടായിരുന്നവര്‍ ശുചിമുറിയിൽ മുഖം കഴുകാനെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
District News
ആലുവ: ആലുവ നഗരസഭാ ഓഫീസ് സ്ഥിതിചെയ്യുന്ന 12 -ാം വാർഡിൽ ഇക്കുറി നാത്തൂൻ പോര്. എൽഡിഎഫ് സ്ഥാനാർഥിയായി മിനി ബൈജു തുടർച്ചയായി മൂന്നാം തവണ ജനവിധി തേടുന്പോൾ യുഡിഎഫിനായി എതിർപക്ഷത്ത് ഭത്തൃസഹോദരി ശോഭ ഓസ്വിൻ ആണ്. ശോഭയ്ക്ക് ഇത് കന്നിയങ്കം ആണ്.
ഇവർക്ക് പുറമേ എൻഡിഎയിൽ നിന്ന് ഷീബ കിരണും മത്സരംഗത്തുണ്ട്. ഇതോടെ വാർഡിൽ ത്രികോണ മത്സരമാണ് അരങ്ങേറുന്നത്. നിലവിൽ ആലുവ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണായ മിനി ബൈജു സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണെങ്കിലും സ്വതന്ത്രയായായാണ് മത്സരിക്കുന്നത്. വനിതാ സംവരണമായിരുന്നപ്പോഴാണ് ആദ്യജയം. വാർഡ് ജനറലായപ്പോഴും 28 വോട്ടിന് നിലനിർത്തി. വാർഡിൽ നടത്തിയ വികസനപ്രവർത്തങ്ങൾ മൂന്നാം തവണയും വോട്ട് ആകുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ.
കുടുംബശ്രീ പ്രവർത്തങ്ങളിലേക്ക് വനിതകൾ മടിച്ചു നിന്ന കാലഘട്ടത്തിൽ സിഡിഎസ് ചെയർപേഴ്സൺ എന്ന നിലയിൽ കുടുംബശ്രീയുടെ മാലിന്യ സംസ്കരണമടക്കം നിരവധി പദ്ധതികൾ നടപ്പിലാക്കിയ പരിചയസമ്പന്നതയാണ് ശോഭ ഓസ്വിൻ അവകാശപ്പെടുന്നത്. പ്രളയ കാലത്തും കോവിഡ് കാലത്തും രാപ്പകൽ ഭേദമില്ലാതെ കമ്യൂണിറ്റി കിച്ചൻ നടത്തിപ്പിന് സിഡിഎസ് ചെയർപേഴ്സൺ എന്ന നിലയിൽ നേതൃത്വം നൽകി. പ്രളയ സഹായവും എത്തിച്ചു.
കൊച്ചി മെട്രോയിലടക്കം വനിതകൾക്ക് ജോലി നേടിക്കൊടുത്തു. ജനകീയ ഹോട്ടൽ ആരംഭിച്ചു. കുടുംബശ്രീയിലെ 20 വർഷത്തെ ശോഭയുടെ കഠിന പ്രയത്നം വോട്ട് ആകുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. എൻഡിഎ സ്ഥാനാർഥി ഷീബ കിരൺ ആദ്യമായാണ് മത്സരിക്കുന്നത്. ചെമ്പകശേരി ക്ഷേത്ര കമ്മിറ്റിയിലെ സജീവ പ്രവർത്തകയാണ്. ത്രികോണമത്സരത്തിൽ ഐടി പ്രഫഷണലായ ഷീബയും വിജയം അവകാശപ്പെടുന്നുണ്ട്.
District News
ആലുവ: ജില്ലാ ആശുപത്രിയിൽ നിർമാണം പൂർത്തിയായി ഉദ്ഘാടനം കാത്തിരിക്കുന്ന ഐസൊലേഷൻ വാർഡിൽ നാലുലക്ഷം രുപ വിലമതിക്കുന്ന സാധന സാമഗ്രികൾ കാണാതായി. ഓക്സിജൻ കോപ്പർ ട്യൂബുകൾ, കോപ്പർ പൈപ്പുകൾ, ഇലക്ട്രിക്കൽ വയറുകൾ, ശുചിമുറികളിലെ സ്റ്റെയിൻലെസ് സ്റ്റീൽ സാമഗ്രികൾ തുടങ്ങിയവയാണ് മോഷണം പോയത്.
കഴിഞ്ഞ ഒക്ടോബർ 25ന് ഇൻസ്പെക്ഷൻ കഴിഞ്ഞ് അടച്ചിട്ട കെട്ടിടത്തിൽ മോഷ്ടാവ് എങ്ങനെ കടന്നെന്നു കണ്ടെത്തിയിട്ടില്ല. ആശുപത്രിക്ക് പിന്നിലെ മോർച്ചറിയുടെ മതിൽ കടന്നാകാം മോഷ്ടാവ് ഉള്ളിൽ കടന്നതെന്ന് കരുതുന്നു.
ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിൽ ആലുവ പോലീസ് കേസെടുത്തു. കഴിഞ്ഞ ഒരു മാസമായി ആലുവ നഗരത്തിന്റെ വിവിധ മേഖലകളിൽ മോഷ്ടാക്കൾ വിലസുകയാണ്. ഒരു വിദ്യാലയത്തിൽ രണ്ടു തവണ മോഷണം നടന്നിരുന്നു.
District News
ആലുവ: മൂന്ന് ദിവസം നീണ്ടുനിന്ന മാരത്തോൺ ചർച്ചകൾക്ക് ശേഷം ആലുവ നഗരസഭയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. ആകെയുള്ള 26 വാർഡുകളിൽ ഒന്നാമത്തെ വാർഡ് ഒഴികെയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. എല്ലാ സ്ഥിരം സമിതി അധ്യക്ഷർക്കും സീറ്റു ലഭിച്ചു. വാർഡ് 24 ൽ എൽഡിഎഫ് കൗൺസിലറായ പ്രതിപക്ഷ നേതാവ് ആണ് കോൺഗ്രസിന്റെ തുറുപ്പു ചീട്ട്. ചെയർമാൻ എം.ഓ. ജോൺ സഹോദരനേയും (വാർഡ് 7) ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എം.പി. സൈമൺ ഭാര്യയേയും (വാർഡ് 19) രംഗത്ത് ഇറക്കിയിട്ടുണ്ട്.
സ്ഥാനാർഥികളും വാർഡും- ടിമ്മി ഷമ്മി (2), അജാസ് മരയ്ക്കാർ (3) , ടി.ആർ. സുമ (4 ) , ജെറോം മൈക്കിൾ (5 ) , ലിസ ജോൺസൺ (6 ) , എം.ഒ. ജെറാൾഡ് (7 ) , ലത്തീഫ് പൂഴിത്തറ (8 ) , ഷീബ ജോസ് (9 ) , കെ. ജയകുമാർ (10 ) , ബിനു ബേബി (11 ) , ശോഭ ഓസ്വിൻ (12 ) , ലളിത ഗണേഷൻ (13 ) , ബിനു സുകു (14 ) , ജെയ്സൺ പീറ്റർ (15 ) , ആൻസി ജോയ് (16 ) ജോബി ജോർജ് (17 ) , സൈജി ജോളി (18 ) ,സാറാമ്മ സൈമൺ (19 ) , സാനിയ തോമസ് (20 ) , പി.പി. ജെയിംസ് (21 ) , എൻ.എസ്. ശ്രീജേഷ് (22 ) , ഫാസിൽ ഹുസൈൻ (23 ,ഗെയിൽസ് ദേവസി പയ്യപ്പിള്ളി (24 ) , ജോയി അബ്രോസ് (25 ) , പി.എ. മൂസക്കുട്ടി (26 ).
തൃപ്പൂണിത്തുറയിൽ യുഡിഎഫ് പട്ടിക വൈകുന്നു
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മുനിസിപ്പൽ കൗൺസിലിലേയ്ക്കുള്ള എൻഡിഎയുടെയും എൽഡിഎഫിന്റെയും സ്ഥാനാർഥി പട്ടിക പകുതിയിലധികവും പുറത്തുവന്നിട്ടും, ഏറ്റവുമാദ്യം തന്നെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയ യുഡിഎഫിന്റെ സ്ഥാനാർഥി പട്ടിക ഇതുവരെ പുറത്തിറങ്ങിയില്ല.
മുൻകാലങ്ങളെ അപേക്ഷിച്ച് കാര്യമായ ബഹളങ്ങളില്ലാതെ സ്ഥാനാർത്ഥികളെ തീരുമാനിച്ചിട്ടും പട്ടിക പുറത്ത് വരാത്തതാണ് പ്രവർത്തകരെ അമ്പരപ്പിച്ചിരിക്കുന്നത്. അതേസമയം സ്ഥാനാർഥി പട്ടികയുടെ ലിസ്റ്റ് മുഴുവനാക്കി ഡിസിസിയുടെ അനുമതി കിട്ടാനുള്ളതുകൊണ്ടാണ് പട്ടിക വൈകുന്നതെന്നാണ് പറയപ്പെടുന്നത്. സ്ഥാനാർഥിത്വം ഉറപ്പായവർ സോഷ്യൽ മീഡിയയിൽ തങ്ങളുടെ പോസ്റ്ററുകളിട്ട് ആശ്വാസം കൊള്ളുകയാണ്. എൽഡിഎഫ് സ്ഥാനാർഥികളുടെ ലിസ്റ്റിൽ ഇനി പുറത്ത് വരാനുള്ളത് സിപിഐ സ്ഥാനാർഥികളുടെ പേരുകളാണ്.
53 വാർഡുകളിൽ 48 എണ്ണത്തിന്റെ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. സിപിഐയ്ക്ക് നൽകിയിട്ടുള്ള അഞ്ചു വാർഡുകളിലെ സ്ഥാനാർഥികളുടെ പേരാണ് ഇനി പ്രസിദ്ധീകരിക്കാനുള്ളത്. അനുവദിക്കപ്പെട്ട വാർഡുകളിൽ പറ്റിയ സ്ഥാനാർഥിയെ കിട്ടാതിരുന്നതാണ് പട്ടിക വൈകിപ്പിക്കുന്നതെന്നു പറയുന്നു.
District News
ആലുവ: ആലുവ നഗരത്തിൽ രണ്ടിടത്ത് വീണ്ടും മോഷണം. വിദ്യാലയത്തിലും പൊതുമരാമത്ത് സ്റ്റാഫ് ക്വാർട്ടേഴ്സിലുമാണ് മോഷണം നടന്നത്. കഴിഞ്ഞ ഒരു മാസമായി മോഷണ പരമ്പരകൾ നടക്കുന്നതിൽ ആലുവ നിവാസികൾ ആശങ്കയിലാണ്.
ആലുവയിലെ പൊതുമരാമത്ത് സ്റ്റാഫ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ക്ലാർക്ക് ശ്രീജയുടെ വീട്ടിൽ നിന്നുമാണ് നാലര പവൻ സ്വർണം കവർന്നത്. ഇവർ ജോലി കഴിഞ്ഞ് ക്വാർട്ടേഴ്സിലെത്തിയപ്പോഴാണ് പിന്നിലെ വാതിൽ പൊളിച്ച് അകത്തു കടന്ന് അലമാരയിൽ സൂക്ഷിച്ച സ്വർണം കവർന്നതായി അറിയുന്നത്.
ആലുവ എസ്എൻഡിപി സ്കൂളിലെ പഠിപ്പുര മാളിക കുത്തിതുറന്ന് നിലവിളക്ക് മോഷ്ടിച്ചതാണ് രണ്ടാമത്തെ സംഭവം. സ്കൂളിൽ രണ്ടാഴ്ച്ചക്കിടെ നടക്കുന്ന രണ്ടാമത്തെ കവർച്ചയാണിത്.
ആദ്യ കവർച്ചയിൽ സിസിടിവി സംവിധാനം മുഴുവനായി എടുത്തു കൊണ്ടുപോയിരുന്നു. സ്കൂൾ ബസിന്റെ ജിപിഎസും കവർന്നു. ഇതോടൊപ്പം സ്കൂൾ വളപ്പിലെ വൈദീക മഠത്തിൽ നിന്നും നിലവിളക്കിന്റെ തട്ടും മോഷണം പോയിരുന്നു.
കഴിഞ്ഞ ഒരു മാസമായി ആലുവ നഗരത്തിലെ ജനവാസ മേഖലയിൽ മോഷണ ശല്യം വർധിച്ചിരിക്കുകയാണ്.ഏതാനും ദിവസം മുമ്പ് തോട്ടക്കാട്ടുകരയിലെ വീട്ടിൽ നിന്ന് ഏഴ് പവൻ സ്വർണാഭരണം കവർന്ന പ്രതിയെ പോലീസ് പിടിച്ചെങ്കിലും മോഷ്ടാക്കൾ നഗരത്തിൽ രാപ്പകൽ ഭേദമെന്യേ വിലസുന്നതായാണ് നഗരവാസികളുടെ പരാതി.
നിരവധി മോഷണശ്രമങ്ങൾ അതാത് വീട്ടുകാർ തന്നെ നേരിട്ടാണ് ഇല്ലാതാക്കുന്നത്. കഴിഞ്ഞ ദിവസം സിവിൽ സ്റ്റേഷന് സമീപം വീട്ടിൽ കയറി മൊബൈൽ മോഷണത്തിൽ പ്രതിയെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടും പിടികൂടാനായിട്ടില്ല.
District News
ആലുവ: കാലപ്പഴക്കം ചെന്ന ഭൂഗർഭ പൈപ്പുകൾ മാറ്റി സ്ഥാപിച്ചതോടെ ആലുവ ബാങ്ക് ജംഗ്ഷനിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി. 50 വർഷത്തിലധികം പഴക്കമുള്ള ആസ്ബസ്റ്റോസ് നിർമിത പൈപ്പുകളാണ് മാറ്റി സ്ഥാപിച്ചത്. ജെസിബിയുടെ സഹായത്താൽ കുഴിയെടുത്ത് പൈപ്പുകൾ സ്ഥാപിച്ച് മൂടുകയായിരുന്നു.
ബാങ്ക് ജംഗ്ഷൻ മുതൽ ബൈപ്പാസ് വരെ ഒരു കിലോമീറ്ററോളം ദൂരത്തിലാണ് പുതിയ പൈപ്പുകൾ സ്ഥാപിച്ചത്. ഇന്ന് പമ്പിംഗ് ആരംഭിക്കും. കുടിവെളളം കിട്ടാത്തതിനെ തുടർന്ന് ജനങ്ങൾ പലവട്ടം വാട്ടർ അഥോറിറ്റി ഓഫീസ് ഉപരോധിച്ചിരുന്നു. ആലുവ ജലശുദ്ധീകരണ ശാലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ആലുവ ബാങ്ക് ജംഗ്ഷൻ, ബ്രിഡ്ജ് റോഡ്, കോഡർ ലൈൻ, പേരേക്കാട്ട് റോഡ് എന്നീ മേഖലകളിലാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി കുടിവെള്ളം നിലച്ചത്.
നഗരത്തിലെ ജലവിതരണം ചെയ്യുന്ന ആസ്ബസ്റ്റോസ് പൈപ്പുകൾ പാലസ് റോഡിൽ മൂന്ന് വർഷം മുമ്പ് മാറ്റിയതാണ്. എന്നാൽ ബാങ്ക് ജംഗ്ഷൻ മുതൽ ദേശീയപാത ബൈപ്പാസുവരെ പണമില്ലെന്ന പേരിൽ പൈപ്പ് മാറ്റുന്നത് നീട്ടി വയ്ക്കുകയായിരുന്നു.
Kerala
കൊച്ചി: എറണാകുളം ആലുവയിൽ നാല് വീടുകളിലായി നടന്ന മോഷണ പരമ്പരയിൽ ഏഴ് പവൻ സ്വർണം നഷ്ടപ്പെട്ടു. ആലുവ തോട്ടയ്ക്കാട്ടുകരയിലെ സുജിത്തിന്റെ വീട്ടിൽ നിന്നാണ് ഏഴ് പവൻ സ്വർണം നഷ്ടപ്പെട്ടത്.
സമീപത്തെ മൂന്ന് വീടുകളിലും മോഷണ ശ്രമം ഉണ്ടായി. സുജിത്തിന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴ് പവൻ സ്വർണമാണ് കവർന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. റൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള വീട്ടിലായിരുന്നു മോഷണം.
അതേസമയം മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതായാണ് വിവരം. മോഷണത്തിന് കൂടുതൽ പേർ ഉണ്ടായിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
District News
ആലുവ: തോട്ടക്കാട്ടുകര മിനി മാർക്കറ്റിലെ അര നൂറ്റാണ്ടിലേറെ പഴക്കമുള്ള. ജീർണാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയത് നിർമിക്കാൻ കിഫ്ബി ഫണ്ട് അനുവദിച്ചു. 8,99,80,399 രൂപയുടെ സാമ്പത്തിക അനുമതിയാണ് കിഫ്ബി നൽകിയത്.
ആലുവയിലെ പ്രധാന മാർക്കറ്റായ ജനറൽ മാർക്കറ്റ് പുതുക്കി പണിയുന്നതിന് പിന്നാലെയാണ് മാർത്താണ്ഡവർമ്മ പാലത്തിന് സമീപത്തെ മിനിമാർക്കറ്റും പൊളിച്ചുപണിയുന്നത്. മിനി മാർക്കറ്റ് നിർമാണത്തിന് 5.13 കോടി രൂപയായി ആദ്യം തയാറാക്കിയ അടങ്കൽ തുക പിന്നീട് 8.08 കോടി രൂപയായി ഉയർത്തിയിരുന്നു.
പദ്ധതി നിർദ്ദേശങ്ങളിൽ വന്നിട്ടുള്ള വ്യതിയാനങ്ങളുടെ അടിസ്ഥാനത്തിലാണ് അടങ്കൽ തുക 8.99 കോടി രൂപയായി വീണ്ടും പുതുക്കിയിട്ടുള്ളത്. രണ്ടു ദിവസത്തിനകം പദ്ധതിക്ക് സാങ്കേതിക അനുമതി കൂടി ലഭിച്ച് ടെൻഡർ ചെയ്യും. സർക്കാർ സ്ഥാപനമായ ഇംപാക്ട് കേരളയാണ് പദ്ധതിയുടെ നിർവഹണ ഏജൻസി.
Kerala
കൊച്ചി: എറണാകുളം ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയായ അസഫാക്ക് ആലം വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.
വിചാരണക്കോടതിയുടെ വധശിക്ഷ ഇതുവരെ ഹൈക്കോടതി സ്ഥിരീകരിച്ചിട്ടില്ല. നിയപരമായി വിചാരണ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി അംഗീകരിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ചുള്ള നടപടികള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പ്രതി അപ്പീല്‍ സമര്‍പ്പിച്ചിട്ടുള്ളത്.
ആലുവ മാര്‍ക്കറ്റിനുള്ളില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി 2023 ജൂലൈ 29 നാണ് അറസ്റ്റിലായത്. വധശിക്ഷ കഠിനവും നീതീകരിക്കാനാവാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 110 ദിവസത്തിനുള്ളില്‍ വിചാരണ കോടതി അനാവശ്യ തിടുക്കത്തില്‍ വിചാരണ നടത്തി, കേസ് വാദിക്കാനുള്ള ന്യായവും നീതിയുക്തവുമായ അവസരം നഷ്ടപ്പെടുത്തിയെന്നും അപ്പീലില്‍ പറയുന്നു.
വിചാരണ കോടതി നിയമിച്ച വിവര്ത്തകന് തനിക്കെതിരെ പക്ഷപാതപരമായി പെരുമാറി. ഒരു മാധ്യമ അഭിമുഖത്തില്‍, വിവര്ത്തകന് തന്നെ പരസ്യമായി തൂക്കിക്കൊല്ലണം, വധശിക്ഷ പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞിരുന്നു. അത്തരമൊരു വ്യക്തിയെ നിഷ്പക്ഷനായി കണക്കാക്കാന്‍ കഴിയില്ലെന്നും അപ്പീലില്‍ പറയുന്നു.
സാക്ഷികളുടെ മൊഴികളിലെ പൊരുത്തക്കേട്, മെഡിക്കല്‍ തെളിവുകളുടെ പോരായ്മ, അന്വേഷണത്തിലെ പ്രശ്നങ്ങള്‍, ശരിയായ രീതിയില്‍ ഫോറന്‍സിക്, കെമിക്കല്‍ പരിശോധനകള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടു തുടങ്ങിയ 60 കാരണങ്ങള്‍ അപ്പീലില്‍ ഉന്നയിച്ചിട്ടുണ്ട്. ശിക്ഷ റദ്ദാക്കണമെന്നും അപ്പീല്‍ പരിഗണിക്കുന്നതുവരെ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.
District News
കൊച്ചി: ആലുവയിൽ മൂന്ന് വയസുകാരിയെ മൂഴിക്കുളം പാലത്തിനു മുകളിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു.
കുട്ടിയുടെ അമ്മ മാത്രമാണ് കേസിലെ പ്രതി. കുട്ടിയെ പീഡിപ്പിച്ച ചെറിയച്ഛനെതിരെയും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
കേസ് അന്വേഷിച്ച ചെങ്ങമനാട് പോലീസ് ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 101 സാക്ഷികളാണ് ഉള്ളത്. പുത്തൻകുരിശ് പോലീസ് കുറ്റപത്രം സമർപ്പിച്ചത് മൂവാറ്റുപുഴ പോക്സോ കോടതിയിലാണ്.
2024 മെയ് 19 നാണ് മൂഴിക്കുളം പാലത്തിനു മുകളിൽ നിന്ന് കുട്ടിയെ അമ്മ പുഴയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയത്. കുട്ടിയോട് അച്ഛന്റെ കുടുംബം കാണിച്ച അമിത വാത്സല്യവും പ്രതി നേരിട്ട ഒറ്റപ്പെടലുമാണ് കൊലപാതകത്തിനുള്ള കാരണമായി കുറ്റപത്രത്തിൽ പറയുന്നത്.
കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കുട്ടി പീഡനത്തിന് ഇരയായെന്ന കാര്യം പുറത്തറിയുന്നത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ സഹോദരൻ കുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞത്.