പിടിയിലായ പ്രതികൾ
കൊച്ചി: ആലുവയില്‍ പ്രവാസി യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പിടിയിലായ പ്രതികള്‍ കൊടുംകുറ്റവാളികളെന്ന് പൊലിസ്. ഒന്നാം പ്രതി പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പില്‍ സനല്‍ ചന്ദ്രന് (38) വധശ്രമം ഉൾപ്പെടെ നാലു കേസുകളില്‍ പ്രതിയാണ്. സ്വന്തം പിതാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലും രണ്ടു മോഷണക്കേസുകളിലും ഇയാൾ പ്രതിയാണ്.
മുഖത്ത് പാടുള്ള ഒരാള്‍ ആക്രമിച്ചു എന്നായിരുന്നു യുവാവിന്റെ മൊഴി. രാത്രി സിറ്റിയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോത്തൊഴിലാളികളാണ് പ്രതിയെ കുറിച്ച് നിർണായക വിവരം നൽകിയതെന്ന് പൊലിസ് വ്യക്തമാക്കി. കഴിഞ്ഞ 13ന് ആയിരുന്നു ജോഫിന്‍ ജിജു എന്ന യുവാവിനെ ഒരു സംഘം ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നത്.
പെരുമ്പാവൂര്‍ കോടനാട് സ്വദേശിയായ യുവാവിന്റെ വാരിയെല്ലുകളും കൈയും ഒടിഞ്ഞിരുന്നു. രാത്രികാല ഓട്ടോ ഡ്രൈവര്‍മാര്‍, വ്യാപാരികള്‍ എന്നിവരുള്‍പ്പെടെ നൂറോളം പേരെ പൊലിസ് ചോദ്യം ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി എന്ന് സംശയിക്കുന്നയാള്‍ സംഭവത്തിനു ശേഷം കൊല്ലൂരിലേക്ക് രക്ഷപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആലുവ സിഐ പി.എം. ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലൂരിലേക്ക് പുറപ്പെട്ടിരുന്നു.
എന്നാല്‍ മൊബൈല്‍ ഫോണ്‍ കാസര്‍ഗോഡ് ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു. തിരികെ ഇയാള്‍ പെരുമ്പാവൂരിന് സമീപത്ത് എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയിൽ നിന്നും സര്‍ജിക്കല്‍ ബ്ലേഡ് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
ഒന്നാം പ്രതി പരാതിക്കാരനില്‍ നിന്ന് കവര്‍ന്ന മാല വില്ക്കാന് ഏല്‍പ്പിച്ചിരുന്ന മൂന്നാം പ്രതിയായ നെടുമ്പാശേരി മേയ്ക്കാട് മാളിയേക്കല്‍ വീട്ടില്‍ ജോബിയെ (44) ആലുവ എസ്എച്ച്ഒ രഞ്ജിത്ത് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം അങ്കമാലിയില്‍നിന്ന് കസ്റ്റഡിയിലെടുത്തു.
ഇയാളിൽ നിന്നും മാല കണ്ടെടുക്കുകയും ചെയ്തു. രണ്ടാം പ്രതിയായ തിരുവനന്തപുരം പള്ളിക്കല്‍ ചെമ്പിളവിള സജാദ് ഷാജഹാനെ (25) എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപത്ത് നിന്നാണ് പിടികൂടിയത്. ഇയാള്‍ക്കെതിരെയും നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Tags : Crime Police Investigation CaseFile FIR Aluva