Sports
ഓക്ലന്‍ഡ്: ഹോം സീസണിന്റെ ഭാഗമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ന്യൂസിലൻഡ് പര്യടനത്തിനുള്ള മത്സരക്രമം പ്രഖ്യാപിച്ചു.
ഇന്ത്യയുടെ (ടെസ്റ്റ്, ഏകദിനം, ട്വന്റി20) ടൂർ ഉൾപ്പെടുന്ന പരന്പരകളുടെ മത്സരക്രമമാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ഒൗദ്യോഗികമായി പുറത്തുവിട്ടത്. മത്സരങ്ങളുടെ എണ്ണത്തിൽ ന്യൂസിലൻഡ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദ്വിരാഷ്ട്ര പരന്പരയാണിത്.
നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഒരു സന്പൂർണ പരന്പരയ്ക്കായി ന്യൂസിലൻഡിലെത്തുന്നത്.
ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്ന പര്യടനത്തിൽ അഞ്ച് ട്വന്റി20, അഞ്ച് ഏകദിനം, രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ന്യൂസിലൻഡിൽ കളിക്കുക. 2019ന് ശേഷം ആദ്യമായാണ് ഇന്ത്യ ന്യൂസിലൻഡിൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നത്. ഏഴ് വർഷത്തിനുശേഷമാണ് ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരന്പരയിൽ കളിക്കുന്നതെന്നതുമാണ് ഇന്ത്യൻ ടൂറിന്റെ പ്രത്യേകത.
ഇന്ത്യൻ പരന്പരയ്ക്ക് തൊട്ടുപിന്നാലെ ശ്രീലങ്കൻ പുരുഷ ടീമും ന്യൂസിലൻഡിൽ പര്യടനം നടത്തും. ജനുവരി 16ന് ആരംഭിക്കുന്ന പരന്പരയിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും രണ്ട് ടെസ്റ്റുകളുമാണുള്ളത്. അതേസമയം ന്യൂസിലൻഡ് വനിതാ ക്രിക്കറ്റ് ടീമിന് ഈ ഹോം സീസണിൽ ബംഗ്ലാദേശിനെതിരേ മാത്രമാണ് മത്സരങ്ങളുള്ളത്.
ടെസ്റ്റ് പരമ്പര:
ഒന്നാം ടെസ്റ്റ്: നവംബർ 19 - 23 (വെല്ലിംഗ്ടണ്‍)
രണ്ടാം ടെസ്റ്റ്: നവംബർ 27 - ഡിസംബർ 1 (ക്രിസ്റ്റചർച്ച്)
ട്വന്റി20 പരമ്പര:
ഒന്നാം ട്വന്റി20: ഒക്ടോബർ 22 (ക്രിസ്റ്റചർച്ച്)
രണ്ടാം ട്വന്റി20: ഒക്ടോബർ 24 (ക്രിസ്റ്റചർച്ച്)
മൂന്നാം ട്വന്റി20: ഒക്ടോബർ 27 (വെല്ലിംഗ്ടണ്‍)
നാലാം ട്വന്റി20: ഒക്ടോബർ 30 (ഓക്ലന്‍ഡ്)
അഞ്ചാം ട്വന്റി20: നവംബർ 1 (ഹാമിൽട്ടണ്)
ഏകദിന പരമ്പര:
ഒന്നാം ഏകദിനം: നവംബർ 4 (ഓക്ലൻഡ്)
രണ്ടാം ഏകദിനം: നവംബർ 7 (വെല്ലിംഗ്ടണ്‍)
മൂന്നാം ഏകദിനം: നവംബർ 10 (ഹാമിൽട്ടണ്)
നാലാം ഏകദിനം: നവംബർ 13 (മൗണ്ട് മൗംഗനൂയി)
അഞ്ചാം ഏകദിനം: നവംബർ 15 (മൗണ്ട് മൗംഗനൂയി)
Kerala
തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണ രംഗത്തു ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന വ്യക്തികൾ, സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരെ ആദരിക്കുന്നതിനായി സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് ഏർപ്പെടുത്തിയിട്ടുള്ള 2026 ലെ സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
പരിസ്ഥിതി സംരക്ഷക പുരസ്കാരം-പി. എം. ജീജ ഭായ്, പരിസ്ഥിതി ഗവേഷക പുരസ്കാരം-ഡോ.പി.ജെ. സർലിൻ, പ്രഫസർ & ഹെഡ്, പി.ജി. & റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് സുവോളജി, ഫാത്തിമമാതാ നാഷണൽ കോളജ്, കൊല്ലം, പരിസ്ഥിതി അച്ചടി മാധ്യമ പ്രവർത്തക പുരസ്കാരം-ആർ. സാംബൻ, ബ്യൂറോ ചീഫ്, ജനയുഗം ഇടുക്കി ജില്ലാ ബ്യൂറോ, തൊടുപുഴ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ലോക പരിസ്ഥിതിദിനമായ നാളെ തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാനതല പരിസ്ഥിതി ദിനാചരണ ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ സമർപ്പിക്കും.
സംസ്ഥാനത്തെ പരിസ്ഥിതി സംരക്ഷണരംഗത്തു വിജ്ഞാനവ്യാപനം ഉൾപ്പെടെയുള്ള നൂതനവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിൽ, കാർഷിക കോളജ്, വെള്ളായണി, മികച്ച പരിസ്ഥിതി സംരക്ഷണസ്ഥാപനമായും തൃശൂർ മുനിസിപ്പൽ കോർപറേഷനെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പുരസ്കാരത്തിനായും തെരഞ്ഞെടുത്തു.
Sports
ഓക്ലൻഡ്: ന്യൂസിലൻഡിലെ ഓക്ലൻഡിൽ നടക്കാനിരിക്കുന്ന 2025-26ലെ എഫ്ഐഎച്ച് ഹോക്കി വനിതാ നേഷൻസ് കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സലീമ ടെറ്റെ ടീമിനെ നയിക്കും. 15 മുതൽ 21 വരെയാണ് ടൂർണമെന്റ് നടക്കുക.
ടൂർണമെന്റിൽ ഇന്ത്യ പൂൾ എയിൽ ജപ്പാൻ, അമേരിക്ക, ഉറുഗ്വെ എന്നിവർക്കൊപ്പമാണ് മത്സരിക്കുക. പൂൾ ബിയിൽ ആതിഥേയരായ ന്യൂസിലൻഡ്, ചിലി, കൊറിയ, ഫ്രാൻസ് എന്നിവരാണുള്ളത്.
ഗോൾകീപ്പർമാർ: സവിത, ബിച്ചു ദേവി ഖരിബാം
ഡിഫൻഡർമാർ: സുശീല ചാനു പുക്രംബം, ഇഷിക ചൗധരി, ലാൽതന്തുവാംഗി, ശിൽപി ദബാസ്, ജ്യോതി, നിക്കി പ്രധാൻ.
മിഡ്ഫീൽഡർമാർ: സലിമ ടെറ്റെ (c), നേഹ, സുനീലിത ടോപ്പോ, സാക്ഷി റാണ, ദീപിക സോറെംഗ്, സോനം, ലാൽറെംസിയാമി
ഫോർവേഡുകൾ: നവനീത് കൗർ, ദീപിക, റുതുജ ദാദാസോ പിസൽ, ഇഷിക, അന്നു.
Sports
ഉറുഗ്വെ: അമേരിക്കൻ ഫുട്ബോൾ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഉറുഗ്വെ. വെറ്ററൻ സ്്രെടെക്കർ ലൂയിസ് സുവാരസിനെ ഒഴിവാക്കി. കഴിഞ്ഞദിവസമാണ് പരിശീലകൻ മാഴ്സലോ ബീൽസ യുറഗ്വായ് ടീമിനെ പ്രഖ്യാപിച്ചത്.
2024 സെപ്റ്റംബറിൽ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചിരുന്നെങ്കിലും പിന്നീട് ദേശീയ ടീം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ കളിക്കാൻ തയാറാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം പരിശീലകനുമായുള്ള പ്രശ്നങ്ങാണ് ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കപ്പെടാനിടയാക്കിയതെന്നാണ് സൂചന. കഴിഞ്ഞ 11 വർഷമായി ദേശീയ ടീമിനായി മികച്ച പ്രകടനം നടത്തിയ താരമായിരുന്നു 39കാരനായ സുവാരസ്.
2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ ടീമിലുൾപ്പെട്ട താരം പിന്നീട് എല്ലാ ലോകകപ്പുകളും ടീമിനായി കളിച്ചു. ഇതാദ്യമായാണ് താരത്തെ ഒഴിവാക്കുന്നത്.
യോഗ്യതാ മത്സരങ്ങളിൽ കളിച്ച നഹിതൻ നാൻഡസിനെയും ഒഴിവാക്കിയിട്ടുണ്ട്. റയൽ മഡ്രിഡ് താരം ഫെഡറിക്കോ വാൽവെർഡെ ടീമിലുണ്ട്. മാഞ്ചെസ്റ്റർ യുണൈറ്റഡ് താരം മാനുവൽ ഉഗാർട്ട, അൽ ഹിലാലിന്റെ ഡാർവിൻ നുനെസ്, അത്ലറ്റിക്കോ മഡ്രിഡ് താരം ഹൊസെ മരിയ ഗിമനെസ്, ബാഴ്സലോണയുടെ റൊണാൾഡ് അരൂഹോ, നാപ്പോളിയുടെ മത്യാസ് ഒലിവേര തുടങ്ങിയവരും ടീമിലുൾപ്പെട്ടു.
ലോകകപ്പിൽ, ഗ്രൂപ്പ് എച്ചിലാണ് ടീം ഉൾപ്പെട്ടിരിക്കുന്നത്. സ്പെയിൻ, സൗദി അറേബ്യ, കേപ് വെർദെ എന്നിവരാണ് ഉറുഗ്വെയുടെ എതിരാളികൾ.
Kerala
തിരുവനന്തപുരം: ഫെബ്രുവരിയിൽ നടത്തിയ സ്കൂൾ അധ്യാപക യോഗ്യതാ പരീക്ഷയുടെ (കെ ടെറ്റ്, ഡിസംബർ 2025) ഫലം പ്രസിദ്ധീകരിച്ചു. കാറ്റഗറി I, II, III, IV പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്.
www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in വെബ്സൈറ്റുകളിൽ നിന്ന് ഫലമറിയാം. വിരമിക്കാൻ രണ്ടുവർഷത്തിലധികം ബാക്കിയുള്ള അധ്യാപകർ കെ ടെറ്റ് യോഗ്യത നിർബന്ധമായും നേടണമെന്ന സുപ്രീംകോടതി വിധിക്കുശേഷമുള്ള ആദ്യ പരീക്ഷയുടെ ഫലമാണു പുറത്തു വന്നത്.
സർക്കാർ സ്കൂളുകളിലെ താൽക്കാലിക അധ്യാപക നിയമനത്തിനും കെ ടെറ്റ് കർശനമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. അതേസമയം ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരമുള്ള പരീക്ഷ ജൂൺ 27, 28 തീയതികളിൽ നടത്തും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ ശതമാനം. വിജയശതമാനത്തിൽ മുൻ വർഷത്തേതിൽ നിന്ന് നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.16 ശതമാനമാണ് കൂടുതൽ.
ഹയർസെക്കൻഡറി വിഭാഗത്തിൽ 1990 സ്കൂളുകളിൽ 372423 പേർ പരീക്ഷ എഴുതി. ഇതിൽ 290398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 68.41ശതമാനം ആൺകുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെൺകുട്ടികളും പരീക്ഷ എഴുതി.
സയൻസ് ഗ്രൂപ്പ് - 84.55 ശതമാനം, ഹ്യുമാനിറ്റിസ്- 66.38 ശതമാനം, കൊമേഴ്സ് - 74.74 ശതമാനം എന്നിവയാണ് വിജയ ശതമാനം. സർക്കാർ സ്കൂൾ വിജയശതമാനം 72.66 ആണ്. എയ്ഡഡ് സ്കൂളുകളുടെ വിജയശതമാനം 82.82 ആണ്.
78.18 ശതമാനമാണ് അൺ എയ്ഡഡ് സ്കൂളുകളുടെ വിജയം. 85.67 ശതമാനം ആണ് സ്പെഷ്യൽ സ്കൂൾ വിജയം. 30561 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ ആണിത്.
ടെക്നിക്കൽ ഫലം 72.82 ശതമാനം കൂടി. 50 പേർക്ക് ഫുൾ എപ്ലസ് ലഭിച്ചു. വിജയശതമാനം കൂടുതൽ ഇടുക്കി ജില്ലയിലാണ്, 84.64 ശതമാനം. ഏറ്റവും കുറവ് വിജയശതമാനം കാസർഗോഡ് ജില്ലയിലാണ്, 71.72 ശതമാനം. 76 സ്കൂളുകൾ 100 ശതമാനം വിജയം നേടി. ഇതിൽ ഒമ്പത് സർക്കാർ സ്കൂളുകൾ ഉണ്ട്.
മലപ്പുറത്താണ് കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത്. 60 പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചു. ഇതിൽ 50 പെൺകുട്ടികളും 10 ആൺകുട്ടികളുമാണുള്ളത്. കഴിഞ്ഞ വർഷം 41 പേരായിരുന്നു മുഴുവൻ മാർക്ക് നേടിയത്. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. ജൂൺ 29 മുതൽ ജൂലൈ 20 വരെയാണ് ഇംപ്രൂവ്മെന്റ് പരീക്ഷ നടക്കുകയെന്ന് മന്ത്രി അറിയിച്ചു.
സെക്രട്ടറിയേറ്റിലെ പി ആര് ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്. 4.25 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഫലത്തിനൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും അറിയാനാകും. വിവിധ വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയും ഫലം ലഭ്യമാകും.
ഈ വെബ്സൈറ്റുകൾ വഴി ഫലമറിയാം
nammudekeralam.kerala.gov.in
www.results.hse.kerala.gov.in
www.prd.kerala.gov.in
results.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in
examresults.kerala.gov.in.
NRI
ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ഡാളസിന്റെ 2026ലെ പ്രവാസി കഥ - കവിത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രശസ്ത നോവലിസ്റ്റ് വി. ജെ. ജയിംസ് (കഥ), പ്രശസ്ത കവി ഡോ. സി. രാവുണ്ണി എന്നിവരായിരുന്നു വിധികർത്താക്കൾ.
എബ്രഹാം തെക്കേമുറി കഥാ പുരസ്കാരം ലഭിച്ചിരിക്കുന്നത് എസ്. അനിലാലിന്റെ (ഷിക്കാഗോ) "അരക്കാലുകളുടെ ലോകത്തെ ശബ്ദങ്ങൾ' എന്ന കഥയ്ക്കും കവി ജേക്കബ് മനയിൽ കവിതാ പുരസ്കാരം ലഭിച്ചിരിക്കുന്നത് റഹിമാബി മൊയ്തിന്റെ (മെറിലാൻഡ്) "പെണ്ണടയാളങ്ങൾ' എന്ന കവിതയ്ക്കുമാണ്.
രണ്ടു വിഭാഗത്തിലും 25,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനമായി നൽകപ്പെടുന്നത്. ദിവ്യ മേനോന്റെ (ഡാളസ്) "അഭിമുഖം' എന്ന കഥയ്ക്ക് സ്പെഷ്യൽ ജൂറി പുരസ്കാരവും ലഭിച്ചു. ഇന്ത്യയ്ക്കു പുറത്തു വിവിധ രാജ്യങ്ങളിൽ നിന്നുമായി 20 കഥകളും 18 കവിതകളുമാണ് അവാർഡിനായി പരിഗണിച്ചത്.
സാമുവേൽ യോഹന്നാൻ, മീനു എലിസബത്ത്, ഡോ. ദർശന മനയത്ത് എന്നിവരാണ് കഥയുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. സി.വി. ജോർജജ്, ഷാജു ജോൺ, അനശ്വരം മാമ്പിള്ളി എന്നിവരാണ് കവിതയുടെ ചുരുക്കപ്പട്ടിക തയeറാക്കിയത്.
ഏകാകിതയുടെ പാരമ്യതയിൽ ഒരുവൻ സ്വന്തം ഉള്ളിലെ വിസ്മരിക്കപ്പെട്ടു പോയ മനുഷ്യനെ കണ്ടെത്തുന്ന കഥാസന്ദർഭങ്ങൾ കൈയടക്കത്തോടെ അവതരിപ്പിക്കുന്ന മികച്ച കഥയാണ് പുരസ്കാരം ലഭിച്ച "അരക്കാലുകളുടെ ലോകത്തെ ശബ്ദങ്ങൾ' എന്നും പ്രത്യേക ജൂറി പുരസ്കാരം ലഭിച്ച "അഭിമുഖം' അതുപോലെ തന്നെ വേറിട്ടു നില്ക്കുന്ന മനോഹരമായൊരു കഥയാണെന്നും ജീവിതാവസ്ഥകളെ വാക്കുകളുടെ ത്രാസിലിട്ടു തൂക്കുന്ന മികച്ച ദർശനങ്ങളുണ്ട് ഈ കഥയിലെന്നും വിധികർത്താവ് വി. ജെ. ജയിംസ് വിലയിരുത്തി.
കവിതകളും മികച്ച നിലവാരം പുലർത്തിയതായി കവിതകളുടെ വിധി കർത്താവ് ഡോ. സി. രാവുണ്ണി അഭിപ്രായപ്പെട്ടു. 2026 സെപ്തംബറിൽ നടത്തുന്ന പ്രത്യേക മീറ്റിംഗിൽ വച്ച് പുരസ്കാര സമർപ്പണം നടത്തുമെന്ന് കേരള ലിറ്റററി സൊസൈറ്റി സെക്രട്ടറി ബാജി ഓടംവേലി അറിയിച്ചു.
കേരള ലിറ്റററി സൈസൈറ്റിയുടെ പ്രവർത്തനങ്ങളൂമായി സഹകരിക്കുവാൻ 915 613 6566 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
Kerala
തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിലെ മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ.ഷംസുദ്ദീൻ, പി.കെ.ബഷീർ, വി.ഇ.അബ്ദുൾ ഗഫൂർ എന്നിവർ മന്ത്രിമാരാകും. സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്.
വി.ഇ.അബ്ദുൾ ഗഫൂർ ടേം വ്യവസ്ഥയിലാണ് മന്ത്രിയാകുന്നത് എന്നാണ് സൂചന. രണ്ടര വർഷത്തിന് ശേഷം നിയുക്ത കുറ്റ്യാടി എംഎൽഎ പാറയ്ക്കൽ അബ്ദുള്ള മന്ത്രിയാകും.
അതേസമയം അൽപ സമയത്തിനകം മന്ത്രിമാരുടെ മുഴുവൻ വകുപ്പും പട്ടികയും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളത്തിലൂടെ പ്രഖ്യാപിക്കും.
മുഖ്യമന്ത്രി പദത്തിന് പുറമെ ധനം, തുറമുഖം, നിയമം എന്നീ വകുപ്പുകളും വി.ഡി. സതീശൻ നേരിട്ട് കൈകാര്യം ചെയ്യും. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലൻസ് വകുപ്പുകളുടെ ചുമതല വഹിക്കും. കെ. മുരളീധരന് വൈദ്യുതി വകുപ്പിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്.
പി.സി. വിഷ്ണുനാഥ് (ടൂറിസം, സാംസ്കാരികം) സണ്ണി ജോസഫ് (റവന്യൂ) എ.പി. അനിൽകുമാർ (ആരോഗ്യം) ടി. സിദ്ധിഖ് (വനം), ബിന്ദു കൃഷ്ണ (വനിത,ശിശുക്ഷേമം) ഒ.ജെ. ജനീഷ് (യുവജനക്ഷേമം) സി.പി. ജോൺ (ഗതാഗതം) എന്നിങ്ങനെയാണ് ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങിയ മന്ത്രിമാരുടെ വകുപ്പുകൾ.
നിലവിൽ കോൺഗ്രസ് ക്യാമ്പിൽ നിന്ന് ഈ പേരുകളും വകുപ്പുകളുമാണ് പൂർണമായും ഉറപ്പിച്ചിട്ടുള്ളത്. ഘടകകക്ഷികളുടെ മന്ത്രിമാരെയും വകുപ്പുകളെയും കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അടങ്ങുന്ന പൂർണമായ പട്ടിക രാജ്ഭവന് കൈമാറി.
Business
കൊച്ചി: ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡിന്റെ അഞ്ചാം പതിപ്പിനുള്ള പത്തു ഫൈനലിസ്റ്റുകളെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് 214 രാജ്യങ്ങളിലെ 134,000 രജിസ്ട്രേഷനുകളിൽ നിന്നാണ് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്.
മുൻ പതിപ്പിനേക്കാൾ ഗണ്യമായ വർധനയാണു രജിസ്ട്രേഷനിൽ ഇത്തവണ രേഖപ്പെടുത്തിയത്.
ഫൈനലിസ്റ്റുകളിൽ ഒരാൾക്ക് ഗ്രാൻഡ് ടൈറ്റിലും 250,000 യുഎസ് ഡോളർ സമ്മാനവും നൽകും. മറ്റുള്ളവർക്ക് ആരോഗ്യസംരക്ഷണത്തിനു നൽകിയ മികച്ച സംഭാവനകൾക്ക് ആഗോള അംഗീകാരവും മറ്റു സമ്മാനങ്ങളും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Kerala
കോഴിക്കോട്:എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പല വിവാദ പ്രസ്താവനകളോടും മുന്നണിയിലെ എല്ലാ പാർട്ടികൾക്കും ഒരേ കാഴ്ചപ്പാടല്ല ഉണ്ടായിരുന്നതെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റും കോഴിക്കോട് സൗത്തിലെ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന അഹമ്മദ് ദേവർകോവിൽ. ഇക്കാര്യത്തിലുള്ള എതിർപ്പ് എൽഡിഎഫിൽ അറിയിച്ചിരുന്നു.
മുന്നണിയിൽ തിരുത്തൽ ഉണ്ടാകുമെന്നാണു മനസിലാക്കുന്നത്. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ ശരിയായ രീതിയിൽ ഉള്ളതായിരുന്നില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ബോധ്യമാകുന്നതെന്നും അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു.
കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഈ വോട്ടുകൾ ഇടതുപക്ഷത്തുനിന്നു പോയതാണ് എന്നതിൽ സംശയമില്ല. ഇടതുപക്ഷത്തിനു ശക്തമായ സ്വാധീനമുള്ള ചില സ്ഥലങ്ങളിൽ വോട്ടുചോർച്ചയുണ്ടായി.
ഈ വോട്ടുകൾ പ്രധാനമായും പോയത് ബിജെപിയുടെ പെട്ടിയിലേക്കാണ്. ഇത്തവണ സൗത്തിലാണ് എൻഡിഎയ്ക്ക് വോട്ടുകൾ വർധിച്ചത്. ഇങ്ങനെയുണ്ടാകാനുള്ള കാരണം പരിശോധിക്കുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
Sports
മുംബൈ: 2026 വനിതാ ടി20 ലോകകപ്പിനും അതിനു മുന്നോടിയായുള്ള ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ബിസിസിഐ സെലക്ഷന് കമ്മിറ്റി യോഗത്തിലാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമിനെ തെരഞ്ഞെടുത്തത്.
പരിക്കിനെത്തുടര്‍ന്ന് വിട്ടുനിന്ന പ്രമുഖ താരം യാസ്തിക ഭാട്ടിയയും സ്പിന്നര്‍ രാധ യാദവും ടീമിലേക്ക് തിരിച്ചെത്തി. 2025 സെപ്റ്റംബറില്‍ കാല്‍മുട്ടിനേറ്റ ഗുരുതരമായ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ യാസ്തിക ഭാട്ടിയ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ടീമില്‍ തിരിച്ചെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പും ഡബ്ല്യുപിഎല്ലും താരത്തിന് നഷ്ടമായിരുന്നു.
അതേസമയം, ഏകദേശം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാധ യാദവ് ടി20 ടീമിലേക്ക് മടങ്ങിയെത്തുന്നത്. ഇന്ത്യ എ ടീമിനെ എമര്‍ജിംഗ് ഏഷ്യ കപ്പ് കിരീടത്തിലേക്ക് നയിച്ച പ്രകടനമാണ് രാധയ്ക്ക് തുണയായത്. ഡബ്ല്യുപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി ഹാട്രിക് നേടി ചരിത്രം കുറിച്ച യുവ പേസര്‍ നന്ദിനി ശര്‍മ ആദ്യമായി ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചു.
കാശ്വി ഗൗതം, അമന്‍ജോത് കൗര്‍ എന്നിവര്‍ പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് 24 വയസ്സുകാരിയായ നന്ദിനിക്ക് അവസരം ലഭിച്ചത്. ഡബ്ല്യുപിഎല്‍ സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകള്‍ നന്ദിനി വീഴ്ത്തിയിരുന്നു.
ഭാരതി ഫുല്‍മാലി, അനുഷ്ക ശര്‍മ എന്നിവരും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. അതേസമയം, ജൂനിയര്‍ ക്രിക്കറ്റില്‍ നിന്ന് ശ്രദ്ധിക്കപ്പെട്ട കമാലിനി, വൈഷ്ണവി ശര്‍മ എന്നിവര്‍ക്ക് ഇത്തവണ ടീമിലിടം നേടാനായില്ല. മലയാളി താരങ്ങളാരും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല.
National
ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. റിക്കാർഡ് വിജയശതമാനമാണ് കേരളത്തിലെ സ്കൂളുകൾ സ്വന്തമാക്കിയത്. പത്താം ക്ലാസിൽ 99.96 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 99.97 ശതമാനം വിജയം നേടി.
ദേശീയതലത്തിൽ പത്താം ക്ലാസിൽ 99.18, പന്ത്രണ്ടാം ക്ലാസിൽ 99.13 ശതമാനം വിദ്യാർഥികൾ വിജയിച്ചു. കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസാണ് ഫലം പ്രഖ്യാപിച്ചത്. കൗൺസിലിന്റെ ഔദ്യോഗിക വെബ്സൈറ്റായ cisce.org വഴിയും results.cisce.org വഴിയും ഫലങ്ങൾ പരിശോധിക്കാം.
കേരളത്തിൽ 166 സ്കൂളുകളിൽ നിന്ന് 7,861 വിദ്യാർഥികളാണ് ഐസിഎസ്ഇ പരീക്ഷ എഴുതിയത്. 85 സ്കൂളുകളിൽനിന്ന് 3,058 വിദ്യാർഥികളാണ് ഐഎസ്സി പരീക്ഷ എഴുതിയത്.
Kerala
തൃശൂർ: വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സംസ്ഥാന സർക്കാർ.
കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷയും സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആർഎഫ്) നിന്ന് നാല് ലക്ഷം രൂപയും നൽകാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
പരിക്കേറ്റവര്‍ക്ക് ദുരന്തപ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും അതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും രണ്ടുലക്ഷം രൂപ അടിയന്തര ധനസഹായമായി അനുവദിക്കും.
പരിക്കേറ്റവര്‍ക്ക് ആറുമാസത്തേക്കുള്ള സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനാവശ്യമായ തുക ജില്ലാ കളക്ടറുടെ ശിപര്‍ശയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. ഇതിനു പുറമെ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അനുവദനീയമായ തുക ചികിത്സാ ധനസഹായമായി നല്‍കും.
ആറുമാസത്തിലധികമായി ചികിത്സ വേണ്ടിവന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ശിപാര്‍ശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.
തിരച്ചിലും രക്ഷാപ്രവര്‍ത്തനവും സുഗമമാക്കുന്നതിനുവേണ്ടി പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ മതില് പൊളിക്കുകയും വയല്‍ നികത്തുകയും ചെയതിട്ടുണ്ട്. അവ പൂര്‍വസ്ഥിതിയിലാക്കുന്നതിന് ചെലവാകുന്ന യഥാര്‍ഥ തുക ജില്ലാ കളക്ടറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ദുരന്തപ്രതികരണ നിധിയില്‍ നിന്നും അനുവദിക്കും.
ദുരന്തവുമായി ബന്ധപ്പെട്ട് മൃതദേഹങ്ങള്‍ മറവു ചെയ്യുന്നതിനും ഡിഎന്‍എ മാച്ചിംഗിനായി സാമ്പിളുകള്‍ ശേഖരിക്കുന്നതിനുമായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ പുറപ്പെടുവിക്കുന്നതിന് ആവശ്യമായ നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് നല്കി.
അടിയന്തര പ്രതികരണത്തിനായി 50 ലക്ഷം രൂപ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ചൊവ്വാഴ്ച അനുവദിച്ച നടപടി സാധൂകരിച്ചു. ദുരന്ത പ്രതികരണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ചെലവുകള്‍ ഈ തുകയില്‍ നിന്നും ചെലവഴിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് അനുമതി നല്കി.
സ്ഫോടനം കാരണം സമീപ വീടുകള്‍ക്കുണ്ടായ നാശനഷ്ടത്തിന്റെ തോത് കണക്കാക്കി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്ഡിആര്എഫില് നിന്നും തുക ലഭ്യമാക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
അപകടത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായര്‍ ഏകാംഗ ജുഡീഷല്‍ കമ്മീഷനാണ് അന്വേഷണത്തിന്റെ ചുമതല.
സ്ഫോടനത്തിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്. ഒൻപത് മൃതദേഹങ്ങളാണ് ഇതുവരെ മോർച്ചറിയിൽ എത്തിയത്. അതിൽ ഏഴ് എണ്ണം തിരിച്ചറിഞ്ഞു.
Kerala
കൊച്ചി: ദൈവദാസൻ ഫാ. തിയോഫിന്റെ (തിയോഫിനച്ചൻ: 1913-1968) ധന്യപദവി പ്രഖ്യാപനം 26ന് കൊച്ചി പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമത്തിൽ നടക്കും.
രാവിലെ പത്തിന് കെസിബിസിയുടെയും കെആർഎൽസിബിസിയുടെയും പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാർമികത്വത്തിലുള്ള പൊന്തിഫിക്കൽ സമൂഹബലിയോടനുബന്ധിച്ചാണു പ്രഖ്യാപനം. ഒഎഫ്എം കപ്പൂച്ചിൻ പോസ്റ്റുലേറ്റർ ജനറൽ ഫാ. കാർലോ കല്ലോണി പ്രഖ്യാപനം നടത്തും.
ബിഷപ് ഡോ. സ്റ്റാൻലി റോമൻ വചനപ്രഘോഷണം നടത്തും. അസി. പോസ്റ്റുലേറ്റർ ജനറൽ ഫാ. അന്റോയിൻ ഹദ്ദാദ് ധന്യൻ തിയോഫിനച്ചന്റെ ഛായാചിത്രം അനാഛാദനം ചെയ്യും.
സമൂഹബലിക്കു മുന്നോടിയായി രാവിലെ 9.30ന് തിയോഫിനച്ചന്റെ കബറിടത്തിൽ ദീപം തെളിച്ചു പ്രാർഥനാശുശ്രൂഷയുണ്ടാകും. കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികനാകും.
കപ്പൂച്ചിൻ സന്യാസവൈദികനായ തിയോഫിനച്ചനെ 2005 ജനുവരി പത്തിനാണ് ദൈവദാസനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ ധന്യൻ പദവിയിലേക്ക് ഉയർത്തി.
Kerala
തൃശൂർ: ലൈബ്രറി മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള ഇന്ത്യന്‍ അക്കാദമിക് ലൈബ്രറി അസോസിയേഷന് (എഎല്‍എ) അവാര്‍ഡിന് (20,000 രൂപ) ബംഗളൂരു ധര്‍മാരാം വിദ്യാക്ഷേത്രം സര്‍വകലാശാലയിലെ ചീഫ് ലൈബ്രേറിയനും ഫാക്കൽട്ടി അംഗവുമായ ഫാ. ഡോ. ജോണ്‍ നീലങ്കാവില്‍ സിഎംഐയെ തെരഞ്ഞെടുത്തു.
നല്ല ലൈബ്രേറിയന്മാർക്കുള്ള അവാർഡിന് (5,000 രൂപ വീതം) തമിഴ്നാട് കാരക്കുടി അളഗപ്പ സര്‍വകലാശാലയിലെ ഡോ. പി. മുത്തുമാരി, കോയമ്പത്തൂര്‍ കാരുണ്യ സര്‍വകലാശാലയിലെ ഡോ. മേഴ്സി ലിഡിയ, തൃശൂര്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ യുജിസി ലൈബ്രേറിയന്‍ വിനീത ഡേവിസ് എന്നിവരെയും തെരഞ്ഞെടുത്തു.
ഇന്ത്യയിലെ പ്രമുഖ ലൈബ്രറി പ്രഫഷണൽ സംഘടനയായ എഎല്‍എയുടെ വാര്ഷികയോഗത്തോടനുബന്ധിച്ചു മേയ് 23ന് അമല മെഡിക്കല്‍ കോളജില്‍ നടക്കുന്ന ‘സുസ്ഥിരവിദ്യാഭ്യാസത്തില് അക്കാദമിക് പബ്ലിക് ലൈബ്രറികളുടെ പങ്കാളിത്തം’ എന്ന വിഷയത്തിലുള്ള ദേശീയ കോണ്‍ഫറന്‍സില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
കേന്ദ്രസര്‍ക്കാരിന്റെ രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്റെ സഹകരണവും ഉണ്ടാകും. ആനുകാലിക ലൈബ്രറി വിഷയങ്ങളില്‍ അറുപതോളം പ്രബന്ധങ്ങ ള്‍ അവതരിപ്പിക്കും. ഇരുനൂറോളം ലൈബ്രറി പ്രഫഷണലുകള്‍ പങ്കെടുക്കും.
National
പാറ്റ്ന: ബിഹാറിൽ പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം. സംസ്ഥാനത്തെ ആദ്യ ബിജെപി സർക്കാരാണ് അധികാരത്തിലെത്തുന്നത്.
കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ബിജെപി നിയമസഭാ കക്ഷിയോഗത്തിൽ കേന്ദ്ര നിരീക്ഷകനായി പങ്കെടുക്കും. 89 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി നിതീഷ്കുമാർ രാജിവയ്ക്കുമെന്നാണ് റിപ്പോർട്ട്.
ഇദ്ദേഹം രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ പേരിനാണ് മുഖ്യമന്ത്രിസ്ഥാനത്തേക്കു മുൻതൂക്കം. ഇദ്ദേഹത്തിനു വലിയ പദവി നല്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിഹാർ തെരഞ്ഞെടുപ്പിനിടെ പ്രഖ്യാപിച്ചിരുന്നു.
ആർജെഡി, ജെഡിയു പാർട്ടികളിൽ പ്രവർത്തിച്ചശേഷമാണ് സമ്രാട്ട് ചൗധരി ബിജെപിയിലെത്തിയത്. സംഘപരിവാർ പശ്ചാത്തലമില്ലാത്തതാണ് ചൗധരിക്കുള്ള അയോഗ്യത. കേന്ദ്രമന്ത്രി നിത്യാനന്ദ് റായിയെയും മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്.
സംഘപരിവാറിന് താത്പര്യമുള്ളയാളാണ് യാദവ വിഭാഗക്കാരനായ റായി. നിതീഷ്കുമാറിന്റെ മകൻ നിഷാന്ത് ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ടുണ്ട്. നാൽപ്പത്തിനാലുകാരനായ നിഷാന്ത് കഴിഞ്ഞ മാസമാണ് ജെഡിയുവിൽ ചേർന്നത്.
Business
കൊച്ചി: ഭക്ഷ്യോത്പന്ന ബ്രാൻഡായ ഡബിൾ ഹോഴ്സ് തങ്ങളുടെ ഗോൾഡൻ ഗെറ്റ് എവേ സീസൺ 3 ലെ വിജയികളെ കൊച്ചിയിൽ പ്രഖ്യാപിച്ചു.
ഗുരുവായൂർ സ്വദേശിനി ലീന വാസുദേവൻ ബംപർ സമ്മാനമായ കിയ സോണറ്റ് കാർ സ്വന്തമാക്കി. കണ്ണൂർ സ്വദേശിനി നിധിഷയ്ക്കാണ് സിംഗപ്പുർ ട്രിപ്പിനുള്ള അവസരം. മറ്റു നിരവധി വിജയികളും ആകർഷകമായ സമ്മാനങ്ങൾ ഏറ്റുവാങ്ങി.
നടിയും ഡബിൾ ഹോഴ്സ് ബ്രാൻഡ് അംബാസഡറുമായ മമ്ത മോഹൻദാസ്, അസോസിയേറ്റ് ഡയറക്ടർമാരായ എലിസ വിനോദ് മഞ്ഞില, ആനി വിനോദ് മഞ്ഞില, ആനിയ സന്തോഷ് മഞ്ഞില എന്നിവർ ചേർന്നു വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ആകെ ആറു കോടി രൂപ മൂല്യമുള്ള സമ്മാനങ്ങളാണു വിതരണം ചെയ്തത്. ഓരോ പർച്ചേസിനും 100 രൂപ വരെയുള്ള ഉറപ്പായ കാഷ്ബാക്ക് ഓഫറും പദ്ധതിയുടെ ഭാഗമായിരുന്നു. എയർ കണ്ടീഷണറുകൾ, മൈക്രോവേവ് ഓവനുകൾ, എയർ ഫ്രയറുകൾ, സ്വർണനാണയങ്ങൾ എന്നീ സമ്മാനങ്ങളും നൽകിയെന്ന് ഡബിൾ ഹോഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞില പറഞ്ഞു.
International
വത്തിക്കാൻ സിറ്റി: അമേരിക്കൻ ആർച്ച്ബിഷപ്പായിരുന്ന ധന്യൻ ഫുൾട്ടൻ ജെ. ഷീനിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം ഈവർഷം സെപ്റ്റംബർ 24ന് അമേരിക്കയിലെ മിസോറി സെന്റ് ലൂയിസിൽ നടക്കും.
ലെയോ പതിനാലാമൻ മാർപാപ്പയെ പ്രതിനിധീകരിച്ചു സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രോ-പ്രീഫെക്ട് കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാന മധ്യേയായിരിക്കും വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം.
2012ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് ഫുൾട്ടൻ ജെ. ഷീനിനെ ധന്യനായി പ്രഖ്യാപിച്ചത്. 2019ൽ ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ടവനായും പ്രഖ്യാപിച്ചു.
ഇല്ലിനോയിസിലെ എൽ പാസോയിൽ ഐറിഷ് കുടുംബത്തിൽ 1895 മേയ് എട്ടിനു ജനിച്ച ഫുൾട്ടൻ ജെ. ഷീൻ 1919ൽ പൗരോഹിത്യം സ്വീകരിച്ചു.
വാഷിംഗ്ണിലെ കാത്തലിക് യൂണിവേഴ്സിറ്റ് ഓഫ് അമേരിക്ക, ബൽജിയത്തിലെ ലുവെയ്ൻ കാത്തലിക് യൂണിവേഴ്സിറ്റി, റോമിലെ സെന്റ് തോമസ് അക്വീനാസ് പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പഠിച്ചിട്ടുള്ള ആര്‍ച്ച്ബിഷപ് ഷീനിന്റെ അറിവും പരിജ്ഞാനവും പ്രഭാഷണങ്ങളുടെ ഉള്‍ക്കാമ്പും കണക്കിലെടുത്ത് സമകാലീന ലോകം അദ്ദേഹത്തെ വിശുദ്ധിയുള്ള താത്വികനും ദൈവശാസ്ത്രപണ്ഡിതനുമായി അംഗീകരിച്ചുവരുന്നു.
ലോകപ്രശസ്ത ടെലിവിഷന്‍ വചനപ്രഭാഷകനായി അറിയപ്പെടുന്ന അദ്ദേഹം “ജീവന് ജീവിതയോഗ്യമാണ്” (ലൈഫ് ഈസ് വർത്ത് ലിവിംഗ്) എന്ന ടെലിവിഷന്‍ പ്രഭാഷണപരമ്പരയിലൂടെ ലക്ഷോപലക്ഷം വിശ്വാസികളുടെ ആരാധ്യനായ വചനപ്രബോധകനായി.
1951ല്‍ ന്യൂയോര്‍ക്ക് അതിരൂപതയുടെ സഹായമെത്രാനായും 1969ൽ ന്യൂപോർട്ട് ആർച്ച്ബിഷപ്പായും നിയമിതനായി. 1979 ഡിസംബർ ഒന്‍പതിന് 84-ാം വയസിൽ ന്യൂയോർക്കിലായിരുന്നു അന്ത്യം.
Kerala
ഇടുക്കി: നിയമസഭാ തെരഞ്ഞടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ്. പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് മൽസര രംഗത്ത് നിന്ന് പിന്മാറിക്കൊണ്ടുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തൊടുപുഴയിൽ പി.ജെ. ജോസഫിന് പകരക്കാരനായി മകൻ അപു ജോൺ ജോസഫ് പോരാട്ടത്തിനിറങ്ങും. പി.ജെ. ജോസഫ് തന്നെയാണ് വാർത്താക്കുറിപ്പിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
കടുത്തുരുത്തിയിൽ മോൻസ് ജോസഫ് വീണ്ടും ജനവിധി തേടും. ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടൻ തന്നെയാണ് സ്ഥാനാര്‍ഥി. ചങ്ങനാശേരിയിൽ വിനു ജോബും തിരുവല്ലയിൽ വർഗീസ് മാമനും കോതമംഗലത്ത് ഷിബു തെക്കുമ്പുറവും പോരാട്ടത്തിനിറങ്ങും. കുട്ടനാട് മണ്ഡലത്തിൽ റെജി ചെറിയാനാണ് സ്ഥാനാർഥി. കാഞ്ഞങ്ങാട് ഷൈജി ഓട്ടപ്പള്ളിയിലാണ് കേരള കോൺഗ്രസിനായി കളത്തിലിറങ്ങുക.
Kerala
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആർഎസ്പി. ചവറയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ വീണ്ടും ജനവിധി തേടും. കുന്നത്തൂരിൽ ഉല്ലാസ് കോവൂരും ഇരവിപുരത്ത് അഡ്വ. വിഷ്ണു മോഹനും ആറ്റിങ്ങലിൽ സന്തോഷ് ഭദ്രനും മത്സരിക്കും.
മുതിർന്ന നേതാവ് എ.എ. അസീസ് ആണ് സ്ഥാനാർഥിപ്രഖ്യാപനം നടത്തിയത്. പാർട്ടി അഞ്ച് സീറ്റിൽ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയുടെ യുവജനസംഘടനയായ ആർവൈഎഫിന്റെ സംസ്ഥാന പ്രസിഡന്റാണ് ഉല്ലാസ് കോവൂർ. ആർവൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയാണ് വിഷ്ണു മോഹൻ.
അതേസമയം പയ്യന്നൂർ സീറ്റ് ആർഎസ്പിക്ക് ലഭിച്ചാൽ സിപിഎം പുറത്താക്കിയ മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാൻ ധാരണയായിട്ടുണ്ട്. ഇന്നുചേർന്ന ആർഎസ്പി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ധാരണയായത്. വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പിന്നാലെ ആർഎസ്പി അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു.
Kerala
തിരുവനന്തപുരം: കേരള ഫോക്ലോർ അക്കാദമിയുടെ 2024ലെ നാടൻകലാ പുരസ്കാരങ്ങൾ സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. ഏഴ് വിഭാഗങ്ങളിലായി 196 പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.
വിവിധ വിഭാഗങ്ങളിലെ ഫെലോഷിപ്പിന് ഡോ. എം.പി. കൃഷ്ണൻ പണിക്കർ (തെയ്യം), കെ.പി. ചന്തുക്കുട്ടി നന്പ്യാർ (കോൽക്കളി), കെ.എം. അനിരുദ്ധൻ (അർജുനനൃത്തം), കുമാരൻ ടി.പി. (മരക്കലപ്പാട്ട്), ഒ.വി. രത്നാകരൻ പണിക്കർ (പൂരക്കളി, മറത്തുകളി), കുണ്ടത്തിൽ ദാമേദരൻ (പൂരക്കളി), പുതുമന ഗോവിന്ദൻ നന്പൂതിരി (തിടന്പ്നൃത്തം), എ. രാജമ്മ അയ്യപ്പൻ (പൂപ്പടതുള്ളൽ), പി. കുട്ടികൃഷ്ണൻ (കണ്യാർകളി), തുളസീധരൻ പിള്ള ആർ. (കാക്കാരശിനാടകം), വി. തത്ത (തുയിലുണർത്തുപാട്ട്) എന്നിവർ അർഹരായി. 15,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഫെലോഷിപ്പ്.
ഗ്രന്ഥരചനയ്ക്ക് ഗോപി ബുധനൂരും (പുള്ളുവരും സർപ്പംപാട്ടും) വെള്ളനാട് രാമചന്ദ്രനും (വിൽപ്പാട്ട് ചരിത്രവും കഥകളും) ഡോക്യുമെന്ററിയ്ക്ക് ഡോ. പത്മനാഭൻ കാവുന്പായും ഡോ. മഞ്ജു വി. മധുവും പുരസ്കാരങ്ങൾക്ക് അർഹരായി. 7,500 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് ഇവർക്ക് ലഭിക്കുക.
35 പേർ ഗുരുപൂജ പുരസ്കാരത്തിനും 49 പേർ യുവപ്രതിഭ പുരസ്കാരത്തിനും 96 പേർ മറ്റ് അവാർഡുകൾക്കും ഒരാൾ എംഎ ഫോക്ലോർ അവാർഡിനും അർഹരായി.
Kerala
തിരുവനന്തപുരം: 2024 ലെ കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ സാംസ്കാരിക മന്ത്രി സജി ചെറിയാൻ സെക്രട്ടേറിയറ്റ് പിആർ ചേംമ്പറിൽ പ്രഖ്യാപിച്ചു.
അമൃത ടിവി സംപ്രേഷണം ചെയ്യുന്ന ‘മഴയെത്തും മുൻപേ’ മികച്ച ടെലിസീരിയലായും (സംവിധാനം ജിജോ വർഗീസ് ആന്റണി), അതിലെ അഭിനേതാക്കളായ കൃഷ്ണചന്ദ്രൻ മികച്ച നടനായും, ശ്രീധന്യയെ മികച്ച നടിയായും തെരഞ്ഞെടുത്തു. കൗമുദി ടിവിയുടെ ‘വസുധ’ (സംവിധാനം: എസ്.എസ്. സൂരജ്) ആണ് രണ്ടാമത്തെ മികച്ച സീരിയൽ. കിഷോർ റോഷിക്, ജാനകി മന്ത്ര എന്നിവരാണ് രണ്ടാമത്തെ മികച്ച നടീനടന്മാർ.
മികച്ച ടെലിഫിലിമുകൾക്കുള്ള പുരസ്കാരം ‘മൊളഞ്ഞി’ (20 മിനിറ്റിൽ കുറഞ്ഞത്), ‘എഫ് ഫോർ ഫ്രീഡം’ (20 മിനിറ്റിൽ കൂടിയത്) എന്നീ ടെലിഫിലിമുകൾ സ്വന്തമാക്കി. മികച്ച സംവിധായകനായി അമോസിനെയും (പരിപാടി: ഒപ്പോണന്റ്), മികച്ച ബാലതാരമായി ബേബി അമേയയെയും (സ്വർഗവാതിൽപ്പക്ഷി, ഉപ്പും മുളകും) തെരഞ്ഞെടുത്തു. മഴവിൽ മനോരമയിലെ ‘മറിമായം’ മികച്ച ടിവി ഷോയ്ക്കും (എന്റർടൈൻമെന്റ്), ഫ്ലവേഴ്സ് ടിവിയിലെ ‘ഫ്ലവേഴ്സ് കോമഡി ഇത് ഐറ്റം വേറെ’ മികച്ച കോമഡി പ്രോഗ്രാമിനുമുള്ള അവാർഡുകൾ നേടി.
വാർത്താ-കഥേതര വിഭാഗങ്ങളിൽ മനോരമ ന്യൂസിലെ ‘നാട്ടുസൂത്രം’ മികച്ച കറന്റ് അഫയേഴ്സ് ടിവി ഷോ ആയി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച വാർത്താ അവതാരകയായി സ്വപ്ന ബി. നായരും (അമൃത ടിവി), മികച്ച ആങ്കർ/ഇന്റർവ്യൂവറായി ഹാഷ്മി താജ് ഇബ്രാഹിമും (24 ന്യൂസ്), മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായി ജി.പ്രശാന്ത് കൃഷ്ണയും (മാതൃഭൂമി) പുരസ്കാരങ്ങൾ നേടി. ജനറൽ വിഭാഗത്തിൽ ‘സേവ്സ് ഓഫ് ദ് എംപയർ’, സയൻസ് വിഭാഗത്തിൽ ‘നീലഗിരി മാർട്ടൻ’, ജീവചരിത്ര വിഭാഗത്തിൽ ‘ലെജൻഡ്സ്’ (കെ. വേണു), വനിതാ വിഭാഗത്തിൽ ‘ഐ ആം എയ്റ്റീൻ’ എന്നിവ മികച്ച ഡോക്യുമെന്ററികൾക്കുള്ള അവാർഡ് സ്വന്തമാക്കി.
രചനാവിഭാഗത്തിൽ കെ.സി. ജിതിൻ എഴുതിയ ‘താരശരീരം ടെലിവിഷൻ പരിഭാഷപ്പെടുത്തുമ്പോൾ’ മികച്ച ലേഖനമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഡോ. നെത്തല്ലൂർ ഹരികൃഷ്ണന്റെ ‘ടെലിവിഷൻ വിനിമയവും വിശകലനവും’ എന്ന ഗ്രന്ഥം പ്രത്യേക ജൂറി പരാമർശം നേടി.
National
ദിസ്പുർ: ആസാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. 42 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
അസാം കോൺഗ്രസ് അധ്യക്ഷനും എംപിയുമായ ഗൗരവ് ഗൊഗോയ് ജോർഹട്ടില്‍ നിന്ന് ജനവിധി തേടും. മുതിർന്ന കോൺഗ്രസ് നേതാവ് റിപുൻ ബോറ ബാർചല്ലയിൽ നിന്നും ജനവിധി തേടും.
126 നിയമസഭാ മണ്ഡലങ്ങളാണ് ആസാമിലുള്ളത്. കഴിഞ്ഞ തവണ 95 സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചപ്പോൾ ഇത്തവണ എത്ര എന്നതിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇത്തവണ 46 സീറ്റുകളിൽ കോൺഗ്രസിന് വലിയ വിജയപ്രതീക്ഷയാണുള്ളത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപായിത്തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലെല്ലാം വലിയ മേൽക്കൈ ആണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്.
സ്ഥാനാർഥി ചർച്ചകൾ പൂർത്തിയാക്കാൻ കോൺഗ്രസ് എംപിമാരായ ഇമ്രാൻ മസൂദ്, സപ്തഗിരി ശങ്കർ ഉലക എന്നിവർ ഈയാഴ്ച തന്നെ മണ്ഡലപര്യടനങ്ങള്‍ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. ഇരുവരും പാർട്ടി നേതാക്കളുമായും അണികളുമായും കൂടിക്കാഴ്ചകൾ നടത്തും. വിവിധ ജാതി മത വിഭാഗങ്ങളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും.
Kerala
തൃശൂർ: ഉന്നതവിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ കോളജുകളുടെ വിഭാഗത്തിൽ എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിന് ഒന്നാം റാങ്ക്. എറണാകുളം സെന്റ് തെരേസാസ് രണ്ടാമതും തൃശൂർ വിമല മൂന്നാം റാങ്കും സ്വന്തമാക്കി. തൃശൂർ സെന്റ് തോമസ് കോളജാണു നാലാമത്. യൂണിവേഴ്സിറ്റികളിൽ കുസാറ്റ് ഒന്നാമതും കോട്ടയം എംജി യൂണിവേഴ്സിറ്റി രണ്ടാമതും കാലിക്കട്ട് മൂന്നാമതുമെത്തി.
എൻജിനിയറിംഗ് കോളജുകളിൽ തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളജിനാണ് ഒന്നാം റാങ്ക്. കൊല്ലം ടികെഎം എൻജിനിയറിംഗ് കോളജിന് രണ്ടാം റാങ്കും എറണാകുളം രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിംഗ് മൂന്നാമതുമാണ്. കാഞ്ഞിരപ്പിള്ളി അമൽജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ് നാലാമതും തൃശൂർ ഗവ. എൻജിനിയറിംഗ് കോളജ് അഞ്ചാമതുമാണ്. മാനേജ്മെന്റ് സ്റ്റഡീസിൽ എറണാകുളം രാജഗിരി ബിസിനസ് സ്കൂളിനാണ് ഒന്നാം റാങ്ക്. തൃശൂർ കാർഷിക വാഴ്സിറ്റി കോളജ് ഓഫ് കോർപറേഷൻ ബാങ്കിംഗ് ആൻഡ് മാനേജ്മെന്റ് രണ്ടാമതും പാലക്കാട് ലീഡ് കോളജ് മൂന്നാമതുമാണ്. ടികെഎം കൊല്ലം നാലാമതും കൊടകര സഹൃദയ എംബിഎ കോളജ് അഞ്ചാമതുമുണ്ട്.
ബിഎഡ് കോളജുകളിൽ കോഴിക്കോട് ഫാറൂഖ് ട്രെയിനിംഗ് കോളജ് ഒന്നാമതും സെന്റ് ജോസഫ്സ് ബിഎഡ് കോളജ് എറണാകുളം രണ്ടാമതും തിരുവനന്തപുരം മാർ തിയോഫിലിസ് ട്രെയിനിംഗ് കോളജ് മൂന്നാമതുമെത്തി.
നഴ്സിംഗ് കോളജുകളിൽ കോട്ടക്കൽ മിംസ് നഴ്സിംഗ് കോളജ് ഒന്നാം റാങ്കും പി.കെ. ദാസ് നഴ്സിംഗ് കോളജ് പാലക്കാട് രണ്ടാം റാങ്കും കോട്ടയം ഗവ. നഴ്സിംഗ് കോളജ് മൂന്നാം റാങ്കും കരസ്ഥമാക്കി. ഫാർമസി വിഭാഗത്തിൽ മൂവാറ്റുപുഴ നിർമല കോളജാണ് ഒന്നാമത്. നെഹ്റു കോളജ് തൃശൂർ രണ്ടാം സ്ഥാനവും പെരിന്തൽമണ്ണ അൽഷിഫ കോളജ് മൂന്നാമതുമുണ്ട്. അഗ്രികൾച്ചർ കോളജുകളിൽ തിരുവനന്തപുരം വെള്ളായനി കാർഷിക കോളജ് ഒന്നാമതും വയനാട് പൂക്കോട് വെറ്ററിനറി കോളജ് രണ്ടാം സ്ഥാനവും തൃശൂർ കോളജ് ഓഫ് ഫോറസ്ട്രി മൂന്നാമതുമായി.
സർവകലാശാലാ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ കുസാറ്റിന് മുഖ്യമന്ത്രിയുടെ പേരിലുള്ള അഞ്ചു ലക്ഷം രൂപയുടെ അവാർഡ് സമ്മാനിക്കും. മറ്റ് ഓരോ വിഭാഗത്തിലും ഒന്നാം റാങ്ക് നേടിയ സ്ഥാപനങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതമുള്ള ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ അവാർഡും സമ്മാനിക്കും.
ആകെ 519 സ്ഥാപനങ്ങൾ റാങ്കിംഗിൽ പങ്കെടുത്തു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പങ്കാളിത്തത്തിൽ 15 ശതമാനം വർധന. പങ്കെടുത്ത സ്ഥാപനങ്ങളിൽ 51.3 ശതമാനവും പൊതുമേഖലയിലുള്ളവയാണ്. ആർട്സ് ആൻഡ് സയൻസ് കോളജ് വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ പങ്കെടുത്തത്.
ആർക്കിടെക്ചർ, മെഡിക്കൽ, ഡെന്റൽ, ലോ (നിയമം) വിഭാഗങ്ങളിൽ ഗുണനിലവാര പരിശോധനയ്ക്ക് ആവശ്യമായ എണ്ണം സ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ റാങ്കിംഗ് നടത്തിയിട്ടില്ല.
ഉന്നതവിദ്യാഭ്യാസ കൗണ്‍സിൽ വൈസ് ചെയർമാൻ പ്രഫ. രാജൻ ഗുരുക്കൾ, മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മീഷൻ 2025-26 വർഷത്തെ യുവപ്രതിഭാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഏഷ്യയിലെ ആദ്യത്തെ ‘ഹാൻഡ്സ്-ഫ്രീ’ വനിതാ ഡ്രൈവറായ ജിലുമോൾ മരിയറ്റ് തോമസ്, യൂണിവേഴ്സിറ്റി കോളജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. ശാരദാ ദേവി, പഞ്ചഗുസ്തി ദേശീയ താരം അമൽ ഇക്ബാൽ എന്നിവരാണ് പുരസ്കാരജേതാക്കൾ.
ഇരുകൈകളുമില്ലാതെ ജനിച്ചിട്ടും ഇച്ഛാശക്തിയോടെ അതിജീവനത്തിന്റെ പാതയിൽ വിജയം വരിച്ച ജിലുമോൾ മരിയറ്റ് തോമസ് ഇടുക്കി തൊടുപുഴ സ്വദേശിനിയാണ്. കാലുകൾ കൊണ്ട് എഴുതി പ്ലസ്ടുവും അനിമേഷൻ ബിരുദവും നേടിയ ശേഷം, ആറുവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കാലുകൾ കൊണ്ട് കാർ ഓടിച്ച് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി ജിലു സമൂഹത്തിന് പ്രചോദനമായി.
2025ലെ കേരള ശ്രീ പുരസ്കാരം ലഭിച്ച വ്യക്തിയാണ് ജിലുമോൾ മരിയറ്റ് തോമസ്. തിരുവനന്തപുരം സ്വദേശിനിയായ ഡോ. ശാരദാദേവി ഡിസെ ബിലിറ്റി സ്റ്റഡീസ് ഗവേഷകയും വീൽചെയർ യൂസറും ഭിന്നശേഷി അവകാശ പ്രവർത്തകയുമാണ്.
ഡിസെബിലിറ്റിയുള്ള വ്യക്തികളുടെ അവകാശ സംരക്ഷണ പ്രവർത്തനങ്ങൾക്കും ബോധവത്കരണത്തിനും അക്കാഡമിക് പൊതു സമൂഹ ഇടപെടലുകൾ നടത്തുന്ന മാതൃകാ വ്യക്തിത്വമാണ് ഡോ. ശാരദാദേവി. ഡോ. ശാരദയുടെ അതിജീവന വാർത്ത എസ്സിഇആർടി ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ ഇടം നേടിയിട്ടുണ്ട്.
പഞ്ചഗുസ്തിയിൽ ദേശീയതലത്തിൽ വെങ്കലം ഉൾപ്പെടെ നേട്ടങ്ങൾ കരസ്ഥമാക്കിയ മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അമൽ ഇക്ബാൽ സംസ്ഥാനതല മത്സരത്തിൽ ഇരട്ട സ്വർണം നേടിയിരുന്നു. മസ്കറ്റിൽ നടന്ന യു.എൻ. മോഡൽ പാർലമെന്റിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വന്ന വിദ്യാർഥികളോട് മത്സരിച്ച് ഔട്ട് സ്റ്റാന്റിംഗ് ഡിപ്ലൊമസി അവാർഡ് കരസ്ഥമാക്കി.
ഹിമാചൽ പ്രദേശിലെ ബ്യാസ് നദിയും കണ്ണൂരിലെ തേജസ്വിനി പുഴയും റിവർ റാഫ്റ്റിംഗ് എന്ന സാഹസിക വിനോദത്തിലൂടെ കീഴടക്കിയ ആദ്യത്തെ സെറിബ്രൽ പാൾസി ബാധിതനാണ് അമൽ.
യുവജന കമ്മീഷൻ യുവപ്രതിഭ- യൂത്ത് ഐക്കൺ പുരസ്കാരവിതരണം മാർച്ച് നാലിന് തിരുവനന്തപുരത്ത് സംഘടിപ്പിക്കും.
Kerala
കൊല്ലം: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ 2024ലെ കർഷക പുരസ്കാരങ്ങൾ മന്ത്രി ജെ. ചിഞ്ചുറാണി പ്രഖ്യാപിച്ചു.
വയനാട്, യവനാർകുളത്ത്, പുൽപ്പറമ്പിൽ വീട്ടിൽ പി.ഐ. തങ്കച്ചനാണ് മികച്ച ക്ഷീരകർഷകൻ. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. വാണിജ്യ അടിസ്ഥാനത്തിൽ പശുക്കളെ വളർത്തുന്ന മികച്ച ക്ഷീരകർഷകനുള്ള പുരസ്കാരം വയനാട്, മാനന്തവാടി, അയ്യാനിക്കാട്ട് വീട്ടിൽ ലില്ലി മാത്യുവിനാണ്.
ഒരു ലക്ഷം രൂപയാണ് തുക. മികച്ച സമ്മിശ്ര കർഷകൻ ഇടുക്കി പുറപ്പുഴ കാവനാൽ വീട്ടിൽ നിഷ ബെന്നിയാണ്. ഒരു ലക്ഷം രൂപയാണ് സമ്മാനം. കൊല്ലം പുത്തൻകുളം കാവേരിയിൽ പ്രമീളയാണ് മികച്ച വനിതാ കർഷക. 50,000 രൂപയാണ് അവാർഡ് തുക. പത്തനംതിട്ട പന്തളം മാന്തറയിൽ എം. ആനന്ദകൃഷ്ണനാണ് മികച്ച യുവകർഷകൻ. 50,000 രൂപയാണ് അവാർഡ് തുക.
കണ്ണൂർ കാനൂർ ബക്കളം ഗ്രീൻസിൽ കെ.വി. സിമിയാണ് മികച്ച പൗൾട്രി കർഷക (50,000 രൂപ). ഉദ്യോഗസ്ഥർക്കുള്ള പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. മികച്ച ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.കെ. മനോജ്കുമാർ (കോട്ടയം), മികച്ച ഡെപ്യൂട്ടി ഡയറക്ടർ ഡോ.സഖറിയ സാദിഖ് (മലപ്പുറം), മികച്ച ഫാം ഓഫീസർ ഡോ. സിബി. കെ. ചാക്കോ (അസിസ്റ്റന്റ് ഡയറക്ടർ, പ്രാദേശിക കോഴിവളർത്തൽ കേന്ദ്രം, ചാത്തമംഗലം, കോഴിക്കോട്), മികച്ച എക്സ്റ്റൻഷൻ ഓഫീസർ ഡോ. മുഹമ്മദ് ആസിഫ് (വെറ്ററിനറി സർജൻ, കട്ടിപ്പാറ, കോഴിക്കോട്), മികച്ച വെറ്ററിനറി സർജൻ ഡോ. നെൽസൺ എം. മാത്യു (വെറ്ററിനറി സർജൻ, പാറത്താനം, കോട്ടയം), മികച്ച ഫീൽഡ് ഓഫീസർ ബിജുക്കുട്ടി (ജില്ലാ മൃഗസംരക്ഷണ ഓഫീസ്, തിരുവനന്തപുരം), മികച്ച ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ മനേഷ് കുമാർ (വെറ്ററിനറി ഡിസ്പെൻസറി, ഇലകമൺ, തിരുവനന്തപുരം).
Kerala
തൃശൂർ: കേരള-സംഗീത നാടക അക്കാദമിയുടെ 2025ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൂടിയാട്ടം ആചാര്യൻ വേണുജി, സംഗീതസംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നന്പൂതിരി, നാടകസംവിധായകനും നാടകകൃത്തുമായ ജയപ്രകാശ് കൂളൂർ എന്നിവർക്കാണ് 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന ഫെലോഷിപ്പ്.
2025ലെ അവാർഡിന് 18 പ്രതിഭകളെയും ഗുരുപൂജാ പുരസ്കാരത്തിന് 22 പ്രതിഭകളെയും തെരഞ്ഞെടുത്തു. 30,000 രൂപ വീതവും പ്രശസ്തിപത്രവും ശില്പവുമാണ് ലഭിക്കുക. പുരസ്കാരസമർപ്പണ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു.
അവാർഡുകൾ: ഡോ.എൻ.ജെ. നന്ദിനി(ശാസ്ത്രീയസംഗീതം), സി.എസ്. അനുരൂപ് (വയലിൻ), പ്രഫ. കലാമണ്ഡലം കൃഷ്ണകുമാർ (മൃദംഗം), ഷോമി ഡേവിസ് (ഡ്രംസ്, പാശ്ചാത്യവാദ്യങ്ങൾ), ജെൻസി (ലളിതസംഗീതം), ഗായത്രി അശോകൻ (ഹിന്ദുസ്ഥാനി ക്ലാസിക്കൽ), കക്കാട് രാജപ്പൻ മാരാർ (ചെണ്ട), ചിത്ര സുകുമാരൻ (മോഹിനിയാട്ടം), ബി.കെ. ഷഫീക്കുദീൻ (ഭരതനാട്യം), മനോജ് നാരായണൻ (നാടകം, സംവിധാനം), സീത ശശിധരൻ (നൃത്തം), കലാമണ്ഡലം സന്ധ്യ രാമചന്ദ്രൻ (നാടകം - നടി), മനോജ് കോതമംഗലം (നാടകം - നടൻ), തേക്കട ശ്യാംലാൽ (നൃത്തനാടകം), വിജയൻ കടന്പേരി (നാടകം - രംഗശില്പം), രാജീവ് നരിക്കൽ (കഥാപ്രസംഗം), ഡോ. ജോയ് കൃഷ്ണൻ (കേരളനടനം), സൈനൻ കെടാമംഗലം (മിമിക്രി).
ഗുരുപൂജ പുരസ്കാരം: സി.എസ്. നാരായണൻ നന്പൂതിരി (കർണാടക സംഗീതം -വായ്പാട്ട്), പ്രഫ.ആർ. മനോജ് കുമാർ എന്ന തൊടുപുഴ മനോജ് കുമാർ (വയലിൻ), കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി (നാടകം), എൻ. സുലോചന (നാടകം - നടി), മോഹൻ കൃഷ്ണൻ (നാടകം), പറവൂർ വിശ്വനാഥൻ (പുല്ലാങ്കുഴൽ), കവിയൂർ സദാശിവമാരാർ (പഞ്ചവാദ്യം, തിമില), ആര്യാട് വല്ലഭദാസ് (കഥാപ്രസംഗം), കെ.ആർ. മോഹൻദാസ് (നാടകസംവിധാനം), കെ.സി. കൃഷ്ണൻ പയ്യന്നൂർ (നാടകം - നടൻ), കലാഭവൻ റഹ്മാൻ(മിമിക്രി), ശിവൻ അയോധ്യ (നാടകം - നടൻ), പേരാമംഗലം വിജയൻ (കൊന്പ്), തേക്കടി രാജൻ (ലളിതസംഗീതം), ഉഷാധരൻ (നാടകം - നടൻ), ഏഷ്യാഡ് ശശിമാരാർ (ഇലത്താളം), ശാലു മേനോൻ (നൃത്തനാടകം), സി.ആർ. രമാദേവി (നാടകം - നടി), എൽ. തങ്കമ്മ എന്ന ആലപ്പി തങ്കം (നാടകം - നടി), കലാനിലയം ഗോപി (കഥകളി വേഷം), കലാമണ്ഡലം ശ്രീകുമാർ(കഥകളി വേഷം), തൃശൂർ ജനാർദനൻ (സംഗീതം, നൃത്തം). ചിറയിൻകീഴ് ഡോ. ജി. ഗംഗാധരൻ നായർ പുരസ്കാരം നിധീഷ് പൂക്കാടിനും ലഭിച്ചു.
Sports
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിന്റെ ആദ്യ മത്സരത്തിനുള്ള പ്ലേയിംഗ് ഇലവൺ പുറത്തുവിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് അഞ്ചിന് നടക്കുന്ന മത്സരത്തിൽ മോഹൻബഗാൻ സൂപ്പർ ജയന്റാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിമാണ് വേദി. കന്നികിരീടം എന്ന സ്വപ്നവുമായാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണയും ഇറങ്ങുന്നത്.
ബ്ലാസ്റ്റേഴ്സ് ടീം: സച്ചിൻ സുരേഷ് (ഗോൾകീപ്പർ), ഔമർ, സഹീഫ്, ബെർതോമിയോ, കോറൂ സിംഗ്, ഡാനിഷ് ഫാറൂഖ്, നിഹാൽ, ബോർജസ്, എയ്ബൻ, എബിൻദാസ്, ബികാസ്.
NRI
കുവൈറ്റ് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന മലബാർ മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ “കഥാരസം” ചെറുകഥ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
കുവൈറ്റിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസികൾ പ്രായ ഭേദമന്യേ പങ്കെടുത്ത മത്സരത്തിൽ മഞ്ജു മൈക്കിൾ ഒന്നാം സ്ഥാനവും ജോബി ബേബി രണ്ടാം സ്ഥാനവും അശ്റഫ് ഉത്തുങ്ങാനകത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്രശസ്ത സാഹിത്യകാരന്മാരായ ഇ. കരുണാകരൻ, ലാസർ ഡിസിൽവ, ധർമരാജ് മടപ്പള്ളി എന്നിവർ വിധികർത്താക്കളായി. ആവിഷ്കാര മികവ്, ഭാഷാപ്രാവീണ്യം, വിഷയത്തിന്റെ ആഴം, സാമൂഹിക പ്രസക്തി എന്നിവ മുൻനിർത്തിയാണ് രചനകൾ വിലയിരുത്തിയത്.
പ്രവാസി സമൂഹത്തിലെ സാഹിത്യ പ്രതിഭകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച “കഥാരസം” മത്സരത്തിന് മികച്ച പങ്കാളിത്തമാണ് ലഭിച്ചതെന്നും, ഇത്തരം സാംസ്കാരിക-സാഹിത്യ പ്രവർത്തനങ്ങൾ തുടർന്നും നടത്തുമെന്നും സംഘാടകർ അറിയിച്ചു.
മത്സര വിജയികൾക്ക് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഗ്രൗണ്ടിൽ നടക്കുന്ന മലബാർ മഹോത്സവം സംസ്കാരിക സമ്മേളനത്തിൽ വച്ച് ആദരവും പ്രശംസാ പത്രവും സമ്മാനിക്കും.
Kerala
തിരുവനന്തപുരം: ജീവകാരൂണ്യ പ്രവർത്തനം നടത്തി മാതൃകയായ സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ റെഡ്ക്രോസ് സൊസൈറ്റി ബ്രാഞ്ചിന് ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കേരള ബ്രാഞ്ച് ഏർപ്പെടുത്തിയ ജീൻ ഹെൻറി ഡ്യൂണന്റ് പുരസ്കാരത്തിന് കോട്ടയം ജില്ലാ റെഡ്ക്രോസ് സൊസൈറ്റി അർഹമായി.
ആറിന് തിരുവനന്തപുരം ഗവണ്മെന്റ് വിമൻസ് കോളജിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി പുരസ്കാരങ്ങൾ വിതരണം ചെയ്യും. സംസ്ഥാന ചെയർമാൻ അഡ്വ. കെ. രാധാകൃഷ്ണൻ അധ്യക്ഷതവഹിക്കും. കോട്ടയം ജില്ലാ റെഡ്ക്രോസ് സൊസൈറ്റിക്കുവേണ്ടി ചെയർമാൻ ജോബി തോമസ് പുരസ്കാരം ഏറ്റുവാങ്ങും.
മികച്ച ജെആർസി യൂണിറ്റിൽ ഒന്നാം സ്ഥാനം നേടിയ കോട്ടയം മൗണ്ട് കാർമൽ ജിഎച്ച്എസ്എസ് അഡ്വ. സുനിൽ സി. കുര്യൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും കാഷ് പ്രൈസും ലഭിക്കുന്നതിന് അർഹത നേടി. രണ്ടാം സ്ഥാനം കൊല്ലം ഗവ. എച്ച്എസ്എസ് പൂയപ്പള്ളിക്കാണ്.
മികച്ച റവന്യു ജില്ലാ കോ-ഓർഡിനേറ്റർക്കുള്ള ബാബു എസ്. പ്രസാദ് സ്മാരക അവാർഡിന് കെ.എസ്. അനിതയും മികച്ച സ്കൂൾ ടീച്ചർ കൗണ്സലർക്കുള്ള അവാർഡിന് എം.കെ. പ്രിയയും അർഹരായി. മികച്ച വൈആർസി യൂണിറ്റിനുള്ള അവാർഡ് നിംസ് കോളജ് ഓഫ് നഴ്സിംഗ് തിരുവനന്തപുരം കരസ്ഥമാക്കി.
Kerala
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള പോലീസിന് മെഡലിന് ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനും കോഴിക്കോട് സ്വദേശിയുമായ എസ്ഐ ആർ.എസ്. ഷിബു അർഹനായി.
കേരള പോലീസിൽ നിന്ന് എസ്പി ഷാനവാസ് അബ്ദുൾ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. കേരള ഫയർ സർവീസിൽ നിന്ന് എം. രാജേന്ദ്രനാഥിന് വിശിഷ്ട സേവനത്തിനുള്ള മെഡലും ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തിൽ നിന്നുള്ള പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ മെഡലിന് അർഹരായി.
കേരള ഫയര്‍ഫോഴ്സിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും ജയിൽ വകുപ്പിലെ നാലു ഉദ്യോഗസ്ഥര്‍ക്കും സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡൽ ലഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടർമാരായ ഐ.ബി. റാണി, കെ.വി. ശ്രീജേഷ് എന്നിവർക്ക് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു.
Sports
മുംബൈ: അടുത്ത വർഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സൂര്യകുമാർ യാദവാണ് നായകൻ. അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.
മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയപ്പോൾ ശുഭമാൻ ഗില്ലിന് ടീമിലെത്താനായില്ല. സഞ്ജുവിനെ പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമായി ടീമിൽ നിലനിര്‍ത്തിയപ്പോൾ മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി തിളങ്ങിയ ഇഷാന് കിഷന് രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തി. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കും ഇതേ ടീം തന്നെയായിരിക്കും കളത്തിലിറങ്ങുക.
പേസര്‍മാരായി ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗും ഹര്‍ഷിത് റാണയും തന്നെ ലോകകപ്പ് ടീമിലും തുടരും. വാഷിംഗ്ടണ്‍ സുന്ദറും 15 അംഗ ടീമിലിടം പിടിച്ചു.
ടീം ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിംഗ്.
Kerala
തൃശൂര്‍: ക്രിസ്മസ്, ന്യൂ ഇയര്‍ സീസണ് പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയിൽവേ. ഈ മാസം 20 മുതല്‍ നാല് ശനിയാഴ്ചകളില്‍ വഡോദരയില്‍ നിന്ന് കോട്ടയത്തേക്ക് സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. വഡോദരയില്‍ നിന്ന് ശനിയാഴ്ച രാവിലെ ഒമ്പതിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാത്രി ഏഴിനാണ് കോട്ടയത്ത് എത്തുക.
ഞായറാഴ്ചകളില്‍ രാത്രി ഒമ്പതിന് കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന മടക്ക സര്‍വീസ് ചൊവ്വാഴ്ച രാവിലെ ആറരയ്ക്ക് വഡോദരയില്‍ എത്തും. കാസര്‍ഗോഡ്, കണ്ണൂര്‍, തലശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
തെലങ്കാനയിലെ ചെര്‍ലപ്പള്ളിയില്‍ നിന്ന് മംഗലൂരുവിലേക്ക് ഈ മാസം 24നും 28നും സ്പെഷല്‍ ട്രെയിന്‍ അനുവദിച്ചിട്ടുണ്ട്. ചെര്‍ലപ്പള്ളിയില്‍ നിന്ന് രാത്രി പതിനൊന്നരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ രണ്ടാം ദിവസം രാവിലെ 6.05ന് മംഗലൂരുവിലെത്തും.
26നും 30നും രാവിലെ 9.55ന് ആരംഭിക്കുന്ന മടക്ക സര്‍വീസ് പിറ്റേന്ന് വൈകീട്ട് അഞ്ചിന് ചെര്‍ലപ്പള്ളിയിലെത്തും. കേരളത്തില്‍ പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.
Kerala
തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര സീസണിൽ യാത്രക്കാരുടെ തിരക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ ദക്ഷിണ പശ്ചിമ റെയില്‍വേ പ്രത്യേക ട്രെയ്ൻ സർവീസുകള്‍ പ്രഖ്യാപിച്ചു. 06192 തിരുവനന്തപുരം സെന്‍ട്രല്‍ - ചണ്ഡീഗഡ് വണ്‍-വേ എക്സ്പ്രസ് സ്പെഷല്‍, 06283/06284 മൈസൂരു - തൂത്തുക്കുടി - മൈസൂരു എക്സ്പ്രസ് എന്നിവയാണ് പ്രഖ്യാപിച്ചത്.
06192 തിരുവനന്തപുരം സെന്‍ട്രല്‍ - ചണ്ഡീഗഡ് വണ്‍വേ എക്സ്പ്രസ് സ്പെഷല്‍ ഡിസംബര്‍ 10ന് രാവിലെ 7.45 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് നാലാം ദിവസം പുലർച്ചെ നാലിന് ചണ്ഡീഗഡില്‍ എത്തിച്ചേരും. കേരളത്തിൽ തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ട്രെയ്നിനു സ്റ്റോപ്പുണ്ടാകും.
06283 മൈസൂരു - തൂത്തുക്കുടി എക്സ്പ്രസ് സ്പെഷല്‍ ഡിസംബര്‍ 23നും 27നും വൈകിട്ട് 6.35 ന് മൈസൂരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11ന് തൂത്തുക്കുടിയില്‍ എത്തിച്ചേരും. തിരികെ 06284 തൂത്തുക്കുടി - മൈസൂരു എക്സ്പ്രസ് സ്പെഷല്‍ ഡിസംബര്‍ 24നും 28നും ഉച്ചയ്ക്ക് രണ്ടിന് തൂത്തുക്കുടിയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.45 ന് മൈസൂരുവില്‍ എത്തിച്ചേരും.
Sports
മുംബൈ:അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന്റെ മത്സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുംബൈയിൽ നടന്ന ചടങ്ങിലാണ് മത്സരക്രമം പ്രഖ്യാപിച്ചത്.
ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ടുവരെയായിരിക്കും ലോകകപ്പ് നടക്കുക. ഫെബ്രുവരി ഏഴിന് കൊളംബോയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ നെതർലൻഡ്സിനെ നേരിടും.
അന്ന് തന്നെ മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ അമേരിക്കയെ നേരിടും. ഫെബ്രുവരി 12ന് ഡല്‍ഹിയില്‍ നമീബിയയ്ക്കെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.
ഫെബ്രുവരി 15ന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഇന്ത്യയില്‍ കളിക്കില്ലെന്ന പാക് നിലപാടിനെ തുടര്‍ന്ന് പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം കൊളംബോയിലും കാന്ഡിയിലുമായിരിക്കും നടക്കുക.
ഫെബ്രുവരി 18ന് നെതർലൻഡ്സിനെതിരെ അഹമ്മദാബാദിലാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം. 2024ലെ ടി20 ലോകകപ്പ് മാതൃകയില്‍ അഞ്ച് ടീമുകളെ നാലു ഗ്രൂപ്പുകളായിട്ടാണ് ടൂര്‍ണമെന്റ്. ഓരോ ഗ്രൂപ്പിലും മൂന്നിലെത്തുന്ന രണ്ട് ടീമുകള്‍ സൂപ്പര്‍ എട്ടിലേക്ക് മുന്നിലേറും.
മാർച്ച് എട്ടിന് അഹമ്മദാബാദിലാണ് ഫൈനൽ. എന്നാൽ പാക്കിസ്ഥാൻ ഫൈനലിലെത്തിയാൽ കൊളംബോ ആയിരിക്കും വേദി.
Sports
തിരുവനന്തപുരം: മുഷ്താഖ് അലി ടി20 ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ് നയിക്കും. അഹമ്മദ് ഇമ്രാനെ വൈസ് ക്യാപ്റ്റനായും നിയമിച്ചു. സഞ്ജുവിന്റെ സഹോദരന് സലി സാംസണ്, ഐപിഎല്‍ താരങ്ങളായ വിഗ്നേഷ് പുത്തൂര്‍, വിഷ്ണു വിനോദ് എന്നിവരും ടീമിലുണ്ട്.
കേരള ക്രിക്കറ്റില്‍ ലീഗില്‍ തിളങ്ങിയ താരങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. മധ്യപ്രദേശിനെതിരായ പരിശീലന മത്സരത്തില്‍ കളിച്ചതിനാലാണ് വിഘ്നേഷിനെ സ്ക്വാഡില്‍ ഉള്‍പെടുത്തിയതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് വ്യക്തമാക്കി.
ഐപിഎല്‍ താരലേലത്തിന് മുമ്പ് വിഘ്നേഷിനെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിന്നൊഴിവാക്കിയിരുന്നു. രഞ്ജി ട്രോഫി മത്സരത്തിനിടെ പരിക്കേറ്റ സല്മാന് നിസാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരള ടീം: സഞ്ജു സാംസണ് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), രോഹന് കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്, അഹമ്മദ് ഇമ്രാന് (വൈസ് ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), കൃഷ്ണ ദേവന്, അബ്ദുള്‍ ബാസിത്ത്, സാലി സാംസണ്, സല്മാന് നിസാര്‍, കൃഷ്ണ പ്രസാദ്, സിബിന് പി ഗിരീഷ്, അങ്കിത് ശര്‍മ്മ, അഖില്‍ സ്കറിയ, ബിജു നാരായണന്, കെ.എം. ആസിഫ് , എം.ഡി. നിധീഷ് , വിഘ്നേഷ് പുത്തൂര്‍, ഷറഫുദ്ദീന്.
ഈ മാസം 26നാണ് മുഷ്താഖ് അലി ടൂര്‍ണമെന്റ് തുടങ്ങുന്നത്. എലൈറ്റ് ഗൂപ്പ് എയില്‍ ഒഡീഷ, റെയില്‍വേസ്, ഛത്തീസ്ഗഡ്, വിദര്‍ഭ, മുംബൈ, ആന്ധ്ര പ്രദേശ്, അസം എന്നിവര്‍ക്കെതിരെയാണ് കേരളത്തിന് കളിക്കേണ്ടത്.
ഒഡീഷയാണ് കേരളത്തിന്റെ ആദ്യ എതിരാളി. വെള്ളിയാഴ്ച്ച റെയില്‍വേസിനേയും കേരളം നേരിടും.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിലേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ച് എൽഡിഎഫ്. 70 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
76 ഡിവിഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പൂണിത്തുറ, മട്ടാഞ്ചേരി, ഗിരിനഗർ, കടവന്ത്ര, പെരുമാനൂർ, പനമ്പള്ളി നഗർ എന്നീ ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളുടെ വിവരങ്ങൾ പിന്നീട് അറിയിക്കും.
58 സീറ്റുകളിൽ സിപിഎം മത്സരിക്കും. ആറ് സീറ്റുകളിൽ സിപിഐയും ഓരോ സീറ്റുകളിൽ വീതം കേരള കോൺഗ്രസ് എമ്മും എൻസിപിയും മത്സരിക്കും. കൽവത്തി, ഐലന്റ് നോർത്ത് ഡിവിഷനുകളിൽ ഇടത് സ്വതന്ത്ര സ്ഥാനാർഥികൾ മത്സരിക്കും. ജനതാദൾ-എസ് രണ്ട് ഡിവിഷനുകളിലും മത്സരിക്കും.
Kerala
തൃശൂർ: സുവോളജിക്കല്‍ പാര്‍ക്കിലെ തെരുവുനായ ആക്രമണത്തിൽ മാനുകൾ ചത്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. അന്വേഷണത്തിന് വനംമന്ത്രി സമിതി രൂപീകരിച്ചു.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ, വനം വിജിലൻസ് വിഭാഗം സിസിഎഫ് ജോർജി പി മാത്തച്ചൻ, ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. അരുൺ സക്കറിയ എന്നിവരാണ് അംഗങ്ങൾ. നാലുദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാനും നിർദേശം നൽകി.
സുവോളജിക്കല്‍ പാര്‍ക്കിലെ പുള്ളിമാനുകളെ പാര്‍പ്പിച്ച സ്ഥലത്തേക്ക് പ്രദേശത്തുനിന്നുള്ള തെരുവ് നായകൾ അതിക്രമിച്ച് കയറി ആക്രമിച്ചതില്‍ ഏതാനും പുള്ളിമാനുകള്‍ ചത്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിയ്ക്കാനും ആവശ്യമായ മറ്റ് കര്‍ശന നടപടികള്‍ സ്വീകരിയ്ക്കാനും മന്ത്രി നിര്‍ദേശം നൽകി.
മരിച്ച പുള്ളിമാനുകളുടെ ജഡം പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിയ്ക്കുമെന്നും മന്ത്രി അറിയിച്ചു.