ദിസ്പുർ: ആസാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. 42 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
അസാം കോൺഗ്രസ് അധ്യക്ഷനും എംപിയുമായ ഗൗരവ് ഗൊഗോയ് ജോർഹട്ടില്‍ നിന്ന് ജനവിധി തേടും. മുതിർന്ന കോൺഗ്രസ് നേതാവ് റിപുൻ ബോറ ബാർചല്ലയിൽ നിന്നും ജനവിധി തേടും.
126 നിയമസഭാ മണ്ഡലങ്ങളാണ് ആസാമിലുള്ളത്. കഴിഞ്ഞ തവണ 95 സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചപ്പോൾ ഇത്തവണ എത്ര എന്നതിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇത്തവണ 46 സീറ്റുകളിൽ കോൺഗ്രസിന് വലിയ വിജയപ്രതീക്ഷയാണുള്ളത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപായിത്തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലെല്ലാം വലിയ മേൽക്കൈ ആണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്.
സ്ഥാനാർഥി ചർച്ചകൾ പൂർത്തിയാക്കാൻ കോൺഗ്രസ് എംപിമാരായ ഇമ്രാൻ മസൂദ്, സപ്തഗിരി ശങ്കർ ഉലക എന്നിവർ ഈയാഴ്ച തന്നെ മണ്ഡലപര്യടനങ്ങള്‍ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. ഇരുവരും പാർട്ടി നേതാക്കളുമായും അണികളുമായും കൂടിക്കാഴ്ചകൾ നടത്തും. വിവിധ ജാതി മത വിഭാഗങ്ങളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും.
Tags : assam assembly election congress first list announced