Kerala
ന്യൂഡല്‍ഹി: പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍. കെഎസ്ആര്‍ടിസിയില്‍ ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കണമെന്നും ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ ഒരു കിലോമീറ്ററിന് 55 രൂപ വീതം നല്കിയാല് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. ഈ നിര്‍ദേശം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കെഎസ്ആര്‍ടിസിയില്‍ ശമ്പളവും, പെന്‍ഷനും മുടങ്ങാതെ നല്‍കും. ഓര്‍ഡിനറി ബസുകളുടെ എണ്ണം വർധിപ്പിക്കാൻ ഉടന്‍ ഉദ്ദേശിക്കുന്നില്ല. ഇപ്പോള്‍ ഉള്ളത് പോലെ പോകട്ടെ എന്നാണ് കരുതുന്നതെന്നും സി.പി. ജോൺ അഭിപ്രായപ്പെട്ടു.
District News
മാനന്തവാടി: വനിതകൾക്കായി സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടിയിൽ ആഘോഷമാക്കി. ഉഷ വിജയൻ എംഎൽഎയാണ് പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി ഉദ്ഘാടനം നിർവഹിച്ചത്. എംഎൽഎയും ജനപ്രതികളും പാട്ടുപാടി ആഘോഷമാക്കിയാണ് ആദ്യയാത്ര നടത്തിയത്.
നിരന്തരമായ ആവശ്യത്തെ തുടർന്ന് പുതിയ റൂട്ടായി മാനന്തവാടിയിൽ നിന്നും ആരംഭിച്ച പി.കെ. കാളൻ കോളജ് വഴി തേറ്റമലക്കുള്ള സർവീസാണ് സൗജന്യ യാത്രയ്ക്കായി തെരഞ്ഞെടുത്തത്.
നൂറു കണക്കിനാളുകൾ ഉദ്ഘാടന പരിപാടിക്കായി ബസ് സ്റ്റാൻഡിൽ എത്തിയിരുന്നു. യുഡിഎഫ് സർക്കാരിന്റെ ചരിത്രപരമായ പദ്ധതിയിൽ ഏറെ സന്തോഷമുണ്ടെന്ന് വനിത യാത്രക്കാർ പറഞ്ഞു.
ഉദ്ഘാടന യാത്രയ്ക്കായി ബസിലെത്തിയ ഉഷ വിജയൻ എംഎൽഎയ്ക്കൊപ്പം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, ജില്ലാ പഞ്ചായത്തംഗം സൽമ മോയി, നഗരസഭ കൗണ്‍സിലർമാരായ ലേഖാ രാജീവൻ, റസീന സിദ്ദിഖ്, സജന എന്നിവരും ഉണ്ടായിരുന്നു. നഗരസഭാ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, ഡിടിഒ അനിൽ കുമാർ, സൂപ്രണ്ട് സുധീർ റാം, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
District News
കാഞ്ഞിരപ്പള്ളി: കേരള സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ഓട്ടോ ഡ്രൈവർ റിട്ടേൺ യാത്ര സൗജന്യമാക്കി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി ചേലയിൽ അൻവർ സാദത്താണ് തന്റെ ഓട്ടോയിലെ റിട്ടേൺ യാത്രയ്ക്ക് പൈസ ഒഴിവാക്കുന്നത്.
25 വർഷമായി പട്ടിമറ്റത്തെ ഓട്ടോ ഡ്രൈവറാണ് അൻവർ സാദത്ത്. തികഞ്ഞ കോൺഗ്രസ് അനുഭാവിയും. റിട്ടേൺ യാത്ര സൗജന്യമാണെന്ന് കാണിച്ച് ഓട്ടോറിക്ഷയുടെ പുറകിലും ഉള്ളിലും സ്റ്റിക്കറും പതിച്ചിട്ടുണ്ട്. ഓട്ടം തുടരുന്ന കാലത്തോളം സൗജന്യ റിട്ടേൺ യാത്ര തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
Kerala
തിരുവനന്തപുരം: വർണബലൂണുകൾകൊണ്ട് അലങ്കരിച്ച കെഎസ്ആർടിസി ബസുകൾ യാത്രക്കാരായ വനിതകളെ വരവേറ്റു. മധുരസ്മിതവു മായി എത്തിയ വനിതാ കണ്ടക്ടറും ഡ്രൈവറും വളരെപ്പെട്ടന്ന് അവരിലൊരാളായി മാറി.
പാട്ടുപാടിയും കൂട്ടുകൂടിയും പുറപ്പെടാനൊരുങ്ങി നിൽക്കേ ആർപ്പുവിളികളും ആരവങ്ങളുമായി ആണ്‍കൂട്ടം അവർക്കു റ്റാറ്റാ പറഞ്ഞപ്പോൾ, വനിതകളുടെ "പുതുയുഗ’ യാത്രയ്ക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ ഡബിൾ ബെല്ലടിച്ചു...പിന്നാലെ "പ്രിയദർശിനി’യെന്നു പേരിട്ട ആ ബസ് തലസ്ഥാനത്തിന്റെ നിരത്തുകളിലൂടെ ചരിത്രത്തിലേക്കു ചീറിപ്പാഞ്ഞു.
കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് യാത്രക്കാർ ആഘോഷപൂർവമാണ് കൊണ്ടാടിയത്. ഇന്നലെ രാവിലെ 9.35നാണ് തന്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിനു മുന്നിൽനിന്ന് ഉദ്ഘാടന ബസ് പുറപ്പെട്ടത്.
പെരുമാതുറ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ വി.പി. ഷീലയും പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ വി.ജി. ജയകുമാരിയും ഉദ്ഘാടന ബസിന്റെ സാരഥികളായപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും പട്ടികജാതി-പട്ടികവർഗ വകുപ്പു മന്ത്രി കെ.എ. തുളസിയും സെക്രട്ടേറിയറ്റ് ജീവനക്കാരും യാത്രക്കാരായി.
തന്പാനൂരിൽനിന്നു സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്കുള്ള "പ്രിയദർശിനി ബസിന്റെ' സ്വതന്ത്ര സഞ്ചാരം വീക്ഷിക്കാൻ റോഡരികിൽ നിരവധി പേർ കാത്തുനിന്നിരുന്നു. ബസിന്റെ ആറാം നന്പർ സീറ്റിലിരുന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും തൊട്ടടുത്ത സീറ്റിലിരുന്ന് ഗതാഗതമന്ത്രിയും ജനങ്ങളെ അഭിവാദ്യം ചെയ്തു.
പിന്നെ മറ്റൊരു വാഹനത്തെ മറികടക്കാൻ അതിവേഗം നീങ്ങുന്നതിനിടയിൽ ബസിനെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ സഞ്ചരിച്ച യുവാവിനോട് “ശ്രദ്ധിച്ചു പോകൂ” എന്നു പറഞ്ഞ് മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തനം. 15 മിനിറ്റ് സഞ്ചരിച്ച് ബസ് സെക്രട്ടേറിയറ്റിന്റെ സമരഗേറ്റിലൂടെ അകത്തേക്കു കയറി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിനു മുന്നിൽ നിർത്തി. മുഖ്യമന്ത്രിയും മന്ത്രിമാരുമിറങ്ങി. ബസ് ദർബാർ ഹാളിനു മുന്നിൽ ജീവനക്കാരെ ഇറക്കിയശേഷം ഉദ്ഘാടനയാത്ര അവസാനിപ്പിച്ചു.
Kerala
കൊച്ചി: കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്രാ പദ്ധതിയായ ‘പ്രിയദർശിനി’യെ പിന്തുണച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മറ്റു സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പിലാക്കിയ പദ്ധതി കേരളത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുന്നതോടെ കൂടുതൽ വിപുലീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു
പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ പുറത്തിറങ്ങുന്ന കാലമാണിത്. അവർക്ക് ഈ പദ്ധതി വലിയ സഹായകമാകും. കാശ് കൊടുത്തു പൊയ്ക്കോളാം എന്നു പറയാൻ സാമ്പത്തികശേഷിയുള്ള സ്ത്രീകൾ തയാറായാൽ പദ്ധതി കൂടുതൽ വിജയമാകും.
സൗജന്യയാത്ര ആരംഭിച്ചതോടെ സ്ത്രീകളുടെ മനസിൽ പുതിയ സ്വപ്നങ്ങൾ വിരിഞ്ഞിട്ടുണ്ടാകും. പദ്ധതി ദീർഘകാലം വിജയകരമായി തുടരട്ടേയെന്നു പ്രാർഥിക്കുന്നു.
മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ചേർന്ന് ഗതാഗതമേഖലയെ ശരിയായ വഴിക്കു കൊണ്ടുവരുമെന്നും അതിനുള്ള കരുത്ത് ഇരുവർക്കുമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന് നിര്‍വഹിച്ചു.
തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിക്കൊപ്പം ഗതാഗത മന്ത്രി സി.പി. ജോണും മറ്റു മന്ത്രിമാരും പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തി. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെയാണ് പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര.
കെഎസ്ആർടിസിയില്‍ പിഎസ്സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി.പി. ഷീലയാണ് ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവർ. ഉദ്ഘാടന ബസിലെ കണ്ടക്ടറും വനിതയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 20 വിഐപികള്‍ ബസില്‍ യാത്ര ചെയ്തു. തൃശൂരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രിയദർശിനി പദ്ധതിക്ക് പച്ചക്കൊടി ചെയ്തു.
ഉദ്ഘാടത്തിന് ശേഷം സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങും. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിൽ "പ്രിയദർശിനി' സ്റ്റിക്കർ പതിച്ചിട്ടുണ്ട്. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത്.
അതേസമയം പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ സിപിഎം പങ്കെടുക്കില്ല. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ മുഴുവൻ എംഎൽഎമാർക്കും സിപിഎം നിർദേശം നൽകി.
Kerala
തിരുവനന്തപുരം: ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇന്ദിര ഗാരന്റിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പ്രിയദർശിനി - കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി ഉദ്ഘാടനത്തിനു തൊട്ടുമുമ്പായി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ ഉദ്ഘാടനത്തിന് ശേഷം വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തും. കെഎസ്ആർടിസിയില്‍ പിഎസ്സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി.പി. ഷീലയാണ് ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവർ.
ഉദ്ഘാടത്തിന് ശേഷം രാവിലെ ഒമ്പത് മണി മുതൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങും. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിൽ 'പ്രിയദർശിനി' സ്റ്റിക്കർ പതിച്ചിട്ടുണ്ട്.
അതേസമയം പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ സിപിഎം പങ്കെടുക്കില്ല. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ മുഴുവൻ എംഎൽഎമാർക്കും സിപിഎം നിർദേശം നൽകി.
Kerala
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകൾക്കായി കെഎസ്ആർടിസി ഒരുക്കുന്ന 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി നാളെ മുതൽ യാഥാർത്ഥ്യമാകും. രാവിലെ 8:30-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വിഡി. സതീശൻ പദ്ധതി ഫ്ലാഗ് ഓഫ് ചെയ്യും. ഉദ്ഘാടന ചടങ്ങിന് ശേഷം മാത്രമായിരിക്കും ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക.
സംസ്ഥാനത്തുടനീളമുള്ള 3,125 ഓർഡിനറി ബസുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള ബസുകളുടെ മുൻവശത്തും വാതിലുകൾക്ക് സമീപവും 'പ്രിയദർശിനി' എന്ന് രേഖപ്പെടുത്തിയ പ്രത്യേക സ്റ്റിക്കറുകൾ പതിക്കുന്ന നടപടികൾ ഇന്ന് പൂർത്തിയായി.
യാത്രാക്കൂലി പൂർണമായും സൗജന്യമാണെങ്കിലും സ്ത്രീകൾ കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും രേഖപ്പെടുത്തിയ 'സീറോ വാല്യൂ' ടിക്കറ്റ് കണ്ടക്ടറിൽ നിന്ന് കൈപ്പറ്റണം.
യാത്ര സൗജന്യമാണെങ്കിലും പരിധിയിൽ കൂടുതൽ ഉള്ള അധിക ലഗേജുകൾക്ക് കൃത്യമായ ചാർജ് ഈടാക്കും.
സ്ത്രീകൾക്കൊപ്പം യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് സാധാരണ നിലയിലുള്ള ടിക്കറ്റ് ചാർജ് ബാധകമായിരിക്കും.സൗജന്യ യാത്ര ലഭ്യമല്ലാത്ത ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സ്ത്രീകൾ കയറിയാൽ, ഈ ബസിൽ പദ്ധതി ലഭ്യമല്ലെന്ന കാര്യം ജീവനക്കാർ മുൻകൂട്ടി യാത്രക്കാരെ അറിയിക്കണം.
കെഎസ്ആർടിസിയുടെ ഓർഡിനറി, ടൗൺ ബസുകളിൽ മാത്രമേ 'പ്രിയദർശിനി' പദ്ധതി പ്രകാരം സൗജന്യ യാത്ര അനുവദിക്കൂ. സ്റ്റിക്കർ പതിച്ച ബസുകൾ നോക്കി യാത്രക്കാർക്ക് സൗകര്യം പ്രയോജനപ്പെടുത്താം.
Kerala
കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും അന്തസ്സിന്റെയും ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിനാണ് നാളെ തുടക്കം കുറിക്കുന്നത്.
ഇന്ദിരാ ഗ്യാരന്റി യുടെ ഭാഗമായി സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് സർക്കാർ ഔദ്യോഗിക അനുമതി നൽകിക്കഴിഞ്ഞു. ഐക്യജനാധിപത്യമുന്നണി ഇന്ദിരാഗ്യാരന്റികളിലൂടെ ജനങ്ങൾക്ക് നൽകിയ ഉറപ്പ് അക്ഷരംപ്രതി പാലിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ തീരുമാനം.
ലളിതം, സുതാര്യം, സാർവത്രികം
പദ്ധതിയുടെ ആദ്യഘട്ടമായി, നാളെ മുതൽ പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസിയുടെ എല്ലാ ഓർഡിനറി സർവീസുകളിലും സൗജന്യ യാത്ര ലഭ്യമാകും. വരുമാനമോ സാമൂഹിക പദവിയോ ഉൾപ്പെടെ യാതൊരു മാനദണ്ഡവും ഇതിന് ബാധകമല്ല; പ്രത്യേക രേഖകളോ മുൻകൂർ രജിസ്ട്രേഷനോ ആവശ്യമില്ല. യാത്രയ്ക്കിടെ കണ്ടക്ടറിൽനിന്ന് ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ (ഇടിഎം) വഴി പൂജ്യം മൂല്യമുള്ള പ്രിയദർശിനി’ ടിക്കറ്റ് കൈപ്പറ്റിയാൽ മാത്രം മതിയാകും. ഈ ടിക്കറ്റ് സംവിധാനത്തിലൂടെ ഓരോ യാത്രയുടെയും കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ സുതാര്യമായ കണക്കെടുപ്പ് സാധ്യമാവുകയും ചെയ്യും. നിലവിൽ 3,125 ഓർഡിനറി ബസുകളാണ് കോർപറേഷന്റെ കൈവശമുള്ളത്. സംസ്ഥാനത്തിന്റെ ഓരോ കോണിലും ഈ പദ്ധതിയുടെ പ്രയോജനം എത്തുമെന്ന് ഇത് ഉറപ്പാക്കുന്നു.
കെഎസ്ആർടിസിയെ ശക്തിപ്പെടുത്തിക്കൊണ്ട് പദ്ധതിയുടെ സാമ്പത്തിക ചെലവ് പൂർണമായി സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. കെഎസ്ആർടിസിയുടെ ധനപരമായ കരാർ ബാധ്യതകളും ദൈനംദിന ഓപ്പറേഷണൽ ചെലവുകളും ഉറപ്പുവരുത്തുന്ന തരത്തില്‍ സുഗമമായ കാഷ് ട്രാൻസ്ഫർ ഫിനാൻഷൽ മാനേജിമെന്റ് സംവിധാനം ഇതിനായി നടപ്പാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത നികത്തുന്നതിന് ടിക്കറ്റിതര വരുമാനം (നോൺഫെയർ റവന്യൂ) കണ്ടെത്തുന്നതിനുള്ള നടപടികളും കോർപറേഷൻ സ്വീകരിക്കും. കോർപറേഷന്റെ വരുമാനം പൂർണമായി സംരക്ഷിക്കപ്പെടും എന്നതാണ് ഈ പദ്ധതിയുടെ അടിസ്ഥാനതത്വം. കെഎസ്ആർടിസിയെ ശക്തിപ്പെടുത്തിക്കൊണ്ടുതന്നെയാണ് സ്ത്രീകൾക്കുള്ള ഈ അവകാശം സർക്കാർ ഉറപ്പാക്കുന്നത്.
നാളെ സംസ്ഥാനതല ഉദ്ഘാടനം
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 8:30ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിക്കും. ഉദ്ഘാടന സർവീസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള സാധാരണ വനിതാ യാത്രക്കാരും ഉദ്ഘാടനയാത്രയിൽ പങ്കാളികളാകും. സംസ്ഥാനതല ഉദ്ഘാടനത്തെ തുടർന്ന് അന്നേദിവസം രാവിലെ 9:00 മണിക്ക് സംസ്ഥാനത്തെ ഓരോ ഡിപ്പോയിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും.
സ്ത്രീസമൂഹത്തിന് നേരിട്ടുള്ള നേട്ടം
യാത്രാച്ചെലവ് ഇനത്തില്‍ ലാഭിക്കുന്ന തുക ഓരോ കുടുംബത്തിന്റെയും കൈയിലെത്തുന്ന നേരിട്ടുള്ള വരുമാനമായി മാറും എന്നതാണ് പദ്ധതിയുടെ ഏറ്റവും പ്രധാന സാമൂഹികസാമ്പത്തിക നേട്ടം. ദിവസവും ജോലിക്കും പഠനത്തിനും ചികിത്സയ്ക്കും വിപണിയിലേക്കും യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് സ്ത്രീകൾക്ക് പ്രതിമാസം ഗണ്യമായ തുക കുടുംബ ബജറ്റിൽ മിച്ചംവയ്ക്കാനാകും.
യാത്രാച്ചെലവ് എന്ന തടസം നീങ്ങുമ്പോൾ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിക്കും; വിദ്യാഭ്യാസത്തിനും നൈപുണ്യ പരിശീലനത്തിനും സംരംഭക പ്രവർത്തനങ്ങൾക്കും കൂടുതൽ സ്ത്രീകൾ മുന്നോട്ടുവരും. വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ, ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും പൊതുഇടങ്ങളിലേക്ക് ഇറങ്ങാനുള്ള സ്വാതന്ത്ര്യം കൂടിയാണ് ഈ പദ്ധതി ഉറപ്പാക്കുന്നത്. കെഎസ്ആർടിസി യാത്രക്കാരിൽ ഏതാണ്ട് പകുതിയോളം സ്ത്രീകളാണ് എന്നതിനാൽ പദ്ധതിയുടെ ഗുണഫലം സംസ്ഥാനത്തെ ഓരോ വീട്ടിലും നേരിട്ടെത്തും.
സമൂഹത്തിനാകെ സാമ്പത്തിക ഉണർവ്
സ്ത്രീകൾ ലാഭിക്കുന്ന യാത്രാച്ചെലവ് പ്രാദേശിക സമ്പദ്വ്യസ്ഥയ്ക്ക് വലിയ ഉണർവ് നൽകും. സ്വകാര്യ വാഹനങ്ങളിൽനിന്ന് പൊതുഗതാഗതത്തിലേക്കുള്ള മാറ്റം ഇന്ധന ഉപഭോഗവും കാർബൺ ബഹിർഗമനവും ഗതാഗതക്കുരുക്കും ഗണ്യമായി കുറയ്ക്കും. കേരളത്തിന്റെ ഹരിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പ് കൂടിയാണ് പ്രിയദർശിനി പദ്ധതി.
പുതിയ അധ്യായം
പദ്ധതിയുടെ നിർവഹണ ഫലവും നടപ്പാക്കൽ രീതിയുടെ കാര്യക്ഷമതയും വിലയിരുത്തിയ ശേഷം തുടർപ്രവർത്തനങ്ങൾ ആവിഷ്കരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ ചരിത്ര മുഹൂർത്തത്തിൽ കേരളത്തിലെ മുഴുവൻ സ്ത്രീകളെയും കെഎസ്ആർടിസിയുടെ ബസുകളിലേക്ക് സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.