Leader Page
ആഫ്രിക്കയിലെ ഏറ്റവും സമ്പന്ന രാജ്യമായ ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞ ഒരു മാസത്തിലേറെയായി കുടിയേറ്റവിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. പ്രധാനമായും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് രേഖകളില്ലാതെ എത്തിയ കുടിയേറ്റക്കാരെയാണ് ഈ പ്രക്ഷോഭം ലക്ഷ്യമിടുന്നത്. ജൂൺ 30നകം സ്വമേധയാ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് നിരവധി പേർ മടങ്ങിപ്പോയി.
രേഖകളില്ലാത്ത ഏകദേശം 25 ലക്ഷം കുടിയേറ്റക്കാരിൽ 53,000 പേരെ സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിനുശേഷം എല്ലാ വ്യാഴാഴ്ചയും പ്രധാന നഗരങ്ങളിൽ പ്രതിഷേധ മാർച്ചുകൾ നടക്കുന്നു. ചിലയിടങ്ങളിൽ പ്രതിഷേധക്കാർ നിയമം കൈയിലെടുത്ത് കുടിയേറ്റക്കാരെ തിരിച്ചറിയാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വർണവിവേചന ഭരണത്തിനു ശേഷം ദക്ഷിണാഫ്രിക്കയിൽ നൂറുകണക്കിന് വിദേശിവിരുദ്ധ (സെനോഫോബിക്) ആക്രമണങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഇത്തരം ആക്രമണങ്ങളിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഗണ്യമായൊരു വിഭാഗം ദക്ഷിണാഫ്രിക്കക്കാരായിരുന്നു. വിദേശികളാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവരിൽ പലരെയും ആക്രമിക്കുകയും കൊല്ലുകയും ചെയ്തത്.
ഒരുകാലത്ത് പാൻ- ആഫ്രിക്കനിസത്തിന്റെ ശക്തമായ വക്താവായിരുന്ന ദക്ഷിണാഫ്രിക്ക ഇന്ന് സ്വന്തം സഹ ആഫ്രിക്കൻ ജനതയ്ക്കെതിരായ വിദേശിവിരുദ്ധ വികാരങ്ങളുടെ കേന്ദ്രമായി മാറിയെന്നത് വലിയ വൈരുധ്യമാണ്.
►പ്രതിഷേധത്തിനു പിന്നിലെ യാഥാർഥ്യങ്ങൾ
ഈ പ്രക്ഷോഭത്തെ വെറും വിദേശിവിരുദ്ധ വികാരമായി മാത്രം കാണുന്നത് യാഥാർഥ്യത്തെ ലഘൂകരിക്കുന്നതാണ്. അതേസമയം എല്ലാ സാമ്പത്തിക പ്രശ്നങ്ങൾക്കും കുടിയേറ്റക്കാരെ കുറ്റപ്പെടുത്തുന്നതും ശരിയല്ല. ദക്ഷിണാഫ്രിക്ക ലോകത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നേരിടുന്ന രാജ്യങ്ങളിലൊന്നാണ്. യുവജന തൊഴിലില്ലായ്മ, സാമ്പത്തികമാന്ദ്യം, കടുത്ത അസമത്വം, ദാരിദ്ര്യം, വൈദ്യുതി ക്ഷാമം, ഭവനപ്രശ്നം, അഴിമതി, ദുർബലമായ ഭരണസംവിധാനം എന്നിവ ജനങ്ങളിൽ കടുത്ത അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർ തൊഴിൽ നഷ്ടപ്പെടുത്തുന്നു, കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നു, സർക്കാർ ആശുപത്രികളിലും വിദ്യാലയങ്ങളിലും അധികഭാരം സൃഷ്ടിക്കുന്നു, കുറ്റകൃത്യങ്ങൾ വർധിപ്പിക്കുന്നു എന്ന വിശ്വാസം ശക്തിപ്പെട്ടിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കയുടെ വികസിത സമ്പദ്വ്യവസ്ഥ സിംബാബ്വെ, മൊസാംബിക്, മലാവി, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എത്യോപ്യ, സൊമാലിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരെ ആകർഷിച്ചിട്ടുണ്ട്. നിയമാനുസൃതമായി എത്തിയവരും രേഖകളില്ലാതെ എത്തിയവരും ഇതിലുണ്ട്. അതിനാൽ അതിർത്തി നിയന്ത്രണവും കുടിയേറ്റ നിയമങ്ങളുടെ ഫലപ്രദമായ നടപ്പാക്കലും സർക്കാരിന്റെ ന്യായമായ ഉത്തരവാദിത്വമാണെന്ന കാര്യത്തിൽ സംശയമില്ല.
►നിയമവാഴ്ചയുടെ പരീക്ഷണം
ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളെ നയിക്കുന്നത് ഒരൊറ്റ സംഘടനയല്ല. ഓപ്പറേഷൻ ദുദുല (Operation Dudula), മാർച്ച് ആൻഡ് മാർച്ച് (March and March), യുണൈറ്റഡ് സൗത്ത് ആഫ്രിക്ക, പുട്ട് സൗത്ത് ആഫ്രിക്കൻസ് ഫസ്റ്റ് തുടങ്ങിയ വിവിധ സംഘടനകളുടെ അയഞ്ഞ കൂട്ടായ്മയാണ് ഈ പ്രസ്ഥാനം. അതിർത്തി സുരക്ഷ ശക്തമാക്കുക, രേഖകളില്ലാത്ത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുക, തൊഴിൽ, പാർപ്പിടം, ആരോഗ്യം എന്നിവയിൽ ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് മുൻഗണന നൽകുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ.
ഈ ആവശ്യങ്ങളിൽ പലതും ഒരു പരമാധികാര രാഷ്ട്രത്തിന്റെ നിയമാനുസൃത അധികാരപരിധിയിലാണ്. എന്നാൽ, സർക്കാർ നിർവഹിക്കേണ്ട ചുമതലകൾ ജനക്കൂട്ടങ്ങൾ ഏറ്റെടുക്കുമ്പോഴാണ് പ്രശ്നം ഗുരുതരമാകുന്നത്. തിരിച്ചറിയൽ രേഖകൾ പരിശോധിക്കുക, കടകൾ പരിശോധിക്കുക, വിദേശികളെന്ന് സംശയിക്കുന്നവരെ ഭീഷണിപ്പെടുത്തുക തുടങ്ങിയ നടപടികൾ നിയമവാഴ്ചയെ ദുർബലപ്പെടുത്തുകയും ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമാവുകയും ചെയ്യുന്നു.
വർണവിവേചന ഭരണത്തിന്റെ കഠിനമായ അനുഭവങ്ങളിൽനിന്നാണ് ദക്ഷിണാഫ്രിക്കയുടെ ഭരണഘടന രൂപംകൊണ്ടത്. അതിനാൽ കുടിയേറ്റനിയമങ്ങൾ കർശനമായി നടപ്പാക്കുമ്പോഴും മനുഷ്യാവകാശങ്ങളും നിയമപരമായ നടപടിക്രമങ്ങളും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്.
►വിമർശനങ്ങളും പ്രാദേശിക പ്രത്യാഘാതങ്ങളും
കുടിയേറ്റക്കാർ ദക്ഷിണാഫ്രിക്കൻ സമ്പദ്വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നൽകുന്നുവെന്നും രാജ്യത്തിന്റെ ഘടനാപരമായ സാമ്പത്തിക പ്രതിസന്ധികൾക്ക് അവരെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും മനുഷ്യാവകാശ സംഘടനകളും ഗവേഷണ സ്ഥാപനങ്ങളും ചൂണ്ടിക്കാട്ടുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾ പലപ്പോഴും നിയമപരമായി താമസിക്കുന്ന കുടിയേറ്റക്കാരെയും അഭയാർഥികളെയും ഭയത്തിന്റെയും ആക്രമണത്തിന്റെയും ഇരകളാക്കുന്നുവെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
ഇതിന്റെ സ്വാധീനം ദക്ഷിണാഫ്രിക്കയുടെ അതിർത്തിക്കുള്ളിൽ ഒതുങ്ങുന്നില്ല. വർണവിവേചനത്തിനെതിരായ പോരാട്ടകാലത്ത് ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന് അഭയവും പരിശീലനവും സാമ്പത്തിക സഹായവും നൽകിയ നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ ഇന്ന് തങ്ങളുടെ പൗരന്മാർക്കെതിരായ ആക്രമണങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഈ പ്രക്ഷോഭം പാൻ-ആഫ്രിക്കൻ ഐക്യത്തിനും ദക്ഷിണാഫ്രിക്കയുടെ പ്രാദേശിക നേതൃപങ്കിനും തിരിച്ചടിയാകാൻ സാധ്യതയുണ്ട്.
സാമ്പത്തികരംഗത്തും പ്രത്യാഘാതങ്ങൾ പ്രകടമാണ്. കുടിയേറ്റക്കാർ നടത്തുന്ന സ്പാസ (Spaza) കടകൾ അടച്ചുപൂട്ടിയാൽ അവയുടെ സ്ഥാനത്ത് ഉടൻ പ്രാദേശിക സംരംഭങ്ങൾ ഉയർന്നുവരുമെന്നുറപ്പില്ല. കൃഷി, നിർമാണം, ആതിഥേയ സേവനമേഖല, ഗാർഹിക തൊഴിൽ, ചെറുകിട വ്യാപാരം എന്നിവ കുടിയേറ്റ തൊഴിലാളികളെ ഗണ്യമായി ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. അതിനാൽ കുടിയേറ്റക്കാരുടെ തൊഴിൽ പെട്ടെന്ന് ഇല്ലാതായാൽ തൊഴിലാളി ക്ഷാമവും ഉത്പാദനച്ചെലവിലെ വർധനയും സാമ്പത്തിക മന്ദഗതിയും ഉണ്ടാകാൻ സാധ്യതയുണ്ട്.
►ഇന്ത്യൻ സമൂഹത്തിന്റെ ആശങ്ക
പ്രതിഷേധങ്ങൾ പ്രധാനമായും രേഖകളില്ലാത്ത ആഫ്രിക്കൻ കുടിയേറ്റക്കാരെ ലക്ഷ്യമിടുന്നതാണെങ്കിലും അതിന്റെ അന്തരീക്ഷം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ സമൂഹത്തിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിയമാനുസൃതമായി ജോലി ചെയ്യുന്ന ഇന്ത്യൻ ഡോക്ടർമാർ, അധ്യാപകർ, ഐടി വിദഗ്ധർ, എൻജിനിയർമാർ, ഗവേഷകർ തുടങ്ങിയവർ രാജ്യത്തിന്റെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്നവരാണ്.
അതേസമയം, 1860 മുതൽ ദക്ഷിണാഫ്രിക്കയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വംശജർ ഇന്ന് ആ രാജ്യത്തിന്റെ അവിഭാജ്യഘടകമാണ്. മഹാത്മാഗാന്ധി, യൂസഫ് ദാദു, അഹമ്മദ് കത്രാഡ, ഫാത്തിമ മീർ തുടങ്ങിയ നേതാക്കളുടെ സംഭാവനകൾ ദക്ഷിണാഫ്രിക്കയുടെ ദേശീയചരിത്രത്തിന്റെ ഭാഗമാണ്. അതിനാൽ ഇന്നത്തെ കുടിയേറ്റചർച്ചയിൽ ദക്ഷിണാഫ്രിക്കൻ ഇന്ത്യക്കാരെ ‘വിദേശികൾ’ എന്ന നിലയിൽ കാണുന്നത് ചരിത്രപരമായും ഭരണഘടനാപരമായും തെറ്റാണ്. എന്നിരുന്നാലും വിദേശിവിരുദ്ധ വികാരങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്കും ഇന്ത്യൻ പ്രഫഷണലുകൾക്കും സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകൾ സ്വാഭാവികമാണ്.
►എഎൻസിയുടെ ക്ഷയവും തെരഞ്ഞെെടുപ്പ് രാഷ്ട്രീയവും
കുടിയേറ്റവിരുദ്ധ പ്രക്ഷോഭം സാമൂഹിക പ്രശ്നം മാത്രമല്ല, ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രീയ ഭൂപടത്തെയും മാറ്റിമറിക്കുന്ന ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്. വർണവിവേചനത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകി മൂന്നു പതിറ്റാണ്ടോളം രാജ്യത്തെ ഭരിച്ച ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (എഎൻസി) സമീപ വർഷങ്ങളിൽ അഴിമതി ആരോപണങ്ങൾ, സാമ്പത്തിക മുരടിപ്പ്, വൈദ്യുതി പ്രതിസന്ധി, തൊഴിലില്ലായ്മ, ഭരണപരമായ വീഴ്ചകൾ എന്നിവ കാരണം ജനപിന്തുണയിൽ ഗണ്യമായ ഇടിവ് നേരിട്ടു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി പാർട്ടിക്ക് ദേശീയതലത്തിൽ കേവല ഭൂരിപക്ഷം നഷ്ടപ്പെടുകയും സഖ്യഭരണത്തെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തു.
National
ന്യൂഡൽഹി: വിദ്യാർഥിപ്രക്ഷോഭത്തിലെ പോലീസ് നടപടിക്കെതിരേ സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം. നിയമപരവും സമാധാനപരവുമായ പ്രതിഷേധത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും സമരം സമാധാനപരമായിരിക്കുന്നിടത്തോളം പ്രതിഷേധം നടക്കുന്നു എന്നതുകൊണ്ടു മാത്രം പോലീസിന് അമിതാധികാരം പ്രയോഗിക്കാനാകില്ലെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
പരീക്ഷാ ക്രമക്കേടിനെതിരേ ജൂൺ 20ന് വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിനെ ഡൽഹി പോലീസും കേന്ദ്ര സേനയും നേരിട്ട രീതിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരുകൂട്ടം ഹർജികളാണ് ചീഫ് ജസ്റ്റീസ് അടങ്ങിയ മൂന്ന് അംഗ ബെഞ്ച് പരിഗണിച്ചത്.
പോലീസിന്റെ ഭാഗത്തുനിന്ന് അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് സ്വതന്ത്രമായി അന്വേഷിക്കേണ്ടതുണ്ട്. ഇത്തരം സമരങ്ങളിൽ പോലീസ് സ്വീകരിക്കേണ്ട പ്രോട്ടകോളിന്റെ കാര്യത്തിൽ രാജ്യവ്യാപകമായി ഒരു ഏകീകൃത സ്വഭാവം ആവശ്യമാണെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. പ്രതിഷേധം നടക്കുന്നു എന്നതുകൊണ്ട് ലാത്തിച്ചാർജ് നടത്താം എന്നർഥമില്ലെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, പ്രതിഷേധങ്ങൾക്കിടെ പോലീസുകാർക്ക് പരിക്കേൽക്കുന്നതും ഒരുപോലെ ആശങ്കാജനകമാണെന്ന് കേസ് പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി ചൂണ്ടിക്കാട്ടി.
ഇത്തരം സാഹചര്യം കൈകാര്യം ചെയ്യാൻ ഹെൽമെറ്റ് ഉൾപ്പെടെ സുരക്ഷാ ഉപകരണങ്ങൾ പോലീസിനു നൽകാത്തത് എന്തുകൊണ്ടാണെന്ന് സർക്കാരിൽനിന്ന് വിശദീകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥിപ്രക്ഷോഭത്തിൽ പരിക്കേറ്റ പോലീസുകാരുടെ കുടുംബങ്ങൾക്ക് കേസിൽ കക്ഷി ചേരാൻ സുപ്രീംകോടതി അനുമതി നൽകി.
വിദ്യാർഥികളുടെ പാർലമെന്റ് മാർച്ചിൽ പോലീസ് നടത്തിയ ലാത്തിച്ചാർജ്, കണ്ണീർവാതക പ്രയോഗം, പെൺകുട്ടികൾക്ക് എതിരായ അതിക്രമങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിക്കു മുന്നിൽ ഹർജി എത്തിയത്.
തൊഴിലില്ലായ്മയും ചോദ്യപേപ്പർ ചോർച്ചയും മൂലം ദുരിതത്തിലായ യുവാക്കൾ സമാധാനപരമായി പ്രതിഷേധിക്കുമ്പോൾ സർക്കാർ അതിനെ ജാലിയൻവാലാബാഗിന് തുല്യമായി അതിക്രൂരമായാണ് നേരിട്ടതെന്നും ഹർജിയിൽ ആരോപിക്കുന്നു.
പരിക്കേറ്റവർക്ക് നീതി ഉറപ്പാക്കാനും പോലീസുകാർക്കെതിരേ അന്വേഷണം നടത്താനും വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര ജുഡീഷൽ കമ്മീഷനെയോ പ്രത്യേക അന്വേഷണസംഘത്തെയോ നിയോഗിക്കണമെന്ന ആവശ്യവും ഹർജിയിലുണ്ട്. കേസുമായി ബന്ധപ്പെട്ട എല്ലാ ഹർജികളിലും സുപ്രീംകോടതി ഇന്ന് വിശദമായ വാദം കേൾക്കും.
National
ന്യൂഡൽഹി: സമരം ചെയ്ത വിദ്യാർത്ഥികൾക്കും പ്രവർത്തകർക്കും എതിരെയുള്ള കേസുകൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ നാളെ മുതൽ സമരം പുനരാരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കേന്ദ്ര സർക്കാരിന് താക്കീത് നൽകി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് ജന്തർ മന്തറിൽ 37 ദിവസമായി നടന്നു വന്ന സമരം സിജെപി താത്കാലികമായി അവസാനിപ്പിച്ചിരുന്നു.
എന്നാൽ, പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന ധാരണ ലംഘിച്ച് ബീഹാറിലും ബംഗാളിലും നൂറുകണക്കിന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിരീക്ഷണവും ഉപദ്രവവും തുടരുകയാണെന്നും സിജെപി വക്താവ് അശുതോഷ് റാങ്ക ആരോപിച്ചു. ഡൽഹി പോലീസും ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ പോലീസും ചുമത്തിയ എഫ്ഐആറുകൾ ഉടനടി പിൻവലിക്കണമെന്നാണ് ഇവരുടെ ആവശ്യം.
തത്കാലം പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ലെന്നും രാജ്യത്തെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രശ്നങ്ങളിൽ ഇടപെട്ട് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അഭിജീത് ദിപ്കെ നേതൃത്വം നൽകുന്ന സംഘടന വ്യക്തമാക്കി.
National
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ രണ്ടാം ദിനവും പ്രതിഷേധത്തിൽ മുങ്ങി.
പരീക്ഷാ ക്രമക്കേടും അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചതോടെ മിനിറ്റുകൾ മാത്രമേ ഇരുസഭകളും പ്രവർത്തിച്ചുള്ളൂ.
പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ യോഗം ചേർന്ന ഇന്ത്യ മുന്നണി നേതാക്കൾ സഭാ നടപടികളോട് സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ ഇരുസഭകളിലും പ്രതിഷേധം അലയടിച്ചു.
National
ന്യൂഡൽഹി: സമരപ്പന്തൽ തകർത്ത് ജന്തർ മന്ദറിലെ പ്രതിഷേധക്കാരെ ഒറ്റദിവസം കൊണ്ട് ഒഴിപ്പിച്ചിട്ടും സമരവേദിയിലേക്ക് വീണ്ടും ഒഴുകിയെത്തി പാറ്റക്കൂട്ടം.
തിങ്കളാഴ്ച രാത്രിയോടെ ജന്തർ മന്ദറിൽ സമരം നടത്തുകയായിരുന്ന വിവിധ സംഘടനകളുടെ സമരവേദികളും ബാനറുകളുമടക്കം പോലീസ് പൂർണമായും തല്ലിത്തകർത്തെങ്കിലും പ്രതിഷേധക്കാർ ഇന്നു രാവിലെ മുതൽ സജീവമാണ്. അടിച്ചമർത്താനുള്ള ഓരോ ശ്രമങ്ങളും അധികാരികൾ നടത്തുമ്പോൾ വീണ്ടും സമരക്കാർ വിവിധ മേഖലകളിൽനിന്ന് ജന്തർ മന്ദറിലേക്ക് ഒഴുകിയെത്തുന്നത് തുടരുന്നു.
അതിജീവിക്കാനായി പ്രത്യേകം രൂപമുള്ള പാറ്റയെന്ന ജീവിയെപ്പോലെത്തന്നെയാണ് ഡൽഹിയിൽ സമരം നടത്തുന്ന പ്രതിഷേധക്കാരും.
കനത്ത ലാത്തിച്ചാർജിനു വിധേയമായി പ്രവർത്തകരിൽ പലരെയും കസ്റ്റഡിയിലെടുത്തും കോക്രോച്ച് ജനതാ പാർട്ടിയുടെ നേതാക്കളെ സംഭവസ്ഥലത്തുനിന്ന് മാറ്റിയും ജന്തർ മന്ദറിന്റെ സമരഭൂമിയെ പോലീസ് തിങ്കളാഴ്ച പൂർണമായും ഒഴിപ്പിച്ചെങ്കിലും എവിടെനിന്നൊക്കെയോ പ്രതിഷേധക്കാർ വീണ്ടും ജന്തർ മന്ദറിന്റെ ബാരിക്കേഡുകൾക്കടുത്തേക്ക് സ്വയം ഒഴുകിയെത്തി.
ഒരു നേതൃത്വവും ആവശ്യപ്പെടാതെ, ഒരു സംഘടനയുടെയോ പാർട്ടിയുടെയോ ബാനറുകളും കൈയിലേന്താത്ത സാധാരണക്കാരായിരുന്നു തിങ്കളാഴ്ച രാത്രിയോടെ രാത്രി ഒത്തുകൂടിയത്.
ആദ്യം അൻപതും പിന്നീടും നൂറായും വളർന്ന ഈ കൂട്ടമാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം അണയാതെ കാത്തത്. ബാരിക്കേഡുകൾ ഇവർക്ക് പ്രതിരോധം തീർത്തെങ്കിലും സമരഭൂമിക്കടുത്ത് കുത്തിയിരുന്ന് രാത്രിയിലും പ്രതിഷേധം ശക്തമാക്കുകയായിരുന്നു.
ഇന്ന് രാവിലെയോടെ ജന്തർ മന്ദറിലേക്ക് വിദ്യാർഥികളും യുവാക്കളും വീണ്ടുമെത്തി കോക്രോച്ച് ജനതാ പാർട്ടിയുടെ അനിശ്ചിതകാല പ്രതിഷേധത്തിനു 32-ാം ദിവസവും തുടർച്ച നൽകുകയാണ്.
ഇന്നും അഞ്ഞൂറിലധികം വിദ്യാർഥികളും യുവാക്കളുമാണ് സമരഭൂമിയിൽ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്. സമരസ്ഥലത്തെ തകർന്ന വേദിയിൽ കുത്തിയിരുന്നു കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ പ്രതിഷേധം ഇനിയും തുടരുമെന്ന് ആവർത്തിച്ചിട്ടുണ്ട്.
അതിനിടെ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന ബിഎൻഎസ്എസ് വകുപ്പ് 163 ഇപ്പോഴും നിലവിലുണ്ടെന്നും ആളുകൾ കൂട്ടംകൂടരുതെന്നും ഡൽഹി പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു പ്രതിഷേധ റാലി പാർലമെന്റിലേക്കുണ്ടാകാതെ ഇരിക്കാനുള്ള സകല നടപടികളും പോലീസെടുത്തിട്ടുണ്ട്.
ജന്തർ മന്ദറിനു ചുറ്റും ബോംബ് സ്ക്വാഡുകളെയും കേന്ദ്ര സേനയെയും വിന്യസിച്ച് അക്രമസാധ്യത നിർവീര്യമാക്കുകയാണ് അധികൃതർ ശ്രമിക്കുന്നത്. ന്യൂഡൽഹി, സെൻട്രൽ, നോർത്ത്, സൗത്ത്, സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് ജില്ലകളിലും മറ്റ് സുരക്ഷാഭീഷണിയുള്ള പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി.
പ്രധാന സ്ഥലങ്ങളിൽ അധികാരികൾ ബാരിക്കേഡുകൾ സ്ഥാപിക്കുകയും, വാഹന പരിശോധന കർശനമാക്കുകയും, നഗരം മുഴുവൻ പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
National
ന്യൂഡൽഹി: വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം പ്രതിഷേധത്തിൽ മുങ്ങിയതോടെ നടപടികൾ പൂർത്തിയാക്കാതെ പാർലമെന്റിന്റെ ഇരുസഭകളും ആദ്യദിനം പിരിഞ്ഞു. രാവിലെ 11ന് ഇരുസഭകളിലും അന്തരിച്ച മുൻ പാർലമെന്റ് സാമാജികരെ അനുസ്മരിച്ചു.
പിന്നീട് ചോദ്യോത്തരവേളയിലേക്കു ലോക്സഭാ സ്പീക്കർ ഓം ബിർള കടന്നെങ്കിലും കോൺഗ്രസും ഡിഎംകെയും ഉൾപ്പെടെയുള്ള പ്രതിപക്ഷം ബഹളവുമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങുകയായിരുന്നു. പരീക്ഷാക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും അയോധ്യ രാമക്ഷേത്ര കൊള്ളയും കോൺഗ്രസ് ഉന്നയിച്ചപ്പോൾ, തമിഴ്നാട്-കർണാടക അതിർത്തിയിലെ മേക്കാദാട്ടു അണക്കെട്ട് വിഷയത്തിൽ ഡിഎംകെയും സഭയിൽ പ്രതിഷേധമുയർത്തി.
പ്രതിപക്ഷ ഇന്ത്യാ മുന്നണിയിൽനിന്നു ഡിഎംകെ അകലം പാലിക്കുന്നതിനാൽ പരസ്പരം സഹകരിക്കാതെയായിരുന്നു പാർട്ടിയുടെ പ്രതിഷേധം. ബഹളത്തെത്തുടർന്ന് ഉച്ചവരെ ഒന്നിലധികം തവണ ഇരുസഭകളും പിരിച്ചുവിട്ടു. ഉച്ചകഴിഞ്ഞും പ്രതിഷേധത്തിനു മാറ്റമില്ലാതെവന്നതോടെ മൂന്നിന് സഭ പിരിയുകയായിരുന്നു. തൃണമൂൽ കോൺഗ്രസ് വിട്ട വിമത എംപിമാർ പ്രത്യേക ബ്ലോക്കായാണു സഭാനടപടികളിൽ പങ്കെടുത്തത്.
സമാനമായി ശിവസേന ഷിൻഡെ വിഭാഗത്തിലെത്തിയ ഉദ്ധവ് താക്കറെ വിഭാഗത്തിലെ എംപിമാർ പ്രതിപക്ഷ ഇരിപ്പിടത്തിൽനിന്നും മാറി ഭരണപക്ഷത്തിനൊപ്പം സഭാ നടപടികളിൽ പങ്കെടുത്തു.
രാജ്യസഭയിലും സമാനമായി പ്രതിപക്ഷം ബഹളമുണ്ടാക്കിയതിനാൽ നടപടികൾ പൂർണമായി സ്തംഭിച്ചു. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച വിഷയം രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ സഭയിൽ ഉന്നയിച്ചു. പതിനായിരത്തോളം
വിദ്യാർഥികൾ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജന്തർ മന്തറിൽ പ്രതിഷേധിക്കാനെത്തിയപ്പോൾ പോലീസ് ലാത്തിച്ചാർജുകൊണ്ട് നേരിട്ടെന്നും പ്രതിഷേധത്തെ സർക്കാർ കായികമായി അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, പ്രതിപക്ഷനേതാവിന്റെ പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കാതെ രാജ്യസഭാധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ സഭാനടപടികൾ നിർത്തിവച്ചു.
International
ബൊളോഞ്ഞ: വടക്കൻ ഇറ്റാലിയൻ നഗരമായ ബൊളോഞ്ഞയിൽ പോലീസ് നടപടിക്കിടെ 43കാരനായ മൊറോക്കൻ വംശജൻ കൊല്ലപ്പെട്ടു.
നഗരത്തിലെ പിലാസ്ട്രോ മേഖലയിലെ വിയാ ഇറ്റാലോ സ്വെവോയിൽ ഞായറാഴ്ചയുണ്ടായ അക്രമസംഭവത്തിൽ അബ്ദുറഹീം ഫക്കീർ എന്നയാളാണു കൊല്ലപ്പെട്ടത്.
ബന്ധുക്കളെ കാണാനെത്തിയ ഫക്കീർ അക്രമാസക്തമായി പെരുമാറുന്നുവെന്ന പരാതിയെത്തുടർന്ന് എത്തിയ പോലീസ് ഇയാൾക്കുനേരേ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും നിലത്ത് മുഖം അമർത്തിക്കിടത്തി കൈകൾ പിന്നിലേക്കു കെട്ടി ബലമായി കീഴടക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു.
പോലീസ് വാൻ കേടുവരുത്തിയതിനെത്തുടർന്നാണ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാൽ സംഭവത്തിൽ അധികൃതർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശവാസികളും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: വർഷകാല സമ്മേളനത്തിന്റെ ആദ്യ മണിക്കൂർ പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. പരീക്ഷാ ക്രമക്കേടിൽ പാർലമെന്റിന്റെ പുറത്ത് കൊക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധം നടക്കുമ്പോൾ സമാന വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധിച്ചു.
രാവിലെ 11ന് ഇരുസഭകളിലും നടപടി ആരംഭിച്ചു. അന്തരിച്ച മുൻ പാർലമെന്റ് അംഗങ്ങൾക്ക് സ്പീക്കർ ആദരം അർപ്പിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കുന്നതിനിടയിലാണ് പ്രതിപക്ഷ അംഗങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും റാംമന്ദിർ കൊള്ളയും ഉൾപ്പെടെയുള്ള വിഷയം ഉന്നയിച്ച് രംഗത്ത് എത്തിയത്.
തമിഴ്നാട്ടിലെ പ്രാദേശിക വിഷയം ഉന്നയിച്ച് ഡിഎംകെയും സഭയുടെ നടുത്തളത്തിൽ ഇറങ്ങിയതോടെ സ്പീക്കർ ഓം ബിർള പാർലമെന്റ് നടപടി 12 മണി വരെ നിർത്തിവച്ചു.
തൃണമൂൽ കോൺഗ്രസ് വിട്ട വിമത എംപിമാർ പ്രത്യേക ബ്ലോക്കായി തന്നെ സഭാ നടപടികളിൽ പങ്കെടുത്തു. സമാനമായി ശിവസേന ഷിൻഡെ വിഭാഗത്തിൽ എത്തിയ ഉദ്ദവ് താക്കറെ വിഭാഗത്തിലെ എംപിമാരും പ്രത്യേകമായി ഇരുന്ന് സഭാ നടപടികളും പങ്കെടുത്തു. അതേസമയം പാർലമെന്റിന്റെ പുറത്ത് സിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്.
Kerala
കോട്ടയം: പ്രിയദർശിനി സൗജന്യ യാത്രയുടെ ഉദ്ഘാടന ദിവസം ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറി മഹിളാ മോർച്ചയുടെ പ്രതിഷേധം. കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറിയ മഹിളാമോർച്ച പ്രവർത്തകർ സൗജന്യ ടിക്കറ്റ് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയായിരുന്നു.
ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനത്തിനെതിരെയായിരുന്നു പ്രതിഷേധം. ഇത് മറ്റ് യാത്രക്കാരുമായി വാക്കേറ്റത്തിന് ഇടയാക്കുകയും ഒടുവിൽ സമരം അവസാനിപ്പിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ ബസിലും സൗജന്യ യാത്ര അനുവദിക്കുമെന്നാണ് പറഞ്ഞതെന്നും ഭരണം കിട്ടിയപ്പോൾ എന്താണ് വാക്ക് പാലിക്കാത്തതെന്നുമാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ജനങ്ങളെ പറഞ്ഞുപറ്റിച്ചെന്നും ബസ് കണ്ടക്ടായ വനിതയോട് ഫ്രീ ടിക്കറ്റ് ചോദിച്ച് കൊണ്ട് മഹിള മോര്‍ച്ച പ്രവര്‍ത്തക പറഞ്ഞു.
പ്രതിഷേധം തുടര്‍ന്നതോടെ മറ്റ് യാത്രക്കാര്‍ ഇടപെട്ടു. വെറുതെ സമയം കളയരുതെന്നും ബസിന് അകത്തല്ല പ്രതിഷേധം നടത്തേണ്ടതെന്നും യാത്രക്കാര്‍ പറഞ്ഞു. ഇതോടെ വണ്ടി തടഞ്ഞില്ലെന്നായി ബിജെപി പ്രവര്‍ത്തകരുടെ വാദം.
വണ്ടിക്കുള്ളിൽ പ്രതിഷേധം നടക്കുമ്പോ എങ്ങനെ വണ്ടിയെടുക്കുമെന്നായി യാത്രക്കാരുടെ മറുചോദ്യം. സൗജന്യ യാത്രയ്ക്ക് വേണ്ടി ബസിൽ കയറിയന്നേയുള്ളുവെന്നും വണ്ടി തടഞ്ഞിട്ടില്ലെന്നും വിശദീകരിച്ച മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
Kerala
കാക്കനാട്: തൃക്കാക്കര നഗരസഭാ പരിധിയിൽ തെരുവുനായകളുടെ ആക്രമണത്തിൽ കാൽനടയാത്രക്കാർക്കും കന്നുകാലികൾക്കും കടിയേൽക്കുന്നത് പതിവ്. ടെണ്ടർ നടപടികൾ പോലുമില്ലാതെ മുൻകൂർ അനുമതിയോടെ ഇരുപത് ലക്ഷം രൂപയോളം ചെലവഴിച്ച് രണ്ടു മാസം മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ തെരുവുനായ ഷെൽട്ടറുകളിൽ ഒരു നായയെ പോലും ഇന്നുവരെ സംരക്ഷിച്ചിട്ടില്ല.
ഇതോടെ അധികൃതരുടെത് അനങ്ങാപ്പാറ നയമെന്ന ആക്ഷേപവുമായി പ്രതിപക്ഷ കൗൺസിലർമാർ നഗരസഭക്കുള്ളിൽ പ്രതിഷേധിച്ചു. പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകളുമായി നഗരസഭാങ്കണത്തിൽ പ്രതിഷേധിച്ചു.
നഗരസഭാ ഉപാധ്യക്ഷ ഷെറീനാ ഷുക്കൂറിന്റെ വാർഡിൽ കന്നുകാലികൾക്ക് നായകളുടെ കടിയേറ്റിരുന്നു. സംഭവ സ്ഥലത്തെത്തിയ ഷെറിനാ ഷുക്കൂറിനേയും തെരുവുനായകൾ ആക്രമിക്കാൻ ശ്രമിചെങ്കിലും ഓടി രക്ഷപെടുകയായിരുന്നു.
അശാസ്ത്രീയമായ മാലിന്യ സംഭരണം മൂലം നഗരസഭയുടെ മാലിന്യ സംഭരണിക്കുള്ളിൽ നായകൾ പെറ്റുപെരുകിയിട്ടും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്നൊണ് പ്രതിപക്ഷ ആരോപണം. തൃക്കാക്കര നഗരസഭാ പരിധിക്കുള്ളിൽ പകൽ സമയങ്ങളിൽ പോലും തെരുവുനായകളുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേൽക്കുന്നതെന്നും പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.
National
കോൽക്കത്ത: പൗരത്വനിയമ ഭേദഗതി നിയമത്തിനെതിരേ 2019 ൽ പശ്ചിമബംഗാളിൽ നടന്ന പ്രക്ഷോഭത്തിലുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പശ്ചിമബംഗാൾ സർക്കാർ തീരുമാനം. പ്രക്ഷോഭത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള വസ്തുക്കൾക്കു നാശനഷ്ടം സംഭവിച്ചതിലേ മുഴുവൻ പരാതികളും പരിശോധിക്കണമെന്നു മുഖ്യമന്ത്രി സുവേന്ദു അധികാരി ഡിജിപി സിദ്ധനാഥ് ഗുപ്തയ്ക്കു നിർദേശം നൽകി.
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2019 ഡിസംബറിൽ നിയമത്തിനെതിരേ സംസ്ഥാനത്തെ വിവിധഭാഗങ്ങളിൽ അതിശക്തമായ പ്രക്ഷോഭമാണ് അരങ്ങേറിയത്, പ്രത്യേകിച്ചും മുർഷിദാബാദ്, ഹൗറ ജില്ലകളിൽ.
National
ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭത്തിനൊരുങ്ങി കോക്ക്റോച്ച് ജനത പാർട്ടി. മന്ത്രിയോട് സർക്കാർ രാജി ആവശ്യപ്പെടണമെന്നും ഒരാഴ്ച കാത്തിരിക്കുമെന്നുമാണ് സിജെപിയുടെ പ്രതികരണം. അതേസമയം, സിജെപിയുടെ പ്രതിഷേധം തള്ളുകയാണ് കേന്ദ്ര സർക്കാർ.
പരീക്ഷയുടെ നടത്തിപ്പ് സ്വയം ഭരണാവകാശമുള്ള സംവിധാനത്തിനാണെന്നും ആ സംവിധാനം പാളിയാൽ മന്ത്രി ഉത്തരവാദിയാകുന്നതെങ്ങനെയെന്നും മന്ത്രി കിരൺ റിജിജു പ്രതികരിച്ചു. സർക്കാർ ഒളിച്ചോടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കോക്ക്റോച്ച് ജനത പാർട്ടിയുടെ സമരത്തിൽ പങ്കെടുക്കാത്തതിൽ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി. കോൺഗ്രസും യൂത്ത് കോൺഗ്രസും പ്രധാന്റെ രാജിയിൽ സമരത്തിലാണെന്നും മറ്റൊരു സമരത്തിൽ പങ്കെടുക്കേണ്ടതില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. ഇന്നലെയാണ് കോക്ക് റോച്ച് ജനതാപാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ ഡൽഹിയിലെത്തിയത്.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ അതീവ സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. പിന്നീട് ജന്തർമന്ദറിലായിരുന്നു കേന്ദ്ര മന്ത്രിക്കെതിരെയുള്ള പ്രതിഷേധം. ആദ്യഘട്ടത്തിൽ അനുമതി നിഷേധിച്ച് ഡൽഹി പോലീസ് പ്രതിഷേധം കനക്കുമെന്ന് കണ്ടതോടെ അനുമതി നൽകുകയായിരുന്നു.
International
തായ്പെയ്: തായ്വാനിൽ പ്രതിരോധ ബജറ്റ് വിഹിതം വർധിപ്പിക്കാൻ ശ്രമിക്കുന്ന പ്രസിഡന്റ് ലായി ചിംഗ്തെയുടെ സർക്കാരിനു പിന്തുണയുമായി ജനം തെരുവിൽ.
പ്രസിഡന്റ് 4000 കോടി ഡോളറിന്റെ പ്രതിരോധ ബജറ്റ് മുന്നോട്ടു വച്ചെങ്കിലും പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള പാർലമെന്റ് ഇതിന്റെ മൂന്നിൽ രണ്ടു മാത്രം അംഗീകരിക്കാൻ തയാറായ പശ്ചാത്തലത്തിലാണിത്.
ചൈനീസ് ഭീഷണി മറികടക്കാൻ അമേരിക്കയിൽനിന്ന് ആയുധങ്ങൾ വാങ്ങുന്നതിനു പുറമേ ആഭ്യന്തര ആയുധവിപണിയെയും ആശ്രയിക്കുന്ന ബജറ്റാണ് പ്രസിഡന്റ് തയാറാക്കിയത്.
എന്നാൽ, ആഭ്യന്തരവിപണിയിൽനിന്ന് ആയുധം വാങ്ങാനുള്ള നീക്കം അഴിമതിക്കു വഴിവയ്ക്കുമെന്നു പ്രതിപക്ഷം ആരോപിച്ചു. അമേരിക്കയിൽനിന്ന് മാത്രം ആയുധം വാങ്ങാൻ അനുമതി നല്കുന്ന പുതിയ ബജറ്റ് പാസാക്കുകയുമുണ്ടായി.
സ്വതന്ത്ര തായ്വാൻ അനുകൂലികളാണ് ഇന്നലെ സർക്കാരിനുവേണ്ടി റാലികൾ നടത്തിയത്. ചൈനയിൽനിന്നു തായ്വാന്റെ സ്വാതന്ത്ര്യം ഉറപ്പാക്കാൻ കൂടുതൽ ആയുധങ്ങൾ വേണമെന്നു പ്രതിഷേധക്കാർ വാദിച്ചു.
National
കോൽക്കത്ത: പശ്ചിമബംഗാൾ നിയമസഭയിൽ പ്രതിപക്ഷനേതാവിനു മുറി അനുവദിക്കാത്തതിൽ തൃണമൂൽ കോൺഗ്രസ് പ്രതിഷേധം.
നിയമസഭയിൽ പ്രതിപക്ഷ നേതാവിന് നിർദേശിക്കപ്പെട്ട മുറിയുടെ മുമ്പിൽ കുത്തിയിരുന്നാണ് മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ള തൃണമൂൽ എംഎൽഎമാർ പ്രതിഷേധിച്ചത്.
പ്രതിപക്ഷ നേതാവ് ശോഭൻദേബ് ചതോപാധ്യായ, മുൻ സ്പീക്കർ ബിമൻ ബാനർജി, മുൻ മന്ത്രിമാരായ പുലക് റോയ്, അരൂപ് റോയ് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
International
നയ്റോബി: ഗൾഫ് യുദ്ധത്തെത്തുടർന്നുള്ള ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് പൊതുഗതാഗത സർവീസ് ഓപ്പറേറ്റർമാർ ആരംഭിച്ച സമരം ആഫ്രിക്കൻ രാജ്യമായ കെനിയയിൽ സ്തംഭനത്തിനു വഴിയൊരുക്കി.
സമരാനുകൂലികളുടെ അക്രമപ്രവർത്തനങ്ങൾ മൂലം സ്വകാര്യ വ്യക്തികളും വാഹനങ്ങളുമായി റോഡിലിറങ്ങുന്നില്ല.
യുദ്ധമാരംഭിച്ചശേഷം ഇന്ധനവില 20 ശതമാനത്തിനു മുകളിൽ വർധിച്ചിട്ടുണ്ട്. മിനി ബസ് ഓപ്പറേറ്റർമാർ, ടൂറിസ്റ്റ് വാഹന ഡ്രൈവർമാർ, മോട്ടോർ സൈക്കിൾ ടാക്സി അസോസിയേഷനുകൾ സംയുക്തമായാണു സമരം തുടങ്ങിയിരിക്കുന്നത്.
തലസ്ഥാനമായ നയ്റോബിയിലെ നിരത്തുകൾ വിജനമായി എന്നാണ് റിപ്പോർട്ട്. ബിസിനസ് പ്രവർത്തനങ്ങളും സ്തംഭിച്ചു. സ്കൂളുകൾക്ക് അവധി നല്കി.
പ്രതിഷേധക്കാർ ടയറുകളും മറ്റും കൂട്ടിയിട്ടു കത്തിച്ച് റോഡുകൾ ഉപരോധിക്കുകയാണ്. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടായി.രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളും പട്ടണങ്ങളും സമരത്തിൽ സ്തംഭിച്ചു.
Kerala
തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാഥ. പരസ്യ പ്രകടനം കെപിസിസി വിലക്കിയതിന് പിന്നാലെയാണ് പ്രവർത്തകർ പ്രതിഷേധവുമായി ഒത്തുകൂടിയത്.
സെക്രട്ടേറിയറ്റിന് മുന്നിലൂടെയാണ് ജാഥ കടന്നുപോകുന്നത്. ഇതിനിടെ വി.ഡി. സതീശൻ അനുകൂലികൾ കെ.സി. വേണുഗോപാലിന്റെ ഫ്ലക്സ് വലിച്ചുകീറി. നൂറുകണക്കിന് ആളുകൾ ജാഥയിൽ പങ്കെടുക്കുന്നുണ്ട്. തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും സമാനമായ ജാഥ നടക്കുന്നുണ്ട്.
അതേസമയം, മുഖ്യമന്ത്രിയായി ആരെ തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ അന്തിമതീരുമാനത്തിനായി വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: സ്വഭാവികനീതിക്കു വിരുദ്ധമായ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിനകത്തും പുറത്തും പ്രതിഷേധമുയർത്തി പ്രതിപക്ഷ എംപിമാർ.
‘എൻജിഒകളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നത് അവസാനിപ്പിക്കുക’ എന്നെഴുതിയ ബാനർ പാർലമെന്റിന്റെ പ്രധാന കവാടത്തിനു പുറത്ത് പ്രദർശിപ്പിച്ചുകൊണ്ട് പ്രതിഷേധിച്ച എംപിമാർ കേന്ദ്രസർക്കാർ നടപടിക്കെതിരേ മുദ്രാവാക്യങ്ങൾ മുഴക്കുകയും ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ബിൽ പാർലമെന്റിന്റെ പരിഗണനയ്ക്ക് ഇന്നലെ എത്തുമെന്ന് അറിഞ്ഞതോടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കിലായിരുന്ന കേരള എംപിമാരോട് ഉൾപ്പെടെ ബില്ലിന്റെ ഗൗരവം കണക്കിലെടുത്ത് ഡൽഹിയിലെത്താൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു.
രാവിലെ 11ന് പാർലമെന്റ് നടപടി ആരംഭിച്ചപ്പോൾത്തന്നെ പ്രതിപക്ഷ എംപിമാർ എഫ്സിആർഎ ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ മുഴക്കി. ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ എംപിമാർ എന്നാൽ നടുത്തളത്തിലേക്ക് ഇറങ്ങിയില്ല.
പ്രതിഷേധം ശക്തമായതോടെ കേന്ദ്ര ന്യൂനപക്ഷ, പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ബില്ല് പരിഗണനയ്ക്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞദിവസം ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതിനാലാണ് ഇന്നലെ വീണ്ടും പരിഗണനയ്ക്കെത്തിയത്.
രാജ്യസുരക്ഷയ്ക്കും ദേശതാത്പര്യം നിലനിർത്തുന്നതിനുമാണ് വിദേശ സംഭാവന നിയന്ത്രണ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. ഒരു സംഘടനയെയോ മതത്തെയോ ബില്ല് ലക്ഷ്യം വയ്ക്കുന്നില്ല. എന്നാൽ ഭേദഗതി സംബന്ധിച്ച തെറ്റായ പ്രചരണം കോണ്‍ഗ്രസും സിപിഎമ്മും കേരളത്തിൽ നടത്തുന്നതായും കേന്ദ്രമന്ത്രി ആരോപിച്ചു. തുടർന്ന് 12 വരെ സഭ നിർത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിച്ചു.
കേരളത്തിൽനിന്ന് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബെഹനാൻ, ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ .രാഘവൻ, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, അബ്ദുൾ സമദാനി, ജെബി മേത്തർ, കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
National
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) ഭേദഗതിക്കെതിരായ പ്രതിഷേധം കത്തിപ്പടരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും പ്രധാനമന്ത്രിക്കു കത്തയച്ചു.
കേരളത്തിലെ പ്രസംഗത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിഷയം ഉയർത്തി. മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ, മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാധ്യക്ഷന് ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, തൃശൂർ ആർച്ച്ബിഷപ്പും സിബിസിഐ മുൻ പ്രസിഡന്റുമായ മാർ ആൻഡ്രൂസ് താഴത്ത് തുടങ്ങി വിവിധ ക്രൈസ്തവസഭാ മേലധ്യക്ഷന്മാരും ഇന്നലെ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, ഡോ. ശശി തരൂർ എംപി, മനീഷ് തിവാരി എംപി, ജോസ് കെ. മാണി എംപി അടക്കം നിരവധി നേതാക്കളും വിവാദ ബില്ലിനെതിരേ പരസ്യമായി രംഗത്തെത്തി.
എഫ്സിആർഎ ഭേദഗതി ബില്ലിലെ ചില വ്യവസ്ഥകൾ കിരാതവും ജനാധിപത്യവിരുദ്ധവും ഭരണഘടനാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റവും സാമാന്യനീതിയുടെ ലംഘനവുമാണെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) തുടക്കത്തിലേ ചൂണ്ടിക്കാട്ടിയിരുന്നു. സിബിസിഐയുടെ ആഭിമുഖ്യത്തിൽ ഇന്നലെ ഡൽഹിയിൽ വിളിച്ച വിവിധ സാമൂഹ്യനേതാക്കളുടെയും അഭിഭാഷകരുടെയും യോഗം ബില്ലിനെതിരേ പ്രതിഷേധം ഉയർത്താൻ തീരുമാനിച്ചു. ബില്ലിനെതിരേ പ്രതിരോധിക്കാൻ വിവിധ മുസ്ലിം സംഘടനകളും ഡൽഹിയിൽ യോഗം ചേർന്നു തീരുമാനമെടുത്തു.
സ്വന്തം ചെലവിൽ പടത്തുയർത്തിയ ആരാധനാലയങ്ങൾ, സ്കൂളുകൾ, അഗതിമന്ദിരങ്ങൾ, വയോജന, ശിശു പരിപാലന കേന്ദ്രങ്ങൾ അടക്കമുള്ളവയ്ക്ക് മുന്‍പെന്നെങ്കിലും ചെറിയ തുക വിദേശസംഭാവന സ്വീകരിച്ചിട്ടുണ്ടെങ്കിൽപോലും എഫ്സിആർഎ രജിസ്ട്രേഷൻ പുതുക്കി നൽകാതിരിക്കുകയോ റദ്ദാക്കുകയോ ചെയ്താൽ മുഴുവൻ ഫണ്ടും സ്വത്തുക്കളും സ്ഥാപനങ്ങളും പുതിയ അഥോറിറ്റിക്ക് ഏറ്റെടുത്തു നിയന്ത്രിക്കാമെന്നും സ്വത്തുക്കൾ അപ്പാടെ വിറ്റ് സർക്കാരിലേക്കു കണ്ടുകെട്ടാമെന്നുമുള്ള വ്യവസ്ഥ കിരാതമാണെന്നു സിബിസിഐ സെക്രട്ടറി ജനറലും ഡൽഹി ആർച്ചുബിഷപ്പുമായ ഡോ. അനിൽ കൂട്ടോ ചൂണ്ടിക്കാട്ടി.
വിദേശഫണ്ട് സ്വീകരിക്കുന്നതിലോ ഉപയോഗത്തിലോ പോരായ്മകളുണ്ടെങ്കിൽ അതു പരിഹരിക്കുന്നതിനു സംവിധാനം ഒരുക്കുന്നതിനു പകരം മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടാമെന്ന വ്യവസ്ഥ തീർത്തും അസ്വീകാര്യമാണെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ഡോ. മാത്യു കോയിക്കൽ പറഞ്ഞു.
National
ഗോഹട്ടി: ആസാമിൽ കോൺഗ്രസ് സ്ഥാനാർഥിയെ ക്രൂരമായി ആക്രമിച്ച് ഒരുസംഘമാളുകൾ. സോണിത്പൂരിലെ നടുവാർ നിയോജകമണ്ഡലത്തിലാണ് സംഭവം.
ഓൾ അസം ഗൂർഖ സ്റ്റുഡന്റ്സ് യൂണിയൻ മുൻ പ്രസിഡന്റായ സുനിൽ ഛേത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി. കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി, റോഡുകൾ ഉപരോധിക്കുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച കോൺഗ്രസ് നേതൃത്വം, ആക്രമികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
സംഭവത്തിൽ ആസം കോൺഗ്രസ് പ്രസിഡന്റ് ഗൗരവ് ഗൊഗോയ് പ്രതിഷേധം അറിയിച്ചു. പാർട്ടി സ്ഥാനാർഥികൾക്ക് സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് അറിയിച്ചു.
International
കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നുള്ള പ്രതിഷേധം മൂന്നാം ദിവസവും തുടരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ‘ജെന്‍ സി’ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച ഒലിയെ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ നയാ ബാനേശ്വര്‍ മേഖലയില്‍ ഒലിയുടെ പാര്‍ട്ടിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിന്റെ (യുണൈറ്റഡ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) നൂറുകണക്കിനു പ്രവര്‍ത്തകര്‍ ഒത്തുകൂടി. ഇന്നലത്തെ റാലി താരതമ്യേന സമാധാനപരമായിരുന്നു. ഞായറാഴ്ച നടന്ന സംഘര്‍ഷത്തില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പത്തിലധികം പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിരുന്നു.
ഇതിനിടെ, മൂന്ന് മുന്‍ പ്രധാനമന്ത്രിമാര്ക്കതിരേയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണവും അധികൃതര്‍ ഊര്‍ജിതമാക്കി. മുന്‍ പ്രധാനമന്ത്രിമാരായ ഷേര്‍ ബഹാദൂര്‍ ദ്യൂബ, കെ.പി. ശര്‍മ ഒലി, പുഷ്പ കമല്‍ ദഹല്‍ എന്നിവര്‍ക്കെതിരേയുള്ള അന്വേഷണമാണ് ശക്തമാക്കിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഞായറാഴ്ച അറസ്റ്റിലായ മുന്‍ ഊര്‍ജ മന്ത്രിയും നേപ്പാളി കോണ്‍ഗ്രസ് നേതാവുമായ ദീപക് ഖഡ്കയെ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജെന്‍ സി പ്രതിഷേധത്തിനിടെ ഖഡ്കയുടെയും മുന്‍ പ്രധാനമന്ത്രിമാരുടെയും വസതികളില്‍ കത്തിക്കരിഞ്ഞ നോട്ടുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
International
വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധം രണ്ടാം മാസത്തിലേക്കു കടന്നിരിക്കേ ട്രംപ് ഭരണകൂടത്തിനെതിരേ അമേരിക്കയിൽ വ്യാപക പ്രതിഷേധം.
ഇറാനിലെ യുദ്ധം, ഫെഡറൽ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ്, വർധിച്ചുവരുന്ന ജീവിതച്ചെലവ് എന്നിവയുൾപ്പെടെ ട്രംപ് അടിച്ചേൽപ്പിച്ച നയങ്ങൾക്കെതിരേ രാജ്യത്തെ 3000ത്തോളം കേന്ദ്രങ്ങളിലാണ് കഴിഞ്ഞദിവസം നോ കിംഗ്സ് റാലിയുടെ ഭാഗമായി പ്രതിഷേധം അരങ്ങേറിയത്.
വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും ചെറുപട്ടണങ്ങളിലും ജനക്കൂട്ടം ഒത്തുകൂടി.
ലോസ് ആഞ്ചലസ്, ന്യൂയോർക്ക് മിനസോട്ട തുടങ്ങിയ നഗരങ്ങളിൽ നടന്ന പ്രതിഷേധറാലികളിൽ ആയിരങ്ങളാണ് അണിനിരന്നത്.
നോ കിംഗ്സ് റാലിയുടെ മൂന്നാംഘട്ടമായിരുന്നു കഴിഞ്ഞദിവസമുണ്ടായത്.
International
കാഠ്മണ്ഡു: നേപ്പാളിൽ കഴിഞ്ഞ വർഷം നടന്ന ജെൻസി ജനകീയ പ്രക്ഷോഭങ്ങളിലെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി അറസ്റ്റിലായതിനു പിന്നാലെ നേപ്പാളിൽ രാഷ്ട്രീയ ഭൂകമ്പം. അറസ്റ്റിനെ എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്തുവന്നു.
ഭക്തപുരിലെ ഗുണ്ടുവിലുള്ള വസതിയിൽനിന്നാണ് നേപ്പാൾ പോലീസ് ഒലിയെ കസ്റ്റഡിയിലെടുത്തത്. ഒലിക്കൊപ്പം മുൻ ആഭ്യന്തര മന്ത്രി രമേഷ് ലേഖകും അറസ്റ്റിലായിട്ടുണ്ട്. പുതിയ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ അധികാരമേറ്റതിനു തൊട്ടുപിന്നാലെയാണു നാടകീയ നീക്കങ്ങൾ.
എല്ലാവരും ഒരുപോലെ
അറസ്റ്റിനുപിന്നാലെ, "വാഗ്ദാനം പാലിക്കപ്പെടുമെന്നും നിയമത്തിനു മുകളിൽ ആരുമില്ലെന്നും' നേപ്പാൾ ആഭ്യന്തരമന്ത്രി സുദൻ ഗുരുംഗ് എക്സിൽ കുറിച്ചു. ഇത് ആർക്കമെതിരെയുള്ള പ്രതികാരമല്ലെന്നും നീതിയുടെ തുടക്കം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, രാഷ്ട്രീയ വിരോധം തീർക്കാനാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും നിയമപോരാട്ടം തുടരുമെന്നും ഒലി മാധ്യമങ്ങളോടു പ്രതികരിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബർ എട്ടിനും ഒന്‍പതിനും നടന്ന അഴിമതി വിരുദ്ധ യുവജന പ്രക്ഷോഭത്തിനിടെയുണ്ടായ വെടിവയ്പിൽ 19 യുവാക്കളടക്കം 70-ഓളം പേർ കൊല്ലപ്പെട്ടിരുന്നു. സോഷ്യൽ മീഡിയ നിരോധനത്തിൽ തുടങ്ങി രാജ്യവ്യാപകമായ സാമ്പത്തിക പ്രതിസന്ധിക്കെതിരെയുള്ള പോരാട്ടമായി മാറിയ ഈ പ്രക്ഷോഭമാണ് ഒലി സർക്കാരിന്റെ തകർച്ചയ്ക്കു കാരണമായിത്തീർന്നത്. പാർലമെന്റ് മന്ദിരമുൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയിരുന്നു.
10 വർഷം തടവിനു ശിപാർശ
തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരമേറ്റ ബാലേന്ദ്ര ഷായുടെ നേതൃത്വത്തിൽ ചേർന്ന ആദ്യ കാബിനറ്റ് യോഗത്തിലാണു പ്രക്ഷോഭത്തെക്കുറിച്ചുള്ള ഉന്നതതല അന്വേഷണ റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിച്ചത്. വെടിവയ്പിനു നേരിട്ട് ഉത്തരവിട്ടതായി തെളിവില്ലെങ്കിലും ഉന്നത പദവിയിലിരുന്നിട്ടും കൊലപാതകങ്ങൾ തടയാൻ ഒലിയും സംഘവും ശ്രമിച്ചില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
കുറ്റക്കാർക്കു പത്തു വർഷം വരെ തടവുശിക്ഷയാണ് കമ്മീഷൻ ശിപാർശ ചെയ്തിരിക്കുന്നത്. മുൻ പോലീസ് മേധാവി ചന്ദ്ര കുബേർ ഖപുംഗ് ഉൾപ്പെടെയുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണ കമ്മീഷൻ നടപടികൾക്കു ശിപാർശ ചെയ്തിട്ടുണ്ട്.
District News
അടൂർ: സർവീസ് സഹകരണബാങ്കിൽ സിപിഎം ഭരണസമിതിക്കെതിരേ പ്രസിഡന്റു തന്നെ അഴിമതി ആരോപണം ഉന്നയിച്ച് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ബാങ്ക് പടിക്കൽ പ്രതിഷേധ സമരം നടത്തി. ആരോപണം നേരിടുന്ന മുൻ പ്രസിഡന്റിനും ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കും എതിരേ നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി നജ് മൽ കാവിളയിൽ, കെഎസ്യു സംസ്ഥാന ജോയിന്റ് സെക്രട്ടറി ഫെന്നി നൈനാൻ, ഉണ്ണികൃഷ്ണൻ ചൂരക്കോട്, ജയ്സൺ, ജെറിൻ,ജിജോ, അഖിൽ, കെ.പി അരുൺ, വിഷ്ണു പള്ളിക്കൽ, ഷിബു ചിറക്കരോട്ട്, ആബിദ് ഷെഹീം, അംജിത്ത് അടൂർ, രാഹുൽ കൈതയ്ക്കൽ, സജു എന്നിവർ പ്രസംഗിച്ചു.
District News
ചേർത്തല: എസ്എസ്എൽസി പരീക്ഷയുടെ രണ്ടുപരീക്ഷകൾ കഴിഞ്ഞിരിക്കെ ഉത്തര കടലാസുകൾ വാലുവേഷൻ ക്യാമ്പുകളിലേക്ക് തപാലിൽ അയയ്ക്കാൻ സ്റ്റാമ്പോ പണമോ ഇനിയും സ്കൂളുകൾക്ക് നൽകാതെ പരീക്ഷാഭവൻ. ഈ സാഹചര്യത്തിൽ ചീഫ് സൂപ്രണ്ടുമാർ കൈയി ൽ നിന്ന് പണം മുടക്കി പരീക്ഷകളുടെ ഉത്തരക്കടലാസുകൾ വാലുവേഷൻ ക്യാമ്പുകളിലേക്ക് തപാലിൽ അയയ്ക്കേണ്ട അവസ്ഥയാണ്.
മുൻ വർഷങ്ങളിൽ പരീക്ഷയ്ക്ക് മുന്നോടിയായി ചീഫ് സൂപ്രണ്ടുമാർക്കാവശ്യമായ സ്റ്റാമ്പുകൾ അതത് ഡിഇഒ ഓഫീസുകളിൽനിന്ന് നൽകിയിരുന്നു. എന്നാൽ, ഈ വർഷം ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല. ഇതിൽ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചേർത്തല വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് ആന്റണി അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. ജോൺ ബോസ്കോ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ സോണി പവേലിൽ, വി. ശ്രീഹരി, സംസ്ഥാന സമിതി അംഗം കെ.എസ്. വിവേക്, റവന്യു ജില്ലാ സെക്രട്ടറി ഇ.ആർ. ഉദയകുമാർ, കെ.ഡി. അജിമോൻ, ഡൊമിനിക് സെബാസ്റ്റ്യൻ, നീനു വിദേവ്, സാജു തോമസ്, ജോമി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
Leader Page
കേരളത്തിലെ ആരോഗ്യമേഖല ഇന്ന് വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പ്രമുഖ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ നടത്തിവരുന്ന സമരം പൊതുസമൂഹത്തിൽ വലിയ ചർച്ചകൾക്കു വഴിതെളിച്ചിരിക്കുകയാണ്. അടിസ്ഥാനശന്പളം 40,000 രൂപയാക്കി വർധിപ്പിക്കണമെന്ന പ്രധാന ആവശ്യവുമായാണ് ഈ പ്രതിഷേധങ്ങൾ നടക്കുന്നത്. എന്നാൽ, ഇത്തരം ആവശ്യങ്ങൾ ഉയരുന്പോൾ അവയുടെ പ്രായോഗികവശങ്ങളും മിഷൻ ആശുപത്രികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നേരിടുന്ന സാന്പത്തിക ബുദ്ധിമുട്ടുകളും ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
► യാഥാർഥ്യങ്ങൾ വിസ്മരിക്കപ്പെടുന്പോൾ
കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) കേരള റീജിയന്റെ കീഴിലുള്ള ഭൂരിഭാഗം ആശുപത്രികളും സർക്കാരിന്റെ കൃത്യമായ നിർദേശങ്ങൾ പാലിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത്. 2013ൽ സർക്കാർ ശന്പളം പരിഷ്കരിച്ചപ്പോൾ അതു നടപ്പിലാക്കാൻ ഈ സ്ഥാപനങ്ങൾ തയാറായിരുന്നു. 2018ലെ മിനിമം വേജ് നോട്ടിഫിക്കേഷൻ അനുസരിച്ചുള്ള ശന്പളമാണ് ഇപ്പോൾ ഭൂരിഭാഗം ആശുപത്രികളിലും നൽകിവരുന്നത്. 2022ൽ ശന്പള പരിഷ്കരണം നടപ്പിലാക്കേണ്ട സമയത്ത് അതു സാധ്യമാകാതിരുന്നപ്പോൾപോലും, ജീവനക്കാരുടെ ക്ഷേമം മുൻനിർത്തി പല ആശുപത്രികളും ഇടക്കാല ആശ്വാസം അനുവദിച്ചിട്ടുണ്ട്. ശന്പളത്തിൽ കാലാനുസൃതമായ പരിഷ്കരണം സർക്കാർ ആവശ്യപ്പെടുന്നപക്ഷം അതു നൽകാനും മാനേജ്മെന്റുകൾ തയാറാണ്.
ഈ സാഹചര്യത്തിലാണ് നാല്പതിനായിരം രൂപ അടിസ്ഥാനശന്പളം വേണമെന്ന ആവശ്യം ഉയരുന്നത്. ഇത്രയും ഉയർന്ന അടിസ്ഥാനശന്പളത്തോടൊപ്പം മറ്റ് അലവൻസുകൾകൂടി ചേരുന്പോൾ ഉണ്ടാകുന്ന ഭീമമായ സാന്പത്തികബാധ്യത താങ്ങാൻ പല ആശുപത്രികൾക്കും സാധിക്കില്ല എന്നതാണ് വസ്തുത.
► താങ്ങാനാകാത്ത സാന്പത്തികബാധ്യതയും ഭവിഷ്യത്തുകളും
ഒരു ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിനു നഴ്സുമാരെപ്പോലെതന്നെ മറ്റ് ജീവനക്കാരും അത്യാവശ്യമാണ്. ശന്പളപരിഷ്കരണം നടപ്പിലാക്കുന്പോൾ അതു നഴ്സുമാരിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല; മറിച്ച് പാരാമെഡിക്കൽ സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ് തുടങ്ങി എല്ലാ വിഭാഗം ജീവനക്കാർക്കും ഇതിന്റെ ആനുകൂല്യം നൽകേണ്ടിവരും. ഇത്ര വലിയൊരു തുക ശന്പളമിനത്തിൽ മാത്രം മാറ്റിവയ്ക്കേണ്ടിവരുന്നത് ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങളെയും വികസനപ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കും. ശന്പളം ഇത്തരത്തിൽ കുത്തനേ വർധിപ്പിക്കേണ്ടിവന്നാൽ, നിലവിലുള്ള സ്റ്റാഫ് പാറ്റേണിൽ മാറ്റം വരുത്താൻ മാനേജ്മെന്റുകൾ നിർബന്ധിതരാകും. ഇതു പലർക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്കു നയിച്ചേക്കാം എന്ന യാഥാർഥ്യം വിസ്മരിച്ചുകൂടാ.
► സാധാരണക്കാരനു ചികിത്സ അപ്രാപ്യമാകുമോ?
ആശുപത്രികളുടെ വരുമാനസ്രോതസ് എന്നതു രോഗികളിൽനിന്ന് ഈടാക്കുന്ന ചികിത്സാത്തുക മാത്രമാണ്. ശന്പളമിനത്തിൽ വലിയ തുക ചെലവാക്കേണ്ടിവരുന്പോൾ സ്വാഭാവികമായും അതു രോഗികളിൽനിന്ന് ഈടാക്കേണ്ടിവരും. ഇതു കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മിഷൻ ആശുപത്രികൾ ഇതോടെ വലിയ സാന്പത്തിക പ്രതിസന്ധിയിലാവുകയും സാധാരണക്കാർക്കു ചികിത്സാ സൗകര്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം സംജാതമാകുകയും ചെയ്യും. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾപോലും ഇതോടെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയേക്കാം.
► കോർപറേറ്റ് അധിനിവേശവും മിഷൻ ആശുപത്രികളുടെ തകർച്ചയും
കേരളത്തിലെ ആരോഗ്യമേഖലയിൽ ഇന്ന് വൻകിട കോർപറേറ്റ് ശക്തികളുടെ സാന്നിധ്യം വർധിച്ചുവരികയാണ്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വൻകിട കോർപറേറ്റുകൾ കേരളത്തിലെ ചെറുകിട ആശുപത്രികൾ ഏറ്റെടുത്തു വൻകിട ബിസിനസ് സ്ഥാപനങ്ങളാക്കി മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഇത്തരം ശക്തികൾ മിഷൻ ആശുപത്രികളെ തകർക്കാൻവേണ്ടി നടത്തുന്ന ഗൂഢാലോചനയാണോ ഈ സമരങ്ങൾക്കു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോർപറേറ്റുകളുടെ സമ്മർദത്തിലൂടെയാണോ ഈ സമരങ്ങൾ അരങ്ങേറുന്നതെന്ന കാര്യത്തിൽ കൃത്യമായ അന്വേഷണം ആവശ്യമാണ്. ജനങ്ങൾ ഈ സമരത്തെ കേവലം അവകാശസമരമായി കാണാതെ, മിഷൻ ആശുപത്രികൾക്കും സാധാരണക്കാരുടെ ചികിത്സയ്ക്കും നേരേയുള്ള വെല്ലുവിളിയായി തിരിച്ചറിയേണ്ടതുണ്ട്.
ജീവനുവേണ്ടി പോരാടുന്ന രോഗികൾക്കു നേരേ സമരമുറകൾ പ്രയോഗിക്കുന്നത് ഒട്ടും ഭൂഷണമല്ല. ന്യായമായ ശന്പള പരിഷ്കരണത്തിനു മാനേജ്മെന്റുകൾ എന്നും തയാറാണ്. സർക്കാർ മാന്യമായ രീതിയിൽ ഒരു വേതനഘടന നിശ്ചയിച്ചാൽ അതു നടപ്പിലാക്കാൻ ആശുപത്രികൾ സന്നദ്ധമാണ്. എന്നാൽ, ആശുപത്രികളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള സമ്മർദതന്ത്രങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയേണ്ടതുണ്ട്. ആരോഗ്യസംരക്ഷണം എന്നത് ഒരു വലിയ സേവനമാണെന്നും അതു തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ പൊതുസമൂഹത്തിന്റെ സഹകരണം അത്യന്താപേക്ഷിതമാണെന്നും ഈ അവസരത്തിൽ ഓർമിപ്പിക്കുന്നു.
National
ശ്രീനഗർ: സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ പങ്കുവച്ചതിന് ശ്രീനഗർ എംപി ആഗ സയ്യിദ് റൂഹുള്ള മെഹ്ദിക്കെതിരെ കേസ്. ജമ്മുകാഷ്മീർ പോലീസിന്റേതാണ് നടപടി.
ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണത്തിലും ആയത്തൊള്ള അലി ഖമനയ്യുടെ കൊലപാതകത്തിലുമുള്ള കേന്ദ്രത്തിന്റെ പ്രതികരണത്തെ ലോക്സഭാ എംപി ആഗ സയ്യിദ് വിമർശിച്ചിരുന്നു. കാഷ്മീരിലെ പ്രതിഷേധങ്ങളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു സ്ത്രീയെ ആക്രമിക്കുന്നതിന്റെയും വീഡിയോകളാണ് ആഗ സയ്യിദ് പങ്കുവച്ചത്.
"ഭയം സൃഷ്ടിക്കുക, പൊതു ക്രമസമാധാനം തകർക്കുക, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുക' എന്നീ ഉദ്ദേശത്തോടെ ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം തെറ്റായതും കെട്ടിച്ചമച്ചതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശ്രീനഗർ എംപിക്കും മുൻ മേയർ ജുനൈദ് അസിം മാറ്റൂവിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
"തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള ഇത്തരം മനഃപൂർവമായ ശ്രമങ്ങൾ സമാധാനത്തിനും സുരക്ഷയ്ക്കും മൊത്തത്തിലുള്ള സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണ്. അന്വേഷണം തുടരുകയാണെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.
തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ സൃഷ്ടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുക, ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവയെ അപകടത്തിലാക്കുക, പൊതുജനങ്ങളിൽ ഭയമോ ആശങ്കയോ ഉണ്ടാക്കുന്ന പ്രവൃത്തിയോ ഉദ്ദേശ്യമോ ഉണ്ടാക്കുക, രാജ്യത്തിനെതിരെ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എന്നാൽ എഫ്ഐആർ തന്നെ നിശബ്ദനാക്കില്ലെന്ന് ആഗ സയ്യിദ് പറഞ്ഞു. ശ്രീനഗറിലെ ജനങ്ങൾ അവരുടെ എംപിയെ തിരഞ്ഞെടുത്തത് സർക്കാർ അംഗീകരിച്ച അനുശോചനം അറിയിക്കാനല്ല. സത്യം പറയാനാണ്. ആ ജനവിധി എഫ്ഐആറോടെ അവസാനിക്കുന്നില്ല.-ആഗ സയ്യിദ് എക്സിൽ കുറിച്ചു.
NRI
ഹൂസ്റ്റൺ: രണ്ട് പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ നിയമപരമായി താമസിക്കുന്ന കനേഡിയൻ സ്വദേശി കർട്ടിസ് റൈറ്റിനെ (39) ഐസിഇ തടവിലാക്കിയതിനെതിരെ കുടുംബം നിയമപോരാട്ടത്തിൽ.
കഴിഞ്ഞ നവംബറിൽ മെക്സിക്കോയിൽ നിന്ന് ബിസിനസ് യാത്ര കഴിഞ്ഞ് മടങ്ങവെ ഹൂസ്റ്റൺ വിമാനത്താവളത്തിൽ വച്ചാണ് ഇദ്ദേഹത്തെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.
22 വർഷം മുമ്പ് മയക്കുമരുന്ന് കൈവശം വച്ചതിനും മറ്റ് ചെറിയ കുറ്റങ്ങൾക്കും (Misdemeanors) എടുത്ത കേസാണ് ഇപ്പോൾ തടവിലാക്കാൻ കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. അന്ന് കർട്ടിസ് റൈറ്റിന് 17 വയസായിരുന്നു.
കഴിഞ്ഞ 22 വർഷത്തിനിടെ രണ്ടുതവണ ഗ്രീൻ കാർഡ് പുതുക്കി നൽകിയിട്ടും, ഇപ്പോൾ പഴയ കേസുകൾ ഉയർത്തിക്കാട്ടി തടവിലാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കുടുംബം ആരോപിക്കുന്നു.
ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ജനുവരിയിൽ അഭിഭാഷകർ കോടതിയെ സമീപിച്ചു. സ്റ്റേറ്റ് റെപ്രസെന്റേറ്റീവ് സാം ഹാർലസ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ കർട്ടിസിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
അമേരിക്കയിൽ ജനിച്ച മൂന്ന് കുട്ടികളുടെ പിതാവായ കർട്ടിസ്, നിലവിൽ ടെക്സസിലെ പിയർസാലിലുള്ള തടങ്കൽ കേന്ദ്രത്തിലാണ്. ഇദ്ദേഹത്തെ എത്രയും വേഗം മോചിപ്പിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Kerala
കണ്ണൂർ: വീണാ ജോർജ് പുറത്തിറങ്ങുന്ന സമയം തൊട്ട് വീണ്ടും പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കണ്ണൂര്‍ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന കെഎസ്യു നേതാക്കളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അലോഷ്യസ്.
മന്ത്രി യഥാർഥ്യം തിരിച്ചറിഞ്ഞ് മാപ്പ് പറയണം. ന്യായീകരണ തൊഴിലാളിയുടെ നിലവാരത്തിലേക്ക് മന്ത്രി താഴരുത്.
സംഘടനാ പ്രവർത്തനത്തിലൂടെ വളർന്നുവരാത്തതുകൊണ്ടാണ് മന്ത്രിക്ക് സമരങ്ങളെക്കുറിച്ച് വലിയ ധാരണയില്ലാത്തത്. മന്ത്രിയുടെ പ്രതികരണത്തിന് യാതൊരു ആത്മാർഥതയുമില്ലെന്നും അലോഷ്യസ് പറഞ്ഞു.
Kerala
ഇരിട്ടി : കാട്ടാനയാക്രമണത്തിൽ യുവാവ് കൊല്ലപ്പെടാൻ കാരണം ജില്ലാ ഭരണകൂടത്തിന്റെ നിസംഗതയാണെന്ന് ആരോപിച്ചു മൃതദേഹം മൂന്നു മണിക്കൂറോളം തടഞ്ഞുവച്ചു. പരിയാരം മെഡിക്കൽ കോളജിൽനിന്നു പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചകഴിഞ്ഞ് 3.30 ഓടെ മൃതദേഹവുമായെത്തിയ ആംബുലൻസ് ആദിവാസി നേതാവ് സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ ആദിവാസികൾ തടയുകയായിരുന്നു.
തങ്ങൾക്കുവേണ്ടി സംസാരിക്കാൻ ഒരു രാഷ്ട്രീയപാർട്ടിക്കാരും വരേണ്ടതില്ലെന്നു പ്രഖ്യാപിച്ചായിരുന്നു സമരം. പ്രതിഷേധം വൈകുന്നേരം ആറര വരെ നീണ്ടു. ജില്ലാ കളക്ടർ നേരിട്ടെത്തി ചർച്ച നടത്തണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. തുടർന്ന് കളക്ടറുടെ പ്രതിനിധിയായി തളിപ്പറന്പ് ആർഡിഒ സി.വി. പ്രകാശൻ സ്ഥലത്തെത്തി ചർച്ച നടത്തി.
കുടുംബത്തിന് നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡു ഇന്ന് കൈമാറാമെന്നും അനീഷിന്റെ ഭാര്യയ്ക്ക് ജോലി, മക്കളുടെ വിദ്യാഭ്യാസം എന്നീ കാര്യങ്ങൾ സംബന്ധിച്ച കളക്ടറേറ്റിൽ യോഗം ചേർന്ന് അനുകൂല തീരുമാനമുണ്ടാക്കാമെന്നും സി.വി. പ്രകാശൻ ഉറപ്പുനൽകി.
ആനമതിൽ നിർമാണം മേയ് 30നുള്ളിൽ പൂർത്തിയാക്കുമെന്നും ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധക്കാർ അയഞ്ഞത്. പിന്നീട് ആറരയോടെ ആംബുലൻസിൽനിന്നു പുറത്തിറക്കിയ മൃതദേഹം വീടിനു സമീപം സംസ്കരിച്ചു.
Kerala
കണ്ണൂർ: ഡിസിസി ഓഫീസിന് മുന്നിൽ എസ്എഫ്ഐ പ്രതിഷേധം. പ്രകടനവുമായെത്തിയ എസ്എഫ്ഐ പ്രവർത്തകർ ഡിസിസി ഓഫീസിന് മുന്നിൽ നിന്ന് വെല്ലുവിളിക്കുകയാണ്.
സ്ഥലത്തെത്തിയ പോലീസ് ഗേറ്റ് പൂട്ടി, ഡിസിസി ഓഫീസിന് പരിസരത്തേക്ക് പ്രവേശിക്കുന്നതിൽ നിന്നും എസ്എഫ്ഐ പ്രവർത്തകരെ തടഞ്ഞു.
ഡിസിസി ഓഫീസിൽ നിന്നും പുറത്തുവന്ന കോൺഗ്രസ് പ്രവർത്തകരും വെല്ലുവിളി മുഴക്കുന്നുണ്ട്. സ്ഥലത്ത് വലിയ സംഘർഷ സാധ്യതയാണ് നിലനിൽക്കുന്നത്. ഡിസിസി ഓഫീസിന് മുന്നിലെ ഗതാഗതം സ്തംഭിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടർന്ന സാഹചര്യത്തിൽ, സഭാ നടപടികൾ വെട്ടിചുരുക്കി നിയമസസഭ പിരിഞ്ഞു. ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം തുടർച്ചയായ രണ്ടാം ദിവസവും സഭാ നടപടികൾ തടസപ്പെടുത്തി. സഭ തുടങ്ങിയ ഉടൻ തന്നെ പ്രതിപക്ഷ എംഎൽഎമാർ പ്ലക്കാർഡുകളും ബാനറുകളും ഉയർത്തി സ്പീക്കറുടെ ഡയസിന് മുന്നിലെ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ശബരിമല സ്വർണക്കവർച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് ഇടപെടലുകൾ ഉണ്ടാകുന്നുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. കേസിൽ പ്രധാന പ്രതികൾക്ക് ജാമ്യം ലഭിച്ചത് സർക്കാരിന്റെ വീഴ്ച മൂലമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ശബരിമല തന്ത്രി കണ്ഠരര് രാജീവര് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പശ്ചാത്തലത്തിൽ, അദ്ദേഹത്തെ തെളിവുകളില്ലാതെ 40 ദിവസത്തോളം ജയിലിലിടുന്നത് നീതീകരിക്കാനാവില്ലെന്ന് കോൺഗ്രസ് എംഎൽഎ കെ. ബാബു സഭയിൽ പറഞ്ഞു.
പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ചോദ്യോത്തര വേള റദ്ദാക്കാൻ സ്പീക്കർ എ.എൻ. ഷംസീർ നിർബന്ധിതനായി. തുടർന്ന് സഭാനടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സർക്കാരിനെതിരെ ഒരു അവിശ്വാസ പ്രമേയം പോലും കൊണ്ടുവരാൻ കഴിയാത്ത പ്രതിപക്ഷം രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നതെന്ന് മന്ത്രിമാരായ പി. രാജീവും എം.ബി. രാജേഷും കുറ്റപ്പെടുത്തി. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നതെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും സർക്കാർ വ്യക്തമാക്കി.
National
ന്യൂഡൽഹി: കാന്പസുകളിൽ സാമൂഹിക തുല്യത ഉറപ്പാക്കാനായി യുജിസി പുറത്തിറക്കിയ പുതിയ ചട്ടങ്ങളുമായി ബന്ധപ്പെട്ട് സംഘർഷങ്ങൾ ഉടലെടുത്തതിനു പിന്നാലെ പ്രതിഷേധങ്ങൾ വിലക്കി ഡൽഹി സർവകലാശാല.
കാന്പസുകളിൽ ഒരു മാസത്തേക്കാണു പൊതുയോഗങ്ങൾ, ഘോഷയാത്രകൾ, പ്രതിഷേധങ്ങൾ, പ്രകടനങ്ങൾ എന്നിവ വിലക്കി ഉത്തരവിറക്കിയത്.
സാമൂഹികതുല്യത ഉറപ്പാക്കാനായി യുജിസി പുറത്തിറക്കിയ പുതിയ ചട്ടങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധം നടത്തുന്നതിനിടെ വിദ്യാർഥിസംഘങ്ങൾ കഴിഞ്ഞദിവസം ഏറ്റുമുട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് സർവകലാശാലയുടെ പ്രോക്ടറായ പ്രഫ. മനോജ് കുമാർ സിംഗ് പ്രതിഷേധങ്ങൾ വിലക്കിയുള്ള ഉത്തരവിറക്കിയത്.
കാന്പസിനുള്ളിലെ അനിയന്ത്രിതമായ പൊതുസമ്മേളനങ്ങൾ ഗതാഗത തടസത്തിനും ജീവനു ഭീഷണിയക്കും പൊതുസമാധാനത്തിന്റെ തടസപ്പെടലിനും കാരണമാകുമെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ തലസ്ഥാനം സമരപൂരിതം. എസ്ഐടിയുടെ അന്വേഷണം വഴിതെറ്റുന്നതിൽ പ്രതിഷേധിച്ചു യുഡിഎഫ് നിയമസഭയ്ക്കുള്ളിൽ വൻ ബഹളവും പ്രതിഷേധവും നടത്തിയപ്പോൾ നിയമസഭയ്ക്കു പുറത്തു യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് വലിയ സംഘർഷത്തിൽ കലാശിച്ചു.
നിയമസഭയിൽ മന്ത്രി ശിവൻകുട്ടി സംസാരിക്കുന്നതിനിടയിൽ പ്രതിപക്ഷം ബഹളം തുടങ്ങി. ചില എംഎൽഎമാർ സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു നീങ്ങിയതും പ്ലക്കാർഡുകൾ പിടിച്ചു സ്പീക്കറുടെ മുന്നിലെത്തിയതും വലിയ സംഘർഷം സൃഷ്ടിച്ചു. ഇതോടെ സഭ താത്കാലികമായി നിർത്തിവച്ചു. പിന്നീട് സഭ ചേർന്നപ്പോൾ പ്ലക്കാർഡുകൾ ഉയർത്തി തന്റെ കാഴ്ച മറക്കാൻ ശ്രമിച്ചതിൽ സ്പീക്കർ അമർഷം രേഖപ്പെടുത്തി. എന്നാൽ, തങ്ങളുടെ സമരം സാധാരണമായ ഒന്നാണെന്നു പ്രതിപക്ഷ നേതാവ് ന്യായീകരിച്ചു. പിന്നീട് സഭ ഒരിക്കൽകൂടി ബഹളം കാരണം നിർത്തിവയ്ക്കേണ്ടി വന്നു.
മുഖ്യമന്ത്രിക്കെതിരെ യുവമോർച്ച നടത്തിയ മാർച്ചിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചതോടെ പോലീസ് പലതവണ ബലം പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ തുടർന്നും ബാരിക്കേഡുകൾക്കു മുകളിൽ കയറാനും പ്രതിഷേധം തുടരാനും ശ്രമിച്ചതാണ് സംഘർഷാവസ്ഥ നീളാൻ കാരണം. രണ്ടു വട്ടം ഗ്രനേഡും കണ്ണീർവാതക പ്രയോഗങ്ങളും നടത്തേണ്ടി വന്ന സംഘർഷം രണ്ടു മണിക്കൂറോളം നീണ്ടു നിന്നു.
District News
കാക്കനാട്: തൃക്കാക്കരയിൽ ഉമാ തോമസിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പ്രവർത്തകർക്കിടയിൽ ഭിന്നാഭിപ്രായം രൂക്ഷമായതോടെ ഇന്നലെ കാക്കനാട് ഈസ്റ്റ് മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേരാനിരുന്ന യോഗം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നിർദേശപ്രകാരം മാറ്റിവച്ചു.
ഉമാ തോമസിനെ വീണ്ടും മൽസരിപ്പിച്ചാൽ വിജയ സാധ്യത കുറയുമെന്നും എംഎൽഎ എന്ന നിലയിൽ തൃക്കാക്കര മണ്ഡലത്തിൽ യാതൊരു വികസനവും കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്നും ആരോപിച്ച് തൃക്കാക്കര, വൈറ്റില ബ്ലോക്ക് പരിധിയിലെ ഒമ്പത് മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ കെപിസിസിക്കും ഹൈക്കമാൻഡിനും പരാതി അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന യോഗം മാറ്റിവച്ചത്.
ഉമാ തോമസിനെതിരെ പാർട്ടി മണ്ഡലം ഭാരവാഹികളും ബൂത്ത് തല പ്രവർത്തകരും രംഗത്തുവന്നതാണ് നേതൃത്വത്തെ വെട്ടിലാക്കിയത്. പാർട്ടി പ്രവർത്തകരുമായോ നേതാക്കളുമായോ കൂടിയാലോചനകൾ നടത്തുന്നില്ലെന്നും പാർട്ടിക്കുള്ളിൽ പ്രത്യേകം ഗ്രൂപ്പുണ്ടാക്കി തനിക്ക് താല്പര്യമില്ലാത്തവരെ അകറ്റിനിർത്തുന്നുവെന്നുമാണ് ഒരു വിഭാഗം പ്രവർത്തകരുടെ പരാതി.
തൃക്കാക്കരയിൽ ഉമ തോമസിന് സീറ്റില്ലെങ്കിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ദീപ്തി മേരി വർഗീസ്, ടോണി ചമ്മിണി എന്നിവരിലൊരാളെ പരിഗണണിച്ചേക്കുമെന്നും പറയപ്പെടുന്നു.
Kerala
പാലക്കാട്: നഗരമധ്യത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനിലെ നടുറോഡിൽ നിസ്കരിച്ച് വീട്ടമ്മ. ഐഎംഎ ജംഗ്ഷനിൽ ഇന്നുച്ചയ്ക്കു പന്ത്രണ്ടരയ്ക്കാണ് സംഭവം.
ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ വിവരമറിഞ്ഞെത്തിയ പോലീസ് ഇടപെട്ട് വീട്ടമ്മയെ നീക്കി. കോയമ്പത്തൂർ കുനിയംപുത്തൂരിലെ അനീസയാണ് നടുറോഡിൽ നിസ്കാര പ്രാർഥനയ്ക്കു ഒരുങ്ങിയത്. പ്രതിഷേധത്തിന്റെ ഭാഗമായി ആയിരുന്നു വീട്ടമ്മയുടെ നടുറോഡിലുള്ള നിസ്കാരം.
മരണപ്പെട്ട തന്റെ ഭർത്താവിനു അവകാശപ്പെട്ട ഭൂമിയുടെ വിഹിതം അദ്ദേഹത്തിന്റെ സഹോദരന്മാർ വീതംവച്ചെടുത്തുവെന്ന് അനീസ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. കൊല്ലങ്കോട് നെണ്ടൻകിഴായയിലാണ് ഭർത്താവിന്റെ വീട്. ആകെ എട്ടുസെന്റ് ഭൂമിയിലാണ് ഇവർക്കും അവകാശമുളളത്. എന്നാൽ, സ്വത്ത് വീതംവയ്ക്കലിൽതന്നെ ഒഴിവാക്കിയതിനെതിരേയാണ് വീട്ടമ്മ പ്രതിഷേധ നിസ്കാര സമരം നടത്തിയത്.
വീട്ടമ്മയെ തൊട്ടടുത്തുള്ള ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലേക്കു മാറ്റി. ഇവരുടെ സഹോദരനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്. രണ്ട് മക്കളുണ്ടെന്നും തനിക്കു നീതി കിട്ടണമെന്നുമാണ് വീട്ടമ്മയുടെ ആവശ്യം. ഇവർക്ക് ഒപ്പമുണ്ടായിരുന്നസഹോദരൻ മറ്റൊരു കടയിലേക്കു പോയ സമയത്തായിരുന്നു വീട്ടമ്മയുടെ നിസ്കാര പ്രതിഷേധ സമരം.
Kerala
കണ്ണൂര്‍: പയ്യന്നൂരില്‍ പോലീസിനെ ബോംബറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ജയില്‍വാസത്തിനു ശിക്ഷിക്കപ്പെട്ട സിപിഎം യുവനേതാവ് പരോള്‍ ചട്ടങ്ങൾ ലംഘിച്ച് സിപിഎം പരിപാടിയിൽ പങ്കെടുത്തു. 20 വർഷത്തേക്കു കോടതി തടവിന് ശിക്ഷിച്ച വി.കെ. നിഷാദാണ് പരോൾ ചട്ടം ലംഘിച്ച് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്.
ടി.ഐ. മധുസൂദനൻ എംഎൽഎയ്ക്കെതിരെ ഗുരുതരമായ ഫണ്ട് ക്രമക്കേട് ആരോപണം ഉന്നയിച്ച വി. കുഞ്ഞികൃഷ്ണനെതിരേ സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധ പരിപാടിയിലാണു നിഷാദ് പങ്കടുത്തത്. രോഗബാധിതനായ പിതാവിനെ പരിചരിക്കണമെന്ന് കാണിച്ചു നിഷാദ് നൽകിയ അപേക്ഷയിലായിരുന്നു പരോൾ അനുവദിച്ചത്.
2012 ഓഗസ്റ്റില്‍ പയ്യന്നൂര്‍ പോലീസ് സഞ്ചരിച്ച ജീപ്പിനുനേരെ ബോംബെറിഞ്ഞ് പോലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് നിഷാദിനെ കോടതി ശിക്ഷിച്ചത്. പരോള്‍ കാലാവധിയില്‍ ഒരു രാഷ്ട്രീയ പരിപാടിയിലും പങ്കെടുക്കാന്‍ പാടില്ലെന്ന ചട്ടമാണ് വി.കെ. നിഷാദ് ലംഘിച്ചത്.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ പയ്യന്നൂർ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇതിനിനിടെ കോടതി ശിക്ഷിച്ചതിനാൽ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യാൻ നിഷാദിനു കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ വി.കെ. നിഷാദിനെ കൂടാതെ സി.വി. നന്ദകുമാറിനെയുമായിരുന്നു തളിപ്പറന്പ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
National
ഭുവനേശ്വർ: ഒഡീഷയിലെ ന്യൂനപക്ഷങ്ങൾക്കു നേർക്കുള്ള അതിക്രമത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ വസതി ഘെരാവോ ചെയ്യാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർക്ഷം. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ധെൻകനാൽ ജില്ലയിൽ പാസ്റ്റർ ബിപിൻ നായക്കിനെ മർദിച്ചശേഷം ചാണകം തീറ്റിച്ച സംഭവത്തിലും ബാലസോർ ജില്ലയിൽ കന്നുകാലി മോഷണം ആരോപിച്ച് ഗോസംരക്ഷകർ ന്യൂനപക്ഷ വിഭാഗക്കാരനെ കൊലപ്പെടുത്തിയതിലും ആയിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.
ന്യൂനപക്ഷങ്ങൾക്കെതിരേ അതിക്രമം വർധിച്ചിട്ടും മുഖ്യമന്ത്രി നിശബ്ദനായിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രഞ്ജിത് പത്ര കുറ്റപ്പെടുത്തി.
Kerala
പത്തനംതിട്ട: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. ചെങ്ങന്നൂരിലെ മന്ത്രിയുടെ ഓഫീസിന് അടുത്താണ് പ്രതിഷേധം.
പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. ഭരണഘടനയോട് മന്ത്രി നീതിപുലര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് പറഞ്ഞു.
ആദ്യഘട്ടത്തില്‍ മന്ത്രി സജി ചെറിയാന് ചികിത്സ കൊടുത്താല്‍ മതിയായിരുന്നുവെന്നും ഇപ്പോള്‍ ചങ്ങലയ്ക്ക് ഇടണമെന്നും ജനീഷ് പറഞ്ഞു.
മന്ത്രി സജി ചെറിയാന് മാപ്പ് പറഞ്ഞതുകൊണ്ട് കാര്യമില്ല. രാജിവച്ച് പുറത്തു പോകണം. മലബാറില്‍ നിന്നല്ലേ ഇഎംഎസ് കടന്നുവന്നത്. സജി ചെറിയാന്റെ പ്രസ്താവന പാലോളി മുഹമ്മദ് കുട്ടി അംഗീകരിക്കുന്നുണ്ടോ. സജി ചെറിയാന് ആളുകളെ എല്ലാം ഒന്നായി കാണാനുള്ള മനസില്ല. മന്ത്രി സജി ചെറിയാന് ചെങ്ങന്നൂരിന് അപമാനമാണ്. മന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ നേരിടും', ജനീഷ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് സിപിഎമ്മിന് വലിയ പരാജയമാണ് ഉണ്ടായത്. തൂത്തെറിയുന്ന ജനത്തെ സിപിഎം വര്‍ഗീയമായി ചിത്രീകരിക്കുന്നു. സിപിഎം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു. കമ്മ്യൂണിസ്റ്റ് പരിവാര്‍ സംഘത്തെ ജനം ചെറുത്തു തോല്‍പ്പിക്കുമെന്നും ജനീഷ് പറഞ്ഞു.
National
ന്യൂഡൽഹി: ""ടെഹ്റാനിലെ തെരുവുകളിൽ പലയിടത്തും തീ ആളിക്കത്തി. രാത്രിയിലും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. മൊബൈൽ ഫോണുകളും ഇടയ്ക്കു തടസപ്പെട്ടു. അപകടകരവും ഭീതിജനകവുമായ അന്തരീക്ഷത്തിൽനിന്നാണു രക്ഷപ്പെട്ടത്’’ -സംഘർ ഭരിതമായ ഇറാനിൽനിന്നു ഡൽഹിയിൽ മടങ്ങിയെത്തിയ ആദ്യസംഘത്തിലെ മെഡിക്കൽ വിദ്യാർഥിനി പറഞ്ഞു.
പ്രതിഷേധവും സംഘർഷവും രൂക്ഷമായ ഇറാനിൽനിന്ന് 13 ഇന്ത്യക്കാർ ഇന്നലെ പുലർച്ചെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തി. സ്വന്തം ചെലവിൽ വാണിജ്യ വിമാനത്തിലാണ് മടങ്ങിയെത്തിയതെന്നും കേന്ദ്രസർക്കാരിന്റെ ക്രമീകരണപ്രകാരമല്ലെന്നും വിദ്യാർഥിനികൾ പറഞ്ഞു.
രണ്ടു സ്വകാര്യ വാണിജ്യ വിമാനങ്ങളാണ് ഇന്നലെ പുലർച്ചെ ഇറാനിൽനിന്നു ഡൽഹിയിലെത്തിയത്. മഹാൻ എയർ വിമാനമാണ് ആദ്യമെത്തിയത്. ഇന്ത്യൻ എംബസിയിൽനിന്ന് ആവശ്യമായ മാർഗനിർദേശങ്ങളും പിന്തുണയും ലഭിച്ചെന്ന് മറ്റൊരു യാത്രക്കാരൻ വിശദീകരിച്ചു.
ഇറാനിലെ സാഹചര്യങ്ങൾ ഇപ്പോഴും മോശമാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ അടച്ച ഇറാന്റെ വ്യോമാതിർത്തി വീണ്ടും തുറന്നതിനെത്തുടർന്നാണു വാണിജ്യ വിമാനങ്ങൾ സർവീസ് പുനരാരംഭിച്ചത്.
രണ്ടാഴ്ചയായി പ്രതിഷേധം തുടരുന്ന ഇറാനിൽനിന്നു രക്ഷപ്പെടാനായതിൽ ആശ്വാസമുണ്ടെന്ന് തിരിച്ചെത്തിയ വിദ്യാർഥികളും പ്രഫഷണലുകളും പത്രലേഖകരോട് പറഞ്ഞു. മാരക പ്രതിഷേധങ്ങളും സർക്കാരിന്റെ കടുത്ത നടപടികളും കാരണം ഇറാനിൽ ഇപ്പോഴും സംഘർഷം രൂക്ഷമാണ്. തന്റെ നഗരത്തിൽ സ്ഥിതി താരതമ്യേന ശാന്തമായിരുന്നുവെന്ന് ഷിറാസിലെ മെഡിക്കൽ കോളജിൽ പഠിക്കുന്ന യുവതി പറഞ്ഞു. ഭാഗികമായെങ്കിലും ഇന്റർനെറ്റ് സേവനങ്ങൾ ഇറാനിൽ പല നഗരങ്ങളിലും പുനരാരംഭിച്ചിട്ടുണ്ടെന്ന് ചിലർ വ്യക്തമാക്കി.
ഇറാനിലെ സ്ഥിതി ആശങ്കാജനകവും അപകടകരവുമാണെങ്കിലും പ്രശ്നങ്ങളൊന്നും തങ്ങൾ നേരിട്ടില്ലെന്ന് തിരിച്ചെത്തിയ അലി നഖി എന്നയാൾ പറഞ്ഞു. ഇന്റർനെറ്റ് പ്രവർത്തിക്കാത്തതിനാൽ ഇറാന്റെ മറ്റു ഭാഗങ്ങളിൽ എന്താണു സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് വീട്ടമ്മയായ അബ്ബാസ് ഖാസ്മി വ്യക്തമാക്കി. തീർച്ചയായും ഉത്കണ്ഠയുണ്ടായിരുന്നു. ഇന്റർനെറ്റ് അടച്ചുപൂട്ടിയപ്പോൾ വളരെ ആശങ്കാകുലരായിരുന്നു- ഖാസ്മി കൂട്ടിച്ചേർത്തു.
ഇറാനിൽ 9,000 ഇന്ത്യക്കാർ
ഇറാനിൽ നിലവിൽ ഏകദേശം 9,000 ഇന്ത്യൻ പൗരന്മാരുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്സ്വാൾ പറഞ്ഞു. ഇന്ത്യക്കാരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. നാവികർ, തീർഥാടകർ, ബിസിനസിനായി ഇറാനിൽ താമസിക്കുന്നവർ തുടങ്ങിയവരും ഇന്ത്യക്കാരിലുണ്ട്. വാണിജ്യവിമാനങ്ങൾ ഇപ്പോഴും സർവീസ് നടത്തുന്നുണ്ട്.
ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും ഇറാനിലുള്ള ഇന്ത്യക്കാരോടു നാട്ടിലേക്കു സുരക്ഷിതരായി മടങ്ങാൻ ഉപദേശിച്ചിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു.രൂക്ഷമായ വിലക്കയറ്റം അടക്കമുള്ള പ്രശ്നങ്ങൾ ഉയർത്തി ഡിസംബർ 28 മുതൽ ഇറാനിൽ ജനങ്ങൾ സർക്കാരിനെതിരേ തെരുവിലിറങ്ങിയിരിക്കുകയാണ്. പ്രതിഷേധക്കാരെ പോലീസും സൈന്യവും അടിച്ചമർത്തുകയും കൊല്ലുകയും ചെയ്തിട്ടും ആയിരങ്ങൾ പ്രതിഷേധസമരങ്ങളിൽ ഇപ്പോഴും സജീവമാണ്.
Kerala
കോഴിക്കോട്: പന്തീരാങ്കാവില്‍ സ്ഥാപിച്ച ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവിനെതിരെ കോൺഗ്രസ് പ്രതിഷേധം. ഇന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചിരുന്നു.
ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രാവിലെ എട്ടോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി ടോള്‍ പിരിവ് തടയാന്‍ ശ്രമിക്കുകയായിരുന്നു.
പ്രവർത്തകർ ടോള്‍ നല്‍കാതെ വാഹനങ്ങള്‍ കടത്തിവിട്ടു. ഇതോടെ തര്‍ക്കവും വാക്കേറ്റവും ആരംഭിക്കുകയായിരുന്നു. വന്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. കോൺഗ്രസ് നേതാക്കളെ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത് നീക്കി.
സർവീസ് റോഡുകളുടെ നിർമാണം പൂർത്തീകരിക്കുക, പ്രദേശത്തെ രണ്ട് പഞ്ചായത്തുകളിലുള്ളവർക്ക് ടോളിൽ പൂർണമായ ഇളവ് നൽകുക, ഇതുവഴി സർവീസ് നടത്തുന്ന സ്വകാര്യബസുകളെ ടോളിൽനിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്. ഇതിൽ തീരുമാനമാകുന്നതുവരെ ടോൾ പിരിവ് ആരംഭിക്കാൻ സമ്മതിക്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.
Kerala
തൃശൂർ: സ്കൂൾ കലോത്സവനഗരിയിൽ സമാധാനപരമായി നിരാഹാരസമരം നടത്തിയ അധ്യാപകരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയതിൽ പ്രതിഷേധം.
ഭിന്നശേഷിസംവരണത്തിന്റെ പേരിൽ നിയമന അംഗീകാരം വൈകിക്കുന്നതിലൂടെ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ 25,000 അധ്യാപകർ നാലുവർഷമായി ശന്പളമില്ലാതെ ജോലിചെയ്യേണ്ടിവരുന്ന സാഹചര്യത്തിലായിരുന്നു പ്രതിഷേധം.
അധികതസ്തികയിൽ ജോലിചെയ്യുന്നവരോടും കെ-ടെറ്റ് വിഷയത്തിലെ ഇരട്ടത്താപ്പിലും പ്രതിഷേധിച്ച സ്ത്രീകൾ അടക്കമുള്ള അധ്യാപകരെ യാതൊരു പരിഗണനയുമില്ലാതെ പോലീസ് വാഹനത്തിലേക്കു വലിച്ചിഴച്ചുനീക്കിയത് കലോത്സവ നഗരിയിൽ പ്രതിഷേധത്തിനിടയാക്കി. കൗമാര കലാമാമാങ്കം നടക്കുന്പോൾ അധ്യാപകർ നീതിക്കായി തെരുവിലിറങ്ങേണ്ടിവന്നതു സാംസ്കാരികകേരളത്തിനു നാണക്കേടാണെന്നു വിവിധ സംഘടനകൾ കുറ്റപ്പെടുത്തി.
ഭിന്നശേഷിനിയമനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്നങ്ങൾ ഉയർത്തിക്കാട്ടി സർക്കാർ അധ്യാപകരെ ഇരുട്ടിൽ നിർത്തുകയാണെന്നാണ് സമരക്കാരുടെ ആക്ഷേപം. ഇതേ വിഷയത്തിൽ എൻഎസ്എസ് മാനേജ്മെന്റുകൾക്കു ലഭിച്ച ആനുകൂല്യങ്ങള്‍ തങ്ങൾക്കും അനുവദിക്കണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടു.
International
ടെഹ്റാൻ: മൂന്നാം വാരത്തിലേക്കു കടന്ന ഇറാനിലെ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1850 ആയതായി റിപ്പോർട്ട്. മരണം 12,000 വരെയാകാമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഭരണകൂടം നടത്തുന്ന കൂട്ടക്കൊലകൾക്കിടയിലും രാജ്യമെങ്ങും പ്രക്ഷോഭം തുടരുകയാണ്. ഇന്റർനെറ്റ് നിരോധനം നിലനിൽക്കെ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ലിങ്കിന്റെ സേവനം തടയാൻ ചൈനയുടെയും റഷ്യയുടെയും സഹായത്തോടെ സർക്കാർ നടപടികൾ സ്വീകരിച്ചുവരുന്നതായും റിപ്പോർട്ടുണ്ട്.
അതിനിടെ, ഇറേനിയൻ ഉദ്യോഗസ്ഥരുമായി നടത്താനിരുന്ന കൂടിക്കാഴ്ചകൾ ഉപേക്ഷിച്ചെന്നും പ്രതിഷേധക്കാർക്കുള്ള സഹായം പിന്നാലെ വരുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ഇറാനിലെ സൈനികകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകൾ സൂചിപ്പിക്കുന്നതെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
International
ടെഹ്റാൻ: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി. 10,700 പേര് അറസ്റ്റിലായി. കൊല്ലപ്പെട്ടവരില്‍ ഒമ്പതു പേര് പതിനെട്ടുവയസില്‍ താഴെ പ്രായമുള്ളവരാണ്.
ഇറാനിലുടനീളം ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ വിവരങ്ങൾ പുറംലോകമറിയാൻ വൈകുകയാണ്. ഭരണകൂടം ഔദ്യോഗികമായി മരണസംഖ്യ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാനുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണെന്നും എന്നാല്‍ പ്രക്ഷോഭകരെ ഇറാന് നിഷ്കരുണം കൂട്ടക്കുരുതി ചെയ്യുന്നതിനാല്‍ അതിനു മുമ്പായി നടപടി വേണ്ടിവന്നേക്കുമെന്നും ട്രംപ് പറഞ്ഞു.
District News
തലയോലപ്പറമ്പ്: വെള്ളൂർ കല്ലിങ്കൽ റെയിൽവേ ഗേറ്റ് അടച്ചുപൂട്ടാനുള്ള റയിൽവേ അധികൃതരുടെ നീക്കത്തിനെതിരേ പ്രതിഷേധവുമായി വെള്ളൂർ പഞ്ചായത്ത് ഭരണസമിതി.
ഒരു മാസം മുമ്പാണ് മുന്നറിയിപ്പില്ലാതെ പിറവം -വൈക്കം റോഡുകൾക്ക് ഇടയിലുള്ള എൽസി 20 റെയിൽവേ ഗേറ്റ് അടച്ചുപൂട്ടിയത്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും പ്രദേശത്തെ കൃഷിയും ഇല്ലാതാക്കുന്ന നീക്കത്തിൽനിന്ന് റെയിൽവേ അധികൃതർ പിന്മാറണമെന്ന് വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ് ആവശ്യപ്പെട്ടു.
അടച്ചുപൂട്ടിയ കല്ലിങ്കൽ റെയിൽവേ ഗേറ്റിനു സമീപം നടന്ന പ്രതിഷേധ യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് ചന്ദ്രൻ, വി.എൻ. ബാബു, ടി.വി. ബേബി, റെജി ആറാക്കൽ, ടി. രാഹുൽ, അതുല്യ മോൾ, ടി.എസ്. സുമി, സിപിഎം ലോക്കൽ സെക്രട്ടറി എ.കെ. രജീഷ്, പി.ആർ. രതീഷ്കുമാർ, സി.എം. ജയിംസ് തുടങ്ങിയവർ പങ്കെടുത്തു.
International
ടെഹ്റാൻ: സാന്പത്തിക തകർച്ചയ്ക്കെതിരേ ഇറാനിൽ വ്യാപിച്ച പ്രക്ഷോഭത്തിൽ 35 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അമേരിക്കയിലെ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി എന്ന സംഘടനയാണ് ഈ കണക്ക് പുറത്തുവിട്ടത്. ഇറേനിയൻ അധികൃതർ 1,200 പേരെ തടവിലാക്കിയെന്നും പറയുന്നു.
കറൻസി മൂല്യം കൂപ്പുകുത്തിയതിലും സാന്പത്തിക പ്രതിസന്ധി രൂക്ഷമായതിലും പ്രതിഷേധിച്ച് ടെഹ്റാനിലെ വ്യാപാരികൾ ഒരാഴ്ച മുന്‍പ് ആരംഭിച്ച പ്രക്ഷോഭം ഇറാനിലെ 31 പ്രവിശ്യകളിൽ 27ലേക്കും വ്യാപിച്ചു. പ്രതിഷേധക്കാരും സുരക്ഷാഭടന്മാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. 29 പ്രതിഷേധക്കാർ, നാലു കുട്ടികൾ, രണ്ടു സുരക്ഷാഭടന്മാർ എന്നിവരാണു കൊല്ലപ്പെട്ടത്.
ഇറേനിയൻ സർക്കാർ ഇതുവരെ മരണസംഖ്യ പുറത്തുവിട്ടിട്ടില്ല. 250 പോലീസുകാർക്കും 45 അർധസൈനികർക്കും പരിക്കേറ്റതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിനിടെ, ഇറാക്കി അതിർത്തിയോടു ചേർന്ന ഇലാം പ്രവിശ്യയിലെ മലക് ഷാഹി പ്രദേശത്ത് പ്രക്ഷോഭകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കാൻ ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ ആഭ്യന്തര മന്ത്രാലയത്തിനു നിർദേശം നല്കി. ഇവിടെ സുരക്ഷാഭടന്മാർ പ്രതിഷേധക്കാർക്കു നേർക്കു വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
മലക് ഷാഹിയിലെ ആശുപത്രിയിൽ പ്രതിഷേധക്കാർക്കായി സുരക്ഷാഭടന്മാർ റെയ്ഡ് നടത്തിയ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ആശുപത്രിയിൽ അതിക്രമിച്ചുകയറി ജീവനക്കാരെയും പരിക്കേറ്റവരെയും ആയുധങ്ങളും കണ്ണീർവാതകവും ഉപയോഗിച്ച് ആക്രമിക്കുന്നതു മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് അമേരിക്ക പ്രതികരിച്ചു.
International
ടെഹ്റാൻ: ഇറാനിൽ തുടരുന്ന വിലക്കയറ്റവിരുദ്ധ പ്രക്ഷോഭത്തിനിടെ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഘർഷത്തിൽ ഒരു സുരക്ഷാഭടൻ കൊല്ലപ്പെട്ടെന്നും 13 പേർക്കു പരിക്കേറ്റെന്നുമാണ് അധികൃതർ സ്ഥിരീകരിച്ചത്.
പടിഞ്ഞാറൻ ഇറാനിലെ ലോറെസ്താൻ, സെൻട്രൽ പ്രവിശ്യയിലെ ഇസ്ഫഗാൻ എന്നീ നഗരങ്ങളിൽ സുരക്ഷാസേനയും സമരക്കാരും തമ്മിലുണ്ടായ സംഘർഷങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടെന്നാണു വിവരം.
പാശ്ചാത്യ ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഇറാനിൽ കറൻസിമൂല്യം കുത്തനെ ഇടിഞ്ഞതാണു പ്രതിസന്ധി രൂക്ഷമാക്കിയത്. ഡിസംബറിൽ നാണ്യപ്പെരുപ്പം 42.5 ശതമാനമായാണ് ഉയർന്നത്. ഭക്ഷണത്തിനും വീട്ടുസാധനങ്ങൾക്കും തീവിലയായി. ഞായറാഴ്ച കടകളടച്ച് വ്യാപാരികളാണ് ആദ്യം പ്രതിഷേധത്തിന് ഇറങ്ങിയത്.
ചൊവ്വാഴ്ച മുതൽ യൂണിവേഴ്സിറ്റി വിദ്യാർഥികളും പങ്കാളികളായി. അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെയും ഉപരോധങ്ങളിൽ നട്ടെല്ലു തകർന്ന ഇറേനിയൻ സന്പദ്വ്യവസ്ഥയ്ക്ക് എതിരേയുള്ള പ്രതിഷേധമായി ഇതു മാറിയിരിക്കുകയാണ്. ഇറാനിലെ പുരോഹിത ഭരണകൂടത്തിനെതിരേ മുദ്രാവാക്യങ്ങൾ ഉയരുന്നുണ്ട്. പ്രതിഷേധം ശമിപ്പിക്കാനുള്ള മാർഗമെന്ന നിലയിൽ ബുധനാഴ്ച ബാങ്ക് അവധി പ്രഖ്യാപിച്ചിരുന്നു.
ഇറേനിയൻ വിപ്ലവഗാർഡിനു കീഴിലുള്ള ബാസിജ് എന്ന അർധസൈനികസേനയിലെ അംഗമാണ് ലോറെസ്താനിലെ ഖുദാസ്ത് നഗരത്തിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. കല്ലേറിൽ 13 സുരക്ഷാ ഭടന്മാർക്കു പരിക്കേറ്റതായും ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫാർസ് പ്രവിശ്യയിൽ പ്രതിഷേധക്കാർ ഗവർണറുടെ ഓഫീസ് അടക്കമുള്ള സർക്കാർ മന്ദിരങ്ങളിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു.
2022ൽ ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ മതപോലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനി എന്ന യുവതി കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ വന്പൻ പ്രതിഷേധത്തിനുശേഷം ഇറാനിലുടനീളം വ്യാപിക്കുന്ന പ്രക്ഷോഭമാണിത്.
പ്രതിഷേധക്കാരുടെ നിയമാനുസൃത ആവശ്യങ്ങൾക്കു ചെവികൊടുക്കാൻ തയാറാണെന്ന് ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ പറഞ്ഞു. പ്രതിഷേധത്തിന്റെ പേരിൽ അരാജകത്വത്തിനു ശ്രമിച്ചാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് പ്രോസിക്യൂട്ടർ ജനറൽ മുഹമ്മദ് മവഹേദി ആസാദ് മുന്നറിയിപ്പു നല്കി.
International
ടെഹ്റാൻ: രാജ്യത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലും കറൻസിയുടെ മൂല്യത്തകർച്ചയിലും പ്രതിഷേധിച്ച് ഇറാനിൽ ജനരോഷമിരന്പുന്നു. തലസ്ഥാനമായ ടെഹ്റാനിൽ ആരംഭിച്ച് നാലു ദിവസമായി തുടരുന്ന സർക്കാർവിരുദ്ധ പ്രക്ഷോഭം രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിച്ചുകഴിഞ്ഞതായാണു റിപ്പോർട്ട്. പ്രതിഷേധക്കാരെ അടിച്ചമർത്താൻ സർക്കാർ നടപടികൾ തുടങ്ങിയതായും നിരവധി പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.
പ്രക്ഷോഭം ജനജീവിതത്തെ ബാധിച്ചാൽ നോക്കിയിരിക്കില്ല എന്നാണു സർക്കാരിന്റെ മുന്നറിയിപ്പ്. സർവകലാശാലകളിൽ സമരം ചെയ്ത വിദ്യാർഥികളെ സൈന്യം കസ്റ്റഡിയിലെടുത്തതായും ആമിർ കബീർ സർവകലാശാലയിലെ ഒരു വിദ്യാർഥിക്ക് വിപ്ലവ സേനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായും മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. ഇസ്ലാമിക ഭരണകൂടത്തിന് എതിരേയുള്ള വിദ്യാർഥികളുടെ പ്രതിഷേധദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയെ പരോക്ഷമായി സൂചിപ്പിച്ച് “ഏകാധിപതിക്ക് മരണം” എന്നുപറഞ്ഞുള്ള മുദ്രാവാക്യങ്ങളുമായാണ് വിദ്യാർഥികൾ പ്രതിഷേധരംഗത്തുള്ളത്.
1979ലെ ഇസ്ലാമിക വിപ്ലവത്തിലൂടെ അധികാരഭൃഷ്ടനാക്കപ്പെട്ട അന്തരിച്ച ഷാ മൊഹമ്മദ് റെസാ പാഹ്ലാവിയുടെ മകനും അമേരിക്കയിൽ പ്രവാസജീവിതം നയിക്കുന്നതുമായ റെസാ പാഹ്ലാവിയെ തിരിച്ചുകൊണ്ടുവരണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. പ്രതിഷേധക്കാരുടെ ആവശ്യം ശ്രദ്ധയിൽപ്പെട്ട റെസാ പാഹ്ലാവി, ഞാൻ നിങ്ങൾക്കൊപ്പമാണെന്നും വിജയം നമ്മുടേതാണെന്നും എക്സിൽ കുറിച്ചു.
ആയത്തൊള്ള അലി ഖമനയ് ഭരണകൂടത്തിന്റെ പരാജയമാണു സാമ്പത്തിക തകർച്ചയ്ക്കു കാരണമെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. പ്രക്ഷോഭം അടിച്ചമർത്താൻ വിപ്ലവ സംരക്ഷണ സേനയെയും അർധസൈനിക വിഭാഗത്തെയും കൂടുതൽ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. അതേസമയം, പ്രതിഷേധക്കാരുടെ പ്രതിനിധികളുമായി ചർച്ച നടത്താൻ ആഭ്യന്തരമന്ത്രിയോടു നിർദേശിച്ചതായി പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു.
സാന്പത്തിക തകർച്ചയുടെ ഉത്തരവാദിത്വമേറ്റെടുത്ത് രാജിവച്ച സെൻട്രൽ ബാങ്ക് ഗവർണർ മൊഹമ്മദാദ്രെസ ഫാർസിന്റെ രാജിക്കത്ത് സ്വീകരിച്ചതായും മുൻ ധനമന്ത്രി അബ്ദുൾനാസർ ഹെമ്മാതിയെ പകരം നിയമിച്ചതായും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. അതിനിടെ, പരമോന്നത നേതാവ് 86കാരനായ ആയത്തൊള്ള അലി ഖമനയിയുടെ ആരോഗ്യനില അതീവഗുരുതരമാണെന്നാണു റിപ്പോർട്ടുകൾ. അദ്ദേഹത്തിനു മറവിരോഗം ബാധിച്ചതായും റിപ്പോർട്ടുണ്ട്.
Movies
പ്രതിഷേധത്തെ തുടർന്ന് ക്ഷേത്ര പരിപാടിയിൽ നിന്നും നടൻ ദിലീപിനെ മാറ്റി. എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്നാണ് ദിലീപിനെ ഒഴിവാക്കിയത്. ഉദ്ഘാടനത്തിന് ദിലീപിനെ ക്ഷണിച്ചതിൽ വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി.
ജനുവരി 23നാണ് എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവം ആരംഭിക്കുന്നത്. ഇതിനോടനുബന്ധിച്ചുള്ള കൂപ്പൺ ഉദ്ഘാടന ചടങ്ങൾ ചൊവ്വാഴ്ച വൈകുന്നേരം 6.30 നടത്താനാണ് തീരുമാനിച്ചിരുന്നത്.
ആദ്യ കൂപ്പൺ ഏറ്റുവാങ്ങാനായി നടൻ ദിലീപിനെയായിരുന്നു തീരുമാനിച്ചിരുന്നത്. ഇതു സംബന്ധിച്ച നോട്ടീസും പോസ്റ്ററുകളും അച്ചടിച്ചിരുന്നു.
എന്നാൽ, ദിലീപിനെ ഉദ്ഘാടനത്തിനെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധം സമിതിക്കുള്ളിൽ തന്നെ ഉയർന്നു. കൊച്ചിൻ ദേവസ്വം ബോർഡിലും അതൃപ്തിയുണ്ടായി.
തുടർന്ന് കൂപ്പൺ ഉദ്ഘാടന ചടങ്ങിൽനിന്ന് ദിലീപിനെ മാറ്റുകയായിരുന്നു. പരിപാടി ചൊവ്വാഴ്ച നടക്കും. മേൽശാന്തി ആദ്യ കൂപ്പൺ ഏറ്റുവാങ്ങും.