കാക്കനാട്: തൃക്കാക്കര നഗരസഭാ പരിധിയിൽ തെരുവുനായകളുടെ ആക്രമണത്തിൽ കാൽനടയാത്രക്കാർക്കും കന്നുകാലികൾക്കും കടിയേൽക്കുന്നത് പതിവ്. ടെണ്ടർ നടപടികൾ പോലുമില്ലാതെ മുൻകൂർ അനുമതിയോടെ ഇരുപത് ലക്ഷം രൂപയോളം ചെലവഴിച്ച് രണ്ടു മാസം മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ തെരുവുനായ ഷെൽട്ടറുകളിൽ ഒരു നായയെ പോലും ഇന്നുവരെ സംരക്ഷിച്ചിട്ടില്ല.
ഇതോടെ അധികൃതരുടെത് അനങ്ങാപ്പാറ നയമെന്ന ആക്ഷേപവുമായി പ്രതിപക്ഷ കൗൺസിലർമാർ നഗരസഭക്കുള്ളിൽ പ്രതിഷേധിച്ചു. പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകളുമായി നഗരസഭാങ്കണത്തിൽ പ്രതിഷേധിച്ചു.
നഗരസഭാ ഉപാധ്യക്ഷ ഷെറീനാ ഷുക്കൂറിന്‍റെ വാർഡിൽ കന്നുകാലികൾക്ക് നായകളുടെ കടിയേറ്റിരുന്നു. സംഭവ സ്ഥലത്തെത്തിയ ഷെറിനാ ഷുക്കൂറിനേയും തെരുവുനായകൾ ആക്രമിക്കാൻ ശ്രമിചെങ്കിലും ഓടി രക്ഷപെടുകയായിരുന്നു.
അശാസ്‌ത്രീയമായ മാലിന്യ സംഭരണം മൂലം നഗരസഭയുടെ മാലിന്യ സംഭരണിക്കുള്ളിൽ നായകൾ പെറ്റുപെരുകിയിട്ടും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്നൊണ് പ്രതിപക്ഷ ആരോപണം. തൃക്കാക്കര നഗരസഭാ പരിധിക്കുള്ളിൽ പകൽ സമയങ്ങളിൽ പോലും തെരുവുനായകളുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേൽക്കുന്നതെന്നും പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.
Tags : Street dog attack Municipality protests