ന്യൂഡൽഹി: സ്വഭാവികനീതിക്കു വിരുദ്ധമായ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിനകത്തും പുറത്തും പ്രതിഷേധമുയർത്തി പ്രതിപക്ഷ എംപിമാർ.
‘എൻജിഒകളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നത് അവസാനിപ്പിക്കുക’ എന്നെഴുതിയ ബാനർ പാർലമെന്റിന്റെ പ്രധാന കവാടത്തിനു പുറത്ത് പ്രദർശിപ്പിച്ചുകൊണ്ട് പ്രതിഷേധിച്ച എംപിമാർ കേന്ദ്രസർക്കാർ നടപടിക്കെതിരേ മുദ്രാവാക്യങ്ങൾ മുഴക്കുകയും ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ബിൽ പാർലമെന്റിന്റെ പരിഗണനയ്ക്ക് ഇന്നലെ എത്തുമെന്ന് അറിഞ്ഞതോടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കിലായിരുന്ന കേരള എംപിമാരോട് ഉൾപ്പെടെ ബില്ലിന്റെ ഗൗരവം കണക്കിലെടുത്ത് ഡൽഹിയിലെത്താൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു.
രാവിലെ 11ന് പാർലമെന്റ് നടപടി ആരംഭിച്ചപ്പോൾത്തന്നെ പ്രതിപക്ഷ എംപിമാർ എഫ്സിആർഎ ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ മുഴക്കി. ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ എംപിമാർ എന്നാൽ നടുത്തളത്തിലേക്ക് ഇറങ്ങിയില്ല.
പ്രതിഷേധം ശക്തമായതോടെ കേന്ദ്ര ന്യൂനപക്ഷ, പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ബില്ല് പരിഗണനയ്ക്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞദിവസം ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതിനാലാണ് ഇന്നലെ വീണ്ടും പരിഗണനയ്ക്കെത്തിയത്.
രാജ്യസുരക്ഷയ്ക്കും ദേശതാത്പര്യം നിലനിർത്തുന്നതിനുമാണ് വിദേശ സംഭാവന നിയന്ത്രണ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. ഒരു സംഘടനയെയോ മതത്തെയോ ബില്ല് ലക്ഷ്യം വയ്ക്കുന്നില്ല. എന്നാൽ ഭേദഗതി സംബന്ധിച്ച തെറ്റായ പ്രചരണം കോണ്‍ഗ്രസും സിപിഎമ്മും കേരളത്തിൽ നടത്തുന്നതായും കേന്ദ്രമന്ത്രി ആരോപിച്ചു. തുടർന്ന് 12 വരെ സഭ നിർത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിച്ചു.
കേരളത്തിൽനിന്ന് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബെഹനാൻ, ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ .രാഘവൻ, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, അബ്ദുൾ സമദാനി, ജെബി മേത്തർ, കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
Tags : FCRA Bill Opposition protests Parliament