കേരളത്തിലെ ആരോഗ്യമേഖല ഇന്ന് വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പ്രമുഖ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ നടത്തിവരുന്ന സമരം പൊതുസമൂഹത്തിൽ വലിയ ചർച്ചകൾക്കു വഴിതെളിച്ചിരിക്കുകയാണ്. അടിസ്ഥാനശന്പളം 40,000 രൂപയാക്കി വർധിപ്പിക്കണമെന്ന പ്രധാന ആവശ്യവുമായാണ് ഈ പ്രതിഷേധങ്ങൾ നടക്കുന്നത്. എന്നാൽ, ഇത്തരം ആവശ്യങ്ങൾ ഉയരുന്പോൾ അവയുടെ പ്രായോഗികവശങ്ങളും മിഷൻ ആശുപത്രികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നേരിടുന്ന സാന്പത്തിക ബുദ്ധിമുട്ടുകളും ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
► യാഥാർഥ്യങ്ങൾ വിസ്മരിക്കപ്പെടുന്പോൾ
കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) കേരള റീജിയന്റെ കീഴിലുള്ള ഭൂരിഭാഗം ആശുപത്രികളും സർക്കാരിന്റെ കൃത്യമായ നിർദേശങ്ങൾ പാലിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത്. 2013ൽ സർക്കാർ ശന്പളം പരിഷ്കരിച്ചപ്പോൾ അതു നടപ്പിലാക്കാൻ ഈ സ്ഥാപനങ്ങൾ തയാറായിരുന്നു. 2018ലെ മിനിമം വേജ് നോട്ടിഫിക്കേഷൻ അനുസരിച്ചുള്ള ശന്പളമാണ് ഇപ്പോൾ ഭൂരിഭാഗം ആശുപത്രികളിലും നൽകിവരുന്നത്. 2022ൽ ശന്പള പരിഷ്കരണം നടപ്പിലാക്കേണ്ട സമയത്ത് അതു സാധ്യമാകാതിരുന്നപ്പോൾപോലും, ജീവനക്കാരുടെ ക്ഷേമം മുൻനിർത്തി പല ആശുപത്രികളും ഇടക്കാല ആശ്വാസം അനുവദിച്ചിട്ടുണ്ട്. ശന്പളത്തിൽ കാലാനുസൃതമായ പരിഷ്കരണം സർക്കാർ ആവശ്യപ്പെടുന്നപക്ഷം അതു നൽകാനും മാനേജ്മെന്റുകൾ തയാറാണ്.
ഈ സാഹചര്യത്തിലാണ് നാല്പതിനായിരം രൂപ അടിസ്ഥാനശന്പളം വേണമെന്ന ആവശ്യം ഉയരുന്നത്. ഇത്രയും ഉയർന്ന അടിസ്ഥാനശന്പളത്തോടൊപ്പം മറ്റ് അലവൻസുകൾകൂടി ചേരുന്പോൾ ഉണ്ടാകുന്ന ഭീമമായ സാന്പത്തികബാധ്യത താങ്ങാൻ പല ആശുപത്രികൾക്കും സാധിക്കില്ല എന്നതാണ് വസ്തുത.
► താങ്ങാനാകാത്ത സാന്പത്തികബാധ്യതയും ഭവിഷ്യത്തുകളും
ഒരു ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിനു നഴ്സുമാരെപ്പോലെതന്നെ മറ്റ് ജീവനക്കാരും അത്യാവശ്യമാണ്. ശന്പളപരിഷ്കരണം നടപ്പിലാക്കുന്പോൾ അതു നഴ്സുമാരിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല; മറിച്ച് പാരാമെഡിക്കൽ സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ് തുടങ്ങി എല്ലാ വിഭാഗം ജീവനക്കാർക്കും ഇതിന്റെ ആനുകൂല്യം നൽകേണ്ടിവരും. ഇത്ര വലിയൊരു തുക ശന്പളമിനത്തിൽ മാത്രം മാറ്റിവയ്ക്കേണ്ടിവരുന്നത് ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങളെയും വികസനപ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കും. ശന്പളം ഇത്തരത്തിൽ കുത്തനേ വർധിപ്പിക്കേണ്ടിവന്നാൽ, നിലവിലുള്ള സ്റ്റാഫ് പാറ്റേണിൽ മാറ്റം വരുത്താൻ മാനേജ്മെന്റുകൾ നിർബന്ധിതരാകും. ഇതു പലർക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്കു നയിച്ചേക്കാം എന്ന യാഥാർഥ്യം വിസ്മരിച്ചുകൂടാ.
► സാധാരണക്കാരനു ചികിത്സ അപ്രാപ്യമാകുമോ?
ആശുപത്രികളുടെ വരുമാനസ്രോതസ് എന്നതു രോഗികളിൽനിന്ന് ഈടാക്കുന്ന ചികിത്സാത്തുക മാത്രമാണ്. ശന്പളമിനത്തിൽ വലിയ തുക ചെലവാക്കേണ്ടിവരുന്പോൾ സ്വാഭാവികമായും അതു രോഗികളിൽനിന്ന് ഈടാക്കേണ്ടിവരും. ഇതു കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മിഷൻ ആശുപത്രികൾ ഇതോടെ വലിയ സാന്പത്തിക പ്രതിസന്ധിയിലാവുകയും സാധാരണക്കാർക്കു ചികിത്സാ സൗകര്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം സംജാതമാകുകയും ചെയ്യും. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾപോലും ഇതോടെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയേക്കാം.
► കോർപറേറ്റ് അധിനിവേശവും മിഷൻ ആശുപത്രികളുടെ തകർച്ചയും
കേരളത്തിലെ ആരോഗ്യമേഖലയിൽ ഇന്ന് വൻകിട കോർപറേറ്റ് ശക്തികളുടെ സാന്നിധ്യം വർധിച്ചുവരികയാണ്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വൻകിട കോർപറേറ്റുകൾ കേരളത്തിലെ ചെറുകിട ആശുപത്രികൾ ഏറ്റെടുത്തു വൻകിട ബിസിനസ് സ്ഥാപനങ്ങളാക്കി മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഇത്തരം ശക്തികൾ മിഷൻ ആശുപത്രികളെ തകർക്കാൻവേണ്ടി നടത്തുന്ന ഗൂഢാലോചനയാണോ ഈ സമരങ്ങൾക്കു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോർപറേറ്റുകളുടെ സമ്മർദത്തിലൂടെയാണോ ഈ സമരങ്ങൾ അരങ്ങേറുന്നതെന്ന കാര്യത്തിൽ കൃത്യമായ അന്വേഷണം ആവശ്യമാണ്. ജനങ്ങൾ ഈ സമരത്തെ കേവലം അവകാശസമരമായി കാണാതെ, മിഷൻ ആശുപത്രികൾക്കും സാധാരണക്കാരുടെ ചികിത്സയ്ക്കും നേരേയുള്ള വെല്ലുവിളിയായി തിരിച്ചറിയേണ്ടതുണ്ട്.
ജീവനുവേണ്ടി പോരാടുന്ന രോഗികൾക്കു നേരേ സമരമുറകൾ പ്രയോഗിക്കുന്നത് ഒട്ടും ഭൂഷണമല്ല. ന്യായമായ ശന്പള പരിഷ്കരണത്തിനു മാനേജ്മെന്റുകൾ എന്നും തയാറാണ്. സർക്കാർ മാന്യമായ രീതിയിൽ ഒരു വേതനഘടന നിശ്ചയിച്ചാൽ അതു നടപ്പിലാക്കാൻ ആശുപത്രികൾ സന്നദ്ധമാണ്. എന്നാൽ, ആശുപത്രികളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള സമ്മർദതന്ത്രങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയേണ്ടതുണ്ട്. ആരോഗ്യസംരക്ഷണം എന്നത് ഒരു വലിയ സേവനമാണെന്നും അതു തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ പൊതുസമൂഹത്തിന്റെ സഹകരണം അത്യന്താപേക്ഷിതമാണെന്നും ഈ അവസരത്തിൽ ഓർമിപ്പിക്കുന്നു.
Tags : Mission hospitals crisis nurses strike healthcare sector protests