Kerala
തിരുവനന്തപുരം: നഗരൂരിൽ പോലീസ് വാഹനം തടഞ്ഞു നിർത്തി എസ്ഐയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
നഗരൂർ വെള്ളല്ലൂർ സ്വദേശികളായ രതീഷ്, വിഷ്ണു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് നഗരൂർ പോലീസിന്റെ ജീപ്പ് തടഞ്ഞു നിർത്തി എസ്ഐക്കെതിരേ അസഭ്യവർഷം ചൊരിയുകയും കൈയേറ്റത്തിനു ശ്രമിക്കുകയും ചെയ്തത്.
ഈ സംഭവത്തിൽ ഒൻപത് സിപിഎം , ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. നഗരൂരിൽ സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസിന്റെ പുതുയുഗയാത്രയുടെ ഫ്ളെക്സ് ബോർഡുകൾ തകർത്ത കേസിൽ നഗരൂർ എസ്ഐ പ്രതികളുടെ വീട്ടിൽ നോട്ടീസ് നൽകാൻ പോയതാണ് പ്രകോപനത്തിനു കാരണം.
ഡിവൈഎഫ്ഐ പ്രവർത്തകർ പോലീസിനെ തടഞ്ഞു നിർത്തി അസഭ്യം പറയുന്ന ദൃശ്യങ്ങൾ വാർത്താമാധ്യമങ്ങളിലുടെ പുറത്തു വന്നതോടെയാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്.
ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അതേ സമയം പോലീസ് ഉദ്യോഗസ്ഥർക്കു നേരെ നിരന്തരം നടക്കുന്ന ആക്രമണങ്ങളിൽ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സംഭവത്തിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതികളായി വരുമ്പോൾ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പുലർത്തുന്ന മൗനത്തെ സേനയിലുള്ളവർത്തന്നെ നിശിതമായി വിമർശിച്ചിട്ടുണ്ട്.
District News
ആലുവ: ശിവരാത്രി മണപ്പുറം പാലത്തിന് സമീപം ഇരുചക്രവാഹനം പാർക്ക് ചെയ്യുന്നത് തടഞ്ഞ പോലീസുകാരനെ ആക്രമിച്ച രണ്ടംഗസംഘം അറസ്റ്റിലായി. വെസ്റ്റ് കടുങ്ങല്ലൂർ സ്വദേശികളായ രുദ്രമാല ക്ഷേത്രത്തിന് സമീപം കൊടുമ്പിള്ളി വീട്ടിൽ ഹരികൃഷ്ണൻ(30), താരകര വീട്ടിൽ അക്ഷയ് (29) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി 8.30ഓടെ പാലസ് റോഡിൽ നിന്ന് കൊട്ടാരക്കടവിലേക്ക് തിരിയുന്നിടത്താണ് സംഭവം . ചെങ്ങമനാട് സ്റ്റേഷനിലെ പോലീസുകാരനായ പാറക്കടവ് ചിറക്കൽ ക്ഷേത്രത്തിന് സമീപം കളരിക്കൽ വീട്ടിൽ രഞ്ജിത്ത് വിജയൻ ശിവരാത്രിയോടനുബന്ധിച്ച് ആലുവയിൽ സ്പെഷൽ ഡ്യൂട്ടിയിലായിരുന്നു.
മണപ്പുറത്തേക്കുള്ള ആളുകളുടെ വാഹനങ്ങൾ പാലത്തിന് ഇരുവശവും പാർക്ക് ചെയ്യുന്നതിനാൽ ഇവിടെ കടുത്ത ഗതാഗതക്കുരുക്കായിരുന്നു. ഇതിനിടയിലാണ് മദ്യലഹരിയിലായിരുന്ന പ്രതികൾ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചു വന്ന് പാർക്ക് ചെയ്യാൻ ശ്രമിച്ചത്.
ഇതു തടഞ്ഞപ്പോൾ ഇവിടെ ഡ്യൂട്ടി ചെയ്യണ്ടടാ എന്നു പറഞ്ഞ് ഒന്നാംപ്രതി ഹരികൃഷ്ണൻ പോലീസുകാരന്റെ ഇടതു കൈയിൽ പിടിച്ചു തിരിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തുവെന്ന് പോലീസുകാരൻ നൽകിയ പരാതിയിൽ പറയുന്നു. നെഞ്ചിൽ ഇടിച്ചുവെന്നും യൂണിഫോമിന്റെ ലൈൻയാർഡ് വലിച്ച് പൊട്ടിച്ചുവെന്നും പരിതായിലുണ്ട്. പ്രതികളിൽ ഒരാൾ മെഡിക്കൽ ഷോപ്പ് ജീവനക്കാരനും മറ്റൊരാൾ ഇലക്ട്രിക്കൽ ജോലിക്കാരനുമാണ്. പ്രതികളെ ആലുവ കോടതി റിമാൻഡ് ചെയ്തു.
National
ഇംഫാൽ: മണിപ്പുരിലെ ഫെർസാൾ ജില്ലയിൽ സ്ഫോടക വസ്തുക്കളുമായി രണ്ടു പേർ അറസ്റ്റിൽ. ഇവരുടെ പക്കൽനിന്ന് 30 ജലാറ്റിൻ സ്റ്റിക്കുകൾ, 20 ഡിറ്റണേറ്ററുകൾ എന്നിവയ്ക്കുപുറമേ 1.02 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു.
ശനിയാഴ്ച ചുരാചന്ദ്പുർ ജില്ലയിലെ ലോയിലാംകോട്ടിനും നലോണിനും ഇടയിലുള്ള പ്രദേശത്തുനിന്ന് സുരക്ഷാ സേന റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് (ആർപിജി) ഉൾപ്പെടെയുള്ള വെടിമരുന്ന് ശേഖരം പിടിച്ചെടുത്തിരുന്നു. മൂന്ന് ആർപിജി ഗ്രനേഡുകൾ, അഞ്ച് 30 എംഎം ഗ്രനേഡുകൾ, ഒരു റൈഫിൾ, രണ്ട് ഒറ്റക്കുഴൽ തോക്കുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
ഇംഫാൽ വെസ്റ്റ് ജില്ലയിലെ വഹംഗ് ഖുമാൻ മമാംഗ് ലെയ്കായ് പ്രദേശത്ത് ശനിയാഴ്ച നടന്ന മറ്റൊരു ഓപ്പറേഷനിൽ, രണ്ട് റൈഫിളുകൾ, മൂന്ന് പിസ്റ്റളുകൾ, മൂന്ന് ഗ്രനേഡുകൾ, ഒരു ഡിറ്റണേറ്റർ, നാല് മോർട്ടാർ ഷെല്ലുകൾ, ഒരു ഐഇഡി, സ്ഫോടകവസ്തുക്കൾ എന്നിവയും പിടിച്ചെടുത്തു.
District News
ചങ്ങനാശേരി: കെഎസ്ആര്‍ടിസി ബസ് മാറിക്കയറിയതിനെച്ചൊല്ലി തര്‍ക്കവും കൈയേറ്റവും. കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മർദനമേറ്റു. രണ്ടുപേര്‍ അറസ്റ്റില്‍. ഇന്നലെ രാത്രി ഏഴിന് ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുമ്പിലുള്ള സ്റ്റോപ്പില്‍വച്ചാണ് സംഭവം.
ടിക്കറ്റ് റിസര്‍വ് ചെയ്ത് മാനന്തവാടി ബസില്‍ കയറാനെത്തിയ വീട്ടമ്മയോടൊപ്പമെത്തിയ ഭർത്താവും മകനുമാണ് ബഹളം ഉണ്ടാക്കിയത്. കൊട്ടാരക്കരയില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ബസില്‍ ചങ്ങനാശേരിയിൽവച്ച് കയറി റിസര്‍വേഷന്‍ ടിക്കറ്റ് കാണിച്ചപ്പോള്‍ ബസ്മാറിപ്പോയെന്ന് കണ്ടക്ടര്‍ പറഞ്ഞു. ഇതേച്ചൊല്ലിയുള്ള തര്‍ക്കം ഉന്തിലും തള്ളിലും കൈയേറ്റത്തിലുമെത്തുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് അച്ഛനെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
കൈയേറ്റത്തിനിടെ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മര്‍ദനമേറ്റു. ബസിലുണ്ടായിരുന്ന യാത്രക്കാരും സംഭവത്തില്‍ ഇടപെട്ടു. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ബസ് ജീവനക്കാര്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തെത്തുടര്‍ന്ന് പ്രശ്നമുണ്ടായ സൂപ്പര്ഫാസ്റ്റ്ബസ് ചങ്ങനാശേരി ഡിപ്പോയില്‍ യാത്ര നിര്‍ത്തിവച്ചു. യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റിവിട്ടു. വീട്ടമ്മയെ മാനന്തവാടിയിലേക്കുള്ള ബസിലും പോലീസ് കയറ്റി വിട്ടു.
National
ബെളഗാവി: പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മണികാന്ത ദിന്നിമണി, ഇരന്ന ശങ്കമ്മാനവർ എന്നിവരാണ് അറസ്റ്റിലായത്. കർണാടകയിലെ ബെളഗാവിയിലാണ് സംഭവം.
ധാന്യം പൊടിക്കുന്ന മില്ലിൽനിന്ന് തിരികെ വരുംവഴിയാണ് പ്രതികൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുട്ടിയെ കരിമ്പിൻ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിൽ ഒരാൾ കുട്ടിയെ പീഡിപ്പിച്ചപ്പോൾ മറ്റേയാൾ കാവൽ നിന്നുവെന്ന് പോലീസ് പറഞ്ഞു.
ഏതാനും ദിവസങ്ങൾക്കു മുമ്പാണ് പീഡനം നടന്നതെങ്കിലും തിങ്കളാഴ്ചയാണ് കുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടത്. കുട്ടിയുടെ കുടുംബത്തിന് ജീവഹാനി വരുത്തുമെന്ന് ഭീഷണിയുണ്ടായിരുന്നുവെന്നാണ് വിവരം. പരാതി ലഭിച്ചയുടൻ പ്രതികളെ കസ്റ്റഡിയിലെടുത്തെന്നും വനിത പോലീസിനെ കേസിന്റെ മേൽനോട്ടം ഏൽപ്പിച്ചെന്നും ബെളഗാവി എസ്പി ഭീമശങ്കർ ഗുലേഡ് പറഞ്ഞു.
Kerala
പീരുമേട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ ലഹരിവസ്തുക്കളുമായി യുവാവും യുവതിയും പിടിയിലായി. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ് (32), ശ്രാവണ്‍ താര (24) എന്നിവരാണു പിടിയിലായത്.
ഞായറാഴ്ച വൈകുന്നേരം വാഗമണ്ണിൽ സംശയാസ്പദമായി കണ്ട വാഹനത്തിൽ പരിശോധന നടത്തുകയായിരുന്നു. 50 ഗ്രാം എംഡിഎംഎ, 2.970 ഗ്രാം ഹാഷിഷ് ഓയിൽ, അഞ്ചു ഗ്രാം കഞ്ചാവ് എന്നിവ വാഹനത്തിൽനിന്നു കണ്ടെടുത്തു. പ്രതികൾ താമസിക്കുന്ന റിസോർട്ടിൽ പരിശോധന നടത്തിയ പോലീസ് 3,75,000 രൂപയും പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം എക്സൈസ് വകുപ്പ് കസ്റ്റഡിയിലെടുത്തു.
പ്രതികളെ പീരുമേട് റേഞ്ച് എക്സൈസ് ഓഫീസിലെത്തിച്ചു കൂടുതൽ ചോദ്യം ചെയ്തു. മുന്‍പും ഇവർക്കെതിരേ മയക്കുമരുന്നു കേസുകൾ ഉള്ളതായി എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
ഇപ്പോൾ നടന്ന ലഹരിവേട്ടയുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം സമഗ്രമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അമൽരാജ് അറിയിച്ചു.
ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പ്രിൻസ് ബാബു, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ മിഥുൻ വിജയ്, അസി. എക്സൈസ് ഇൻസ്പെക്ടർ ബി. രാജകുമാർ, ഉദ്യോഗസ്ഥരായ ജോബി ചാക്കോ, ജയരാജ്, രാമകൃഷ്ണൻ മണികണ്ഠൻ, മിഥുൻ, എ. കുഞ്ഞുമോൻ, അൻസാർ, സിന്ധു, സത്യരാജ് എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
വയനാട്: സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മര്‍ദിച്ചെന്ന പരാതിയില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
അസി. സര്ജന് ഡോ. ജിതിന്‍രാജിനെ ഡ്യൂട്ടിക്കിടെ മര്‍ദിച്ച സംഭവത്തില്‍ പുല്‍പ്പള്ളി ആനപ്പാറ തയ്യില്‍ അമല്‍ ചാക്കോ (30), പെരിക്കല്ലൂര്‍ പാലത്തുപറമ്പ് മംഗലത്ത് പി.ആര്. രാജീവ് (31) എന്നിവരെ വ്യാഴാഴ്ച രാവിലെയാണ് വാടാനക്കവലയില്‍ നിന്ന് പിടികൂടിയത്.
സംഭവശേഷം ഇരുവരും ഒളിവില്‍ പോയിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരവും സംഘം ചേര്‍ന്ന് ആക്രമിച്ചതിന് ബിഎന്‍എസ് നിയമപ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിടിയിലായ രണ്ടുപേരും നിരവധി കേസുകളില്‍ പ്രതികളാണ്.
ഇക്കഴിഞ്ഞ പത്താം തിയതിയായിരുന്നു സംഭവം. ഡ്യൂട്ടിക്കിടെ പ്രതികള്‍ സഹപ്രവര്‍ത്തകയായ ഡോക്ടറോട് കയര്‍ത്ത് സംസാരിച്ചത് ഡോ. ജിതിന്‍രാജ് ചോദ്യം ചെയ്ത വിരോധത്തിലായിരുന്നു അക്രമം.
ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയുടെ പുറത്തേക്ക് വരികയായിരുന്ന ഡോക്ടറെ ഇവര്‍ അസഭ്യം പറയുകയും കഴുത്തിനു കുത്തിപിടിച്ചും നെഞ്ചില്‍ കൈകൊണ്ട് ഇടിച്ചും കാല് കൊണ്ട് ചവിട്ടിയും കൈ വിരല്‍ പിടിച്ച് തിരിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ ഡോക്ടറുടെ ഇടതു കൈയുടെ ചെറുവിരലിന് പൊട്ടലുണ്ടായി. പുല്‍പ്പള്ളി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ.വി മഹേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
International
ലണ്ടൻ: കേംബ്രിഡ്ജ്ഷെയറിൽ ട്രെയ്നിലുണ്ടായ കത്തിക്കുത്തിൽ നിരവധിപേർക്ക് പരിക്ക്. ഡോണ്കാസ്റ്ററില്നിന്ന് ലണ്ടന്‍ കിംഗ്സ് ക്രോസിലേക്കുള്ള പാസഞ്ചര്‍ ട്രെയ്നിലാണ് ആക്രമണമുണ്ടായത്. ഒൻപത് പേരുടെ നില ഗുരുതരമാണ്. രണ്ടുപേരെ അറസ്റ്റു ചെയ്തു.
ട്രെയിന്‍ ഹണ്ടിങ്ടൻ സ്റ്റേഷനിൽ പിടിച്ചിട്ടു. അക്രമത്തിന്റെ കാരണം വ്യക്തമല്ല. ആശങ്കാജനമായ സംഭവമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി കിയർ സ്റ്റാർമർ പറഞ്ഞു. പ്രാദേശിക ഭരണകൂടത്തിന്റെ നിർദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു.
ട്രെയിനിലുണ്ടായിരുന്നവരെ ബസുകളിൽ സ്റ്റേഷനിൽനിന്ന് നീക്കി. പോലീസ് അന്വേഷണം ആരംഭിച്ചു. രക്തത്തിൽ കുളിച്ച് നിരവധിപേർ പ്ലാറ്റ്ഫോമിലൂടെ ഓടുന്നതു കണ്ടതായി ദൃക്സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് ഈസ്റ്റ് കോസ്റ്റ് മെയിന്‍ ലൈനില്‍ ട്രെയ്ന്‍ സര്‍വീസുകള്‍ തടസപ്പെട്ടതായി ലണ്ടന്‍ നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു.
Kerala
താമരശേരി: അമ്പായത്തോട്ടിലെ കോഴി അറവുമാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ്കട്ടിനെതിരേ ജനകീയ പ്രതിഷേധത്തിന്റെ മറവില്‍ നടന്ന അ്രകമസംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് നടപടി തുടങ്ങി.
രണ്ടുപേരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. കൂടത്തായി ആലപ്പൊയില്‍ എ.പി.റഷീദ് (53), താമരശേരി ചുണ്ടക്കുന്ന് കെ.എന്‍. ബാവന്കുട്ടി (71) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ കൃത്യമായ തെളിവുകള്‍ ലഭിച്ചതായി ഉത്തരമേഖല ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞു.
ബാവന്കുട്ടി ആം ആദ്മി പാര്‍ട്ടി അംഗവും സമരസമിതി പ്രവര്‍ത്തകനുമാണ്. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും താമരശേരി ഇന്‍സ്പെക്ടര്‍ സായൂജ്കുമാറിനു മര്‍ദനമേല്‍ക്കുകയും ചെയ്ത കേസിലാണ് ഇയാളുടെ അറസ്റ്റ്.
സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട 74 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ലെന്നും പ്രതികളെ കണ്ടെത്താന്‍ വീടുകളില്‍ പരിശോധന നടത്തിയേ തീരൂ എന്നും ഡിഐജി പറഞ്ഞു.
വീഡിയോ തെളിവുകളും ഡിജിറ്റല്‍ തെളിവുകളും പരിശോധിച്ച് പ്രതികളുടെ പങ്ക് ഉറപ്പുവരുത്തും. നിരപരാധിയായ ഡിവൈഎഫ്ഐ നേതാവിനെതിരേ കേസെടുത്തുവെന്ന സംഘടനയുടെ ആരോപണം സംബന്ധിച്ച്, തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ലെന്നായിരുന്നു ഡിഐജിയുടെ പ്രതികരണം. പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞ രാത്രികളില്‍ കരിമ്പാലക്കുന്ന്, കുടുക്കില്‍ ഉമ്മരം, അമ്പലമുക്ക്, കൂടത്തായി തുടങ്ങിയ പ്രദേശങ്ങളില്‍ പോലീസ് വ്യാപകമായി റെയ്ഡ് നടത്തി.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത എട്ടുകേസുകളിലായി അഞ്ഞൂറോളം പേര് പ്രതികളാണ്. അതിനിടെ, ഫ്രഷ് കട്ടിലെ ജീവനക്കാരന്റെ പരാതിയിലും സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി അതിക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന ആരോപണം ആവര്‍ത്തിക്കുകയാണു സിപിഎം.
തങ്ങളുടെ നേതാവിനെതിരായി രജിസ്റ്റര്‍ ചെയ്ത കേസ് പോലീസ് പിന്‍വലിക്കണമെന്ന് ഡിവൈഎഫ്ഐയും ആവശ്യപ്പെട്ടിട്ടുണ്ട്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി.മെഹ്റൂഫിനെ ഒന്നാം പ്രതിയാക്കി കഴിഞ്ഞദിവസം പോലീസ് കേസെടുത്തിട്ടുണ്ട്.