ചങ്ങനാശേരി: കെഎസ്ആര്‍ടിസി ബസ് മാറിക്കയറിയതിനെച്ചൊല്ലി തര്‍ക്കവും കൈയേറ്റവും. കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മർദനമേറ്റു. രണ്ടുപേര്‍ അറസ്റ്റില്‍. ഇന്നലെ രാത്രി ഏഴിന് ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുമ്പിലുള്ള സ്റ്റോപ്പില്‍വച്ചാണ് സംഭവം.
ടിക്കറ്റ് റിസര്‍വ് ചെയ്ത് മാനന്തവാടി ബസില്‍ കയറാനെത്തിയ വീട്ടമ്മയോടൊപ്പമെത്തിയ ഭർത്താവും മകനുമാണ് ബഹളം ഉണ്ടാക്കിയത്. കൊട്ടാരക്കരയില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ബസില്‍ ചങ്ങനാശേരിയിൽവച്ച് കയറി റിസര്‍വേഷന്‍ ടിക്കറ്റ് കാണിച്ചപ്പോള്‍ ബസ്മാറിപ്പോയെന്ന് കണ്ടക്ടര്‍ പറഞ്ഞു. ഇതേച്ചൊല്ലിയുള്ള തര്‍ക്കം ഉന്തിലും തള്ളിലും കൈയേറ്റത്തിലുമെത്തുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് അച്ഛനെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
കൈയേറ്റത്തിനിടെ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മര്‍ദനമേറ്റു. ബസിലുണ്ടായിരുന്ന യാത്രക്കാരും സംഭവത്തില്‍ ഇടപെട്ടു. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ബസ് ജീവനക്കാര്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തെത്തുടര്‍ന്ന് പ്രശ്നമുണ്ടായ സൂപ്പര്ഫാസ്റ്റ്ബസ് ചങ്ങനാശേരി ഡിപ്പോയില്‍ യാത്ര നിര്‍ത്തിവച്ചു. യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റിവിട്ടു. വീട്ടമ്മയെ മാനന്തവാടിയിലേക്കുള്ള ബസിലും പോലീസ് കയറ്റി വിട്ടു.