ആലുവ: ശിവരാത്രി മണപ്പുറം പാലത്തിന് സമീപം ഇരുചക്രവാഹനം പാർക്ക് ചെയ്യുന്നത് തടഞ്ഞ പോലീസുകാരനെ ആക്രമിച്ച രണ്ടംഗസംഘം അറസ്റ്റിലായി. വെസ്റ്റ് കടുങ്ങല്ലൂർ സ്വദേശികളായ രുദ്രമാല ക്ഷേത്രത്തിന് സമീപം കൊടുമ്പിള്ളി വീട്ടിൽ ഹരികൃഷ്ണൻ(30), താരകര വീട്ടിൽ അക്ഷയ് (29) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി 8.30ഓടെ പാലസ് റോഡിൽ നിന്ന് കൊട്ടാരക്കടവിലേക്ക് തിരിയുന്നിടത്താണ് സംഭവം . ചെങ്ങമനാട് സ്റ്റേഷനിലെ പോലീസുകാരനായ പാറക്കടവ് ചിറക്കൽ ക്ഷേത്രത്തിന് സമീപം കളരിക്കൽ വീട്ടിൽ രഞ്ജിത്ത് വിജയൻ ശിവരാത്രിയോടനുബന്ധിച്ച് ആലുവയിൽ സ്പെഷൽ ഡ്യൂട്ടിയിലായിരുന്നു.
മണപ്പുറത്തേക്കുള്ള ആളുകളുടെ വാഹനങ്ങൾ പാലത്തിന് ഇരുവശവും പാർക്ക് ചെയ്യുന്നതിനാൽ ഇവിടെ കടുത്ത ഗതാഗതക്കുരുക്കായിരുന്നു. ഇതിനിടയിലാണ് മദ്യലഹരിയിലായിരുന്ന പ്രതികൾ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചു വന്ന് പാർക്ക് ചെയ്യാൻ ശ്രമിച്ചത്.
ഇതു തടഞ്ഞപ്പോൾ ഇവിടെ ഡ്യൂട്ടി ചെയ്യണ്ടടാ എന്നു പറഞ്ഞ് ഒന്നാംപ്രതി ഹരികൃഷ്ണൻ പോലീസുകാരന്റെ ഇടതു കൈയിൽ പിടിച്ചു തിരിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തുവെന്ന് പോലീസുകാരൻ നൽകിയ പരാതിയിൽ പറയുന്നു. നെഞ്ചിൽ ഇടിച്ചുവെന്നും യൂണിഫോമിന്റെ ലൈൻയാർഡ് വലിച്ച് പൊട്ടിച്ചുവെന്നും പരിതായിലുണ്ട്. പ്രതികളിൽ ഒരാൾ മെഡിക്കൽ ഷോപ്പ് ജീവനക്കാരനും മറ്റൊരാൾ ഇലക്ട്രിക്കൽ ജോലിക്കാരനുമാണ്. പ്രതികളെ ആലുവ കോടതി റിമാൻഡ് ചെയ്തു.
Tags : Two arrested attacking policeman