രണ്ടു കെഎസ്ആർടിസി ജീവനക്കാർക്കു സസ്പെൻഷൻ
Friday, December 2, 2016 4:18 PM IST
കായംകുളം: വിജിലൻസ് സംഘം കായംകുളം കെഎസ്ആർടിസി ഡിപ്പോയിൽ നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ച 4,60,000 രൂപ കണ്ടെത്തിയ സംഭവത്തിൽ രണ്ട് കെഎസ്ആർടിസി ജീവനക്കാരെ സസ്പെൻഡ് ചെയ്തു.

ഡിപ്പോയിലെ കാഷ് സൂപ്രണ്ട് ഷീബാദാസ്, ക്ലാർക്ക് ഹരികുമാർ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ 21ന് ഉച്ചയ്ക്ക് രഹസ്യവിവരത്തെത്തുടർന്ന് ആലപ്പുഴയിൽ നിന്നെത്തിയ വിജിലൻസ്സംഘമാണ് റെയ്ഡ് നടത്തിയത്.

റെയ്ഡിൽ കാഷ് സൂപ്രണ്ട് ഷീബാദാസിന്റെ ബാഗിൽനിന്നും അസാധുവാക്കപ്പെട്ട 1,000ന്റെയും 500ന്റെയും നോട്ടുകൾ ഉൾപ്പെടെ 2,10,000 രൂപ വിജിലൻസ് സംഘം കണ്ടെത്തി.ഇവരെ ചോദ്യം ചെയ്തപ്പോൾ അസാധുവാക്കപ്പെട്ട രണ്ടരലക്ഷം കൂടി മാറ്റിയെടുത്തതായും ഇത് ക്ലാർക്ക് ഹരികുമാറിന്റെ പക്കൽ ഉള്ളതായും മൊഴിനൽകിയിരുന്നു. വിജിലൻസ്സംഘം നടത്തിയ പരിശോധനയിൽ ക്ലാർക്ക് ഹരികുമാറിന്റെ പക്കൽനിന്നും രണ്ടരലക്ഷം കൂടി കണ്ടെത്തുകയായിരുന്നു. പിടികൂടിയ തുക കെഎസ്ആർടിസി എംപ്ലോയീസ് സഹകരണ സംഘത്തിൽനിന്നും ഭവന നിർമാണത്തിനായി രണ്ടുമാസം മുമ്പ് വായ്പയെടുത്തതാണെന്നു ചോദ്യം ചെയ്യലിൽ ഷീബാദാസ് വിജിലൻസ് സംഘത്തിനു മൊഴി നൽകിയെങ്കിലും ഇത് തെളിയിക്കുന്ന രേഖകളില്ലായിരുന്നു.

വിജിലൻസ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.