കാവേരി: കര്‍ണാടക ബന്ദ് പൂര്‍ണം
Sunday, April 19, 2015 10:56 PM IST
ബംഗളൂരു: കാവേരി നദിക്കു കുറുകെ മേക്കെദാത്തുവില്‍ അണക്കെട്ട് നിര്‍മിക്കുന്നതിനു സംസ്ഥാന സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്താനായി കന്നഡ സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദില്‍ ജനജീവിതം സ്തംഭിച്ചു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറു വരെയാണു ബന്ദ് നടത്തിയത്. കര്‍ണാടകയിലെ അറുന്നൂറോളം പ്രാദേശിക സംഘടനകള്‍ കന്നഡ ഒക്കൂട്ട എന്ന പേരില്‍ സമരത്തെ പിന്തുണച്ചു.

ബംഗളൂരു, മൈസൂരു, തുമാകുരു, മാണ്ഡ്യ എന്നിവിടങ്ങളില്‍നിന്നു മികച്ച പ്രതികരണമാണു ബന്ദിനു ലഭിച്ചത്. എന്നാല്‍, ദക്ഷിണകന്നഡ, ഉഡുപ്പി ജില്ലകളില്‍ കാര്യമായ പ്രതികരണമുണ്ടായില്ല. സംസ്ഥാനത്തെ ഹോട്ടലുകളും മാളുകളും മറ്റു വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടു. പെട്രോള്‍ ബങ്ക് ഓണേഴ്സ് അസോസിയേഷനും ലോയേഴ്സ് അസോസിയേഷനും വിവിധ സര്‍ക്കാര്‍ സംഘടനകളും ബന്ദിനെ പിന്തുണച്ചു. ടാക്സികളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. കര്‍ണാടക ആര്‍ടിസി, ബിഎംടിസി എന്നിവയും ബന്ദില്‍ പങ്കെടുത്തെങ്കിലും വൈകുന്നേരം നാലോടെ ഏതാനും ബസുകള്‍ സര്‍വീസ് ആരംഭിച്ചു. കന്നഡ സിനിമാ മേഖലയും സ്തംഭിച്ചു. അതേസമയം, മിക്കയിടങ്ങളിലും സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി.

വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബംഗളൂരു ടൌണ്‍ഹാളില്‍ നിന്നു ഫ്രീഡം പാര്‍ക്കിലേക്കു നടത്തിയ പ്രതിഷേധ റാലിയില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്തു.

നടന്‍ പുനീത് രാജ്കുമാര്‍, കന്നഡ ഒക്കൂട്ട പ്രസിഡന്റ് വട്ടാല്‍ നാഗരാജ്, പ്രവീണ്‍ ഷെട്ടി, എഴുത്തുകാരന്‍ ചന്ദ്രശേഖര്‍ പാട്ടീല്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു.

കാവേരി ബന്ദില്‍ പിറന്നവള്‍ കാവേരി

ബംഗളൂരു: കാവേരി വിഷയത്തില്‍ നടത്തിയ കര്‍ണാടക ബന്ദിന്റെ ദിവസം പിറന്ന പെണ്‍കുഞ്ഞിനു കാവേരി എന്നു പേരിട്ടു. ചാമരാജനഗറിലാണു സംഭവം. പൂര്‍ണഗര്‍ഭിണിയായ യുവതി ആശുപത്രിയിലേക്കു പോകാനായി ഏറെനേരം ബസ് സ്റോപ്പില്‍നിന്നെങ്കിലും ബന്ദ് കാരണം ബസ് എത്തിയില്ല. ഇതേത്തുടര്‍ന്നു യുവതി ആംബുലന്‍സിന്റെ സഹായം തേടി. എന്നാല്‍, ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ യുവതി ഒരു പെണ്‍കുഞ്ഞിനു ജന്മം നല്കുകയായിരുന്നു. കാവേരി ബന്ദ് മൂലം ആംബുലന്‍സില്‍ പിറക്കേണ്ടിവന്ന കുഞ്ഞിനു കാവേരി എന്നു പേരു നല്കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.