ഇരിട്ടി: ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി പൈപ്പിടിൽ പ്രവൃത്തി നടക്കാത്തതിനാൽ മേഖലയിലെ നാല് പ്രധാന റോഡുകളുടെ നവീകരണ പ്രവൃത്തി അനിശ്ചിതത്വത്തിൽ. നിർമാണം പാതിവഴിയിൽ നിലച്ച മലയോര ഹൈവേ വള്ളിത്തോട് - ആറളം പാലം റീച്ചിനാണ് വലിയ തിരിച്ചടി. മഴക്കാലം ആകുന്നതോടെ ഇതുവഴിയുള്ള യാത്ര ദുരിത പുർണമാകും. സണ്ണി ജോസഫ് എംഎൽഎ വിളിച്ചു ചേർത്ത പേരാവൂർ നിയോജക മണ്ഡലം തല മരാമത്ത് - കെഎസ്ടിപി - കെആർഎഫ്ബി അവലോ കന യോഗത്തിലാണ് റോഡ് നിർമാണം വൈകുന്നതിൽ ശക്തമായ പ്രതിഷേധം ഉയർന്നത്.
മലയോര ഹൈവേയിൽ വള്ളിത്തോട് ആനപ്പന്തി പാലം മുതൽ കരിക്കോട്ടക്കരി, എടൂർ -ആറളം പാലം വരെയുള്ള 16.3 കിലോമീറ്റർ ദൂരത്തിൽ മഴക്കാലത്തെ യാത്രയിൽ യോഗത്തിൽ പങ്കെടുത്ത പലരും ആശങ്ക രേഖപെടുത്തി. 53 കോടി രൂപ ചെലവഴിച്ച് മലയോര ഹൈവേയിൽ വള്ളിത്തോട് മുതൽ മണത്തണ വരെ 25.3 കിലോ മീറ്റർ ദൂരം റോഡ് നവീകരണ പ്രവൃത്തികളാണ് ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി പൈപ്പിടിൽ വൈകുന്നതോടെ അനിശ്ചിതത്വത്തിൽ ആയത്. നിലവിലുള്ള റോഡ് ഒന്പത് മീറ്റർ വീതിയിൽ ടാറിംഗ് നടത്തൽ.
ഇരുവശത്തും നടപ്പാത, അപകട സ്ഥലങ്ങളിൽ പാർശ്വഭിത്തി നിർമാണം, വെമ്പുഴ , ആനപ്പന്തി, ചേംതോട് പാലങ്ങളുടെ പുനർനിർമാ ണം ഉൾപ്പെടെയുള്ള പ്രവൃത്തിയാണ് കെആർഎഫ്ബിയുടെ നേതൃത്വത്തിൽ നടത്തുന്നത്. ഇതിനാ യി നിലവിലുള്ള റോഡും വെട്ടിപ്പൊളിച്ചിട്ട നിലയിലാണ്. ഓവുചാൽ പണി തുടങ്ങിയെങ്കിലും മിക്ക സ്ഥലങ്ങളിലും പൂർത്തീകരിച്ചിട്ടില്ല.
പുനർനിർമിക്കേണ്ട മൂന്നു പാലങ്ങളിൽ വെമ്പുഴച്ചാൽ, ചേംതോട് പാലങ്ങളുടെ പണി തുടങ്ങി യെങ്കിലും അഞ്ചുമാസം പിന്നിട്ടിട്ടും വാർഫ് ഘട്ടം വരെ എത്തിയിട്ടില്ല. രണ്ടാമത്തെ ഘട്ടത്തിൽ നിർമാണം തുടങ്ങാനിരുന്ന ആനപ്പന്തിപാലം മഴയ്ക്കു മുന്പ് തീരില്ലെന്നു ഉറപ്പായതിനാൽ പൊളിക്കാൻ നാട്ടുകാർ സമ്മതിച്ചിരുന്നില്ല. ജല അഥോറിറ്റി പൈപ്പിടീൽ എപ്പോൾ നടക്കുമെന്ന എംഎൽഎ ചോദിച്ചപ്പോഴും വ്യക്തമായ മറുപടി ഉദ്യോഗസ്ഥർക്ക് നല്കാനായില്ല.
പൈപ്പിടിൽ പ്രവൃത്തി നടന്ന ആറളം പാലം - മണത്തണ റീച്ചിൽ ഡെൻസ് ബിറ്റുമിൻ മക്കാഡ് ടാറിംഗ് പൂർത്തിയായി. അവശേഷിച്ച ഭാഗമാണ് ജല അഥോറിറ്റി പൈപ്പിടൽ നടത്താത്.
കരാർ പൂർത്തിയാക്കിയ
റോഡുകളും പാതിവഴിയിൽ
കരാർ പൂർത്തിയാക്കിയ വിളക്കോട് - അയ്യപ്പൻ കാവ് (മൂന്ന് കോടി രൂപ), എടത്തൊട്ടി - പെരുമ്പുന്ന (3.85 കോടി രൂപ), കരിക്കോട്ടക്കരി - ഈന്തുംകരി (75 ലക്ഷം രൂപ) എന്നീ റോഡുകളുടെ നവീകരണ പ്രവൃത്തി തുടങ്ങാത്തതും യോഗത്തിൽ ചർച്ചയായി. തെറ്റുവഴി - മണത്തണ റോഡിൽ ആദ്യരണ്ടര കിലോമീറ്ററിൽ 3.1 കോടി രൂപ ചെലവിൽ നടത്തുന്ന നവീകരണത്തിൽ ബിറ്റുമിൻ മെക്കാഡം ടാറിംഗ് മൂന്ന് ദിവസം കൊണ്ട് നടത്തും. അവശേഷിച്ച രണ്ട് കിലോമീറ്ററിൽ മൂന്ന് കോടി രൂപ അനുവദിക്കുന്നതിനായി ശിപാർശ നല്കി.
കൊട്ടിയൂരിലേക്കുള്ള
റോഡുകളും സജ്ജമായില്ല
കൊട്ടിയൂർ പാലം പണി പൂർത്തീകരണ ഘട്ടത്തിലാണെങ്കിലും കൊട്ടിയൂർ ഉത്സവത്തിനു മുന്പ് ടാറിംഗ് ഉൾപ്പെടെ പൂർത്തിയാകാത്തതും പ്രതിഷേധത്തിന് കാരണമായി. കൊട്ടിയൂർ, കേളകം, കണിച്ചാൽ കുടിവെള്ള പദ്ധതിക്ക് മതിയായ വെള്ളം ഉറപ്പ് വരുത്തുന്നതിനായി തടയണ നിർമിക്കാൻ ശിപാർശ നല്കാനും യോഗം തീരുമാനിച്ചു. കണിച്ചാറിൽ പദ്ധതിയിൽ നിന്നു ഉടൻ ജലവിതരണം ആരംഭിക്കും.
ഇരിട്ടി - പേരാവൂർ - നെടുംപൊയിൽ റോഡിന്റെ റീടാറിംഗിനായി അനുവദിച്ച അഞ്ചു കോടി രൂപയുടെ പ്രവൃത്തി സാങ്കേതികാനുമതിയ്ക്കായി സമർപ്പിച്ചു. അയ്യൻകുന്നിലെ എടൂർ - വാണിയപ്പാറ - ചരൾ - കച്ചേരിക്കടവ് - പാലത്തിൻ കടവ് റീബിൽഡ് കേരള റോഡ് പണി ജൂൺ ആദ്യ വാരം പൂർത്തിയാക്കും. റോഡ് ഉപരിതല പ്രവൃത്തികൾ പൂർത്തിയായി. മീൻകുണ്ടിലെ ഗ്യാബിയോൺ വാൾ, സ്വകാര്യ സ്ഥലങ്ങളുടെ സംരക്ഷണ ഭിത്തി, 13 ബസ് കാത്തിരിപ്പു കേന്ദ്രം എന്നിവയുടെ പ്രവൃത്തി നികൂടി പൂർത്തീകരിക്കേണ്ടതുണ്ട്. സ്ഥലം കണ്ടെത്തുന്നതിനായി അയ്യൻകുന്നിൽ ജനപ്രതിനിധി കളുടെ യോഗം വിളിക്കാനും തീരുമാനിച്ചു. അയ്യൻകുന്ന്, ആറളം പഞ്ചായത്ത് ജൽ ജീവൻ മിഷൻ പദ്ധതി പൈപ്പിടൽ ഉടൻ പൂർത്തിയാക്കണമെന്നും ജനജീവിതം ദുരിതമാക്കാതെ നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ നിർദേശിച്ചു.
പെെപ്പിടൽ പൂർത്തീകരിച്ചാൽ
ഉടൻ റോഡ് നിർമാണം
പൈപ്പിടിൽ പൂർത്തിയാക്കിയാൽ വള്ളിത്തോട് - ആറളം പാലം റീച്ചിൽ മലയോര ഹൈവേ റൂട്ടിൽ മഴയ്ക്ക് മുൻപ് റോഡ് അരികുകൾ വെറ്റ് മിക്സ് മെക്കാഡം നടത്തി ഗതാഗത യോഗ്യമാക്കി തരുമെന്ന് കെആർഎഫ്ബി എൻജിനിയർ പി.സജിത്ത് അറിയിച്ചു. വെമ്പുഴ പാലം ജൂൺ ആദ്യ വാരവും ചേംതോട് പാലം ജൂൺ മൂന്നാം വാരവും വാർഫ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എൻജിനിയർ ഷാജി തയ്യിൽ (മരാമത്ത് കെട്ടിട നിർമാണ വിഭാഗം), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർമാരായ ഷീല ചോറൻ (റോഡ്സ്), കെ. ആശിഷ് കുമാർ (കെഎസ്ടിപി) എന്നിവർ പങ്കെടുത്തു.