കല്ലിയൂരിൽ ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവ് പോലീസ് പിടിയില്‍
1584123
Friday, August 15, 2025 7:08 AM IST
നേമം: വെള്ളായണി കല്ലിയൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് പോലീസ് പിടിയില്‍.
കല്ലിയൂര്‍ പുന്നമൂട് കുരുവിക്കാട് പള്ളിയറ ശ്രീഭഗവതി ദേവിക്ഷേത്രത്തിനു സമീപം കുന്നത്തുവിള വീട്ടില്‍ ബിന്‍സി (31) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുനിലി(40) നെ നേമം പോലീസ് അറസ്റ്റുചെയ്തു.
ഇന്നലെ രാവിലെയാണ് വീടിനുള്ളില്‍ ബിന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപവാസിയായ കുട്ടി രാവിലെ പഞ്ചസാര വാങ്ങനായി ബിന്‍സിയുടെ വീട്ടിലെത്തി വിളിച്ചപ്പോള്‍ കതക് തുറക്കാത്തതിനാല്‍ അകത്തു കയറി നോക്കിയപ്പോഴാണ് തറയില്‍ ബിന്‍സി കിടക്കുന്നത് കണ്ടത് വിളിച്ചിട്ടും ബിന്‍സി എണീക്കാത്തതിനാല്‍ തലയില്‍ മൂടിയിരുന്ന പുതപ്പ് കുട്ടി മാറ്റിയപ്പോഴാണു രക്തം വാര്‍ന്നനിലയില്‍ ബിന്‍സി കിടക്കുന്നത് കണ്ടത്.
കുട്ടി നിലവിളിച്ചുകൊണ്ടു വീട്ടുകാരെയും നാട്ടുകാരെയും അറിയിക്കുകയും വിവരം അറിയിക്കുകയും നാട്ടുകാര്‍ ചേര്‍ന്നു ശാന്തിവിള താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയുമായിരുന്നു. ഈ സമയം ബിന്‍സിയുടെ മക്കളായ സനോജിനെയും സിദ്ധാര്‍ഥിനെയും സ്കൂളില്വിട്ടശേഷം അയല്പക്കത്ത് ഒളിച്ചിരിക്കുകയായിരുന്ന സുനിലും ബിന്‍സിയെ ആശുപത്രിയിലാക്കാന്‍ എത്തി.
സംശയാസ്പദമായി ആശുപത്രിയില്‍നിന്ന സുനിലിനെ അവിടെവച്ചു പോലീസ് ചോദ്യം ചെയ്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാത്രി ബിന്‍സി ഫോണില്‍ സംസാരിച്ചിരുകൊണ്ടിരുന്നതാണ് പ്രകോപനത്തിനു കാരണമായതെന്നു സുനില്‍ പോലീസിനോട് പറഞ്ഞു. സുനില്‍ ലഹരി ഉപയോഗിക്കുന്നയാളാണെന്ന് പോലീസ് പറഞ്ഞു. സംശയത്തിന്റെ പേരില്‍ ബിന്‍സിയുമായി വഴക്കിടുന്നത് പതിവാണ്. കുട്ടികളെയും ക്രൂരമായി ഇയാള്‍ ഉപദ്രവിക്കാറുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു.
പുലര്‍ച്ചെയാണു കൊലപാതകം നടന്നതെന്നു കരുതുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള രണ്ടു മുറിവാണ് മരണത്തില്‍ കലാശിച്ചത്. വെള്ളനാട് സ്വദേശിനിയാണ് ബിന്‍സി. കല്ലിയൂര്‍ പഞ്ചായത്തിലെ ഹരിതകര്‍മസേനയിലെ അംഗമാണ്. കൂലിപണിക്കാരനാണ് സുനില്‍. ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം പരിശോധനയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
അമ്മ മരിച്ചത് അറിയാതെ സ്കൂളിലെത്തി കുരുന്നുകള്‍
നേമം : അമ്മ ബിന്‍സി മരിച്ചതറിയാതെ സ്കൂളിലെ ത്തി നാലാം ക്ലാസ് വിദ്യാര്‍ഥിയായ സനോജും രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ സിദ്ധാര്‍ഥും. അതിരാവിലെ തഭക്ഷണം വാങ്ങി കൊടുത്ത് കുട്ടികളെ സ്കൂളിലാക്കി യതു സുനിലാണ്. അമ്മയ് ക്ക് സുഖമില്ലായെന്നാണ് കുട്ടികളോടു സുനില്‍ പറഞ്ഞത്. എന്നും ബിന്സിയാണു കുട്ടികളെ സ്കൂട്ടറില്‍ സ്കൂളില്‍ കൊണ്ടാക്കിയിരുന്നത്. കഴിഞ്ഞ ദിവസ വും ഇവര്‍ സ്കൂട്ടറില്‍ പോകുന്നതു നാട്ടുകാര്‍ കണ്ടിരുന്നു.
എന്നാൽ രാത്രിയിലുണ്ടായ പ്രശ്നങ്ങളാകാം കൊലപാതകത്തിനിടയാക്കിയതെന്നാണു പോലീസിന്റെ നിഗമനം. കുട്ടികളെ ബിന്‍സിയുടെ ബന്ധുക്കളോടൊപ്പം വിടാനാണ് പോലീസിന്റെ തീരുമാനം. ബിന്‍സിയുടെ കൊലപാതക വിവരം രാവിലെയാണ് നാട്ടുകാര്‍ അറിയുന്നത്. ഹരിതകര്‍മ സേനയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ നാട്ടിലെല്ലാവര്‍ക്കും സുപരിചിതയാണ് ബിന്‍സി.
ബിന്‍സിയെ ആംബുലന്‍സില്‍ ആദ്യം കൊണ്ടുപോയത് ശാന്തിവിള താലൂക്ക് ആശുപത്രിയിലാണ്. കൊലപാതക വിവരമറിഞ്ഞ് നിരവധിപേര്‍ ആശുപത്രിയില്‍ എത്തി. നാലുവര്‍ഷം മുമ്പ് കുരുവിക്കാട്ടില്‍ വസ്തുവാങ്ങിയാണ് സുനില്‍ വീടുവച്ചത്. ഇതിന് സമീപത്താണ് സുനിലിന്റെ കുടുംബ വീട്.