പ്രധാനമന്ത്രിയുടെ വരവ് : ഏറ്റവും വലിയ സുരക്ഷാസന്നാഹം ഒരുക്കി വിഴിഞ്ഞം തീരം
1546878
Wednesday, April 30, 2025 6:59 AM IST
വിഴിഞ്ഞം: കേരളത്തിന്റെ വികസന പദ്ധതിയായ അന്താരാഷ്ട്ര തുറമുഖം രാഷ്ട്രത്തിനു സമർപ്പിക്കാനെത്തുന്ന പ്രധാനമന്ത്രിക്കായികേരളം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ സുരക്ഷാ സന്നാഹത്തിനു വിഴിഞ്ഞം സാക്ഷ്യം വഹിക്കും. ഇന്ത്യയുടെ ഇന്നത്തെസാഹചര്യം കണക്കിലെടുത്ത് കടലിലും കരയിലും പഴുതടച്ചുള്ള സുരക്ഷയൊരുക്കാനാണ് അധികൃതരുടെ തീരുമാനം.
കേരളത്തിലെ വിവിധ സ്റ്റേഷനുകളിലും ക്യാമ്പുകളിൽ നിന്നുമായി 2500 ഓളം പോലീസുകാർ കരയിലെ ക്രമസമാധാനപാലനത്തിനുണ്ടാകും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ തുറമുഖമേഖലയിലും വിഴിഞ്ഞത്തുമായി ഇവരെ വിന്യസിക്കും. കടലിൽ സേനകളുടെ യുദ്ധക്കപ്പലുകളും പട്രോൾ ബോട്ടുകളും ഇന്നു മുതൽ അണിനിരക്കും. വിവിധതീരദേശ സ്റ്റേഷനിൽ നിന്നുള്ള അഞ്ച് ഇന്റർസെപ്റ്റർ ബോട്ടുകൾ രംഗത്തിറങ്ങും .
വിഴിഞ്ഞം തീരദേശ സ്റ്റേഷനിലെ പോലീസുകാർക്കു പുറമെ 50 പേർ അധികമായി കടൽ പട്രോളിംഗിനുണ്ടാകും. കോസ്റ്റ് ഗാർഡിന്റെ വിഴിഞ്ഞം, കൊച്ചിൻ യൂണിറ്റിൽ നിന്നുമായി അഞ്ച് കപ്പലുകൾ സുരക്ഷയൊരുക്കാൻ വിഴിഞ്ഞം കടലിൽ നങ്കൂരമിടും. ആവശ്യമെങ്കിൽ നിമിഷ നേരം കൊണ്ട് വിഴിഞ്ഞത്ത് എത്താൻ പാകത്തിൽ ഹെലികോപ്റ്ററുകളും സഞ്ജമാക്കി നിർത്തുമെന്നും അധികൃതർ പറയുന്നു.
കൂടാതെ ഉൾക്കടലിൽ നേവിയുടെ വമ്പൻ യുദ്ധക്കപ്പലുകളും സർവ്വസന്നാഹങ്ങളുമായി നിലയുറപ്പിക്കും. കടൽ യാനങ്ങളും കപ്പലുകളും പ്രധാനമന്ത്രി വന്നു മടങ്ങുന്നതുവരെ കർശന നിരീക്ഷണ വിധേയമാക്കുമെന്നും അധികൃതർ അറിയിച്ചു.
ചാരക്കണ്ണുകളുമായി എയർ ഫോഴ്സിന്റെ ഹെലികോപ്റ്ററുകളും വിമാനങ്ങളു ആകാശത്ത് വട്ടമിട്ടു പറന്നു നിരീക്ഷണം നടത്തും. ഇതിനുപരി മറൈൻ എൻഫോഴ്സ്മെന്റിന്റെ മറൈൻ ആംബുലൻസും കടലിൽ മുഴുസമയം ഉണ്ടാകും. എന്നാൽ എസ്പിജിയുടെ പൂർണ നിയന്ത്രണത്തിലും നിർദേശത്തിലുമായിരിക്കും എല്ലാ വിഭാഗത്തിന്റെയും സുരക്ഷയൊരുക്കൽ. ഉദ്ഘാടന ദിവസം തുറമുഖത്തു ചരക്കുമായി കപ്പൽ അടുക്കുന്നതിനു നിയന്ത്രണമില്ലെന്ന് അധികൃതർ പറയുന്നു.
എന്നാൽ സുരക്ഷാ കാരണങ്ങളാൽ എസ്പിജിയുടെ നിർദേശാനുസരണം കാര്യങ്ങൾ തീരുമാനിക്കുമെന്നും അറിയുന്നു. തുറമുഖം ഇന്നു മുതൽ എസ്പിജിയുടെ നിയന്ത്രണത്തിലായി. ഇവരുടെ നിർദേശാനുസരണം ഉദ്ഘാടന വേദിയുടെയും ഹെലിപാഡിന്റെ നിർമാണവും ഏതാണ്ട് പൂർത്തിയായി. കർശന പരിശോധനകൾക്കു ശേഷമാണു വേദി ഉൾപ്പെടെയുള്ള നിർമാണത്തിനെത്തിയ തൊഴിലാളികളെയും കടത്തിവിട്ടത്.