നിലന്പൂർ ഉപതെരഞ്ഞെടുപ്പ്: കളം നിറഞ്ഞ് സ്ഥാനാർഥികൾ
1567372
Sunday, June 15, 2025 4:43 AM IST
നാലാം നാൾ ബൂത്തിലേക്ക്
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിന് ഇനി നാലുനാൾ മാത്രം. ശക്തമായ മഴക്കിടയിലും ആവേശം ചോരാതെ പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുന്പോൾ വിവാദങ്ങളും ആരോപണ, പ്രത്യാരോപണങ്ങളുമായി കളം നിറഞ്ഞ് സ്ഥാനാർഥികളും നേതാക്കളും. വിജയം ഉറപ്പിക്കാൻ മുന്നണികൾ ശക്തമായ പ്രവർത്തനത്തിലാണ്.
അടിയൊഴുക്കുകളിൽ പ്രതീക്ഷയർപ്പിച്ച് തൃണമൂൽ കോണ്ഗ്രസ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ. തെരഞ്ഞെടുപ്പിന് നാലുനാൾ മാത്രം ശേഷിക്കേ നിലന്പൂരിലേക്ക് പണം ഒഴുക്കാനുള്ള സാധ്യത മുന്നിൽ കണ്ട് പോലീസ് പരിശോധന ശക്തമാക്കിയിരിക്കുന്നു. നിലന്പൂർ നായാടംപൊയിൽ മലയോര ഹൈവേ, നാടുകാണി ചുരത്തിന്റെ വഴിക്കടവ് ചെക്ക്പോസ്റ്റ്, വടപുറം ഭാഗം എന്നിവിടങ്ങളിലാണ് വാഹന പരിശോധന ഉൗർജിതമാക്കാൻ പോകുന്നത്. പ്രചാരണം കൊഴുക്കുന്പോഴും വിജയം അത്ര എളുപ്പമല്ലെന്ന് തിരിച്ചറിവാണ് മുന്നണികളെ ആശങ്കയിലാഴ്ത്തുന്നത്.
ഭരണനേട്ടത്തിൽ എൽഡിഎഫും ഭരണവിരുദ്ധ വികാരത്തിൽ യുഡിഎഫും പ്രതീക്ഷയർപ്പിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങളിലും നിലന്പൂരിലെ വികസന മുരടിപ്പിലും ഉൗന്നൽ നൽകിയാണ് എൻഡിഎ പ്രചാരണം. മണ്ഡലത്തിൽ തനിക്ക് അനുകൂലമായ അടിയൊഴുക്കുകളിലാണ് പി.വി. അൻവറിന്റെ പ്രതീക്ഷ.
എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജും തികച്ചും ആത്മവിശ്വാസത്തിലാണ്. അതിനാൽ തന്നെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്. വെൽഫെയർ പാർട്ടി പിന്തുണ യുഡിഎഫിന് ഗുണമോ ദോഷമോ എന്നറിയാൻ ഫലം വരും വരെ കാത്തിരിക്കേണ്ടിവരും.
പിഡിപി ബന്ധം എൽഡിഎഫിനും തലവേദനയാകും. കത്തോലിക്ക കോണ്ഗ്രസ് ഇത്തരം പിന്തുണകൾക്കെതിരെ സർക്കുലർ ഇറക്കിയത് ഇരുമുന്നണികൾക്കും വലിയ പ്രതിസന്ധിയാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. കത്തോലിക്ക കോണ്ഗ്രസ് ഇടപെടൽ മണ്ഡലത്തിൽ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. വിവാദങ്ങൾക്ക് ചെവി കൊടുക്കാതെ വന്യമ്യഗശല്യവും ജനകീയ വിഷയങ്ങളിലും ഉൗന്നിയാണ് പി.വി. അൻവറിന്റെ പ്രചാരണം. നിലന്പൂരിന്റെ വികസനത്തിന് ഒരു വോട്ട്. അതാണ് എൻഡിഎ പ്രചാരണ വിഷയം. നാല് സ്ഥാനാർഥികളുടെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വലിയ പ്രവർത്തക സാന്നിധ്യമാണുള്ളത്.
അതിനാൽ ജനവിധിയറിയാൻ 23 വരെ കാത്തിരിക്കുക തന്നെ വേണം. പുറത്ത് വലിയ ഭൂരിപക്ഷം നേതാക്കൾ അവകാശപ്പെടുന്പോഴും ഉള്ളിൽ നിറയെ ആശങ്കയാണ്. നിലന്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം മുന്നണികളുടെ രാഷ്ട്രീയ ഭാവിയുടെ ചൂണ്ടുപലകയാകും. നിലന്പൂരിൽ വിജയിച്ചില്ലെങ്കിൽയുഡിഎഫിന് അത് വലിയ പ്രത്യാഘാതമാകും. അത് മുന്നണിക്കുള്ളിലുംപെട്ടിത്തെറിക്ക് ഇടയാക്കുമെന്ന തിരിച്ചറിവും നേതാക്കൾക്കുണ്ട്.
എൽഡിഎഫിന് സീറ്റ് നിലനിറുത്താനായില്ലെങ്കിൽ മൂന്നാം തവണയും തുടർ ഭരണം എന്നത് വലിയ കടന്പയായി മാറും. മാത്രമല്ല, കുഞ്ഞാലിയുടെ മണ്ണിൽ 1967 ന് ശേഷം പാർട്ടി ചിഹ്നത്തിൽ വിജയിച്ച ഒരു എംഎൽഎ എന്ന സ്വപ്നത്തിനും മങ്ങലേൽക്കും. കൂടാതെ പി.വി. അൻവറിന് മുന്നിലെ പരാജയവുമായി മാറും. മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് ദിവസം തുടർച്ചയായി നിലന്പൂരിൽ ക്യാന്പ് ചെയ്ത്തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നുവെന്നത് എൽഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ എത്ര മാത്രം ഗൗരവമായി കാണുന്നുവെന്ന് വ്യക്തമാണ്.
പി.വി. അൻവറിനാകട്ടെ ഇത് രാഷ്ട്രീയ നിലനിൽപ്പിന്റെ പോരാട്ടമാണ്. അതേസമയം വോട്ട് വർധനവിലൂടെ സംസ്ഥാനത്ത് ബിജെപിയുടെയും എൻഡിഎയുടെയും അടിത്തറ ശക്തമാണ് എന്ന് തെളിയിക്കേണ്ടതുമുണ്ട് സ്ഥാനാർഥി മോഹൻ ജോർജിന്.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രിയങ്കാഗാന്ധി എംപി, തൃണമൂൽ കോണ്ഗ്രസ് എംപി യൂസഫ് പഠാൻ എന്നിവർ ഇന്ന് പ്രചാരണത്തിനിറങ്ങുന്പോ്ൾ നിലന്പൂർ മണ്ഡലത്തിൽ വീറും വാശിയും നിറയും.