‘സൗരോർജ വേലി പ്രവൃത്തി തടസപ്പെടുത്തുന്നവർക്കെതിരേ നടപടി’
1599879
Wednesday, October 15, 2025 5:17 AM IST
വന്യജീവി ആക്രമണം തടയാൻ യോഗം ചേർന്നു
മലപ്പുറം: വന്യമൃഗശല്യം ലഘൂകരികരിക്കുന്നതിന്റെ ഭാഗമായി സൗരോർജ വേലികൾ സ്ഥാപിക്കുന്നത് ആരെങ്കിലും തടസപ്പെടുത്തിയാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ. വിനോദ്.
വന്യജീവി ശല്യം കുറയ്ക്കുന്നതിന്റെ ഭാഗമായി വനംവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന 45 ദിവസത്തെ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന നിലന്പൂർ നോർത്ത് ഡിവിഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് കളക്ടറുടെ നിർദേശം.
നിലന്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ്കുമാർ ആദ്യഘട്ടത്തിൽ ലഭിച്ച പരാതികളിൽ ജില്ലാതലത്തിൽ പരിഹാര നടപടികൾ ആവശ്യമായ വിഷയങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. ഫെൻസിംഗ് പരിപാലനം ഉറപ്പാക്കുന്നതിന് പഞ്ചായത്തുകൾ ഇന്നോവേറ്റീവ് പ്രോജക്ടിൽ ഉൾപ്പെടുത്തി വാച്ചർമാരെ നിയമിക്കണമെന്നും തെരഞ്ഞെടുത്ത വാച്ചർമാർക്ക് വനംവകുപ്പ് പരിശീലനം നൽകണമെന്നും കളക്ടർ നിർദേശിച്ചു.
മുണ്ടേരി സീഡ് ഫാമിലെ തൊഴിലാളികളെ റൊട്ടേഷൻ അടിസ്ഥാനത്തിൽ ഫെൻസിംഗ് പരിപാലന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനും അവർക്ക് ആവശ്യമായ പരിശീലനം നൽകാനും തീരുമാനമായി. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ, മിഷൻ ഫെൻസിംഗ് സ്റ്റേറ്റ് ലെവൽ നോഡൽ ഓഫീസർ എം.കെ. സമീർ, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പ്രധാന തീരുമാനങ്ങൾ
സ്വകാര്യ തോട്ടങ്ങളിലെ കാട് വെട്ടണം
വനമേഖലയോട് ചേർന്നുള്ള സ്വകാര്യതോട്ടങ്ങളിൽ കാട് വെട്ടാതെ കിടക്കുന്നത് വന്യമൃഗ ശല്യത്തിന് കാരണമാകുന്നതായി യോഗം വിലയിരുത്തി. ഇത്തരം സ്ഥലങ്ങളുടെ ഉടമകൾക്ക് കാട് വെട്ടാനുള്ള നോട്ടീസ് നൽകാനും നിർദേശങ്ങൾ അവഗണിച്ചാൽ പഞ്ചായത്തിന്റെ ചെലവിൽ കാട് വെട്ടി തുക ഉടമയിൽ നിന്ന് ഈടാക്കുമെന്നും കളക്ടർ പറഞ്ഞു.
വർഷങ്ങളായി ഉടമകളില്ലാതെ കാട് മൂടി കിടക്കുന്ന സ്ഥലങ്ങൾ കൃഷിക്ക് ഉപയോഗപ്പെടുത്താനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും കളക്ടർ അറിയിച്ചു.
ദുരന്തങ്ങൾ അറിയിക്കാൻ സൗകര്യമൊരുക്കും
വനംവകുപ്പിന്റെ വിവിധ സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾക്ക് സിഎസ്ആർ ഫണ്ട് ലഭ്യമാക്കുന്നതിന് അത്തരം സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ കത്ത് നൽകും. വനംവകുപ്പിന്റെ ജില്ലാ എമർജൻസി ഓപറേഷൻ സെന്റർ ജില്ലാ ഭരണകൂടത്തിന്റെ സെന്ററുമായി ബന്ധിപ്പിച്ച് പൊതുജനങ്ങൾക്ക് വന്യമൃഗ ആക്രമണം ഉൾപ്പെടെ ദുരന്തങ്ങൾ അറിയിക്കാൻ ഒരൊറ്റ നന്പറിൽ വിളിക്കാനുള്ള സൗകര്യം ഒരുക്കാനും തീരുമാനിച്ചു.
നാടുകാണി ചുരത്തിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ സ്ക്വാഡ്
നാടുകാണി ചുരത്തിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ വനംവകുപ്പും പഞ്ചായത്തും ചേർന്ന് പ്രത്യേക സ്ക്വാഡ് രൂപീകരിക്കാനും നിയമലംഘകരിൽ നിന്ന് കനത്ത പിഴ ഈടാക്കാനും യോഗം തീരുമാനിച്ചു. വനമേഖലയിലെ വിനോദസഞ്ചാരികൾ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നത് തടയാൻ ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കുകയും പിടിച്ചെടുക്കുന്ന പാത്രങ്ങൾ ഹരിത കർമസേന മുഖേന സ്റ്റീൽ പ്ലേറ്റുകളാൽ പകരം വയ്ക്കുകയും ചെയ്യും.
കൂടാതെ, ഊട്ടി മാതൃകയിൽ വിനോദ സഞ്ചാരികളിൽ നിന്ന് ഗ്രീൻ ടാക്സ് ഈടാക്കി ലഭ്യമാകുന്ന തുക മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതിക്കായി സർക്കാരിനോട് ശിപാർശ ചെയ്യുവാൻ യോഗം തീരുമാനിച്ചു.
കാട്ടുപന്നികളെ വെടിവയ്ക്കുന്നതിന് പ്രതിഫലം വർധിപ്പിക്കാൻ ശിപാർശ ചെയ്യും
കാടിനകത്ത് കുളം, ചെക്ക് ഡാം, വൈദേശിക സസ്യനിർമാർജനം തുടങ്ങിയ പ്രവർത്തനങ്ങൾ എൻആർഇജിഎസ് പദ്ധതിയിൽ ഉൾപ്പെടുത്താൻ പഞ്ചായത്തുകൾക്ക് കളക്ടർ നിർദേശം നൽകി. കാട്ടുപന്നികളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഷൂട്ടർമാരുടെ പ്രതിഫലം വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതിനായി അടിയന്തര യോഗം വിളിക്കാനും സാമൂഹ്യസേവനത്തിന്റെ ഭാഗമായും ഈ പ്രവർത്തനം കാണണമെന്ന് കളക്ടർ ആവശ്യപ്പെട്ടു.
കാട്ടുപന്നികളെ വെടിവയ്ക്കുന്നതിനും സംസ്കരിക്കുന്നതിനും അനുവദിക്കുന്ന ഫണ്ട് വർധിപ്പിക്കാൻ സർക്കാരിനോട് ശിപാർശ ചെയ്യുമെന്നും അറിയിച്ചു.