വർണം വിതറി ന്യൂജെൻ പൂരം
1600392
Friday, October 17, 2025 6:06 AM IST
തൊടുപുഴ: കലയുടെ മുന്തിരിത്തോപ്പിൽ വർണ ശലഭങ്ങൾ പറന്നിറങ്ങി. ന്യൂജെൻ പൂരത്തിൽ ശ്രുതി, താള, ലയ മാധുരിയിൽ ആസ്വാദകരുടെ ഹൃദയം നിറഞ്ഞു തുളുന്പി. നൃത്ത-നൃത്തേതര ഇനങ്ങളിൽ വീറും വാശിയും മുറ്റിയ പോരാട്ടമാണ് അരങ്ങേറിയത്.
തൊടുപുഴ വിമല പബ്ലിക് സ്കൂളിൽ ആരംഭിച്ച സെൻട്രൽ കേരള സഹോദയ കലോത്സവം സർഗധ്വനി -2025 ന്റെ ആദ്യ ദിനം മത്സരങ്ങൾ പൂർത്തിയായപ്പോൾ 500 പോയിന്റ് നേടി മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ ഒന്നാമതും 421 പോയിന്റോടെ വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ രണ്ടാമതും 380 പോയിന്റോടെ തൊടുപുഴ വിമല പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനത്തുമാണ്. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളും വാളകം ബ്രൈറ്റ് പബ്ലിക് സ്കൂളും 314 എന്നി പോയിന്റുകളുമായി തൊട്ടുപിന്നിലുണ്ട്. ഇന്നലെ 41 മത്സരങ്ങളാണ് നടന്നത്. മത്സരഫലങ്ങൾ ഇനിയും പുറത്തുവരാ നുള്ളതിനാൽ പോയിന്റുനിലയിൽ മാറ്റും വരും.
മാർഗംകളിയിൽ വാഴക്കുളം വൈബ്
തൊടുപുഴ: മാർഗംകളിയിൽ വെന്നിക്കൊടി പാറിച്ച് വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂൾ. കഴിഞ്ഞ വർഷം സഹോദയ കലോത്സവത്തിൽ മൂന്നാം സ്ഥാനത്തായ സ്കൂൾ ഇത്തവണ ചിട്ടയായ പരിശീലനത്തിലൂടെയാണ് ഒന്നാം സ്ഥാനം കൈപ്പിടിയിലൊതുക്കിയത്.

വർഷങ്ങളായി മാർഗംകളി പരിശീലിപ്പിക്കുന്ന ബിജു മൂലമറ്റമാണ് നാലു മാസത്തെ പരിശീലനം നൽകിയത്. ഗൗരി കൃഷ്ണ, റിച്ച എലിസ് ജിജോ, മീനാക്ഷി ഷിബി, ഇസബൽ സൻജോയ്, ആർദ്ര പി. അനിൽ, മഹിത സി. ബിനു, ഗായത്രി എസ്. നായർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 32 വർഷമായി മാർഗംകളി പരിശീലിപ്പിക്കുന്ന ബിജു മൂലമറ്റം ഇഎംഎച്ച്എസ്എസിലെ നൃത്താധ്യാപകൻ കൂടിയാണ്.
അരങ്ങുണർത്തി അമൃത വിദ്യാലയം
തൊടുപുഴ: സംഘനൃത്തം കാറ്റഗറി -2 വിഭാഗത്തിൽ ആദ്യ മത്സരത്തിൽതന്നെ ഒന്നാം സ്ഥാനം നേടിയെടുത്തതിന്റെ ആഹ്ലാദത്തിലാണ് പെരുന്പാവൂർ അമൃത വിദ്യാലയം. പരിശീലകനായ വിനോദ് പാലക്കാട് ഏഴു ദിവസത്തെ പരിശീലനം മാത്രമാണ് ഇവർക്കു നൽകിയത്.

ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്ന കുട്ടികൾ ബാക്കി സമയങ്ങളിൽ അധ്യാപകരുടെ സഹായത്തോടെ പരിശീലനം പൂർത്തിയാക്കിയാണ് വേദിയിൽ എത്തിയത്. സഹോദയയിലെ ആദ്യ മത്സരത്തിൽതന്നെ മറ്റ് സ്കൂളുകളെ പിന്തള്ളി ഒന്നാം സ്ഥാനം നേടി.
സി.എസ്. ദേവനന്ദ, അനന്തലക്ഷ്മി എസ്.പ്രദീപ്, ഋഷിക എം.നായർ, സാന്ദ്ര സന്ദീപ്, ദേവന കാർത്തിക, നിവേദ സജീഷ്, നിഹാരിക സായൂജ് എന്നിവരാണ് ടീമിലുണ്ടായിരുന്നത്.
താരശോഭയിൽ അന്ന മരിയ
തൊടുപുഴ: സിനിമയിലെ തിളക്കം കലോത്സവ വേദിയിലും ആവർത്തിച്ച അന്ന മരിയ ജോബി. കാറ്റഗറി -4 പെണ്കുട്ടികളുടെ മോണോആക്ടിൽ മൂന്നാം തവണയും അന്ന ജൈത്ര യാത്ര തുടർന്നു. തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂളിലെ പ്ലസ് വണ് വിദ്യാർഥിനി കൂടിയായ അന്ന ഏഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

സ്വർഗം, മധുരരാജ, മാർക്കോണി മത്തായി, ഇര, ബ്രദേഴ്സ് ഡേ, ഞാൻ മേരിക്കുട്ടി, തമിഴ് ചിത്രമായ പേട്ടറാപ്പ് എന്നി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അവതാരകയായും മിന്നും പ്രകടനമാണ് മഞ്ചാടി ജോബി എന്നറിയപ്പെടുന്ന ഈ മിടുക്കി കാഴ്ച വച്ചിട്ടുള്ളത്.
ട്രാൻസ്ജെൻഡേഴ്സിന്റെ നൊന്പരങ്ങൾ ഭാവതീവ്രതയോടെ അവതരിപ്പിച്ചാണ് ഒന്നാം സ്ഥാനം നേടിയത്. നൗഷാദ് കലാഭവൻ ആണ് ഗുരു. കൊച്ചുപറന്പിൽ അഡ്വ. ജോബി ജോർജ് - ജോസ്ന ദന്പതികളുടെ മകളാണ്.
തബലയിൽ മാധവനാദം
തൊടുപുഴ: 25 വർഷമായി ആയിരക്കണക്കിനു പ്രതിഭകളെ രൂപപ്പെടുത്തിയ സുനിൽ കുമാർ തൊടുപുഴയുടെ ശിക്ഷണത്തിലെത്തിയ എം. മാധവിന് കാറ്റഗറി -3 തബലയിൽ ഒന്നാം സ്ഥാനത്തോടെ മിന്നും നേട്ടം. തൊടുപുഴ വിമല പബ്ലിക സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിയാണ് മാധവ്. മണക്കാട് പുത്തൻപുരയിൽ റിട്ട. വില്ലേജ് ഓഫീസർ പി.എസ്. മുരളി - വിനീത ദന്പതികളുടെ മകനാണ്.

മണക്കാട് വേട്ടർകുന്നേൽ സുനിൽ കുമാർ വീടിനോടു ചേർന്നു കുട്ടികളെ വാദ്യഉപകരണങ്ങൾ പരിശീലിപ്പിച്ചു വരികയാണ്. ഇദ്ദേഹത്തിന്റെ ശിക്ഷണത്തിൽ റവന്യു ജില്ല, സിബിഎസ്ഇ കലോത്സവങ്ങളിൽ മാറ്റുരച്ചവർ നിരവധി.
ചക്കപ്പഴ മധുരവുമായി കുഞ്ഞുണ്ണിയെത്തി
തൊടുപുഴ: മലയാളികളെ ഏറെ ചിരിപ്പിച്ച ഹാസ്യ പരന്പരയായ ചക്കപ്പഴം എന്ന സീരിയലിൽ കുഞ്ഞുണ്ണി എന്ന പേരിൽ മികച്ച പ്രകടനം കാഴ്ച വച്ച സിനിമ സീരിയിൽ താരം അമൽരാജ് ദേവും കലോത്സവത്തിനെത്തി. തൃപ്പൂണിത്തുറ എംജിഎം പബ്ലിക് സ്കൂൾ വിദ്യാർഥിയായ അഗ്രേഷ് ദേവിനൊപ്പമാണ് ഇദ്ദേഹമെത്തിയത്. നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനം നേടിയത് ഈ ബാലതാരമാണ്.

ഹാഫ് എന്ന സിനിമയിലും മോഹൽലാലിനൊപ്പം പരസ്യ ചിത്രത്തിലും അഗ്രേഷ് അഭിനയിച്ചിട്ടുണ്ട്. നിലവിൽ സംപ്രേഷണം ചെയ്തുവരുന്ന സീരിയലുകളിലും സിനിമകളിലും അമൽരാജ് അഭിനയിച്ചു വരുന്നു. ഒടുവിൽ പുറത്തിറങ്ങിയത് ഹൃദയപൂർവം എന്ന സിനിമയാണ്.
അപ്പീലിൽ കസറി വിമല
തൊടുപുഴ: കഴിഞ്ഞ ദിവസം നടന്ന ബാന്റ് ഡിസ്പ്ലേ മത്സരത്തിൽ അപ്പീലിലൂടെ വിമല പബ്ലിക് സ്കൂളിന് ഒന്നാം സ്ഥാനം. മത്സര ഫലം പുറത്തു വന്നപ്പോൾ വിമല പബ്ലിക് സ്കൂളിന് രണ്ടാം സ്ഥാനമായിരുന്നു. എന്നാൽ അപ്പീലിലൂടെ മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിനൊപ്പം വിമല സ്കൂളും ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു.