പിറവം: പാമ്പാക്കുടയിലെ പിറമാടത്തെ മംഗലത്തു മല നാമാവശേഷമാക്കിക്കൊണ്ട് മണ്ണ് ഖനനം തുടരുന്നു. അനിയന്ത്രിതമായ മണ്ണെടുപ്പിനെതിരേ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിനു തുടക്കമിട്ടു.
ഇന്നലെ രാവിലെ മണ്ണു കൊണ്ടുപോയ ടോറസ് ലോറികൾ നാട്ടുകാർ ചേർന്ന് തടഞ്ഞിട്ടു. തുടർന്ന് പോലീസെത്തി ജനപ്രതിനിധികളടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷം ലോറികൾ കടത്തിവിട്ടു. പരിസ്ഥിതിയെ തകിടം മറിച്ച് മംഗലത്തുമലയിൽ ഒരു ചതുരശ്ര കിലോമീറ്റർ പ്രദേശത്തുനിന്ന് പൂർണമായി മണ്ണ് നീക്കി.
മണ്ണെടുപ്പ് മൂലം, അരീക്കൽ വെള്ളച്ചാട്ടത്തിന് ഭീഷണി ഉയർത്തുകയാണ്. പിറമാടൻ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന വെള്ളമാണ് അരീക്കലെത്തുന്നത്. കൂടാതെ ശുദ്ധജല ക്ഷാമത്തിനും വഴി തെളിക്കും.
കൊച്ചിയിലൂടെ കടന്നു പോകുന്ന ഹൈവേയുടെ നിർമാണത്തിനാണ് മണ്ണെടുക്കുന്നത്. രാപ്പകൽ വ്യത്യാസമില്ലാതെ 450 ഓളം ടോറസ് ലോറികളാണ് മണ്ണുമായി പായുന്നത്. നിശ്ചിത സ്ഥലത്തു നിന്നും മണ്ണെടുക്കുന്നതിന് പെർമിറ്റ് അനുവദിച്ചിട്ടുണ്ട്.
ഇതിന്റെ മറവിൽ അനുവദിച്ചതിന്റെ പത്തിരട്ടിയോളം വ്യാപ്തിയിൽ മണ്ണ് ഖനനം ചെയ്യുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇന്നലെ മണ്ണ് കൊണ്ടു പോയ ടോറസ് ലോറികൾ തടഞ്ഞവരെ രാമമംഗലം പോലീസ് സ്റ്റേഷനിലെത്തിച്ച് , അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. സമര പരിപാടികൾക്ക് പഞ്ചായത്ത് പ്രസിഡന്റും, ആക്ഷൻ കൗൺസിൽ ചെയർമാനുമായ തോമസ് തടത്തിൽ,
വൈസ് ചെയർമാൻ വിൽസൺ കെ. ജോൺ, ജനറൻ കൺവീനർ എം. എൻ. കേശവൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ആശാ സനൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എബി എൻ ഏലിയാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബെന്നി സ്കറിയ, സിപിഎം ലോക്കൽ സെക്രട്ടറി ബേസിൽ സണ്ണി, പഞ്ചായത്ത് അംഗങ്ങളായ ജയന്തി മനോജ്,
ഫിലിപ്പ് ഇരട്ടയാനിക്കൽ, റീനാമ്മ എബ്രഹാം, റീജമോൾ ജോബി, ഉഷ രമേശ്, ശ്യാമള പ്രസാദ്, ശ്രീകാന്ത് നന്ദനൻ, ജിനു സി ചാണ്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീല ബാബു, സിപിഐ ലോക്കൽ സെക്രട്ടറി പി.യു. വർഗീസ്,
കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജോ കെ മാണി, രാജു കോൽപാറ, തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് രാവിലേയും ലോറികൾ തടയുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.