കൗണ്‍സിലിൽ ‘ചോര’ത്തിളപ്പ്!
1571803
Tuesday, July 1, 2025 1:51 AM IST
തൃശൂർ: തകർന്ന റോഡുകളിലെ അപകടമരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു മേയർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ പ്രതിപക്ഷസമരത്തിൽ കൗണ്‍സിൽ ഹാൾ പ്രക്ഷുബ്ധം. പ്രതീകാത്മകമായി ‘രക്തംചിന്തി’ നടത്തിയ പ്രതിപക്ഷസമരം മുന്നിൽകണ്ട് തയാറെടുത്താണു ഭരണപക്ഷവുമെത്തിയത്.
രാവിലെ പത്തരയോടെ രാജൻ ജെ. പല്ലന്റെ നേതൃത്വത്തിൽ പ്രതിപക്ഷ കൗണ്‍സിലർമാർ കോർപറേഷൻ അങ്കണത്തിൽ ദേഹത്തു ചായമൊഴിച്ചു പ്രതീകാത്മകമായി രക്തംചിന്തിയാണു പ്രതിഷേധം തുടങ്ങിയത്. എംജി റോഡിലെ കുഴി ഒഴിവാക്കുന്നതിനിടെ ബസിടിച്ചു യുവാവ് മരിച്ചതിന്റെ ഉത്തരവാദിത്വമേറ്റെടുത്തു മേയർ എം.കെ. വർഗീസ് രാജിവയ്ക്കണമെന്നായിരുന്നു ആവശ്യം. അതേ വേഷത്തിലാണു കൗണ്‍സിൽ ഹാളിലുമെത്തിയത്.
പ്രതിപക്ഷത്തെ കടുത്ത ഭാഷയിൽ വിമർശിച്ചാണു മേയർ യോഗം ആരംഭിച്ചത്. "കൗണ്‍സിലിനെ ചന്തയാക്കി മാറ്റരുതെ'ന്നു മേയർ പറഞ്ഞതോടെ പ്രതിഷേധവും കടുത്തു. അജൻഡകൾ പരിഗണിച്ചശേഷം ചർച്ചയാകാമെന്നുപറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.
പ്രതിപക്ഷത്തെ പൂട്ടാൻ ആദ്യ അജൻഡ
ശക്തൻ സ്റ്റാൻഡിനുസമീപത്തെ മാതൃഭൂമി റൗണ്ട്എബൗട്ടിന്റെ വൈദ്യുതികുടിശിക 23.4 ലക്ഷമാണെന്നും രാജൻ പല്ലൻ മേയറായിരുന്ന 2014ലെ കൗണ്‍സിൽ യോഗതീരുമാനപ്രകാരമാണു വൈദ്യുതി ചാർജ് കോർപറേഷൻ ഏറ്റെടുത്തതെന്നും ഭരണപക്ഷം ആരോപിച്ചു.
എന്നാൽ, 10 റൗണ്ട്എബൗട്ടുകൾക്കു തെരുവുവിളക്കുകളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി വൈദ്യുതി ചാർജ് അടയ്ക്കുന്നതു കോർപറേഷനാണെന്നും ഷോപ്പിംഗ് ഫെസ്റ്റിവലടക്കം നടത്തിയതിന്റെ 12 ലക്ഷം എവിടെയെന്നും രാജൻ പല്ലൻ തിരിച്ചടിച്ചു.
ബഹളത്തിൽ മുങ്ങിയതു
സജീവവിഷയങ്ങൾ
തൃശൂർ: പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും സമരനാടകങ്ങളിൽ മുങ്ങിപ്പോയത് അജൻഡയായി നിശ്ചയിച്ച നിർണായകവിഷയങ്ങൾ.
കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഷീറ്റ് കാറ്റിൽ പറന്നുവീണുണ്ടായ അപകടത്തിൽ മേയറുടെ നിർദേശപ്രകാരം സൂപ്രണ്ടിംഗ് എൻജിനീയറുടെ റിപ്പോർട്ടും അതിൽ സെക്രട്ടറിയുടെ കുറിപ്പും കൗണ്‍സിൽ പരിഗണനയ്ക്കുവച്ചിരുന്നു. അടുത്തിടെ തകർന്ന കെട്ടിടങ്ങളുടെ കാര്യത്തിൽ ഭാവിനടപടികളും ഇക്കൂട്ടത്തിൽ ചർച്ചയാകുമെന്നു പ്രതീക്ഷിച്ചിരുന്നു.
ലൈഫ് 2017 ലിസ്റ്റിലെ അവശേഷിക്കുന്ന 106 ഗുണഭോക്താക്കൾക്കു മാറ്റാന്പുറത്തു ഭൂമി അനുവദിക്കൽ, ലൈഫ് ഭവനപദ്ധതിയിലെ അവസാനഗഡു അനുവദിക്കൽ, പൊതു, സ്വകാര്യയിടങ്ങളിൽ ഭിന്നശേഷിക്കാർക്കു വാഹനം പാർക്ക് ചെയ്യാൻ സ്ഥലം ലഭ്യമാക്കൽ, ചെന്പുക്കാവ് ഷോപ്പിംഗ് കോംപ്ലക്സുകളിലെ കടമുറികളുടെ വാടക നിശ്ചയിക്കൽ, അണ്ടർഗ്രൗണ്ട് വൈദ്യുതി കേബിൾ സ്ഥാപിക്കൽ, പുതിയ കുടിവെള്ള കണക്ഷൻ നൽകൽ, സ്കൂളുകളിൽ മൃഗാവകാശവിദ്യാഭ്യാസ ബോധവത്കരണം നടപ്പാക്കുന്നതിനെക്കുറിച്ചു ലഭിച്ച കത്തിൻമേലുള്ള ചർച്ച എന്നിവ മാറ്റിവച്ചു.
റീത്ത് പരാമർശത്തിൽ
അടിപൊട്ടി
റോഡ് തകർന്ന വിഷയം ചർച്ചചെയ്യാതെ കൗണ്‍സിൽ പിരിച്ചുവിട്ടു മേയർ എഴുന്നേറ്റുപോയാൽ കസേരയിൽ റീത്തുവയ്ക്കുമെന്നു രാജൻ ജെ. പല്ലൻ പറഞ്ഞതോടെ കൗണ്‍സിൽ ഹാളിൽ വെല്ലുവിളികൾ നിറഞ്ഞു.
ധൈര്യമുണ്ടെങ്കിൽ റീത്തുവയ്ക്കാൻ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ പി.കെ. ഷാജനും വർഗീസ് കണ്ടംകുളത്തിയും വെല്ലുവിളിച്ചതോടെ വാക്പോരു മുറുകി. രാജൻ പല്ലന്റെ നേതൃത്വത്തിൽ തങ്ങളുടെ മേശപ്പുറത്തു കയറി റീത്ത് ഉയർത്തിക്കാട്ടി പ്രതിഷേധിച്ചു. മര്യാദകൾ ലഘിച്ചെന്നുപറഞ്ഞ് ആദ്യം ജയപ്രകാശ് പൂവത്തിങ്കലിനെയും പിന്നീടു പത്തു കൗണ്‍സിലർമാരെയും അടുത്ത രണ്ടു കൗണ്‍സിലിൽനിന്ന് സസ്പെൻഡ് ചെയ്യുന്നതായി മേയർ പ്രഖ്യാപിച്ചു. 12.15നു മേയറുടെ ഡയസിലേക്കു പ്രതിപക്ഷനേതാക്കൾ ഇരച്ചെത്തിയതോടെ ഉന്തുംതള്ളുമായി.
2.23നു മേയർ ചേംബറിൽ ചർച്ചയ്ക്കു ക്ഷണിച്ചെങ്കിലും പ്രതിപക്ഷം വിട്ടുനിന്നതോടെ മേയർ കൗണ്‍സിൽ യോഗം പിരിച്ചുവിട്ടു.